‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

‘സിദ്ദിഖും നടിയും ഒരേ സമയം ഹോട്ടലില്‍ ഉണ്ടായിരുന്നു’; നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്‌കറ്റ് ഹോട്ടലിലെ രജിസ്റ്ററില്‍ സിദ്ദിഖിന്റെയും നടിയുടേയും പേരുകളുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു.

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഹോട്ടലിൽ പരിശോധന നടത്തി തെളിവു ശേഖരിച്ചത്. 2016-ല്‍ സിദ്ദിഖ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടി പരാതി പറഞ്ഞിരുന്നത്. കേസില്‍ യുവനടി നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് ചര്‍ച്ചചെയ്യാനെന്ന് പറഞ്ഞ് സിദ്ദിഖ് തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിലെ റിസപ്ഷനില്‍ അതിഥി രജിസ്റ്ററില്‍ ഒപ്പു വെച്ചശേഷമാണ് സിദ്ദിഖിന്റെ മുറിയിലേക്ക് പോയത് എന്നും നടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.

നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്‍കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും. കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. മസ്‌കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

ഗോവണിയിൽ വീണ ഗൃഹനാഥന്റെ തല കൈവരിയില്‍ കുടുങ്ങി

ഗോവണിയിൽ വീണ ഗൃഹനാഥന്റെ തല കൈവരിയില്‍ കുടുങ്ങി

തിരുവനന്തപുരം: മുകളിലത്തെ നിലയിലേക്ക് കയറുമ്പോള്‍ കാല്‍ വഴുതി വീണ ഗൃഹനാഥന്റെ തല പടിയുടെ കൈവരിക്കിടയില്‍ കുടുങ്ങി. ഉളളൂര്‍ പ്രശാന്ത്‌നഗര്‍ തുറുവിക്കല്‍ ഐടി ലെയ്‌ന്‍ എആര്‍എ -28 ഐശ്വര്യയില്‍ ഭാസ്‌കരന്‍ നായരാണ് അപകടത്തിൽപ്പെട്ടത്. ബുധൻ പുലർച്ചെ മൂന്നോടെയാണ് സംഭവം. ശുചിമുറിയിലേക്ക്‌ പോകുന്നതിനിടെ കാല്‍ വഴുതിവീണ് തല കൈവരിക്കിടയില്‍ കുടുങ്ങുകയായിരുന്നു. ഭാസ്‌കരന്റെ നിലവിളി കേട്ടുണർന്ന വീട്ടുകാര്‍ ചാക്ക അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. അഗ്നിശമനസേനാംഗങ്ങള്‍ എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചു മാറ്റി രക്ഷപ്പെടുത്തി.

സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും സംഘടിപ്പിച്ചു

തിരുവനന്തപുരം ആറ്റിങ്ങൽ ജ്വാലാസംസ്കൃതിഭവന്റെ ആഭിമുഖ്യത്തിൽ തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ വെച്ച് നടന്ന ജ്വാലാമൃതം 2024 സാഹിത്യസർഗ്ഗോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സംഗമവും ജ്വാലാപുരസ്കാരങ്ങളുടെ വിതരണവും നടന്നു. സാംസ്കാരികസംഗമം ലൗവ് ഇന്ത്യ ലൈവ് ഫോർ ഇന്ത്യ പ്രഭാഷണ പരമ്പര ഫെയിമും, പ്രശസ്ത വാഗ്മിയും വിശ്രുത സംസ്കൃത പണ്ഡിതനുമായ ഡോ.എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു.

സന്ദീപ് വാസുദേവൻ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സംഗമത്തിൽ ഡോ .വി.സുനിൽരാജ്, അയിലം ഉണ്ണികൃഷ്ണൻ, സുഭാഷ്ചന്ദ്രൻ കരുണാലയം, മനോജ്.കെ.സി., മോഹൻദാസ് എവർഷൈൻ, അജിൽ മണിമുത്ത്, മധു മാവില എന്നിവർ സംസാരിച്ചു.

ശാരി ബിനു സ്വാഗതവും ആതിരാഷാജി കൃതജ്ഞയും രേഖപ്പെടുത്തി. ഡോ.വി. സുനിൽരാജിന് ഏ.ആർ.രാജരാജവർമ്മ പുരസ്കാരവും അയിലം ഉണ്ണികൃഷ്ണന് വി.സാംബശിവൻ പുരസ്കാരവും, മനോജ്.കെ.സി.യ്ക്ക് കാളിദാസപുരസ്കാരവും, സന്ദീപ് വാസുദേവന് കാവാലം പുരസ്കാരവും, മോഹൻദാസ് എവർഷൈന് തകഴി പുരസ്കാരവും, മധു മാവിലയ്ക്ക് വൈക്കം മുഹമ്മദ് പുരസ്കാരവും, ബിന്ദു ശ്രീകുമാറിന് നാലപ്പാടൻ പുരസ്കാരവും, ആതിരാഷാജിയ്ക്ക് എൻ.എൻ.കക്കാട് പുരസ്കാരവും, ഡോ.നിസ കരിക്കോടിന് സുഗതകുമാരി പുരസ്കാരവും, രാജൻ കൂട്ടാലയ്ക്ക് പ്രൊഫ.മുണ്ടശ്ശേരി പുരസ്കാരവും, മുഹമ്മദ് ലത്തീഫിന് ഇടശ്ശേരി പുരസ്കാരവും, മനോജ് കുമരംകരിയ്ക്ക് കാവ്യരത്ന പുരസ്കാരവും, മിനി എസ് നായർക്ക് ലളിതാംബിക അന്തർജ്ജന പുരസ്കാരവും, സുഭാഷ്ചന്ദ്രൻ കരുണാലയത്തിന് പൂന്താനം പുരസ്കാരവും, ശ്രീകല സുഖാദിയയ്ക്ക് ബാലാമണിയമ്മ പുരസ്കാരവും, ശാരി ബിനുവിന് സിസ്റ്റർ മേരി ബനിഞ്ജ പുരസ്കാരവും, അജിൽ മണിമുത്തിന് ഏ. വെങ്കിടങ്ങ് യുവശ്രേഷ്ഠാപുരസ്കാരവും, തോന്നയ്ക്കൽ – കല്ലൂർ ഹണിബീ ഇൻഫെന്റ് സ്കൂൾ പ്രിൻസിപ്പൽ ഫെർസാന സുൽഫിക്കറിന് ജ്വാലാ കർമ്മശ്രേഷ്ഠ പുരസ്കാരവും നൽകി. ഒപ്പം SSLC, +2 തലത്തിൽ ഉന്നതവിജയം നേടിയ വിവിധ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്ക് ജ്വാലാ വിദ്യാജ്യോതി പുരസ്കാരവും സമ്മാനിച്ചു.

രാജധാനി കോളേജുകളിൽ പുതിയ ബാച്ചുകൾക്ക് മികവാർന്ന തുടക്കം

രാജധാനി കോളേജുകളിൽ പുതിയ ബാച്ചുകൾക്ക് മികവാർന്ന തുടക്കം

ആറ്റിങ്ങൽ: രാജധാനി ഗ്രൂപ്പിൻ്റെ കീഴിലെ എൻജിനീയറിംഗ് കോളേജിലെയും, പോളിടെക്നിക്ക് കോളേജിലെയും, ഹോട്ടൽ മാനേജ്‌മെൻ്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിലെയും വിവിധ കോഴ്‌സുകളിലെ 2024ലെ ബാച്ചുകളുടെ പ്രാരംഭദിനം, രാജധാനി ഗ്രൂപ്പിന്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ്, അഡ്വേക്കറ്റ് അടൂർ പ്രകാശ്, കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി. എസ്സ് എന്നിവർ ചേർന്ന് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു.

ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം രാജധാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോക്ടർ ബിജുരമേശ് നിർവഹിയ്ക്കുകയും, ബഹുമാന്യ പാർലമെൻ്റ് അംഗം ശ്രീ.അഡ്വേക്കറ്റ് അടൂർ പ്രകാശ് ഉദ്ഘാടനവും, മുഖ്യ പ്രഭാഷണം കേരള മുൻ ഡി.ജി.പി ഡോക്ടർ അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്സും നിർവഹിച്ചു.

രാജധാനി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലെ അസ്സോസിയേറ്റ് ഡയറക്ടർ മേഘ, ബി. രമേശ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹേട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ മഹേഷ് കൃഷ്ണ, പോളിടെക്നിക്ക് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോക്ടർ സംഗീത ഷിബു, ബിസ്സിനസ് സ്കൂൾ ഡയറക്ടർ പ്രൊഫസർ രജിത് കരുണാകരൻ എന്നിവർ ആംശംസ പ്രസംഗങ്ങളും നടത്തി.

ടെക്നോളജിയിലൂടെ വന്നുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങൾക്കനുസൃതമായി മുൻ വർഷങ്ങളിൽ ആരംഭിച്ച് നടന്നു കൊണ്ടിരിയ്ക്കുന്ന ആർട്ടിഫിഷ്യയിൽ ഇൻന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്‌, സൈബർ സെക്യൂരിറ്റി, റോബോട്ടിക്ക് ആൻഡ് ഓട്ടോമേഷൻ എന്നീ കോഴ്സുകൾക്കൊപ്പം ഈവർഷം ബയോ മെഡിക്കൽ എൻജിനീയറിംഗ് കോഴ്‌സിന്റെ പ്രവർത്തനത്തിനും തുടക്കം കുറിയ്ക്കുകയാണ്.

രാജധാനി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയറിംഗ് ടെക്നോളജി പ്രിൻസിപ്പൽ ഡോക്ടർ എസ്സ്. സുരേഷ് ബാബു സ്വാഗതവും, ഡോകടർ ബിന്ദു.എസ്സ്.എസ്സ ഹെഡ് ഓഫ് ഡിപ്പാർട്ടുമെന്റ് മെക്കാനിക്കൽ എൻജി നീയറിംഗ് വിഭാഗം നന്ദിയും രേഖപ്പെടുത്തി. പുതിയ ബാച്ചുകളിൽ ചേർന്നിട്ടുള്ള കുട്ടികളും അവരുടെ മാതാപിതാക്കളും, രാജധാനി ഇൻസ്റ്റിറ്റ്യുഷനിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഇന്ന് മുതൽ

കൈത്തറി വസ്ത്ര പ്രദർശന വിപണന മേള ഇന്ന് മുതൽ

തിരുവനന്തപുരം: ഓണ വിപണി സജീവമാക്കാൻ കൈത്തറി വസ്ത്രങ്ങളുടെ വില്പനയും പ്രദർശനവും ഇന്ന് മുതൽ കനകക്കുന്ന് സൂര്യ കാന്തി ഫെയർ ഗ്രൗണ്ടിൽ നടക്കും. പ്രദർശനവും വില്പനയും സെപ്റ്റംബർ 14വരെ നീണ്ടു നിൽക്കും.
കേരള കൈത്തറിക്കു പുറമേ ജമ്മു കാശ്മീർ, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ജർഖൻഡ്, തമിഴ്നാട്, ബീഹാർ, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കൈത്തറി ഉൽപ്പന്നങ്ങളും മേളയിൽ
ഒരുക്കിയിട്ടുണ്ടെന്ന് കൈത്തറി വസ്ത്ര ഡയറക്ടർ കെ.എസ് അനിൽകുമാർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് വൈകിട്ട് 5ന് മേളയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്‌ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യവിൽപ്പനഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവ്വഹിക്കും. മന്ത്രി വി.ശിവൻകുട്ടി മുഖ്യ അതിഥിയാകും. മേയർ ആര്യ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ തുടങ്ങിയവർ സംബന്ധിക്കും. പരമ്പരാഗത മേഖലയിൽ ഉൾപ്പാദിപ്പിക്കുന്ന ഉൽപ്പനങ്ങൾക്ക്‌ കൂടുതൽ വിപണന സാഹചര്യം ഒരുക്കുകയാണ് മേള വഴി നടപ്പിലാക്കുന്നതെന്ന് കെ.എസ് അനിൽ കുമാർ പറഞ്ഞു.
മേളയിൽ 60ഓളം സ്റ്റാളുകളിലായി 1500ൽപ്പരം ഉൽപ്പന്നങ്ങൾ 20%റിബേറ്റിൽ ലഭ്യമാകും.

അയ്യങ്കാളി ജയന്തി ആഘോഷിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

അയ്യങ്കാളി ജയന്തി ആഘോഷിച്ച് കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി

സാമൂഹൃ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 161-ാം ജയന്തിദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പെരുങ്ങുഴി ആറാട്ടുകടവിലെ അയ്യങ്കാളി പ്രതിമക്ക് മുന്നിൽ നടന്ന അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

ജാതിക്കോമരങ്ങളുടെ അതിക്രമങ്ങൾക്കും, തൊട്ടുകൂടായ്മയ്‌ക്കെതിരെ പടനയിച്ച ധീരനായ പോരാളിയായിരുന്നു അയ്യങ്കാളിയെന്ന് അദ്ദേഹം അനുസ്മരിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് എം. ഷാബുജാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോൺഗ്രസ് നേതാക്കളായ കെ. ഓമന, മാടൻവിള നൗഷാദ്, അഴൂർ വിജയൻ, എം.കെ. ഷാജഹാൻ, സുരേന്ദ്രൻ. എസ്, രാജൻ കൃഷ്ണപുരം, പ്രശോഭനൻ, എം.നിസാം, പ്രവീണകുമാരി, അഴൂർ രാജു, ഉല്ലാസ്, ജി.എസ് മധു, അജിത അഴൂർ, സാബുസാംബൻ, ചന്ദ്രസേനൻ, ബാബു, തുളസി തുടങ്ങിയവർ പങ്കെടുത്തു. മുൻ ഗ്രാമ പഞ്ചായത്തംഗം എസ് മധു സ്വാഗതവും, വൈസ് പ്രസിഡന്റ് ജനകലത നന്ദിയും പറഞ്ഞു.