by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കടുവയിൽ ഇടവീട്ടിൽ ശ്രീ മഹാഗണപതിക്ഷേത്രത്തിലെ വിനായക ചതുർത്ഥിമഹോത്സവം സെപ്റ്റംബർ 6, 7 തീയതികളിൽ നടത്തും. 6 നു രാവിലെ 7 മണിക്ക് ഗണപതി ഹോമം, 8 മണിക്ക് സുദർശനഹോമം, 7 നു രാവിലെ 8 മണിക്ക് അഷ്ടദ്രവ്യമഹാഗണപതി ഹോമം, സമൂഹ പൊങ്കാല, 12.30നു അന്നദാനം, രാത്രി 8 മണിക്ക് സായാഹ്ന ഭക്ഷണം, 8.30 നു വയലിൻ ഫ്യൂഷൻ തുടങ്ങിയവ സംഘടിപ്പിക്കും.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കേരളത്തിന്‍റെ സർവീസ് ചരിത്രത്തിൽ അത്യപൂർവ്വ നിമിഷം എത്തുന്നു, ഭർത്താവ് സ്ഥാനമൊഴിയുമ്പോൾ ഭാര്യ ചീഫ് സെക്രട്ടറി സ്ഥാനമേൽക്കുന്നു. നിലവിലുള്ള ചീഫ്സെക്രട്ടറി ഡോ.വി.വേണു ഈ മാസം 31ന് ഒഴിയുമ്പോൾ അടുത്ത ചീഫ് സെക്രട്ടറിയായി സ്ഥാനമേൽക്കുക പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഡോ. വേണുവിന്‍റെ ഭാര്യയുമായ ശാരദാ മുരളീധരനായിരിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
രണ്ട് ചക്രവാതചുഴിയും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമൂലം ശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചയെയും പെയ്ത കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കൊച്ചിയില്‍ അസാധാരണമായ വേഗത്തില്‍ കാറ്റുവീശിയതോടെ പലയിടത്തും മരം കടപുഴകി വീണു. കനത്ത കാറ്റിൽ പലയിടത്തും മരങ്ങൾ പാളത്തിലേക്ക് വീണു, കോട്ടയം, ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസപ്പെട്ടു. തകഴിയിൽ പാളത്തിന് കുറുകെ മരം വീണ് കിടക്കുന്നതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു.
തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ സർവീസ് വൈകി. കോട്ടയം വഴിയുള്ള പാലരുവി രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടു. ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയംവഴിയും എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികളാണ് നിലവിൽ വൈകിയോടുന്നത്. ഇന്നും കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടുകളുണ്ടാകാൻ സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ടൗൺ യുപിഎസിന്റെ മതിൽ ഇടിഞ്ഞ് റോഡിൽ വീണു. ജംഗ്ഷനിൽ നിന്നും വീരളം റോഡിൻറെ വശത്തെ മതിലാണ് വീണത്. ഇന്ന് രാവിലെ സ്കൂളിൽമതിലിനകത്ത് ജെസിബി ഉപയോഗിച്ചുള്ള പണി നടക്കുന്നുണ്ടായിരുന്നു. 11 മണിയോടെയാണ് മതിൽ തകർന്നുവീണതെന്ന് പരിസരവാസികൾ പറയുന്നു. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഈ ഭാഗത്തെ പഴയ കെട്ടിടം അഞ്ചുകൊല്ലം മുമ്പ് പൊളിച്ചു മാറ്റിയിരുന്നു.

by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നതിനു പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനെ വിലക്കിയവരില്‍ ഗണേഷ് കുമാറും ഉള്‍പ്പെടും എന്ന് ഷമ്മി തിലകന്‍. പ്രമുഖ നടനെ ഇന്‍ഡസ്ട്രിയിലെ 15 പേര്‍ ചേര്‍ന്ന് ഒതുക്കി എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന് സീരിയലില്‍ അഭിനയിക്കേണ്ടി വന്നു. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ മാഫിയ സംഘത്തിന്റെ കയ്യില്‍നിന്ന് രക്ഷപ്പെടാന്‍ അദ്ദേഹത്തിനായില്ല. ആ സമയത്തെ ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് ഒരു സിനിമ താരമായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
വിലക്ക് നേരിടേണ്ടിവന്ന നടന്‍ തന്റെ അച്ഛനാണെന്ന് ഷമ്മി പറഞ്ഞു. റിപ്പോര്‍ട്ടില്‍ പറയുന്ന ആത്മയുടെ പ്രസിഡന്റ് കെ ബി ഗണേഷ് കുമാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആത്മ രൂപീകരിക്കപ്പെട്ടതു മുതല്‍ ഗണേഷാണ് പ്രസിഡന്റ് എന്ന് ഷമ്മി ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ടില്‍ പറഞ്ഞത് ശരിയാണ്. മലയാളം സിനിമയെ നിയന്ത്രിക്കുന്ന 15 പേര്‍ക്കൊപ്പം ചേര്‍ന്ന് തിലകനെ സീരിയലില്‍ നിന്നുപോലും ഒഴിവാക്കാന്‍ ഗണേഷ് കുമാര്‍ പ്രവര്‍ത്തിച്ചു. അമ്മയുടെ മീറ്റിങ്ങില്‍ ഒരു പ്രമുഖ താരം തിലകനെ ആക്ഷേപിക്കുകയും അദ്ദേഹത്തോട് ഒച്ചവെക്കുകയും ചെയ്തു. ഗുരുതരമായി ആശുപത്രിയില്‍ കിടന്ന സമയത്ത് അതേ താരം അച്ഛനെ കാണാന്‍ എത്തിയിരുന്നു. തിലകന്‍ തന്റെ ബാപ്പയെ പോലെയാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
അച്ഛന്റെ മരണശേഷം തിലകനെ അധിക്ഷേപിച്ചതിനെക്കുറിച്ച് ഞാന്‍ അമ്മ എക്‌സിക്യൂട്ടീവില്‍ പറഞ്ഞു. അമ്മയുടെ അപ്പോഴത്തെ പ്രസിഡന്റായിരുന്ന മോഹന്‍ലാല്‍ പറഞ്ഞത്, കമ്മിറ്റി പ്രശ്‌നം പരിഗണിക്കുമെന്നും തിലകന്‍ ചേട്ടന് നീതി ലഭിക്കുമെന്നുമാണ്. പ്രശ്‌നം വിലയിരുത്താന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് ഒരു മുതിര്‍ന്ന നടന്‍ എന്നോട് പറഞ്ഞത് തിലകനോട് ക്ഷമാപണം നടത്തുന്നത് അവരുടെ പ്രതിച്ഛായയെ ബാധിക്കും എന്നാണ്. – ഷമ്മി തിലകന്‍ പറഞ്ഞു.
സംവിധായകന്‍ വിനയന്റെ നിശബ്ദതയ്‌ക്കെതിരെയും താരം രംഗത്തെത്തി. അധികാരം കയ്യാളുന്നവരെക്കുറിച്ച് അറിയാം എന്നാണ് വിനയന്‍ പറഞ്ഞത്. അദ്ദേഹം എന്തുകൊണ്ടാണ് അത് വെളിപ്പെടുത്താത്തതെന്ന് ഷമ്മി ചോദിച്ചു. തിലകന്റെ വിലക്കിനെ ഉപയോഗിച്ചാണ് വിനയന്‍ തന്റെ കേസ് സുപ്രീംകോടതിയില്‍ വിജയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.
by Midhun HP News | Aug 21, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നെടുമങ്ങാട് വിനോദ് വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ. പരവൂര്‍ സ്വദേശി ഉണ്ണി എന്ന കാട്ടുണ്ണിക്കാണ് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. നെടുമങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഹൃത്തിന് കൂട്ടിരിക്കാന്‍ പോയ വിനോദിനെ മദ്യലഹരിയിലായിരുന്ന പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ചോരയൊലിപ്പിച്ചു വന്ന പ്രതികളോട് എന്തു പറ്റിയെന്ന് ചോദിച്ചതിനാണ് വിനോദിനെ കത്തിയെടുത്ത് കുത്തിയത്. വിനോദിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും കുത്തേറ്റിരുന്നു.

Recent Comments