മുകേഷ് എംഎല്‍എ പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്; അഭിഭാഷകനെ കാണും

മുകേഷ് എംഎല്‍എ പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്; അഭിഭാഷകനെ കാണും

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ രാജി ആവശ്യം ശക്തമായിരിക്കേ മുകേഷ് എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായക ദിനം. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രാജി സമ്മര്‍ദ്ദം ശക്തമായിരിക്കേ മുകേഷ് പോലീസ് സുരക്ഷയില്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തിരിച്ചു. മുകേഷ് എത്തുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ജിയോ പോള്‍ പ്രതികരിച്ചു.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും. മുകേഷുമായി കൂടിക്കാഴ്ച്ച നടത്തണം. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ടുണ്ട് എപ്പോള്‍, എവിടെ വരുമെന്നതിനെ കുറിച്ച് അറിയില്ല – ജിയോ പോള്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് ഏത് സമയത്തും തയാറാണെന്നും എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇതുവരെ മുകേഷിന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുകേഷിന്റെ ജാമ്യഹര്‍ജി പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല എന്നുള്ള വാര്‍ത്ത പൂര്‍ണമായും അഭിഭാഷകന്‍ തള്ളി. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ സമര്‍പ്പിക്കാനുള്ള സമയം പ്രോസിക്യൂഷന് ലഭിച്ചില്ല. അതുകൊണ്ടു തന്നെയാണ് ജാമ്യം കിട്ടിയതെന്നും ഒപ്പം മറ്റു സാങ്കേതിക കാരണങ്ങളും തുണയായെന്നും അഭിഭാഷകന്‍ പറയുന്നു.

മൂന്നാം തിയതി വരെയാണ് മുകേഷിന്റെ അറസ്റ്റ് കോടതി തടഞ്ഞിരിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് അദ്ദേഹത്തിന് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. ഈ ഒരു പശ്ചാത്തലത്തിലാണ് ഇന്ന് കൊച്ചിയിലേക്കെത്തുമെന്ന് അറിയിച്ചിട്ടുള്ളത്. ഇത് അഭിഭാഷകനും സ്ഥിരീകരിക്കുന്നു.

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും

ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും

വിഴിഞ്ഞം. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. എം എസ് സി ഡെയ്ല എന്ന കണ്ടെയ്നർ ഷിപ്പ് ആണ് തുറമുഖത്ത് അടുക്കുന്നത്. വൈകിട്ട് അഞ്ചോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളിൽ ഏറ്റവും വലുതാണ് എം എസ് സി ഡെയ്ല. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയും ഉണ്ട്. കപ്പലിൽ നിന്ന് 1500 ഓളം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. എം എസ് സിയുടെ ഫീഡർ കപ്പലായ അഡു വി ചരക്കിറക്കാൻ മറ്റന്നാൾ വിഴിഞ്ഞത്ത് എത്തും.

‘ലാപ് ടോപ്പ് വീട്ടില്‍ വന്ന് പഠിപ്പിക്കാമോ’; മുകേഷിന്റെ വാദം പച്ചക്കള്ളമെന്ന് പരാതിക്കാരി

‘ലാപ് ടോപ്പ് വീട്ടില്‍ വന്ന് പഠിപ്പിക്കാമോ’; മുകേഷിന്റെ വാദം പച്ചക്കള്ളമെന്ന് പരാതിക്കാരി

കൊച്ചി: മുന്‍കൂര്‍ ജാമ്യം തേടി നടനും എംഎല്‍എയുമായ മുകേഷ് കോടതിയില്‍ സമര്‍പ്പിച്ചെന്ന് പറയുന്ന തെളിവുകള്‍ അടിസ്ഥാനമില്ലാത്തതെന്ന് പരാതിക്കാരി. താന്‍ മുകേഷിന് അങ്ങനെ ഒരു ഇമെയില്‍ അയച്ചിട്ടില്ലെന്നും അത് ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നും പരാതിക്കാരിയായ നടി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാം എന്ന് താന്‍ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടില്‍ വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു.

2009ല്‍ പരിചയപ്പെട്ട സമയത്ത് കലണ്ടര്‍ സിനിമയുടെ സെറ്റില്‍ വച്ച് കണ്ടപ്പോള്‍ തന്റെ കൈയില്‍ ലാപ് ടോപ്പ് ഉണ്ടായിരുന്നു. ഇത് തന്നെയൊന്ന് വീട്ടില്‍ വന്ന് പഠിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയാത്ത ആള്‍ക്ക് എങ്ങനെ ഇമെയില്‍ അയയ്ക്കുമെന്നും നടി ചോദിച്ചു. താന്‍ ഇമെയില്‍ അയച്ചെന്ന മുകേഷിന്റെ ആരോപണം കെട്ടിച്ചമച്ചതാണ്. ഇമെയില്‍ മുകേഷിന്റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറിയാണ്. മുകേഷും ആദ്യ ഭാര്യയും തമ്മില്‍ ഉള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന് പറഞ്ഞുവെന്ന കാര്യം മാത്രമാണ് മുകേഷ് പറഞ്ഞതില്‍ സത്യമുള്ളത്.

ഒരു ഘട്ടത്തിലും താന്‍ അക്കൗണ്ട് നമ്പര്‍ അയച്ചു കൊടുത്തിട്ടില്ല. കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല. മുകേഷിന്റെ കൊല്ലത്തെ വീട്ടില്‍ പോയിട്ടില്ല. മുകേഷിന്റെ വീട് ഫോട്ടോയില്‍ പോലും കണ്ടിട്ടില്ല. മുകേഷിന്റെ മരടിലെ വില്ലയില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. അവിടെ എത്താന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് ഉള്ള തെളിവുകള്‍ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ദുരിത ബാധിതർക്കു റിലീഫ് ഫണ്ട്‌ കൈമാറി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ

വയനാട് ദുരിത ബാധിതർക്കു റിലീഫ് ഫണ്ട്‌ കൈമാറി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ

ആറ്റിങ്ങൽ: വയനാട് ദുരിത ബാധിതർക്കു വേണ്ടി ആലംകോട് എൽ പി സ്കൂൾ വാട്സാപ് കൂട്ടായ്മ സംഘടിപ്പിച്ച റിലീഫ് ഫണ്ട്‌ സെക്രട്ടറിയേറ്റിൽ വച്ച് മുഖ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. ഗ്രൂപ്പ്‌ അഡ്മിൻ റാഫി, എം എച്ച് അഷ്‌റഫ്‌, ജമാൽ ഹുസൈൻ എന്നിവർ പങ്കെടുത്തു.

മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം

മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ സ്ഥാനം തല്‍ക്കാലം രാജിവെക്കേണ്ടെന്ന് സിപിഎം. പാര്‍ട്ടി അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണ. കേസിന്റെ തുടര്‍നടപടി നിരീക്ഷിച്ച ശേഷമാകും തീരുമാനമെടുക്കുക. അതേസമയം സിനിമാ നയരൂപീകരണ സമിതിയില്‍ നിന്നും മുകേഷിനെ മാറ്റാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും വിഷയം ചര്‍ച്ച ചെയ്യും.

മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു എന്നതു പരിഗണിച്ച് തിടുക്കപ്പെട്ട് രാജി വെക്കേണ്ടതില്ലെന്നാണ് പൊതുവില്‍ ധാരണയായിട്ടുള്ളത്. മുകേഷിനെ സംരക്ഷിച്ചുകൊണ്ടാണ് രാവിലെ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സമാനമായ പീഡനക്കേസില്‍പ്പെട്ടിട്ടുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആദ്യം രാജിവെക്കട്ടെ. അതിനുശേഷം മുകേഷ് രാജിവെക്കുന്ന കാര്യം തീരുമാനിക്കാമെന്നായിരുന്നു ജയരാജന്‍ പ്രതികരിച്ചത്. കേസുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഇടതു മുന്നണി കണ്‍വീനര്‍ വ്യക്തമാക്കിയിരുന്നു.

സിപിഐയില്‍ അഭിപ്രായ ഭിന്നത

അതേസമയം മുകേഷ് രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സിപിഐയില്‍ ഭിന്നത നിലനില്‍ക്കുന്നതായാണ് സൂചന. സര്‍ക്കാരിനെയും മുന്നണിയെയും പ്രതിസന്ധിയിലാക്കാതെ, ഇടതുപക്ഷത്തിന്റെ ഒരു എംഎല്‍എ എന്ന നിലയില്‍ മുകേഷ് തീരുമാനം എടുക്കേണ്ടതാണെന്ന് സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു പറഞ്ഞു. മുകേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗൗരവമായ ആരോപണമാണെന്നും പ്രകാശ് ബാബു പറഞ്ഞു. ധാര്‍മ്മികമായി, രാജിവെക്കാതെ മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷാഭിപ്രായം. എന്നാല്‍ രാജിക്കാര്യം സിപിഎമ്മും മുകേഷും തീരുമാനിക്കട്ടെ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തില്‍ അഭിപ്രായപ്പെട്ടത്.

നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ ബലാത്സം​ഗക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്‍വതി പറഞ്ഞു. സ്ത്രീകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത അസോസിയേഷനില്‍ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റും മറ്റ് സംവിധാനങ്ങളുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ശ്രമം അവര്‍ നടത്തിയിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു. ഇതേ കമ്മിറ്റിയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതിക്ക് പിന്നില്‍ അണിനിരന്നത്. തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതുവരെ ഇത്തരം സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന് അവകാശപ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണിത് – പാര്‍വതി വ്യക്തമാക്കി.