ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി

ശബരിമല സ്വര്‍ണക്കൊള്ള കേസ്; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31നുള്ളിൽ സമര്‍പ്പിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണപ്പാളി സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ജംഷഡ്പൂരിലെ ലാബിൽ നടക്കും. സ്വര്‍ണപ്പാളികളുടെ 36 സാമ്പിളുകളാണ് പരിശോധനക്കായി എസ്ഐടി ശേഖരിച്ചത്. ജംഷഡ്പൂരിലെ നാഷണൽ മെറ്റലര്‍ജിക്കൽ ലബോറട്ടറിയിലായിരിക്കും വിശദമായ ശാസ്ത്രീയ പരിശോധന നടത്തുക.

ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യ ഉത്തരവ് പുറത്ത് വന്നു. കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും ഉത്തരവിൽ പറയുന്നു. എസ്ഐടിയുടെ വാദങ്ങൾ തള്ളിയാണ് കോടതി ഉത്തരവ്. ശ്രീകോവിലിന് പുറത്തുളള വസ്തുക്കളിൽ തന്ത്രിക്ക് ഉത്തരവാദിത്തമില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ തന്ത്രിക്ക് ചുമതലയില്ല. ശിൽപ്പങ്ങളും പാളികളും സ്വർണം പൂശുന്നത് പൂജാവിധിയോ ആചാരമോ അല്ല. മഹസറുകളിൽ തന്ത്രി ഒപ്പിട്ടിട്ടില്ല. ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി പറയുന്നു. തന്ത്രിയുടെ വാദങ്ങൾ അംഗീകരിച്ച കൊല്ലം വിജിലൻസ് കോടതി, ബോർഡ് തീരുമാനത്തിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ; ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്.

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് അടുത്ത 24 മണിക്കൂറിനുള്ളില്‍ ദുര്‍ബലമാകാന്‍ സാധ്യത.

ഭൂമധ്യരേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. ന്യൂനമര്‍ദ്ദത്തില്‍ നിന്നും തെക്കന്‍ തമിഴ്നാടിനും തെക്കന്‍ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനത്ത മഴ ശക്തമാകുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നിറിയിപ്പ്.

‘മോഹന്‍ലാല്‍ തള്ളിമാറ്റിയിട്ടില്ല, സ്റ്റെപ്പ് ഇറങ്ങാന്‍ സഹായിക്കുകയായിരുന്നു’; റീച്ച് കൂട്ടാനുള്ള ശ്രമമെന്ന് എസ്എന്‍ സ്വാമി

‘മോഹന്‍ലാല്‍ തള്ളിമാറ്റിയിട്ടില്ല, സ്റ്റെപ്പ് ഇറങ്ങാന്‍ സഹായിക്കുകയായിരുന്നു’; റീച്ച് കൂട്ടാനുള്ള ശ്രമമെന്ന് എസ്എന്‍ സ്വാമി

മോഹലാലും താനും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് എസ്എന്‍ സ്വാമി. മോഹന്‍ലാല്‍ തന്നോട് മോശമായി പെരുമാറിയെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നിവിന്‍ പോളി നായകനായ പ്രതിഛായയുടെ ട്രെയിലര്‍ ലോഞ്ചിന് മോഹന്‍ലാലും എസ്എന്‍ സ്വാമിയുമെത്തിയിരുന്നു. പരിപാടി കഴിഞ്ഞ പോകുന്നതിനിടെ മോഹന്‍ലാല്‍ എസ്എന്‍ സ്വാമിയോട് മോശമായി പെരുമാറിയെന്ന തരത്തില്‍ പ്രചരിക്കുന്ന വിഡിയോയോട് പ്രതികരിക്കുകയായിരുന്നു എസ്എന്‍ സ്വാമി.

മനോരമ ഓണ്‍ലൈലിനോടായിരുന്നു എസ്എന്‍ സ്വാമിയുടെ പ്രതികരണം. സ്റ്റെപ്പിറങ്ങാന്‍ മോഹന്‍ലാല്‍ തന്നെ സഹായിക്കുകയാണ് ചെയ്തതെന്നാണ് എസ്എന്‍ സ്വാമി പറയുന്നത്. തന്നെ മോഹന്‍ലാല്‍ തള്ളി മാറ്റുന്ന തരത്തില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നതെന്നും എസ്എന്‍ സ്വാമി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കണ്ടത് ഞാനും മോഹന്‍ലാലും തമ്മില്‍ എന്തോ പ്രശ്‌നം ഉണ്ടായി എന്ന വാര്‍ത്തകളാണ്. ഞാനും മോഹന്‍ലാലും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. വളരെ സ്‌നേഹത്തിലാണ് അവിടെ നിന്നും നിന്നും പിരിഞ്ഞത്. ഒരു വിശദീകരണത്തിന്റെ ആവശ്യം പോലുമില്ല. പോകാന്‍ ഇറങ്ങിയപ്പോള്‍ വലിയ തിരക്കായിരുന്നു. ഞങ്ങള്‍ അടുത്തടുത്ത് വന്നപ്പോള്‍ ശരീരത്തില്‍ കൈ വച്ച് തള്ളുന്നതുപോലെ കാണിച്ച് പ്രചരിപ്പിക്കുകയാണെന്നും ആ രീതിയില്‍ ഫ്രെയിം അഡ്ജസ്റ്റ് ചെയ്തതാണെന്നും സ്വാമി പറയുന്നു.

‘സ്വാമി ഞാനൊന്ന് പൊക്കോട്ടെ’ എന്നാണ് ലാല്‍ പറഞ്ഞത്, ‘അപ്പോഴേക്കും ഇങ്ങോട്ട് കയറി വന്നോ’ എന്ന ബാക്കി ഭാഗം പറഞ്ഞത് ക്യാമറയും കൊണ്ടു തിക്കി തിരക്കി വന്നവരോടാണ്. അതിനു ശേഷം ലാല്‍ എന്നെ പതിയെ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരാന്‍ സഹായിക്കുകയാണ് ചെയ്തത്.” എന്നും എസ്എന്‍ സ്വാമി പറയുന്നു.

പ്രോഗ്രാമിന് കണ്ടപ്പോള്‍ ലാലുമായി കുറെ നേരം സംസാരിച്ചിരുന്നു. വെറുതെ ആവശ്യമില്ലാതെ ഓരോന്ന് പറഞ്ഞുണ്ടാക്കുകയാണ്. ഇവരൊക്കെ എന്തറിഞ്ഞിട്ടാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. ”മമ്മൂട്ടിയും ലാലും ഞാനുമൊക്കെ തമ്മില്‍ ഇക്കാലയളവില്‍ ഒരു മണ്‍തരിയുടെ അത്രയും അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. എന്തിനാണ് ആവശ്യമില്ലാതെ ഇങ്ങനെ പറയുന്നത് എന്ന് മനസിലാകുന്നില്ല. എന്ത് പറഞ്ഞാലും ഞങ്ങള്‍ക്കൊന്നും കുഴപ്പമില്ല, ലാലിനെയോ മമ്മൂട്ടിയെയോ എന്നെയോ കുറിച്ച് എന്ത് പറഞ്ഞാലും ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല” എന്നും അദ്ദേഹം പറയുന്നു.

”ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുത്ത് ചീത്ത കമന്റുകള്‍ നേടി റീച്ച് കൂട്ടാന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. ഒരു സിനിമ ഇറങ്ങിയാല്‍ എന്തൊക്കെ വാര്‍ത്തകളും കമന്റുകളും ആണ് ഇടുന്നത്. ഇന്നത്തെ കാലത്ത് ഇത്തരം പ്രവണതകള്‍ ആണ് കൂടുതല്‍. സോഷ്യല്‍ മീഡിയ മോശം കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല” എന്നും അദ്ദേഹം പറഞ്ഞു.

വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്‌ഐക്കും എഎസ്‌ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍

വയര്‍ലെസ് സന്ദേശത്തിലൂടെ നാടകീയ സ്ഥലംമാറ്റം; എസ്‌ഐക്കും എഎസ്‌ഐക്കും അടിയന്തര ട്രാന്‍സ്ഫര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറെയും എഎസ്‌ഐയെയും അടിയന്തരമായി സ്ഥലംമാറ്റി. വയര്‍ലെസിലൂടെയാണ് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. പൂവാര്‍ സ്റ്റേഷനിലെ എസ്‌ഐ ജോസ്, എഎസ്‌ഐ ബിനു എന്നിവരെയാണ് സ്ഥലംമാറ്റിയത്.

പൂവാര്‍ സ്റ്റേഷനിലെ എസ്എച്ച്ഒ അവധിയില്‍ ആയിരുന്നതിനാല്‍ എസ്‌ഐ ജോസിനായിരുന്നു ചുമതല നല്‍കിയിരുന്നത്. രാവിലെ പൊലീസിന്റെ വയര്‍ലെസിലൂടെയുള്ള മീറ്റിങ്ങിനിടെയാണ് എസ് പി സ്ഥലംമാറ്റ നിര്‍ദേശം നല്‍കിയത്. കൈക്കൂലി ആരോപണത്തെത്തുടര്‍ന്നാണ് പൊലീസുകാരുടെ അടിയന്തര സ്ഥലംമാറ്റമെന്നാണ് വിവരം.

മണ്ണുമാഫിയയുമായി ബന്ധപ്പെട്ട് എസ്‌ഐ ജോസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എസ്പിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ എന്നാണ് വിവരം. പൂവാര്‍ സ്റ്റേഷന്‍ ചുമതല ഒഴിയാനും, കിളിമാനൂര്‍ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനുമാണ് എസ്പി നിര്‍ദേശം നല്‍കിയത്.

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

ആറ്റിങ്ങലിൽ തെരുവ് നായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു

ആറ്റിങ്ങലിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആറ്റിങ്ങൽ കരിച്ചിയിൽ നിരവധി പേർക്ക് കടിയേറ്റു. രാവിലെ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള അന്നദാനം വാങ്ങി തിരികെ വീട്ടിലേക്ക് പോകുകായിരുന്ന വീട്ടമ്മയെ തെരുവുനായ ആക്രമിച്ചു. ആറ്റിങ്ങൽ കരിച്ചയിൽ സ്വദേശി ഇന്ദിര (62) ക്കാണ് കടിയേറ്റത്. പുറകിൽ നിന്ന് വന്ന നായ സാരി കടിച്ചുകീറുകയും കാലിൽ കടിക്കുകയും ആയിരുന്നു. തുടർന്ന് ഇന്ദിര ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

വൈകുന്നേരത്തോടെ വീണ്ടും ആറ്റിങ്ങൽ കരിച്ചിയിൽ, തുമ്പിക്കോട്ടുകോണം, തച്ചൂർകുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് തെരുവുനായ പ്രദേശവാസികളെ ആക്രമിച്ചത്. കരിച്ചയിൽ സ്വദേശി കൈലാസനാഥ് (12), വേണു, തുമ്പിക്കോട്ടുകോണം സ്വദേശി രാജപ്പൻആശാരി തുടങ്ങിയവർക്കാണ് കടിയേറ്റത്. കളിച്ചുകൊണ്ടിരുന്ന കൈലാസനാഥിനെണ് പാഞ്ഞടുത്ത നായ കടിച്ചത്.

ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട്: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ പിന്നിടുന്നു. സിഗ്നൽ പ്രവർത്തിക്കാതായതോടെ ജംഗ്ഷനിൽ അപകടങ്ങളും ഗതാഗതക്കുരുക്കും വർധിച്ചതായി നാട്ടുകാരും പറയുന്നു.

ജില്ലയിലെ പ്രധാന ജംഗ്ഷനായ ആലംകോട് വഴി കിളിമാനൂർ, മണനാക്ക്, കടയ്ക്കാവൂർ മേഖലകളിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ വലിയ തോതിൽ ഗതാഗതം നടക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസുകളും അടക്കം നിരവധിവാഹനങ്ങൾ സർവീസ് നടത്തുന്ന ഈ ഭാഗത്ത് സിഗ്നൽ പ്രവർത്തിക്കാത്തതിനാൽ പലപ്പോഴും ചെറുതും വലുതുമായ അപകടങ്ങൾ സംഭവിക്കുകയും ഡ്രൈവർമാർ തമ്മിൽ വാക്കേറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നതായി പറയുന്നു. ഗതാഗത നിയന്ത്രണം ഇല്ലാത്തതിനാൽ *കയ്യൂക്കുള്ളവൻ കാര്യക്കാരൻ” എന്ന നിലയിലാണ് വാഹനങ്ങൾ കടന്നുപോകുന്നതും.

സിഗ്നൽ ഓഫ് ചെയ്യുന്നതിന് മുൻപ് മൂന്ന് ദിവസത്തോളം എല്ലാ ലൈറ്റുകളും ഒരേ സമയം തെളിഞ്ഞത് ഡ്രൈവർമാരിൽ ആശങ്ക ഉളവാക്കിയിരുന്നു. മാത്രമല്ല, അപ്പോഴും ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിച്ചു ഉടൻ സിഗ്നൽ പ്രവർത്തനക്ഷമമാക്കണമെന്ന് ചൂണ്ടിക്കാട്ടി ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് ബന്ധപ്പെട്ടവർ ഇടപ്പെട്ട് സിഗ്നലിന്റെ തകരാർ പരിഹരിക്കുന്നതിനായി സിഗ്നൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും സിഗ്നലിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.

ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായതോടെ കാൽനട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എപ്പോഴും തിരക്കേറിയ ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കാൻ വിദ്യാർഥികൾ, സ്ത്രീകൾ, വയോധികർ എന്നിവരെല്ലാം ഏറെ നേരം കാത്തുനിൽക്കേണ്ട സാഹചര്യമാണുള്ളത്.ട്രാഫിക് സിഗ്നലിന്റെ തകരാർ അടിയന്തിരമായി പരിഹരിച്ച് സംവിധാനം പുനരാരംഭിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും യാത്രക്കാരും അധികൃതരോട് ആവശ്യപ്പെട്ടു.