നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടക്കി, തൃശൂര്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.

കേരള തീരങ്ങളില്‍ ബുധനാഴ്ച മുതല്‍ മുതല്‍ വെള്ളിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് തടഞ്ഞ് പന്തൽ കെട്ടിയ സംഭവത്തിൽ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേർത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകൾ എന്നായിരുന്നു പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.

പുതുതായി പ്രതി ചേർത്തതിൽ പാളയം ഏരിയ കമ്മിറ്റി അംഗങ്ങൾ മുഴുവൻ ഉണ്ട്. പന്തൽ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേർത്തിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങളും കോടതി തേടിയിട്ടുണ്ടെങ്കിലും അവരെ പ്രതി ചേർക്കേണ്ടതില്ല എന്നാണ് പൊലീസിന്‍റെ തീരുമാനം. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തിൽ വഞ്ചിയൂർ എസ്എച്ച്ഒ നാളെ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, വഞ്ചിയൂരിൽ റോഡിൽ സ്റ്റേജ് കെട്ടേണ്ടിയിരുന്നില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി വി ജോയ് പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏരിയാ കമ്മിറ്റിക്ക് പിശക് ഉണ്ടായിട്ടുണ്ട്. ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കാര്യങ്ങൾ പാർട്ടി ചെയ്യുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു.

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

മൂന്നാറില്‍ താപനില പത്തുഡിഗ്രിയില്‍ താഴെ; സഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: മൂന്നാറില്‍ തണുപ്പുകാലം തുടങ്ങി. ഈ സീസണില്‍ ആദ്യമായി ഇന്നലെ താപനില പത്തുഡിഗ്രിയില്‍ താഴെയെത്തി. കുറഞ്ഞതാപനില 9.3 രേഖപ്പെടുത്തി. മഴ മാറിയതോടെയാണ് ശൈത്യകാലത്തിനു തുടക്കമായത്. രാത്രിയിലും പുലര്‍ച്ചെയുമാണ് ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില്‍ തണുപ്പ് അതിശക്തമാകും.

വടക്കുകിഴക്കന്‍ മണ്‍സൂണും ചക്രവാതച്ചുഴിയും കാരണം സംസ്ഥാനത്ത് ഇനിയും ശൈത്യകാലം ആരംഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാറില്‍ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത്. അന്ന് മൈനസ് ഒന്ന് ആയിരുന്നു താപനില.

വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ് മൂന്നാറിലെ ഹില്‍സ്‌റ്റേഷന്‍. അവിടുത്തെ തണുത്ത കാലാവസ്ഥയാണ് ആളുകളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നത്. 2023ല്‍ ഏകദേശം 16.72 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്. ഇത് സംസ്ഥാനത്തെ മൊത്തം ആഭ്യന്തര സഞ്ചാരികളുടെ 7% ആയിരുന്നു. ഈ വര്‍ഷം വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട് മറ്റ് സംവിധാനങ്ങള്‍ ഒരുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

ഇത്തവണ വന്‍ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീഷിക്കുന്നതെന്ന് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ക്രിസ്മസ്-പുതുവത്സര അവധിക്കാലം ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വര്‍ധിക്കുമെന്നും അദ്ദേഹം പറയുന്നു. ‘സ്‌കൂള്‍ പരീക്ഷകള്‍ സഞ്ചാരികളുടെ വരവിനെ ബാധിക്കും, അവധിക്കാലം ആരംഭിച്ചാല്‍, ടൂറിസം സീസണ്‍ നല്ലരീതിയിലേക്ക് മാറും, ജനുവരി പകുതി വരെ തിരക്ക് തുടരും,’ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിരക്ക് കണക്കിലെടുത്ത് ഹില്‍ സ്റ്റേഷനില്‍ കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതോടൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും വിപുലപ്പെടുത്തുകയാണെന്നും മൂന്നാറിലെ സ്ഥിഗതികള്‍ വിലയിരുത്തിയ ശേഷം അദ്ദേഹം പറഞ്ഞു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി. തൃശൂരിലെ നാട്ടിക, പാലക്കാട്ടെ തച്ചമ്പാറ, ഇടുക്കിയിലെ കരിമണ്ണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഇടതുമുന്നണിക്ക് ഭരണം നഷ്ടമായത്. നാട്ടികയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് അട്ടിമറി വിജയം നേടുകയായിരുന്നു. യുഡിഎഫിലെ പി വിനു 115 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

നാട്ടിക പഞ്ചായത്തിലെ 9-ാം വാര്‍ഡിലെ എല്‍ഡിഎഫ് മെമ്പര്‍ ഷണ്‍മുഖന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നിലവില്‍ എല്‍ഡിഎഫ്-6, യുഡിഎഫ്-5, ബിജെപി-3 എന്നിങ്ങനെയായിരുന്നു. 9-ാം വാര്‍ഡിലെ വിജയത്തോടെ യുഡിഎഫ് കക്ഷിനില ആറായി ഉയര്‍ന്നു. തൃശൂർ ജില്ലയിലെ ചൊവ്വന്നൂർ പഞ്ചായത്തിലെ വാർഡ് കോൺ​ഗ്രസും, കൊടുങ്ങല്ലൂർ ന​ഗരസഭ വാർഡ് ബിജെപിയും നിലനിർത്തി. പത്തനംതിട്ട നിരണം പഞ്ചായത്ത് കിഴക്കുംമുറി വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു. 211 വോട്ടുകള്‍ക്ക് യുഡിഎഫിലെ രജി കണിയന്ത്ര വിജയിച്ചു.

കൊല്ലം പടിഞ്ഞാറേക്കല്ലട അഞ്ചാം വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്റെ സിന്ധു കോയിപ്രം 92 വോട്ടുകള്‍ക്കാണ് വിജയിച്ചത്. തിരുവനന്തപുരം വെള്ളറട പഞ്ചായത്തിലെ കരിക്കാന്‍കോട് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 130 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചത്. പാലക്കാട് തച്ചമ്പാറ പഞ്ചായത്തിലെ നാലാം വാര്‍ഡ് ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫിലെ അലി തേക്കത്ത് ( മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമാകും.

പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ പുളിഞ്ചാണി വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് വെസ്റ്റ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. ആലപ്പുഴ പത്തിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡ് സിപിഎമ്മിന്റെ പക്കല്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ ദീപക് 99 വോട്ടുകള്‍ക്കാണ് വിജയിച്ചത്. പത്തനംതിട്ട എഴുമറ്റൂര്‍ പഞ്ചായത്തിലെ ഇരുമ്പുകുഴി വാര്‍ഡില്‍ ബിജെപി വിജയിച്ചു. സിറ്റിങ് സീറ്റില്‍ യുഡിഎഫിനെയാണ് പരാജയപ്പെടുത്തിയത്.

കോട്ടയം അതിരമ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തു. 216 വോട്ടിനാണ് ഇടതു സ്ഥാനാര്‍ത്ഥി വിജയിച്ചത്. മഞ്ചേരി നഗരസഭ കരുവമ്പ്രം ഡിവിഷന്‍ സിപിഎമ്മില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. 42 വര്‍ഷമായി സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന ഡിവിഷനാണിത്. മലപ്പുറം ജില്ലയിലെ ആലങ്കോട് പഞ്ചായത്തിലെ 18-ാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ലാപ്ടോപ്പ് നൽകുന്ന പദ്ധതിക്ക് ഇപ്പോൾ അപേക്ഷിക്കാം. താഴെപ്പറയുന്ന കോഴ്സുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കാണ് ആനുകൂല്യം.

*കോഴ്സുകൾ*
2024 25 അധ്യയന വർഷത്തിൽ ദേശീയ സംസ്ഥാന പൊതുപ്രവേശന പരീക്ഷയിലൂടെ എംബിബിഎസ്, എൻജിനീയറിങ്, എംസിഎ, എം ബി എ, എം എസ് സി, ബി എസ് സി നേഴ്സിങ്, ബിഡിഎസ്, ബി ഫാം, എം ഫാം, ബി എസ് സി ഫോറസ്ട്രി, എംഎസ് സി ഫോറസ്ട്രി, എം എസ് സി അഗ്രികൾച്ചർ, എം വി എസ് സി ബി വി എസ് സി, ബി എച് എം സി, ബി എ എം എസ്, എൽ എൽ ബി, എൽ എൽ എം, പോസ്റ്റ്‌ ഡോക്ടറെൽ ഡിഗ്രി കോഴ്സുകളിൽ പ്രവേശനം ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർക്ക് അപേക്ഷിക്കാം. 2024 മാർച്ച് വരെ അംഗത്വമെടുത്ത തൊഴിലാളിക്കാണ് ആനുകൂല്യത്തിന് അർഹതയുള്ളത്. അപേക്ഷ ഫോം മറ്റു വിവരങ്ങൾ എല്ലാ ജില്ലാ ഓഫീസുകളിലും ലഭിക്കും *അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15*

ഇന്ത്യന്‍ വനിതകള്‍ നഗ്നരായി ആത്മഹത്യ ചെയ്യില്ല; ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

ഇന്ത്യന്‍ വനിതകള്‍ നഗ്നരായി ആത്മഹത്യ ചെയ്യില്ല; ഭര്‍ത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി: ഇന്ത്യന്‍ വനിതകള്‍ നഗ്‌നരായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. മൃതശരീരം അങ്ങനെ കണ്ടെത്തുന്നതു തന്നെ കൊലപാതക സൂചനയാണെന്നും ജസ്റ്റിസ് പിബി സുരേഷ്‌കുമാറും സി പ്രദീപ്കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി.

പയ്യന്നൂരിലെ ലോഡ്ജില്‍ അഴീക്കല്‍ പുളിക്കല്‍ വീട്ടില്‍ ഷമ്മികുമാറിന്റെ ഭാര്യ രമ്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിന്റെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചാണ് ഉത്തരവ്. യുവതിയെ മദ്യം നല്‍കി മയക്കിയശേഷം ഭര്‍ത്താവ് ഷാളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെയും വിചാരണക്കോടതിയുടെയും കണ്ടെത്തല്‍. ഷമ്മികുമാറിനും മൂന്നാം പ്രതിയായ അമ്മ പത്മാവതിക്കുമെതിരായ ഗാര്‍ഹിക പീഡനക്കുറ്റം ഒഴിവാക്കി അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നല്‍കിയ അപ്പീലിലാണ് നടപടി.

ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ലോഡ്ജിലെത്തിയ യുവതിയെ 2010 ജനുവരി 22നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം മിക്കവാറും നഗ്‌നമായിരുന്നു. യുവാവും കുഞ്ഞും അപ്രത്യക്ഷരായതടക്കം സംശയാസ്പദമായ മറ്റ് സാഹചര്യങ്ങളുമുണ്ടായി. കൊലപാതക സൂചനകളുണ്ടെങ്കിലും ആത്മഹത്യയെന്ന വാദവും തള്ളാനാകില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന, പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്റെ പരാമര്‍ശം കോടതി ഗൗരവത്തിലെടുത്തു.ഒരു ഇന്ത്യന്‍ സ്ത്രീയും അല്പവസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.

യുഎഇയില്‍ ജോലിചെയ്തിരുന്ന പ്രതിക്ക് ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് കേസില്‍ പറയുന്നത്. സ്ത്രീധനത്തിനായി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിക്കുന്നതായി യുവതി പരാതി നല്‍കിയതിലും വിരോധമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനുംദിവസംമുമ്പ് ആരുമറിയാതെ നാട്ടിലെത്തിയ ഷമ്മികുമാര്‍ ഭാര്യയെയും ഇളയമകളെയും ലോഡ്ജില്‍ എത്തിച്ചാണ് കൃത്യം നടത്തിയത്. കുഞ്ഞിനെ രാത്രിയില്‍ ഭാര്യയുടെ വീട്ടുമുറ്റത്ത് കൊണ്ടുവച്ച് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.