അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങിയ 116 ജീവനക്കാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ 116 സര്‍ക്കാര്‍ ജീവനക്കാരെ കൂടി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റവന്യു, സര്‍വേ, മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പുകളിലെ ജീവനക്കാരാണ് സസ്‌പെന്‍ഷനിലായത്. കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചുപിടിക്കും.

മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പാര്‍ട്ട് ടൈം സ്വീപ്പര്‍മാരും അറ്റന്‍ഡര്‍മാരും മുതല്‍ വെറ്ററിനറി സര്‍ജന്‍ വരെയുള്ളവരാണ് പട്ടികയിലുള്ളത്. പലിശ ഉള്‍പ്പെടെ 24,97,116 രൂപയാണ് ഇവരില്‍നിന്ന് തിരിച്ചുപിടിക്കുക. ക്ഷീരവികസന വകുപ്പില്‍ പാര്‍ട്ട്‌ടൈം സ്വീപ്പര്‍, ക്ലീനര്‍, ക്ലര്‍ക്ക് തസ്തികകളിലെ നാല് ജീവനക്കാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

റവന്യു വകുപ്പില്‍ ക്ലര്‍ക്ക്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളിലായി 34 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. സര്‍വേ വകുപ്പില്‍ സര്‍വേയര്‍, ഡ്രാഫ്റ്റ്‌സ്മാന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന നാലു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. ഇവര്‍ അനര്‍ഹമായി കൈപ്പറ്റിയത് ആകെ 10,46,400 രൂപയാണ്.

വിവിധ വകുപ്പുകളിലായുള്ള 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് ഇവര്‍ക്കെതിരെയുള്ള നടപടികള്‍ അതത് വകുപ്പുകള്‍ ആരംഭിച്ചത്. മണ്ണ് പര്യവേക്ഷണ- സംരക്ഷണ വകുപ്പിലെ ആറു ജീവനക്കാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കവർച്ച

ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കവർച്ച

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഇരട്ടപ്പന മാടൻതമ്പുരാൻ ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച നടന്നത്. സമീപവാസികളാണ് മോഷണ കാര്യം ശ്രദ്ധയിൽപെടുത്തിയതിയത്. കാണിക്കവഞ്ചിയിൽ എത്ര രൂപ ഉണ്ടായിരുന്നുവെന്ന് കണക്കില്ല. ആറ്റിങ്ങൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 553 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PP 999699 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം PW 492788 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്‍റെ വെബ്സൈറ്റ് ആയ https://statelottery.kerala.gov.inൽ ഫലം അറിയാം.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി; ഇനി ഓർമ മാത്രം

എംടിക്ക് മലയാളത്തിന്റെ അന്ത്യയാത്രാമൊഴി; ഇനി ഓർമ മാത്രം

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെശശീന്ദ്രന്‍, സജി ചെറിയാന്‍, വി അബ്ദുറഹിമാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍, ഇപി ജയരാജന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പികെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുരേന്ദ്രന്‍ സംവിധായകന്‍ ഹരിഹരന്‍, സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, നടന്‍ വിനീത്, എം മുകുന്ദന്‍, കെകെ ശൈജ, ജോയ് മാത്യു, കുട്ട്യേടത്തി വിലാസിനി തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ എംടിയുടെ വീട്ടിലേക്കെത്തി. നടന്‍ മോഹന്‍ലാല്‍ പുലര്‍ച്ചെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

എംടിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. വലിയ മനുഷ്യന്‍ നമ്മില്‍നിന്നു വേര്‍പെട്ടു. എല്ലാ രംഗങ്ങളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു അദ്ദേഹം. വ്യക്തിപരമായി വലിയ ബന്ധമുണ്ട്. അദ്ദേഹത്തിന്റെ എഴുത്ത് ചെറുപ്പക്കാരെ വളരെയേറെ സ്വാധീനിച്ചു. മലയാളസാഹിത്യത്തിനു തീരാനഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കഥയിലും സാഹിത്യത്തിലും അല്ല സിനിമയേയും കീഴടക്കിയ വ്യക്തിയാണ് എംടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍മാല്യം എന്ന സിനിമ മാത്രം മതി എക്കാലവും ഓര്‍മിക്കാന്‍. അനീതിക്ക് നേരെ കാര്‍ക്കിച്ച് തുപ്പാന്‍ കരുത്തനായ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ എംടിക്ക് പകരം മറ്റാരും ഇല്ല . എല്ലാവരില്‍ നിന്നും വേറിട്ട് എനിക്ക് ഒരു വഴി ഉണ്ട് എന്ന് അദ്ദേഹം കാട്ടി കൊടുത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് എക്കാലവും അദ്ദേഹം എടുത്തു . അദ്ദേഹത്തിന്റെ വേര്‍പാട് ഒരു തരത്തിലും നികത്താന്‍ പറ്റില്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

നമ്മുടെ ലോകത്തെ ശൂന്യമാക്കിയാണ് എംടി വിടവാങ്ങുന്നതെന്ന് എംപി അബ്ദുള്‍ സമദ് സമദാനി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാത്തിനും അതീതനായ പൊതു മനുഷ്യന്‍ ആയിരുന്നു എംടി. എഴുത്തിനും സാഹിത്യത്തിനും എംടി വസന്തമായിരുന്നു. കണ്ടാല്‍ സന്യാസി ആണെന്ന് തോന്നുന്ന, ആരെങ്കിലും ആക്ഷേപിച്ചാലും പുഞ്ചിരി മറുപടി നല്‍കുന്ന മനുഷ്യന്‍. സ്വത്വബോധത്തിന്റെ രാജശില്‍പ്പി ആയിരുന്നു അദ്ദേഹം. മാനുഷിക കാഴ്ചപ്പാട് ഇന്ത്യയ്ക്ക് നഷ്ടപ്പെടുന്നു എന്ന് പറഞ്ഞാണ് അദ്ദേഹം വിടവാങ്ങുന്നത്. ഇക്കാര്യം വരും കാലത്ത് നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടി വരുമെന്നും അദ്ദേഹം പപറഞ്ഞു.

പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ

പ്ലസ് ടുക്കാര്‍ക്ക് ഫയര്‍മാന്‍ ആവാം: അപേക്ഷ ജനുവരി 15 വരെ

കേരളത്തില്‍ ഫയര്‍മാന്‍ ആവാം. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ട്രെയിനി) റിക്രൂട്ട്‌മെന്റ് നടത്തുന്നു. കേരളത്തിൽ ഉടനീളം പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്.

കേരള പി.എസ്.സിക്ക് നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെൻ്റ് ആണിത്. യോഗ്യരായവർക്ക് ജനുവരി 15ന് മുന്‍പായി അപേക്ഷ നല്‍കണം.

കാറ്റഗറി നമ്പര്‍: 471/2024. ശമ്പളം: 27,900 രൂപ മുതല്‍ 63,700 രൂപ വരെ. പ്രായപരിധി: 18നും 26നും ഇടയില്‍. ഉദ്യോഗാര്‍ഥികള്‍ക്ക് 02.01.1998നും 01.01.2006നും ഇടയില്‍ പ്രായം ഉള്ളവര്‍ക്കാണ് അവസരം.

യോഗ്യത: പ്ലസ് ടു വിജയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. കൂടാതെ നീന്തല്‍ അറിയുന്നവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ഫിസിക്കലി ഫിറ്റായിരിക്കണം.

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിച്ചു; രണ്ട് യുവാക്കൾക്ക് പരിക്ക്

തിരുവനന്തപുരം: സ്കൂട്ടർ യാത്രക്കാരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാർ,ചന്ദ്രൻ എന്നിവരെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ യാത്രചെയ്യവെ റോഡിൽനിന്ന കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയികാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ മാത്രം അകലെയാണ് നെട്ടുകാൽതേരി ഓപ്പൺ ജയിലിന്റെ റബ്ബർ തോട്ടം. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ പറയുന്നു. അവിടേക്ക് പോകുന്ന വഴിയിലും കാൽനട യാത്രക്കാരനായ ഒരാളിനെ കാത്തുപോത്ത് ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.

ഒറ്റയാൻ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. ജയിൽ കോമ്പൗണ്ടിലെ റബ്ബർ തോട്ടം കാടുകയറി കിടക്കുന്നതിനാൽ വനത്തിൽ നിന്ന് കാട്ടുപോത്ത് ഇവിടെ എത്തി സ്ഥിരമായി തമ്പടിച്ച് കിടക്കുന്നുണ്ട്. ഇതിനെ ജയിൽ കോമ്പൗണ്ടിൽ നിന്ന് വനത്തിലേക്ക് തുരത്തിയില്ലെങ്കിൽ ഇനിയും അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ പറയുന്നു. ഗ്രാമ പഞ്ചായത്ത് ഭരണസമിതി വനം വകുപ്പിന് വിവരം ഇക്കാര്യത്തിൽ വിവരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.