വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു

വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു

വർക്കലയിൽ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന വിദേശവനിത മരണപ്പെട്ടു. ഫ്രാൻസ് സ്വദേശിനി ക്രിസ്റ്റിൻ എമിലിയയാണ് മരണപ്പെട്ടത്. രണ്ടുദിവസങ്ങൾക്കു മുമ്പ് വർക്കല താലൂക്ക് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. വർക്കല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെജിറ്റേറിയൻ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചതിനുശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് ക്രിസ്റ്റിൻ എമിലിയയെ അമിത വേഗതയിൽ വന്ന മോട്ടോർ ബൈക്ക് ഇടിച്ചത്. നിർത്താതെ പോയ മോട്ടോർ ബൈക്കിനായി വർക്കല പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് യാത്രക്കാരനെ പോലീസ് കണ്ടെത്തിയത്. വർക്കല നടക്കാവ് മുക്ക് സ്വദേശി ആയുഷ് ആണ് ബൈക്കോടിച്ചിരുന്നത്.

പരിക്കേറ്റ വിദേശ വനിതയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നിന്നും മരണം സ്ഥിരീകരിക്കുകയായിരുന്നു.

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

തെക്കന്‍ തീരങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ തീരങ്ങളില്‍ ഇന്നും നാളെയും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ ഇന്ന് രാത്രി വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയുള്ള ഭാഗങ്ങളില്‍ ഉയര്‍ന്ന 0.8 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലയിലെ തീരങ്ങളില്‍ നാളെ രാത്രി 11.30 വരെയും കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 08.30 വരെ 1.2 മുതല്‍ 1.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും.

ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണം.

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഈ മാസം 23 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

വെബ്‌സൈറ്റ്: www.ceo.gov.in ഇതിനു പുറമെ ecinet എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തിയും പേരു ചേര്‍ക്കാം. കേരളത്തില്‍ താമസിക്കുന്നവര്‍ ഫോം 6, പ്രവാസികള്‍ ഫോം 6 എ എന്നിവയാണ് പൂരിപ്പിക്കേണ്ടത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തില്‍ 2,71,18,838 വോട്ടര്‍മാരുണ്ട്. ഇതില്‍ 4.24 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 100 വയസ്സിന് മുകളില്‍ 1571 വോട്ടര്‍മാരുണ്ടെന്നും കേന്ദ്ര മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ ഏപ്രില്‍ 9 നാണ് വോട്ടെടുപ്പ്.

കിളിമാനൂരിൽ ബൈക്ക് ഓടയിൽ  വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു

കിളിമാനൂരിൽ ബൈക്ക് ഓടയിൽ വീണ് 2 യുവാക്കൾ മരിച്ചു. കിളിമാനൂർ നഗരൂർ റോഡിൽ ഇന്നു പുലർച്ചേയാണ് അപകടം നടന്നത്. കിളിമാനൂർ പുല്ലയിൽ നന്ദനത്തിൽ നന്ദന്റെ മക്കളായ അബി, അഭിഷേക് എന്നിവരാണ് മരിച്ചത്.

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

തിരൂരില്‍ യുകെജി വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: തിരൂര്‍ നടുവിലങ്ങാടിയില്‍ അഞ്ചുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. തിരൂര്‍ ഫാത്തിമ മാതാ സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയായ അബാനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടുവിലങ്ങാടി സ്വദേശി ഷഹദാദ് മുഹമ്മദിന്റെയും ജെഷ്മ റഹ്മാന്റെയും മകനാണ്.

മയ്യത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദില്‍ നടക്കും. ആമിന, ബിലാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ; സംസ്ഥാനം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍. നാളെ വൈകീട്ട് മൂന്നുമണിക്കാണ് യോഗം. മാതൃകാ പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റു തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

സംസ്ഥാനത്തെ എസ്‌ഐആര്‍ ( വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം) നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. കേരളത്തില്‍ വോട്ടെടുപ്പിന് ഏതു തീയതി പ്രഖ്യാപിച്ചാലും, നടത്താന്‍ സംസ്ഥാനത്തെ ഇലക്ഷന്‍ കമ്മീഷന്‍ പൂര്‍ണമായി ഒരുങ്ങിക്കഴിഞ്ഞതായി രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.

കേരളത്തിലെ പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും യോഗത്തില്‍ വിശദീകരിക്കും. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സംസ്ഥാന പൊലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍, പ്രശ്‌നബാധിത മേഖലകള്‍ തുടങ്ങിയവ ചര്‍ച്ചയായി. പ്രശ്‌നബാധിത ബൂത്തുകള്‍, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്നു വൈകീട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകീട്ട് നാലുമണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന.