പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍

പുതിയ ട്രെയിന്‍ സമയക്രമം ഇന്നുമുതല്‍

തിരുവനന്തപുരം: ട്രെയിനുകളുടെ സമയത്തില്‍ ഇന്നു മുതല്‍ മാറ്റം. പുതിയ ട്രെയിന്‍ ടൈംടേബിള്‍ ജനുവരി ഒന്നുമുതൽ നിലവില്‍ വരും. വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകും. നിരവധി തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കും.

തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് രാവിലെ 5.25നു പകരം 5.20നു പുറപ്പെടും. 9.40ന് എറണാകുളം നോര്‍ത്തില്‍ എത്തും. ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും. തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് 4.50നു പകരം 4.35നാകും കൊല്ലത്തു നിന്നും പുറപ്പെടുക. തിരുനെല്‍വേലി മുതല്‍ എറണാകുളം നോര്‍ത്ത് വരെയുള്ള സ്റ്റേഷനുകളില്‍ ട്രെയിന്‍ നേരത്തേയെത്തും.

എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.05 ന് പകരം അഞ്ചു മിനിറ്റ് വൈകി 5.10 നാകും പുറപ്പെടുക. തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടും. രാവിലെ 6.50ന്റെ കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക. കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും.

മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും. എറണാകുളത്ത് പുലര്‍ച്ചെ 3.10നും കൊല്ലത്ത് 6.25നും തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും. ചെന്നൈഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും. രാവിലെ 9.45നു പകരം 10.20നായിരിക്കും ട്രെയിന്‍ ചെന്നൈയില്‍ നിന്നും പുറപ്പെടുക.

പാട്ടും നൃത്തവുമായി ആഘോഷരാവ്; പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പുലർന്നു

പാട്ടും നൃത്തവുമായി ആഘോഷരാവ്; പുത്തൻ പ്രതീക്ഷകളുമായി പുതുവർഷം പുലർന്നു

കൊച്ചി: പുത്തൻ പ്രതീക്ഷകളോടെ 2025നെ വരവേറ്റ് ലോകം. രാജ്യമെമ്പാടും വർണാഭമായ ആഘോഷത്തോടെയാണ് പുതുവർഷത്തെ വരവേറ്റത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ന​ഗരങ്ങളിൽ വലിയ ആഘോഷത്തോടെ ജനം പുതുവർഷത്തെ വരവേറ്റു. രാജ്യത്തെ പ്രമുഖർ ജനങ്ങൾക്ക് പുതുവർഷ ആശംസകൾ നേർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ പുതുവത്സര ആശംസകൾ നേർന്നു.

ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, നഗരത്തിലെ മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു. പുതുവത്സരദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണ്.

ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെയെന്നാണ് മുഖ്യമന്ത്രി ആശംസിച്ചത്. അതേസമയം പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്.

ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ ആഘോഷം. കിരിബാത്തിക്ക് ശേഷം ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളുമാണ് പുതുവത്സരം ആഘോഷിച്ചത്. ഫിജി, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോങ്, ഫിലിപ്പീൻസ് തുടങ്ങി രാജ്യങ്ങളും പുതുവത്സരത്തെ വരവേറ്റു.

പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി

പുതുവര്‍ഷ ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവര്‍ഷാശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുവര്‍ഷം പ്രശോഭിതമാകട്ടെയെന്നും ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പുതുവര്‍ഷ സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

‘പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും.’

‘ഒരുമിച്ച്, ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂര്‍ണ്ണമാക്കാനുള്ള ഊര്‍ജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോര്‍ത്തു മുന്നോട്ടു പോകാം. പുതുവര്‍ഷം സന്തോഷത്താല്‍ പ്രശോഭിതമാകട്ടെ. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസകള്‍!’

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വ്യാഴാഴ്ച ചുമതലയേല്‍ക്കും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി വ്യാഴാഴ്ച ചുമതലയേല്‍ക്കും

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ 2ന് രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഗവര്‍ണറായി അധികാരമേല്‍ക്കും. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ഗോവയില്‍ നീണ്ട കാലം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ അദ്ദേഹം 1989 മുതലാണ് ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറി. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ബിജെപി സൗത്ത് ഗോവ പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.2021 ജൂലായ് മാസത്തിലാണ് ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി

ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

ഉമാ തോമസിന്റെ അപകടം; സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തു എന്ന വകുപ്പാണ് കൂട്ടിച്ചേര്‍ത്തത്. ദുര്‍ബല വകുപ്പുകള്‍ ചുമത്തുന്നുവെന്നു വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് പൊലിസിന്റെ നടപടി. അതേസമയം, സംഘാടകരായ മൃദംഗ വിഷന്‍, ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.

അറസ്റ്റിലായ മൂന്ന് പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. മരണം വരെ സംഭവിക്കാവുന്ന വീഴ്ച വരുത്തിയതിനാണ് മൃദംഗ വിഷന്‍ സിഇഒ ഷമീര്‍, പന്തല്‍ നിര്‍മാണ ജോലികള്‍ ചെയ്ത മുളന്തുരുത്തി സ്വദേശി ബെന്നി, ഏകോപനം നടത്തിയ കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. നേരത്തെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരുന്നു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 111 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പോക്‌സോ കേസില്‍ ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി വന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.