35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു

35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.

പ്രൊഫ. എൻ കെ ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോ അക്കാദമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ. കെ സി സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. അനിൽ കുമാർ, അസോസിയേറ്റ് പ്രൊഫ. ദക്ഷിണ. സരസ്വതി, അസോസിയേറ്റ് പ്രൊഫ. പ്രജിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രാഥമിക മത്സരങ്ങൾ 11 ഉം 12 ഉം നടക്കും. ട്രോഫിയും ഒരു ലക്ഷം രൂപയുമാണ് ഒന്നാം സമ്മാനം. രണ്ടും സമ്മാനമായി 50,000 രൂപയും ട്രോഫിയും നൽകും.

റീജ അശോകൻ (54) നിര്യാതയായി

റീജ അശോകൻ (54) നിര്യാതയായി

ആറ്റിങ്ങൽ ഇളമ്പ കല്ലിൻമൂട് ദ്വാരകയിൽ അശോകന്റെ ഭാര്യ റീജ അശോകൻ (54) നിര്യാതയായി.

മാതാവ്: ഗോമതി ബി (റിട്ട.ടീച്ചർ)
മക്കൾ: അഭിറാം എ ആർ, ഡോ. അഭിജിത്ത് എ ആർ
മരുമകൾ: വീണ

സംസ്കാരം: 13/ 02/26 വെള്ളി രാവിലെ 10 മണിക്ക്

വിനോദ് ടി (52) നിര്യാതനായി

വിനോദ് ടി (52) നിര്യാതനായി

ആറ്റിങ്ങൽ അവനവഞ്ചേരി ശ്രീ സദനത്തിൽ വിനോദ് ടി (52) നിര്യാതനായി.

അച്ഛൻ: തങ്കപ്പൻനായർ (പരേതൻ)
അമ്മ: ഓമന
ഭാര്യ: രജീന ജി
മകൾ: അനന്യ വിനോദ്

സംസ്‍കാരം നാളെ 12:00 മണിക്ക് സ്വവസതിയിൽ

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

വേർപാടിന്റെ നോവിലും 5 പേരിലൂടെ വിജയകുമാരി ഇനി ജീവിക്കും

തിരുവനന്തപുരം: അപ്രതീക്ഷിതമായി എത്തിയ മരണം ഒരു കുടുംബത്തെ കണ്ണീരിലാഴ്ത്തുമ്പോഴും, 5 പേർക്ക് ജീവിതത്തിന്റെ പുതുവെളിച്ചം സമ്മാനിച്ച് വിജയകുമാരി യാത്രയായി. മസ്തിഷ്ക മരണം സംഭവിച്ച പനങ്ങോട് തുമ്പാനൂർ എ.കെ ഹൗസിൽ വിജയകുമാരിയുടെ (54) അവയവങ്ങളാണ് കുടുംബാംഗങ്ങൾ ദാനം ചെയ്തത്. മരണാനന്തരവും മറ്റുള്ളവരിലൂടെ വിജയകുമാരി ജീവിക്കട്ടെ എന്ന മാതൃകാപരമായ തീരുമാനമാണ് ഒരു നാടിന്റെയാകെ ആദരവ് ഏറ്റുവാങ്ങുന്നത്.

പാലോട്ടെ റിസോർട്ട് ജീവനക്കാരിയായിരുന്ന വിജയകുമാരി, ഫെബ്രുവരി 7ന് രാവിലെ മകൻ അഭിജിത്തിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. യാത്രയ്ക്കിടെ പെട്ടെന്ന് തലകറങ്ങി റോഡരികിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുക ആയിരുന്നു..

വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അവയവദാനമെന്ന മഹത്തായ കർമ്മത്തിന് ഭർത്താവ് കരുണാകരൻ നായരും, മക്കളായ അഭിജിത്തും കൃഷ്ണേന്ദുവും സമ്മതം നൽകുക ആയിരുന്നു. വിജയകുമാരിയുടെ കരൾ, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ​വൃക്കകള്‍ ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും, മറ്റൊന്ന് കിംസ് ആശുപത്രിയ്ക്കും നൽകി. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. ​നേത്രപടലങ്ങൾ തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി.

വിജയകുമാരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഈ ദുഷ്കരമായ സാഹചര്യത്തിലും അവയവദാനത്തിന് മുന്നോട്ടുവന്ന കുടുംബത്തിന്റെ തീരുമാനത്തെ അഭിനന്ദിച്ചു.

മോദിയും, ട്രമ്പും, ഗോയലും ചേർന്നു ഉണ്ടാക്കിയ വ്യാപാര കരാറിനെതിരെ പ്രതിഷേധ പ്രകടനവും,കോലം കത്തിക്കലും

മോദിയും, ട്രമ്പും, ഗോയലും ചേർന്നു ഉണ്ടാക്കിയ വ്യാപാര കരാറിനെതിരെ പ്രതിഷേധ പ്രകടനവും,കോലം കത്തിക്കലും

ഇന്ത്യയും യുഎസ് ഉം തമ്മിൽ ഉണ്ടാക്കിയ വ്യാപാരകരാറിനെതിരെ പ്രതിഷേധിച്ചു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ പ്രകടനവും മോദിയുടെയും, ട്രമ്പിന്റെയും കോലം കത്തിക്കുകയും ചെയ്തു.

ഇന്ത്യ രാജ്യത്തിന്റെ ആത്മാഭിമനത്തെയും പരമാധികാരത്തെയും ട്രമ്പിന്റെ ഭീഷണിക്ക് വഴങ്ങി അടിയറ വയ്ക്കുന്നതാണു വ്യാപാര കരാർ എന്ന് പ്രകടനം ഉദ്ഘാടനം ചെയ്ത് കൊണ്ട് മുൻ കെ പി സി സി സെക്രട്ടറി എം എ ലത്തീഫ് പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാറൂക്, സഞ്ജു, ചന്നാങ്കര സഫീർ, ഹുസൈൻ, കെ എസ് യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡന്റ് ഭരത് കൃഷ്ണ, നിസാം, ആബിദ്, സിറാജ്, സാജൻ, ഫായിസ്, സനദ്, അക്രം, സാഗർ തുടങ്ങിയവർ നേതൃത്വം നൽകി.

വെന്തുരുകി കേരളം: കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, മൂന്നിടത്ത് 35 ഡിഗ്രി; ജാഗ്രതാനിര്‍ദേശം

വെന്തുരുകി കേരളം: കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്, മൂന്നിടത്ത് 35 ഡിഗ്രി; ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: കടുത്ത ചൂട് അനുഭവപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരില്‍. കണ്ണൂരില്‍ ചൂട് 37 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്നു ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് രേഖപ്പെടുത്തി. എറണാകുളം, കോട്ടയം കോഴിക്കോട് ജില്ലകളിലാണ് പകല്‍ താപനില 35 ലേക്ക് എത്തിയത്.

ഏറ്റവും കുറഞ്ഞ പകല്‍ താപനില 31 ഡിഗ്രി സെല്‍സ്യസ് തിരുവനന്തപുരത്ത് രേഖപ്പെടുത്തി. രാത്രി താപനില ഏറ്റവും കുറവ് പുനലൂരിലാണ്. 20 ഡിഗ്രി സെല്‍സ്യസ്. ഫെബ്രുവരി 17 വരെ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയില്‍ കഴിഞ്ഞ ദിവസം അതീവ ജാഗ്രത മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു.കഴിഞ്ഞ ദിവസം യു വി ഇന്‍ഡെക്സ് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. മൂന്നാറില്‍ 8 ആണ് യു വി ഇന്‍ഡെക്സ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, വയനാട് ജില്ലകളിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ യു വി ഇന്‍ഡെക്സ് ആറാണ്. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വര്‍ധിക്കുന്നുണ്ട്.

തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.