by Midhun HP News | Sep 1, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. കടയ്ക്കാവൂർ റെയിൽവേ കോച്ച് പാലത്തിന് സമീപം വടകയിൽ വീട്ടിൽ സുന്ദരൻ(57)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ആറ്റിങ്ങൽ അയിലം റോഡിൽ തച്ചൂർകുന്നിന് സമീപം പാസഞ്ചർ ഓട്ടോറിക്ഷയിൽ 80 കുപ്പികളിലായി കടത്താൻ ശ്രമിച്ച 40 ലിറ്റർ വിദേശമദ്യമാണ് ആറ്റിങ്ങൽ എക്സൈസ് സംഘംപിടികൂടിയത്. മദ്യം കടത്താൻ ശ്രമിച്ച KL 21 G 2389 രജിസ്ട്രേഷൻ നമ്പരിലുള്ള ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
by Midhun HP News | Aug 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഔദ്യോഗികമായി അവതരിപ്പിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കെസിഎൽ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാലാണ് ലീഗ് ലോഞ്ചിങ് നിർവഹിച്ചത്. കായിക മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ അതിഥിയായിരുന്നു.
സെപ്റ്റംബർ രണ്ട് മുതൽ 18 വരെയാണ് പോരാട്ടങ്ങൾ. ആറ് ടീമുകളാണ് ലീഗിൽ കളിക്കുന്നത്. ട്രിവാൻഡ്രം റോയൽസ്, അലപ്പി റിപ്പ്ൾസ്, ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്, കൊച്ചി ബ്ലു ടൈഗേഴ്‌സ്, തൃശൂർ ടൈറ്റൻസ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് എന്നിവയാണ് ടീമുകൾ.
ആറ് ടീമുകളേയും ചടങ്ങിൽ അവതരിപ്പിച്ചു. താരങ്ങളും പരിശീലകരും ഫ്രാഞ്ചൈസി ഉടമകളും അണിനിരന്നു. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ട്രോഫിയും പ്രകാശനം ചെയ്തു.
അബ്ദുല്‍ ബാസിത് (ട്രിവാൻഡ്രം റോയൽസ്), മുഹമ്മദ് അസ്ഹറുദ്ദീന്‍ (അലപ്പി റിപ്പ്ൾസ്), സച്ചിന്‍ ബേബി (ഏരിസ് കൊല്ലം സെയ്‌ലേഴ്‌സ്), ബേസില്‍ തമ്പി (കൊച്ചി ബ്ലു ടൈഗേഴ്‌സ്), വരുണ്‍ നായനാര്‍ (തൃശൂർ ടൈറ്റൻസ്), രോഹന്‍ എസ് കുന്നുമ്മല്‍ (കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്) എന്നിവരാണ് ടീം ക്യാപ്റ്റന്‍മാര്‍.
by Midhun HP News | Aug 31, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയതല്ലെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും പറഞ്ഞ അദ്ദേഹം സിനിമകളുടെ റിലീസ് മാറ്റിവച്ചുവെന്നും അറിയിച്ചു.
സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല. അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നിർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മലയാള സിനിമാ വ്യവസായം തകരാൻ പോവുന്ന സ്ഥിതിയാണ്. താൻ അഭിനയത്തിലേക്ക് വന്നപ്പോൾ ഒരു സൗകര്യവും ഉണ്ടായില്ല. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ ആകെ തകർക്കരുത്. സർക്കാരും പൊലീസും കുറ്റക്കാർക്കെതിരെയുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ് ഇത്. പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന വ്യവസായ രംഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
by Midhun HP News | Aug 31, 2024 | Latest News, ജില്ലാ വാർത്ത
ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ഉരുളെടുത്ത ഒരു നാടിന്റെ അതിജീവനത്തിന് 46ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സമാഹരിച്ചത് 20.05 കോടി രൂപ (20,05,00,682). സംസ്ഥാനമൊട്ടാകെയുള്ള അയൽക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ കഴിഞ്ഞ 10, 11 തീയതികളിലാണ് തുക സമാഹരിച്ചത്. അയൽക്കൂട്ടഅംഗങ്ങളെല്ലാവരും ഒരേ മനസ്സോടെ വയനാടിനായി ഇറങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചത് ഇതുവരെയുള്ള ഏറ്റവും ഉയർന്ന തുക. തദ്ദേശമന്ത്രി എം ബി രാജേഷ് വ്യാഴാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
കുടുംബശ്രീയുടെ കീഴിലുളള വിവിധ നൈപുണ്യ ഏജൻസികൾ വഴി 2,05,000 രൂപയും സമാഹരിച്ചു. ഇതോടെ ആദ്യഘട്ട സമാഹരണം പൂർത്തിയായി. സംസ്ഥാനത്ത് അയൽക്കൂട്ടങ്ങളിൽ രണ്ടാംഘട്ട ധനസമാഹരണം ഇപ്പോഴും ഊർജിതമാണ്. ഈ തുകയും വൈകാതെ കൈമാറും.
ധനസമാഹരണത്തിനായി “ഞങ്ങളുമുണ്ട് കൂടെ’ കുടുംബശ്രീ ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് അയൽക്കൂട്ട അംഗങ്ങൾ ഒന്നടങ്കം മുന്നോട്ടു വന്നത്. 2018ൽ പ്രളയക്കെടുതികളിൽ ദുരന്തബാധിതർക്ക് തുണയാകാൻ കുടുംബശ്രീ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11.18 കോടി നൽകിയിരുന്നു.
തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, എ ഗീത, ജാഫർ മാലിക്, കെ എസ് ബിന്ദു, നാഫി മുഹമ്മദ്, സി സി നിഷാദ്, അബ്ദുൾ മനാഫ്, ജി ചൈതന്യ എന്നിവരും പങ്കെടുത്തു.
by Midhun HP News | Aug 30, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം. ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്, സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്, വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്, മേക്കപ്പ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അപകടത്തിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.
കുറിപ്പ്:
വാഹനമോടിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ചെയ്യാനിടയുള്ള പലതും അപകടം വിളിച്ചു വരുത്തിയേക്കാം..
1.ഇരുചക്ര വാഹനങ്ങളില്‍ ഹാന്‍ഡിലില്‍ നിന്നും കൈകള്‍ വിടുവിക്കുന്നത്.
2. സ്റ്റിയറിംഗ് വീലില്‍ നിന്നും കൈകള്‍ എടുക്കേണ്ടി വരുന്നത്.
3. മൊബൈല്‍ ഫോണ്‍ ഉപയോഗം (ബ്ലൂടൂത് ഉപയോഗിച്ചാല്‍ പോലും) അപകടത്തിലേക്ക് നയിച്ചേക്കാം.
4. നോട്ടം റോഡില്‍ നിന്നും മാറുന്നത്.
5. ഡ്രൈവ് ചെയ്യുമ്പോള്‍ മറ്റു കാര്യങ്ങള്‍ ചിന്തിക്കുന്നത്.
6.വാഹനമോടിക്കുമ്പോള്‍ ദീര്‍ഘമായി സംസാരിക്കുന്നതും മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നതും എന്തിന് മൊബൈല്‍ ഫോണ്‍ റിങ് പോലും ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം.
7.വാഹനമോടിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നത്.
8. മേക്ക് അപ്പ് ചെയ്യുന്നത് .
9. വാഹനത്തില്‍ നിലത്തു വീഴുന്ന സാധനങ്ങള്‍ എടുക്കുന്നത്.
10. റേഡിയോ / നാവിഗേഷന്‍ സിസ്റ്റത്തിലേക്ക് അമിതമായി ശ്രദ്ധിക്കുന്നത്.
ഇങ്ങനെയെന്തും അപകടത്തിലേക്ക് നയിച്ചെക്കാവുന്ന ശ്രദ്ധാ വ്യതിയാനമായേക്കാം. ശ്രദ്ധിക്കുക സുരക്ഷിതരാകുക
Recent Comments