ടിക്കറ്റ് നിരക്ക് കുറച്ചു; നവകേരള ബസ് റീലോഡഡ്, കോഴിക്കോടെത്തിച്ചു

ടിക്കറ്റ് നിരക്ക് കുറച്ചു; നവകേരള ബസ് റീലോഡഡ്, കോഴിക്കോടെത്തിച്ചു

തിരുവനന്തപുരം: നവകേരള ബസ് വീണ്ടും നിരത്തിലേക്ക് ഇറക്കും. രൂപമാറ്റം വരുത്തിയ ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ സർവീസ് പുനരാരംഭിക്കും

11 സീറ്റുകൾ അധികമായി ഘടിപ്പിച്ചിട്ടുണ്ട്. ആകെ 37 സീറ്റുകളാണുള്ളത്. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. പകരം മുൻഭാഗത്ത് മാത്രമാണ് ഡോർ. ബസിൽ ശൗചാലയം നിലനിർത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്കും കുറച്ചു. ബംഗുളൂരു – കോഴിക്കോട് യാത്രയ്ക്ക് ഈടാക്കുക 930 രൂപയായിരിക്കും. നേരത്തെ ഇത് 1280 രൂപ ആയിരുന്നു.

സംസ്ഥാന സർക്കാർ നവ കേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ്സാണ് പിന്നീട് ബെംഗളൂരു – കോഴിക്കോട് റൂട്ടിൽ സർവീസ് തുടങ്ങിയത്. മെയ് മാസം അഞ്ച് മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ 1240 രൂപ നിരക്കില്‍ സര്‍വീസ് തുടങ്ങിയത്. പുലര്‍ച്ചെ നാല് മണിക്ക് ബെംഗളുരുവിലേക്കും ഉച്ചയ്ക്ക് 2.30തിന് തിരിച്ചുമുള്ള സര്‍വീസുകളില്‍ ആദ്യം തിരക്കുണ്ടായിരുന്നെങ്കിലും പിന്നീട് ബുക്കിങ് കുറയുകയായിരുന്നു. ഉയര്‍ന്ന നിരക്കും സമയ ക്രമീകരണത്തിലെ പ്രശ്നങ്ങളുമാണ് ബുക്കിങ് കുറയുന്നതിന് കാരണമെന്ന് ജീവനക്കാർ വിലയിരുത്തിയിരുന്നു. പിന്നാലെയാണ് രൂപമാറ്റം വരുത്തി വീണ്ടും നിരത്തിലിറക്കുന്നത്. സമയമാറ്റം എങ്ങനെയെന്ന് കെഎസ്ആർടിസി പിന്നീട് അറിയിക്കും.

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

ചാര്‍ജ് മെമ്മോയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി എന്‍ പ്രശാന്ത്

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ പോരില്‍ അസാധാരണ നടപടിയുമായി എന്‍ പ്രശാന്ത്. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുകയാണ് സസ്‌പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്. അഞ്ചു കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കിയത്.

തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ ഐഎഎസ് ഉദ്യോ​ഗസ്ഥരായ ജയതിലകും ഗോപാലകൃഷ്ണനും ആർക്കും പരാതി നല്‍കിയിട്ടില്ല. പരാതിക്കാരന്‍ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ നല്‍കിയത് എന്തിന്?. സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തിന്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ശേഖരിച്ചത് ആരാണ്?. ഇത് എടുത്തത് ഏത് അക്കൗണ്ടില്‍ നിന്നാണ്?. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വ്യാജമാണോ എന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു.

താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കിയാലേ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്‍കൂ എന്നാണ് പ്രശാന്തിന്റെ നിലപാട്. അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും ഫെയ്‌സ് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്‌പെന്റ് ചെയ്തത്. തൊട്ടു പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു.

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

“ദ്യുതി 2024” ന്റെ ഭാഗമായി ജലം ജീവിതം പദ്ധതി ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ: ആലംകോട് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ “ദ്യുതി 2024” ന്റെ ഭാഗമായി ജലസംരക്ഷണ ദ്രവ്യ മാലിന്യ സംസ്കരണ സന്ദേശ പ്രചാരണം “ജലം ജീവിതം” പദ്ധതി രണ്ടാം ഘട്ട തുടക്കം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി നിർവഹിച്ചു.

പൊതു വിദ്യാഭ്യാസ വകുപ്പ്, സംസ്ഥാന സർക്കാർ അമൃത് മിഷൻ, വി എച്ച് എസ് ഇ, എൻ എസ് എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലം പാഴാക്കാതെയും മലിനപ്പെടുത്താതെയും സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പിടിഎ പ്രസിഡന്റ് മേവർക്കൽ നാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പാൾ നിഷ വി സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ സിന്ധു എസ് നായർ, രാജേഷ് തുടങ്ങിയവർ സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികൾ തെരുവുനാടകവും അരങ്ങേറി.

കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായി തകർന്നു

കെമിക്കൽ ഫാക്ടറിയുടെ കെട്ടിടത്തിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായി തകർന്നു

തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം. ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. സാനിറ്ററി വസ്തുക്കൾ നിർമിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാപനത്തിലുണ്ടായിരുന്ന 8 തൊഴിലാളികൾ ഓടി രക്ഷപെട്ടു. 5 യൂണിറ്റ് ഫയർഫോഴ്സാണ് തീയണക്കാൻ എത്തിയത്. തീ നിയന്ത്രണ വിധേയമായതായാണ് വിവരം.

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’; മുഖ്യമന്ത്രി

‘മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയുടെ വലിയ നഷ്ടം’; മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങിനുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ മൻമോഹൻ സിങ്. തന്റെ രാഷ്ട്രീയജീവിതത്തിൽ ഭരണഘടനയോടുള്ള കൂറ് അദ്ദേഹം എക്കാലവും കാത്തുസൂക്ഷിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ പരക്കെ ആദരിക്കപ്പെട്ട ഡോ മൻമോഹൻ സിങ് കേന്ദ്ര ധനമന്ത്രിയാകുന്നതിനു മുൻപ് റിസർവ് ബാങ്ക് ഗവർണറുടെ ഉത്തരവാദിത്തവും നിർവഹിക്കുകയുണ്ടായി.

നരസിംഹറാവു ഗവണ്മന്റിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ നവഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി ഉടച്ചു വാർത്തു. ആ പരിഷ്കാരങ്ങളുടെ ദോഷഫലങ്ങൾ മുൻകൂട്ടിക്കണ്ട ഇടതുപക്ഷം ഉയർത്തിയ എതിർപ്പുകളോട് ജനാധിപത്യമര്യാദ കൈവിടാതെ പ്രതികരിക്കാനുള്ള രാഷ്ട്രീയ ഔന്നത്യം മൻമോഹൻ സിങിനുണ്ടായിരുന്നു.

അൽപ്പകാലം വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹം രാജ്യത്തിന്റെ അന്തർദ്ദേശീയ ബന്ധങ്ങൾ ദൃഢമാക്കാൻ പ്രയത്നിച്ചു. ഡോ മൻമോഹൻ സിങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്. മൻമോഹൻ സിങിന്റെ വിയോഗത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്.

വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ അതത് വകുപ്പുകള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.