ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ പന്നി ശല്യം; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ പന്നി ശല്യം; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി

ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് കോമ്പൗണ്ടിൽ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം പ്രിൻസിപാളിന് കൈമാറി. സിപിഎം ആറ്റിങ്ങൽ ഈസ്റ്റ് എൽ സി സെക്രട്ടറി സി ചന്ദ്രബോസ്, എൽ സി അംഗങ്ങളായ ടി ദിലീപ് കുമാർ, ബിജു പാറയിൽ, തച്ചൂർ കുന്ന്ബ്രാഞ്ച് സെക്രട്ടറി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു. പ്രശ്നത്തിൽ നടപടി ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുകയും ചെയ്തു.

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വനിതാ ജംഗ്ഷൻ പരിപാടികൾ സംഘടിപ്പിച്ചു

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വനിതാ ജംഗ്ഷൻ പരിപാടികൾ സംഘടിപ്പിച്ചു

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വനിതാ ജംഗ്ഷൻ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാകളക്‌ടർ അനുകുമാരി നിർവ്വഹിച്ചു. പ്രസിഡന്റ്‌ എം. ഹസീന, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബേബി സുധ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ, ഐ സി ഡി എസ് സൂപ്പർവൈസർ ബിനു, അശ്വതി, പദ്മ, ചെയർപേഴ്സൺ പത്മ തുടങ്ങിയവർ പങ്കെടുത്തു.

ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ഉറൂസ്, തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ അനുകുമാരി ഉത്തരവിറക്കി. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല.ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത്​ ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും.

ഡിസംബർ മൂന്നിന് രാവിലെ എട്ടിന്​ പ്രാർത്ഥനയും തുടർന്ന്​ നഗരപ്രദക്ഷിണവും നടക്കും. എട്ടാം തീയതി വൈകിട്ട്‌ ​ 6.30ന്​ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്​കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പ​ങ്കെടുക്കും. ഒമ്പതിന്​ വൈകിട്ട്​ 6.30ന്​ പ്രതിഭാ സംഗമം, പത്തിന്​ രാത്രി 11.30ന്​ ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന്​ രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്​ഹ്​ ഖവാലി എന്നിവ ഉണ്ടാകും. ‌സമാപന ദിവസമായ 13ന്​ പുലർച്ചെ ഒന്നിന്​ ​പ്രാർത്ഥനക്ക്​ ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും.

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം

മഴ ശക്തമായതിനാൽ കാനനപാത വഴിയുള്ള ശബരിമല യാത്രയ്ക്ക് നിയന്ത്രണം. സത്രം – പുല്ലുമേട് കാനന പാത വഴി ഇന്ന് തീർത്ഥാടകരെ കയറ്റി വിടില്ല. പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലെ രാത്രി പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുന്നതിന് ശബരിമല തീർത്ഥാടകർക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.
വനത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

സിപിഎം വിഭാഗീയത: മധു മുല്ലശേരിയെ പുറത്താക്കും

സിപിഎം വിഭാഗീയത: മധു മുല്ലശേരിയെ പുറത്താക്കും

തിരുവനന്തപുരം: മംഗലപുരത്തെ പാര്‍ട്ടി വിഭാഗീയതയില്‍ നടപടിയുമായി സിപിഎം. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതിനെത്തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ രംഗത്തുവന്ന മധു മുല്ലശ്ശേരിയെ പുറത്താക്കാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് ശുപാര്‍ശ ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കും.

ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടര്‍ന്ന് മംഗലപുരം ഏരിയ സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി ജോയി നടത്തിവരുന്നതെന്നും മംഗലപുരം ഏരിയ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഇതേതുടര്‍ന്ന് ഏരിയ കമ്മിറ്റി കൂടാന്‍ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മധു മുല്ലശേരിയുടെ നിലപാട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വി ജോയ് പറഞ്ഞു. സമ്മേളനത്തില്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിന് സിപിഎമ്മിന് അതിന്റെതായ രീതിയുണ്ട്. ഭൂരിപക്ഷം കിട്ടിയ ആളാണ് സെക്രട്ടറിയാകേണ്ടത്. അതാണ് പാര്‍ട്ടി രീതി. മധു നടത്തുന്നത് അപവാദ പ്രചരണങ്ങളാണ്. മധുവിന്റെ നിലപാടിനെ സംബന്ധിച്ച് പാര്‍ട്ടിക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. മധു ബിജെപിയില്‍ പോയാലും കുഴപ്പമില്ല. ഒപ്പം മകന്‍ ഉള്‍പ്പെടെ ആരും പോകില്ലെന്നും വി ജോയ് പറഞ്ഞു.

അതേസമയം, എതിര്‍വാ പറഞ്ഞാല്‍ ഉടന്‍ പുറത്താക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് മധു പറഞ്ഞു. ഈ നടപടി താന്‍ പ്രതീക്ഷിച്ചിരുന്നതാണ്. തന്റെ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും വി ജോയ് ജില്ലാ സെക്രട്ടറി ആയതുമുതല്‍ തന്നോട് അവഗണന കാണിച്ചുവെന്നും മധു കൂട്ടിച്ചേര്‍ത്തു. വി ജോയ് പറയുന്നത് മുഴുവന്‍ കള്ളമാണ്. സ്ഥാനം കിട്ടാത്തതല്ല തന്റെ പ്രശ്‌നമെന്നും നേതൃത്വത്തോട് എതിര്‍പ്പുള്ളവരുടെ പിന്തുണയുണ്ടെന്നും മധു പറഞ്ഞു.

‘ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം’; ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി

30.11.2024.ൽ ആറ്റിങ്ങലിൽ മിന്നൽ പണിമുടക്ക് നടത്തിയ പ്രൈവറ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒ തയ്യാറാകണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് പ്രൈവറ്റ് ബസ്സുകൾ മിന്നൽ പണിമുടക്ക് നടത്തിയത്. ചിറയിൻകീഴ്, കടക്കാവൂർ ഭാഗത്തുനിന്ന് വരുന്ന ബസ്സുകൾ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ കച്ചേരി ജംഗ്ഷൻ വഴിയാണ് പ്രൈവറ്റ് സ്റ്റാൻഡിൽ എത്താൻ പെർമിറ്റ് നൽകിയിട്ടുള്ളത്.

വീതി കുറഞ്ഞ പാലസ് റോഡ് ടു വേ ആക്കിയപ്പോൾ അപകടങ്ങൾ പതിവായി മാത്രമല്ല ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന ഗേൾസ് ഹൈസ്കൂൾ, ടൗൺ യുപിഎസ് സ്കൂൾ, നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഈ റോഡിലൂടെ ബസ്സുകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നത് വൻ ദുരന്തത്തിന് കാരണമാകും മാത്രമല്ല കച്ചേരി ജംഗ്ഷനിലും, സിവിൽ സ്റ്റേഷനിലും, കോടതികളിലും, ട്രഷറിയിലും ഉൾപ്പെടെ വരുന്ന ആളുകളുടെ യാത്ര ദുരിതമാണ്.

അശാസ്ത്രീയമായ ഗതാഗത പരിഷ്കരണം മൂലം ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലെയും, മാർക്കറ്റ് റോഡിലെയും നിരവധി വ്യാപാര സ്ഥാപനങ്ങൾ പൂട്ടുകയും പല വ്യാപാരികളും ആത്മഹത്യയുടെ വക്കിലുമാണ്. ആരെ സഹായിക്കാനാണ് പെർമിറ്റ് ലംഘിച്ചു കൊണ്ടുള്ള അശാസ്ത്രീയമായ ട്രാഫിക് പരിഷ്കരണം നടത്തിയതെന്ന് എംഎൽഎയും, ചെയർപേഴ്സണും ഡിവൈഎസ്പിയും മറുപടി പറയണമെന്നും, അടിയന്തരമായി ഈ പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷും മണ്ഡലം പ്രസിഡന്റ് എച്ച് ബഷീറും, യൂത്ത് കോൺഗ്രസ് നേതാവ് കിരൺ കൊല്ലമ്പുഴയും, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു ചന്ദ്രനും അറിയിച്ചു.