വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

വിഴുങ്ങിയത് മാലയല്ലേ? കൂട്ടിന് ദാ ഒരു കമ്മൽ കൂടി! പോലീസിനെ വട്ടംകറക്കി ഈ ‘സ്വർണ്ണ’ വയർ!

സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളുമായി ഒരു കള്ളനും പോലീസും കളി! നിലമ്പൂർ ജില്ലാ ആശുപത്രിയിൽ വെച്ച് ഒരു കുഞ്ഞിന്റെ സ്വർണ്ണമാല കവർന്ന് അത് വിഴുങ്ങിയ യുവതിയെ പിടികൂടിയപ്പോൾ പോലീസ് കരുതി പണി കഴിഞ്ഞെന്ന്. എന്നാൽ അസ്സൽ പണി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

മാല പുറത്തെടുക്കാൻ പോലീസ് കാത്തിരിപ്പ് തുടങ്ങിയിട്ട് ഇപ്പോൾ നാല് ദിവസമായി. പഴവും വെള്ളവും മറ്റ് മരുന്നുകളുമൊക്കെ നൽകി നോക്കിയെങ്കിലും മാല മാത്രം പുറത്തുവരുന്നില്ല. ഇതിനിടെ നടത്തിയ എക്സ്റേ പരിശോധനയിലാണ് പോലീസുകാരെ അമ്പരപ്പിച്ച ആ പുതിയ വിവരം പുറത്തുവന്നത്. യുവതിയുടെ വയറ്റിൽ ഒരു മാല മാത്രമല്ല, ഒരു സ്വർണ്ണ കമ്മൽ കൂടി സുഖമായി ഇരിപ്പുണ്ട്!

ഈ കമ്മൽ എവിടെ നിന്ന് കിട്ടി? എപ്പോഴാണ് വിഴുങ്ങിയത്? ഈ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ മൗനം പാലിക്കുകയാണ് പാലേമാട് സ്വദേശിയായ സമീറ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ് യുവതി. ശാരീരിക അസ്വസ്ഥതകൾ ഇല്ലാത്തതിനാൽ സർജറി വഴി സ്വർണ്ണം പുറത്തെടുക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. അതുകൊണ്ട് തന്നെ സ്വർണ്ണമാലയും കമ്മലും ‘സ്വാഭാവികമായി’ പുറത്തുവരുന്നത് വരെ കാത്തിരിക്കുകയല്ലാതെ പോലീസിന് ഇപ്പോൾ മറ്റ് വഴികളൊന്നുമില്ല.

എന്തായാലും ഈ വിചിത്രമായ മോഷണവും അതിനെത്തുടർന്നുള്ള സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ഇനിയെന്തൊക്കെ ആ വയറ്റിൽ നിന്ന് പുറത്തുവരുമെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും ഇപ്പൊഴത്തെ പേടി!

ശബരിമല കൊടിമര പുനര്‍നിര്‍മാണം: ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നല്‍കി, സുരേഷ് ഗോപിയും വിജിലന്‍സിന് മുന്നിലേക്ക്

ശബരിമല കൊടിമര പുനര്‍നിര്‍മാണം: ഷാജി കൈലാസും രഞ്ജി പണിക്കരും മൊഴി നല്‍കി, സുരേഷ് ഗോപിയും വിജിലന്‍സിന് മുന്നിലേക്ക്

തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിലാണ് സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.

അതേസമയം, സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.

ശബരിമലയിലേക്ക് സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2017 ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് നല്‍കിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

കൊടിമരം സ്വര്‍ണം പൂശാന്‍ വിശ്വാസികളായ വിവിധ ആളുകളില്‍ നിന്നും സ്വര്‍ണം ഇത്തരത്തില്‍ വാങ്ങിയിരുന്നു. 2017 ജൂണ്‍ അഞ്ചാം തീയതി പമ്പയില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വര്‍ണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തില്‍ സ്വര്‍ണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 10 ന് 246 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നും ദേവസ്വം രേഖകളില്‍ പറയുന്നു.

ഈ സ്വര്‍ണം സംഭാവന ചെയ്തത് ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വര്‍ണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതിരുന്നതിലും ഇവര്‍ക്ക് രസീതു നല്‍കാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വര്‍ണം പൂശിയതില്‍ ഏതാണ്ട് 30 പവനോളം സ്വര്‍ണം മിച്ചം വന്നു. ആ സ്വര്‍ണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

തിരുവനന്തപുരം: അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ചരിത്രം കുറിച്ച കുഞ്ഞ് ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഇന്ന് കേരളം ആദരവോടെ വിട നല്‍കും. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഇന്ന് വൈകീട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയില്‍ നടക്കും. ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലില്‍ ഇന്ന് രാവിലെ ഏഴോടെ പ്രാര്‍ത്ഥന തുടങ്ങി. അരമണിക്കൂര്‍ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പൊതുദര്‍ശനമുണ്ടാകും. ആശുപത്രിയിലേക്ക് നിരവധി പേരാണ് ആലിന് അന്തിമോപചാരമര്‍പ്പിക്കാനായി എത്തുന്നത്. ആശുപത്രിയിലെ പൊതുദര്‍ശനത്തിനുശേഷമായിരിക്കും പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിലേക്ക് കൊണ്ടുപോവുക. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് യാത്രയാക്കിയത്.

പത്ത് മാസം മാത്രം പ്രായമുള്ള ആലിന്റെ അവയവങ്ങള്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്കാണ് പുതുജീവിതമേകുന്നത്. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന ആലിന്‍ ഷെറിന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുണ്‍ എബ്രഹാമിന്റെയും ഷെറിന്‍ ആന്‍ ജോണിന്റെയും മകളാണ് ആലിന്‍. കരള്‍, രണ്ട് വൃക്ക, ഹൃദയവാല്‍വ്, രണ്ട് നേത്ര പടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്.

കല്ലമ്പലത്ത് വാഹനത്തിനു തീ പിടിച്ചു

കല്ലമ്പലത്ത് വാഹനത്തിനു തീ പിടിച്ചു

ആറ്റിങ്ങലിൽ നിന്നും കല്ലമ്പലത്തേക്ക് വന്ന എസാർ എന്ന വാഹനത്തിൽ തീപിടുത്തം ഉണ്ടായി. തീപിടിച്ച ഉടനെ തന്നെ യാത്രക്കാരെ പുറത്താക്കിയത് വൻ ദുരന്തം ഒഴിവാക്കി. ഇന്ന് വൈകുന്നേരം 5:35ഓടെ കല്ലമ്പലം പെട്രോൾ പമ്പിന് സമീപമായിരുന്നു ആയിരുന്നു സംഭവം.

തിരുവനന്തപുരത്ത് 63-കാരിയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്ന 2 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

തിരുവനന്തപുരത്ത് 63-കാരിയെ ആക്രമിച്ച് ഏഴരപ്പവൻ കവർന്ന 2 സ്ത്രീകൾ ഉൾപ്പടെ 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കോർപ്പറേഷൻ ജീവനക്കാരെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. മണക്കാട് മുക്കോലയിലെ അപ്പാർട്ട്‌മെന്റിൽ ആണ് സംഭവം. കേസിൽ ശരത്, രാജൻ, ഷീബ, റീന, ഷിബു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പത്ത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഏഴരപ്പവൻ സ്വർണ്ണമാണ് പ്രതികൾ കവർന്നതെന്ന് ഫോർട്ട് പോലീസ് പറഞ്ഞു.

മണക്കാട് അപ്പാർട്ട്‌മെന്റിന്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശ്ശൂർ സ്വദേശി വിഷ്ണുവിന്റെ അമ്മ ആണ് ആക്രമണത്തിന് ഇരയായത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മാലിന്യം എവിടെയാണ് നിക്ഷേപിക്കുന്നതെന്ന് ചോദിച്ചാണ് സംഘത്തിലെ രണ്ടുപേർ ആദ്യം വാതിലിൽ മുട്ടിയത്. വാതിൽ തുറന്നതോടെ ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർ കൂടി അകത്തേക്ക് അതിക്രമിച്ചു കയറുകയും വയോധികയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മൂന്ന് പവന്റെ മാലയും ആറ് വളകളും സംഘം ബലമായി കവർന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ സംഘം പ്രദേശം നിരീക്ഷിച്ചു വരികയായിരുന്നു. രണ്ട് ദിവസം മുൻപും ഇവർ കോർപ്പറേഷൻ ഉദ്യോഗസ്ഥരെന്ന പേരിൽ ഇവിടെ എത്തിയിരുന്നു. പകൽ സമയങ്ങളിൽ വയോധിക മാത്രമാണ് വീട്ടിലുണ്ടാവുക എന്ന് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്. മോഷണം നടന്ന ഉടൻ തന്നെ ഫോർട്ട് പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

അഞ്ചുപേര്‍ക്ക് പുതുജീവന്‍ നല്‍കി വിട; കേരളത്തിന്റെ മനസില്‍ തീരാനോവായി ആലിന്‍, സംസ്കാരം ഇന്ന്

ആലിന്‍ ഷെറിന് കേരളത്തിന്റെ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ്, പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് 3.30ഓടെയാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, രാത്രിയില്‍ സിവില്‍ ഏവിയേഷന്‍ ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാലാണ് റോഡ് മാര്‍ഗം അവയവങ്ങള്‍ കൊണ്ട് വരാന്‍ തിരുമാനിച്ചതെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു. ഹെലികോപ്റ്റര്‍ മുഖേന അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചിരുന്നത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ആലിനില്‍ നിന്നും സ്വീകരിച്ച അവയവങ്ങള്‍ നിലവില്‍ 2 കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു.

പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേര്‍പിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

ഫെബ്രുവരി അഞ്ചാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള മകള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എം.സി. റോഡ് വഴി കാറില്‍ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോര്‍മ കവല ജംഗ്ഷന് സമീപം എതിര്‍ദിശയില്‍ നിന്നുവന്ന കാര്‍ വാഹനത്തിലേക്ക് ഇടിച്ചുകയറി അപകടം സംഭവിക്കുകയായിരുന്നു.

കുട്ടിയ്ക്ക് ഗുരുതമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന കുട്ടിയുടെ അമ്മയ്ക്കും മാതാവിന്റെ മാതാപിതാക്കള്‍ക്കും സാരമായ പരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. അപകടം നടന്ന ഉടന്‍ തന്നെ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്കും പ്രവേശിപ്പിച്ചു. ഫെബ്രുവരി 13ന് കുട്ടിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിക്കുകയും കുട്ടിയുടെ കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സമ്മതം നല്‍കുകയും ചെയ്യുകയായിരുന്നു.

പോസ്റ്റ് പൂർണരൂപം-

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.

ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.

ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.

ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ – സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.