ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധം; ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനില്‍ ഹാജരാകില്ല; മുഖ്യമന്ത്രി കത്തയച്ചു

തിരുവനന്തപുരം: വിവാദമായ മലപ്പുറം പരാമര്‍ശത്തില്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചു. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും കത്തില്‍ പറയുന്നു. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാല പണവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ‘ദ ഹിന്ദു’ പത്രത്തില്‍ വന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.

ദേശവിരുദ്ധ പ്രവര്‍ത്തനം എന്ന് മലപ്പുറത്തെക്കുറിച്ച് വിശേഷിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയതിന് പിന്നാലെ സംഭവത്തില്‍ ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു. പിആര്‍ ഏജന്‍സിയുടെ ആവശ്യപ്രകാരമാണ് ഇത്തരത്തലുള്ള പരാമര്‍ശം മുഖ്യമന്ത്രിയുടെ പേരില്‍ നല്‍കിയതെന്നായിരുന്നു പത്രത്തിന്റെ വിശദീകരണം. എന്നാല്‍ നേരത്തെയും മുഖ്യമന്ത്രി അത്തരത്തിലുള്ള പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പരാമര്‍ശത്തെപ്പറ്റി ചൊവ്വാഴ്ച രാജ്ഭവനില്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.

ദേശവിരുദ്ധര്‍ ആരെന്ന് വ്യക്തമാക്കണമെന്നും ദേശവിരുദ്ധ പ്രവര്‍ത്തനം എന്തുകൊണ്ടറിയിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. എപ്പോഴാണ് ഇതിനെ പറ്റി അറിഞ്ഞതെന്നും ആരാണ് ഇതിനു പിന്നിലെന്ന് അറിയിക്കണമെന്നും ഗവര്‍ണര്‍ കത്തില്‍ പറയുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്.

തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

തലസ്ഥാനത്ത് എട്ട് മണിക്കൂറോളം ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതൽ നാളെ പുലർച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികൾക്കായി ജല വിതരണം നിർത്തിവയ്ക്കുന്നത്. അരുവിക്കരയിൽ നിന്നും തിരുവനന്തപുരം ന​ഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ വാൽവ് തകരാർ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്.

പേരൂർക്കട, ഹാർവിപുരം, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത്‌സിംഗ്‌ നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ,

കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എൻജീനിയറിങ് കോളജ്, ഗാന്ധിപുരം, ചെമ്പഴന്തി,​പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മൺവിള, മണക്കുന്ന്, അലത്തറ, ചെറുവക്കൽ, ഞാണ്ടൂർക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്നോപാർക്ക്, സിആർപിഎഫ് ക്യാമ്പ്, പള്ളിപ്പുറം,പുലയനാർകോട്ട, പ്രശാന്ത് നഗർ, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂർ, പൗണ്ട് കടവ്, കരിമണൽ, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കം ആയി

മടവൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിനു തുടക്കം ആയി

മടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ നവരാത്രി ആഘോഷം ഒക്ടോബർ 4 നു തുടങ്ങി ഒക്ടോബർ 13 വിജയദശമി ദിനത്തോട് കൂടി പരി വസാനിക്കുന്നു. ഈ ദിന ങ്ങളിൽ എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം, നവ ദ്രവ്യാഭിഷേകം, ലളിത സഹസ്രനാമം എന്നിവ ക്ഷേത്രത്തിൽ നടക്കും. ദുർഗാഷ്ടമി,മഹാനവമി ദിനത്തൽ ദേവീ കീർത്തനങ്ങളാൽ അഖണ്ഡനാമജപം നടക്കുന്നു. നവരാത്രി ദിനങ്ങളിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര സന്നിധിയിൽ നൃത്ത സംഗീത അർച്ചനകൾ അരങ്ങേറും. നവരാത്രി പൂജകൾക്കും, കുട്ടികൾക്കു വിദ്യാരംഭം കുറിക്കുന്നതിനും ക്ഷേത്രം മേൽ ശാന്തി അമ്പലപുഴ പാഴൂർ മഠം ശ്രീ കേശവൻനമ്പൂതിരി കാർമ്മികത്വം വഹിക്കുന്നു.

ദേ പുട്ട് കട: നൂറ് തരം പുട്ടുകളുമായി രുചിക്കൂട്ട്: ലൈഫ് 24 ക്യാമ്പ് സമാപിച്ചു

ദേ പുട്ട് കട: നൂറ് തരം പുട്ടുകളുമായി രുചിക്കൂട്ട്: ലൈഫ് 24 ക്യാമ്പ് സമാപിച്ചു

കിളിമാനൂർ: സമഗ്ര ശിക്ഷ കേരളയുടെയും യൂണിസെഫിന്റെയും ആഭിമുഖ്യത്തിൽ കിളിമാനൂർ ബി. ആർ.സി ലൈഫ് 24 ക്യാമ്പ് സംഘടിപ്പിച്ചു. ബി ആർ സി പരിധിയിലുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഒമ്പതാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട 42 വിദ്യാർത്ഥികൾക്കാണ് ത്രിദിന ക്യാമ്പ് നടത്തിയത്. നിത്യ ജീവിതവുമായി ബന്ധപ്പെട്ട നൈപുണീ വികാസങ്ങൾ വികസിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള പ്രവർത്തന പദ്ധതികളാണ് ഓരോ ദിന ക്യാമ്പിലും ഉൾപ്പെടുത്തിയിത്.

ഒന്നാം ദിനം ‘രുചിക്കൂട്ടി’ൽ ആരോഗ്യപ്രദായകവും പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവിഭവങ്ങളുടെ വിപുലമായ നിർമ്മാണവും പ്രദർശനവും നടന്നു. രുചി കൂട്ടിന്റെ ഭാഗമായി കുട്ടികൾ 100 തരം പുട്ടുകൾ തയ്യാറാക്കിയത് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും കൗതുകകരമായി. തുടർന്ന് ക്യാമ്പ് കേന്ദ്രമായ ആർ ആർ വി ബോയിസ് എച്ച് എസ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.

രണ്ടാം ദിനം കൃഷിക്കൂട്ടം ക്യാമ്പിൽ അഗ്രികൾച്ചറൽ ഓഫീസർ രാഹുൽ എം എസ് അഗ്രാ ക്ലിനിക്ക്, ഹൈഡ്രോപോണിക്ക് കൃഷി തുടങ്ങിയ ആധുനിക രീതികൾ പങ്കുവച്ചു. മൂന്നാം ദിനം പ്ലംബിംഗ് കുട്ടികൾക്ക് പരിചയപ്പെടുത്തി. സ്വന്തമായി കുട്ടികൾക്ക് പൈപ്പ് ഫിറ്റിങ്ങുകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് ഹൈലാൻഡ് ട്രേഴ്സിന്റെ നേതൃത്വത്തിൽ പ്രത്യേക സൗജന്യ പരിശീലനവും നൽകി. ആർ പി മാരായി വൈശാഖ് കെ എസ്, സനൽ. കെ, സിന്ധു ദിവാകരൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.

ക്യാമ്പ് സമാപനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ടി ബേബി സുധ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കൊട്ടാര മോഹൻകുമാർ അധ്യക്ഷത വഹിച്ചു. ബിപിസി നവാസ് കെ സ്വാഗതവും പരിശീലകൻ വൈശാഖ് കെ എസ് നന്ദിയും പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വിജയകുമാർ വി.കെ, പ്രഥമാധ്യാപകൻ വേണുജി പോറ്റി, പ്രിൻസിപ്പാൾ നിസാം പി, എൻ എസ് എസ് കോ ഓർഡിനേറ്റർ സുനിത ബി എസ് ആശംസകള്‍ അർപ്പിച്ചു. ക്യാബംഗളായ 42 വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

കെപിഎസ്ടിഎ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

കെപിഎസ്ടിഎ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

എയ്ഡഡ് സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ സെൽഫ് ഡ്രോയിങ് ഓഫീസർ പദവി എടുത്തു കളഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കരി നിയമത്തിനെതിരെ കെപിഎസ്ടിഎ സംസ്ഥാന വ്യാപകമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സമരം കെപിഎസ്ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം എൻ. സാബു ഉദ്ഘാടനം ചെയ്തു. ഈ ഉത്തരവ് അടയന്തിരമായി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് കെപിഎസ്ടിഎ അറിയിച്ചു. ഉപജില്ല പ്രസിഡന്റ് പി. രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി. രാജേഷ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ടി.യു.സഞ്ജീവ്, റിസോഴ്സ് സെൽ ചെയർമാൻ ഒ.ബി. ഷാബു, ആർ.എ. അനീഷ് എന്നിവർ സംസാരിച്ചു.

28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് കഴക്കൂട്ടത്ത്

28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് കഴക്കൂട്ടത്ത്

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന 28-ാമത് വിസ്‌ഡം പ്രൊഫഷണൽ സ്റ്റുഡന്റ്‌സ് ഗ്ലോബൽ കോൺഫറൻസ് അനന്തപുരിയുടെ ഐ.ടി തലസ്ഥാനമായ കഴക്കൂട്ടത്ത് നടക്കും.

കഴക്കൂട്ടം അൽ-സാജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 11,12,13 തീയതികളിലായാണ് ത്രിദിന സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായി ആറ് വേദികളിൽ ഇംഗ്ലീഷ്, മലയാളം, അറബി, തമിഴ് ഭാഷകളിലുള്ള 69
സെഷനുകളിലാണ് സമ്മേളനം നടക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പടങ്കടുക്കും. ഇന്ത്യയിലെയും വിദേശത്തേയും അക്കാദമിക വിദ്ഗ്ദരും പണ്ഡിതരും വിഷയാവതരണങ്ങൾ നടത്തും.

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ മന്ത്രി രമേശ് ചെന്നിത്തല, Dr.ശശി തരൂർ എം.പി , എ.എ.റഹീം എം.പി , സഞ്ചയ് സിംഗ് എം.പി (ഡൽഹി), കെ.എസ്.ശബരീനാഥൻ, പി.കെ.ഫിറോസ് അടക്കമുള്ള പ്രമുഖർ വിവിധ ദിവസങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കും.