by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
2025 ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കരത്തിന് അർഹനാകുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. മികച്ച ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട് വൈരമുത്തു.
1980 ൽ പുറത്തിറങ്ങിയ നിഴൽഗൾ എന്ന ചിത്രത്തിലൂടെയാണ് വൈരമുത്തു സിനിമയിൽ തുടക്കം കുറിക്കുന്നത്. 40 വർഷത്തെ സിനിമാ ജീവിതത്തിൽ അദ്ദേഹം 7,500-ലധികം ഗാനങ്ങളും കവിതകളും എഴുതിയിട്ടുണ്ട്.


by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത, സിനിമ
മകള്‍ അഹാനയുടെ കല്യാണത്തെക്കുറിച്ച് കൃഷ്ണകുമാര്‍. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചിരുന്നുവെന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. വെറൈറ്റി മീഡിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൃഷ്ണകുമാര്‍ മനസ് തുറന്നത്. നിമിഷിനെക്കുറിച്ചും കൃഷ്ണകുമാര്‍ സംസാരിക്കുന്നുണ്ട്.

”അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചു. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന്. ഞങ്ങളോട് അവതരിപ്പിക്കുകയേ വേണ്ട. അവരൊക്കെ വീട്ടില്‍ വരുന്നുണ്ട്. ഞാനും ഇതുപോലെയായിരുന്നു. സിന്ധുവിനെ എന്റെ വീട്ടില്‍ കൊണ്ടു പോകാറുണ്ടായിരുന്നു. ഏറ്റവും സൗകര്യം ഓരോരുത്തരും കല്യാണം കഴിക്കാന്‍ പോകുന്നത് ആരെയാണെന്ന് അവര്‍ക്കും അറിയാം, എനിക്കും അറിയാം. നമുക്കും എത്ര സുഖം. സമാധാനം” കൃഷ്ണകുമാര്‍ പറയുന്നു.
”എന്ത് ആവശ്യമുണ്ടേലും ഇപ്പോഴേ ഇവരോടൊക്കെ പറയാം. അശ്വിനേ അത് ചെയ്‌തേക്കണേ, അര്‍ജുനേ ഇങ്ങനെയാണേ, നിമിഷേ അങ്ങനെയാണേ. നിമിഷിന്റെ അച്ഛന്‍ രവിയുമായി എനിക്ക് 35 കൊല്ലമായുള്ള പരിചയമാണ്. അദ്ദേഹം സിനിമയില്‍ പ്രൊഡ്യൂസറായിരുന്നു. എത്ര സൗകര്യം. വര്‍ഷങ്ങള്‍ മുമ്പ് അഹാനയും നിമിഷും ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴാണ് ഞാന്‍ നിമിഷിനെ പരിചയപ്പെടുന്നത്.”
”അതിശയകരമായ വളര്‍ച്ചയാണ് നിമിഷിന്റേത്. നിമിഷിന്റെ അച്ഛന് ഒരുപാട് മോഹങ്ങളുണ്ടായിരുന്നു. സിനിമയില്‍ കുറേ ഇന്‍വെസ്റ്റ് ചെയ്തിരുന്നു. കുറെ പൈസ പോയ മനുഷ്യനാണ്. അന്നത്തെ കഷ്ടപ്പാടുകള്‍ക്ക് ദൈവം കൊടുക്കുന്നത് മക്കളിലൂടെയായിരിക്കും. ഗംഭീര വിജയം കൊടുത്തിരിക്കുന്നു. നിമിഷ് ഹംബിളും സിമ്പിളുമാണ്. അച്ഛനമ്മമാരുടെ ക്വാളിറ്റിയായിരിക്കും അത്.” എന്നും അദ്ദേഹം പറയുന്നു.

by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം. മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും പൂര്‍ണമായും ക്യാഷ്ലെസ് പെയ്മെന്റിലൂടെ മാത്രമേ മദ്യവില്‍പന നടത്താന്‍ പാടുള്ളൂവെന്ന് എംഡി ഹര്‍ഷിത അട്ടലൂരി നിര്‍ദേശം നല്‍കി.
നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ മുതല്‍ പണം സ്വീകരിക്കില്ലെന്നും യുപിഐ, കാര്‍ഡ് പെയ്മെന്റ് മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും അറിയിച്ച് ഹിന്ദിയില്‍ ഉള്‍പ്പെടെ നോട്ടിസുകള്‍ ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം 15 മുതല്‍ തന്നെ ഇതിന്റെ നടപടികള്‍ ആരംഭിച്ചിരുന്നു.
by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കും. കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബംഗാള്‍ എസ്ഐആറില്‍ അപ്പീല്‍ സമര്‍പ്പിക്കാനുള്ള കാലാവധി നാളെ അവസാനിക്കുന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക പ്രഖ്യാപനമുണ്ടായേക്കും.
കേരളം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. വിഷു, വേനല്‍ എന്നിവ പരിഗണിച്ച് കേരളത്തില്‍ ഏപ്രില്‍ 15നും 30നും ഇടയില്‍ വോട്ടെടുപ്പ് നടത്താനാണ് നീക്കം. ബംഗാളില്‍ കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് ഇത്തവണ അഞ്ച് ഘട്ടങ്ങളായി കുറച്ചേക്കും. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി അഞ്ച് സംസ്ഥാനങ്ങളിലെയും കലക്ടര്‍മാരുടെ യോഗം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മീഷന്‍ വിശദമായി പരിശോധിച്ചു വരികയാണ്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാകും തെരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കുക.


by Midhun HP News | Mar 14, 2026 | Latest News, ജില്ലാ വാർത്ത
തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് രണ്ട് ഗഡു ഡിഎ അനുവദിച്ചു. പെൻഷൻകാരുടെ രണ്ട് ഗഡു ഡി ആറും അനുവദിക്കാൻ സർക്കാർ അംഗീകാരം നൽകി. ഡിഎ, ഡിആര്‍ എന്നിവയില്‍ എഴ് ശതമാനം വര്‍ദ്ധനയാണ് ലഭിക്കുക. ഇതിനായി 10 കോടി രൂപ അധിക സഹായമായി കോര്‍പറേഷന് സര്‍ക്കാര്‍ നല്‍കി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 2022 ജനുവരി മുതല്‍ സാമ്പത്തിക ആനുകൂല്യം ലഭ്യമാകുന്ന തരത്തിലാണ് പരിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ രണ്ട് ഗഡു ഡിഎ, ഡിആര്‍ അനുവദിക്കുന്നത്.
കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായമായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1,574 കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 1,439 കോടി രൂപ പ്രത്യേക സഹായമായി ലഭിച്ചു.
ബസ് വാങ്ങുന്നത് ഉള്‍പ്പെടെയുള്ള മൂലധന ചെലവിനായി 135 കോടി രൂപയും ലഭിച്ചു. ബജറ്റ് വകയിരുത്തല്‍ 1035 കോടി രൂപയും. 539 കോടി രൂപയാണ് അധിക സഹായമായി ലഭിച്ചത്. ഈ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക സഹായമായും മൂലധന സഹായമായും 9,015 കോടി രൂപയാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്.
by Midhun HP News | Mar 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും എംആര്‍ അജിത് കുമാറിനെ മാറ്റി. അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. സംസ്ഥാനത്തെ കേഡര്‍ തസ്തികകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസ് എഡിജിപിയാണ് എംആര്‍ അജിത് കുമാര്‍. അജിത് കുമാറിന് തിരികെ പൊലീസില്‍ നിയമനം നല്‍കിയേക്കുമെന്നാണ് സൂചന. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ നല്‍കുന്നതിനു മുമ്പായിട്ടാണ് മാറ്റം.
ഐ എ എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സിഎടി ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. എക്‌സൈസ് കമ്മീഷണര്‍ സ്ഥാനം ഐ എ എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. ബി അശോകിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
പൂരം കലക്കൽ അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി അജിത് കുമാറിനെതിരെ ഉയർന്നിരുന്നത്. ശബരിമല ട്രാക്ടര്‍ യാത്ര വിവാദമായതിന് പിന്നാലെയാണ് അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി എക്സൈസ് കമ്മീഷണറായി നിയമിക്കുന്നത്. സംഭവത്തില്‍ അജിത് കുമാറിന് വീഴ്ച സംഭവിച്ചതായി ഡിജിപി റിപ്പോര്‍ട്ട് നല്‍കുകയും നടപടിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തിരുന്നു. എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ ആരോപിച്ചിരുന്നു.


Recent Comments