by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
ചെന്നൈ: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ഇന്നലെ രാത്രി 11 മണിയോടെയാണ് രജനീകാന്ത് ആശുപത്രി വിട്ടതെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി.
ഹൃദയത്തില്‍ നിന്നുള്ള പ്രധാന രക്തക്കുഴലില്‍ നീര്‍വീക്കം ഉണ്ടായിരുന്നു എന്നാണ് അപ്പോളോ ഹോസ്പിറ്റല്‍സ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നത്. സ്റ്റെന്റ് ഇട്ടതോടെ വീക്കം പൂര്‍ണമായി ഇല്ലാതാക്കാനായിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതോടെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. രണ്ടു ദിവസം വീട്ടില്‍ വിശ്രമത്തില്‍ ആയിരിക്കും രജനി.
രജനീകാന്ത് ആശുപത്രിയില്‍ ആയതിനു പിന്നാലെ താരത്തിന്റെ മകള്‍ സൗന്ദര്യ ചെന്നൈയിലെ തിരുവോട്ടിയൂര്‍ ശ്രീവടിവുദൈ അമ്മന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിടെയാണ് രജനീകാന്തിന്റെ ആരോഗ്യം മോശമായത്. വേട്ടയ്യ ആണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.

by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്. സംഭവത്തില്‍ എയര്‍ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു.
ടേക്ക് ഓഫിന് തൊട്ട് മുന്‍പായിരുന്നു വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തി. ആശങ്ക വേണ്ടെന്നും യാത്രക്കാര്‍ക്ക് മറ്റൊരു വിമാനം ഒരുക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

by liji HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും പിടിയിലായി. തിങ്കളാഴ്ച്ചയാണ് മൃഗശാലയിലെ മൂന്ന് ഹനുമാൻ കുരങ്ങുകൾ പുറത്തു ചാടിയത്. ഇതിൽ രണ്ട് കുരങ്ങുകൾ ഭക്ഷണം എടുക്കാൻ ശ്രമിക്കവേ ഇന്നലെ പിടിയിലായിരുന്നു. ഒടുവിൽ കെഎസ്ഇബിയുടെ ബക്കറ്റ് ക്രെയ്ൻ സംവിധാനത്തിലൂടെ ആണ് മൂന്നാമത്തെ കുരങ്ങനെയും പിടിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് 3 പെൺ ഹനുമാൻ കുരങ്ങുകൾ മൃഗശാലയിലെ കൂട്ടിൽ നിന്ന് പുറത്തുചാടി മൃഗശാലക്കകത്തുള്ള മരത്തിൽ തന്നെ നിലയുറപ്പിച്ചിരുന്നത്. ഏറെ പണിപ്പെട്ടെങ്കിലും ഈ 3 കുരങ്ങുകളും താഴേക്കിറങ്ങി വരാൻ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഭക്ഷണമെടുക്കാൻ താഴെയിറങ്ങി വന്ന സമയത്താണ് ഇതിൽ രണ്ടെണ്ണത്തിനെ പിടികൂടിയത്. അപ്പോഴും പിടിതരാതെയിരിക്കുകയായിരുന്നു മൂന്നാമത്തെ പെൺകുരങ്ങ്. ഇപ്പോൾ മൂന്ന് ഹനുമാൻ കുരങ്ങുകളെയും കൂട്ടിലേക്ക് മാറ്റിയിട്ടുണ്ട്.

by liji HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
വർക്കലയിൽ ഇക്കഴിഞ്ഞ ദിവസം മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റ സംഭവത്തിൽ അഞ്ചുപ്രതികളെയും പോലീസ് പിടികൂടി.
വർക്കല താഴെവെട്ടൂർ സ്വദേശി യൂസഫ് (40), സഹോദരൻ ജവാദ് (34), ആശാൻ മുക്ക് സ്വദേശി നിസാമുദ്ദീൻ (48), ജഹാംഗീർ (28), നൈസാം എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ താഴെ വെട്ടൂർ ജംഗ്ഷനിലാണ് സംഭവം.
വെട്ടൂർ സ്വദേശികളായ നൗഷാദ് (45), അൽ അമീൻ (31), ഷംനാദ് (49) എന്നിവർക്കാണ് തലയ്ക്ക് വെട്ടേറ്റത്. കടൽ തീരത്ത് നിന്നും താഴെ വെട്ടൂർ ജംഗ്ഷനിൽ എത്തിയ ഇവരെ പ്രദേശവാസികളായ 5 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ജംഗ്ഷനിൽ ഉണ്ടായിരുന്ന വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീൻ ഇവരെ തടയാൻ ശ്രമിച്ചു. പിടിച്ച് മാറ്റുന്നതിനിടയിൽ നാസിമുദ്ധീന് മുഖത്തു പരിക്കെറ്റു. നിലത്തു വീണ മൂന്ന് പേരെയും സംഘം വാൾ ഉപയോഗിച്ച് വെട്ടിയും മർദിച്ചും അപായപ്പെടുത്താൻ ശ്രമിച്ചു. നാട്ടുകാർ ഓടി കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു. മൂന്നാം പ്രതിയായ നൈസാമിനെ തമിഴ്നാട്ടിൽ നിന്നും മറ്റ് പ്രതികളെ പരിസരപ്രദേശങ്ങളിൽ നിന്നും പോലീസ് പിടികൂടി.
രാവിലെ മുതൽ ഇവർ എട്ടു പേരും തമ്മിൽ നിസ്സാര കാര്യങ്ങളെ ചൊല്ലി വാക്ക് തർക്കമുണ്ടാവുകയും തുടർന്ന് അസഭ്യം വിളിക്കുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. വെട്ടേറ്റ മൂന്ന് പേരെയും വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

by liji HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ശാന്തിഗിരി ഫെസ്റ്റിന് ഒക്ടോബര്‍ 2 ന് വിളംബരസമ്മേളനത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. വീട്ടില്‍ കുട്ടികള്‍ ബഹളം വെയ്ക്കുന്നുണ്ടാകും. ഞങ്ങള്‍ക്കും പോണം. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇനി വരുന്നത്. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് ഫെസ്റ്റ് കാണുവാന്‍ പ്രത്യേക പാസ് വേണ്ടതില്ല. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് ശാന്തിഗിരി. സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം നിറയ്ക്കുന്നതും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ നിരവധി ദൃശ്യങ്ങളാണ് ഫെസ്റ്റിലുള്ളതും ഒപ്പം വിജ്ഞാനത്തിന് മുന്‍തൂക്കവും നല്‍കിക്കൊണ്ട് എജ്യൂഫെസ്റ്റും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.
കൺനിറയെ കാഴ്ചകളൊരുക്കിയാണ് ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റുകൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.
പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ബുദ്ധ സ്ക്വയർ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ച സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും രൂപങ്ങൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം അറിവും നേടാനുളള ഇടങ്ങൾ ഫെസ്റ്റിലുണ്ട്.
കുഞ്ഞുമനസ്സുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശ്രമം ജനറൽ സെക്രട്ടറി അറിയിച്ചു. സ്കൂളുകളിൽ നിന്ന് സംഘമായി വരാൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കൊപ്പം വരാൻ ആഗ്രഹിക്കുന്നവർക്കും സമയപരിമിതി ഇല്ലാതെ ഫെസ്റ്റിലെ കാഴ്ചകൾ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9207410326.

by Midhun HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: 63-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ ആഴ്ചയിലേക്ക് മാറ്റിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും. തിരുവനന്തപുരമാണ് വേദി. ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്.
ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്മെന്റ് സര്‍വേ (നാസ്) പരീക്ഷ പ്രഖ്യാപിച്ചതിനാലാണ് തീയതി മാറ്റിയത്. ഇത്തവണ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് നാസ് പരീക്ഷ എഴുതുന്നത്. ഡിസംബര്‍ 12 മുതല്‍ 20വരെ സംസ്ഥാനത്ത് രണ്ടാംപാദ വാര്‍ഷിക പരീക്ഷയാണ്. 21 മുതല്‍ 29വരെ ക്രിസ്മസ് അവധിയും. ഈ സാഹചര്യത്തിലാണ് കലോത്സവം ജനുവരിയിലേക്ക് മാറ്റിയത്. സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവ തീയതിയും പുതുക്കി. സ്‌കൂള്‍തല മത്സരം 15നകം പൂര്‍ത്തിയാക്കും. ഉപജില്ലാതലം നവംബര്‍ പത്തിനും ജില്ലാതലം ഡിസംബര്‍ മൂന്നിനുമകം പൂര്‍ത്തിയാക്കും.
Recent Comments