ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ക്രിക്കറ്റ് ആരാധകര്‍ക്കായി കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍; അറിയാം 499 പ്ലാന്‍ ഫീച്ചര്‍

ഡല്‍ഹി: ടി20 ലോകകപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ക്രിക്കറ്റ് ആരാധകര്‍ക്കായി പുതിയ പ്ലാന്‍ അവതരിപ്പിച്ചു. ജിയോഹോട്ട്സ്റ്റാര്‍, സോണിലിവ്, സീ5 എന്നിവ മൂന്ന് മാസം ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ ആഡ്-ഓണ്‍ പായ്ക്ക് ആണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്.

ഈ പ്ലാന്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിന്റെയും ഐപിഎല്‍ 2026 ന്റെയും എല്ലാ മത്സരങ്ങളും കാണാന്‍ കഴിയും. ലൈവ് ക്രിക്കറ്റിന് പുറമേ, വരിക്കാര്‍ക്ക് വെബ് സീരീസുകള്‍, സിനിമകള്‍, മറ്റ് വിനോദ ഉള്ളടക്കം എന്നിവയും സ്ട്രീം ചെയ്യാന്‍ കഴിയുന്ന 499 രൂപ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. 499 രൂപയുടെ ഈ പ്ലാന്‍ മൂന്ന് മാസത്തെ (90 ദിവസം) വാലിഡിറ്റിയോടെയാണ് വരുന്നത്. നിലവിലുള്ള ഏതെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഈ പായ്ക്ക് ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും.

ജിയോഹോട്ട്സ്റ്റാര്‍, സോണിലൈവ്, സീ5 എന്നിവയിലേക്ക് മൂന്ന് മാസത്തെ ആക്‌സസ് ആണ് ഇതുവഴി ലഭിക്കുന്നത്. ഉപയോക്താക്കള്‍ക്ക് മൊബൈലിലും ടിവിയിലും ഒരേസമയം ഉള്ളടക്കം സ്ട്രീം ചെയ്യാന്‍ കഴിയും. ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോള്‍ നടക്കുന്ന ടി20 ലോകകപ്പിലെയും ഐപിഎല്‍ 2026ലെയും എല്ലാ മത്സരങ്ങളും ജിയോഹോട്ട്സ്റ്റാറില്‍ കാണാന്‍ കഴിയും. അതേസമയം സോണിലിവ് മറ്റ് വിവിധ കായിക പരിപാടികളിലേക്ക് ആക്‌സസ് നല്‍കുന്നു.

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

‘ഭാരത മാതാവിനെ വിറ്റു, സര്‍ക്കാര്‍ എല്ലാം അടിയറവു വെച്ചു’; യുഎസ്‌ വ്യാപാര കരാറിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിലൂടെ ബിജെപി സര്‍ക്കാര്‍ ‘ഭാരത മാതാവിനെ’ വിറ്റുവെന്നും രാഹുല്‍ ലോക്‌സഭയില്‍ ആരോപിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ പൂര്‍ണമായും അമേരിക്കയ്ക്ക് കൈമാറിയെന്നും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ വിട്ടുവീഴ്ച ചെയ്തുവെന്നും രാഹുഗാന്ധി പറഞ്ഞു.

കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘ഇന്ത്യ സഖ്യ’മാണ് യുഎസുമായി വ്യാപാര കരാര്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നിങ്ങള്‍ ഇന്ത്യയെ വിറ്റു. ഇന്ത്യയെ വില്‍ക്കുന്നതില്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ? നിങ്ങള്‍ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു,’ വ്യാപാര കരാറിനെ ചൂണ്ടി രാഹുല്‍ പറഞ്ഞു. ഊര്‍ജ്ജ സുരക്ഷ ഇന്ത്യ-യുഎസ് വ്യാപാര കരാറിന് കീഴിലാണെന്നും ‘ആരില്‍ നിന്ന് എണ്ണ വാങ്ങണമെന്ന്’ യുഎസ് ആണ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കരാറില്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും യുഎസില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ വന്നുനിറയുമെന്നും ഇത് ഇന്ത്യയിലെ കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

നരവനെ പുസ്തക വിവാദം; പെന്‍ഗ്വിന്‍ ബുക്‌സിന് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ഡല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എംഎം നരവനെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ‘പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ’യ്ക്ക് നോട്ടീസയച്ച് ഡല്‍ഹി പൊലീസ്. പുസ്തകത്തിന്റെ ഉള്ളടക്കം ചോര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളോട് സഹകരിക്കണമെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് നിര്‍ദേശം.

പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയ്ക്ക് അയച്ച നോട്ടീസില്‍ കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും പ്രസാധകരോട് അന്വേഷണത്തില്‍ പങ്കുചേരാന്‍ ആവശ്യപ്പെടുകയും ചെയ്തയായും ഡല്‍ഹി പൊലീസ് പറഞ്ഞു. പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ കേസെടുക്കുകയായിരുന്നു. പ്രസിദ്ധീകരണത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത പുസ്തകത്തിലെ വിവരങ്ങള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുന്നതിനെതിരെയാണ് കേസെടുത്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ രണ്ട് തവണ പ്രസാധകര്‍ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.

പുസ്തകത്തിന്റെ അനധികൃത പകര്‍പ്പുകള്‍ പ്രചരിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കും പാര്‍ലമെന്റിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും പിന്നാലെയായിരുന്നു പെന്‍ഗ്വിന്റെ വിശദീകരണം.

പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം

പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റം; പുതിയ ഇളവുകള്‍ അറിയാം

ഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരും.

ചെറുകിട ഇടപാടുകളേക്കാള്‍ ഉയര്‍ന്ന മൂല്യമുള്ളവയില്‍ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ബാങ്ക് നിക്ഷേപം, വാഹനം വാങ്ങല്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ് തുടങ്ങി വിവിധ മേഖലകളെ ബാധിക്കുന്ന അഞ്ച് മാറ്റങ്ങളാണ് പ്രധാനം.

ബാങ്ക് ഇടപാടുകള്‍ – ഒരു സാമ്പത്തിക വര്‍ഷം ഒന്നോ അതിലധികമോ ബാങ്ക് അക്കൗണ്ടുകളിലായി 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ. ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നിലവില്‍ പാന്‍ വിവരങ്ങള്‍ നല്‍കേണ്ടതുണ്ടായിരുന്നു. ചെറുകിട ഇടപാടുകള്‍ വിട്ട് വര്‍ഷത്തില്‍ മൊത്തം നടത്തുന്നവയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാല്‍ സാധാരണക്കാരുടെ ബാങ്കിങ് നടപടിക്രമങ്ങള്‍ ലളിതമാകാന്‍ ഇത് സഹായിക്കും.

വാഹനം വാങ്ങുന്നതില്‍ ഇളവ് – വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഏതൊരു വാഹനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല. അതേസമയം, ഉയര്‍ന്ന വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും.

ഹോട്ടല്‍, റെസ്റ്റോറന്റ് – ഹോട്ടല്‍, റെസ്റ്റോറന്റ്, ബാങ്ക്വറ്റ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍, ഇവന്റ് മാനേജര്‍മാര്‍ എന്നിവര്‍ക്ക് നല്‍കുന്ന പേയ്മെന്റുകള്‍ ഒരു ലക്ഷം രൂപ കടന്നാല്‍ മാത്രമേ പാന്‍ നല്‍കേണ്ടതുള്ളൂ. നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍ അല്ലെങ്കില്‍ റെസ്റ്റോറന്റ് ബില്ലുകള്‍ക്ക് പാന്‍ നല്‍കണമായിരുന്നു.

വസ്തു ഇടപാടുകള്‍ – വസ്തു വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വസ്തു വില വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം.

ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം – ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വാര്‍ഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവര്‍ക്ക് മാത്രമേ പാന്‍ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ എല്ലാ ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും. കൂടാതെ ക്രിപ്‌റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ എക്‌സ്‌ചേഞ്ചുകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം, ഡിജിറ്റല്‍ കറന്‍സി ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്.

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം

വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്‌കൂൾ അസംബ്ലികൾക്കടക്കം ബാധകം

ദില്ലി: രാജ്യത്ത് ജനഗണമന ആലപിക്കുന്ന എല്ലാ ചടങ്ങുകളിലും ഇതിന് മുൻപ് വന്ദേ മാതരം ആറ് ചരണങ്ങൾ ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ. വന്ദേ മാതരവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശത്തിലാണ് ഇത് പറയുന്നത്. ത്രിവർണ പതാക ഉയർത്തുന്ന ചടങ്ങുകലിലും രാഷ്ട്രപതി, ഗവർണർമാർ പങ്കെടുക്കുന്ന ചടങ്ങുകളിലും മൂന്ന് മിനിറ്റും 10 സെക്കൻ്റും ദൈർഘ്യമുള്ള വന്ദേ മാതരം ആലപിക്കണമെന്നാണ് നിർദേശം. വന്ദേ മാതരം ആലപിക്കുന്ന സമയത്ത് എല്ലാ പൗരന്മാരും എഴുന്നേറ്റ് നിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ ന്യൂസ് റീൽ, ഡോക്യുമെൻ്ററി സിനിമാ പ്രദർശനം എന്നിവിടങ്ങളിൽ വന്ദേ മാതരം പ്ലേ ചെയ്യുമ്പോൾ എഴുന്നേൽക്കേണ്ടതില്ല. സ്‌കൂൾ അസംബ്ലികളിലും വന്ദേ മാതരം ആലപിക്കാൻ സാധിക്കുന്ന എല്ലാ പരിപാടികളിലും സ്ഥലങ്ങളിലും നിർബന്ധമായും ഇനി മുതൽ വന്ദേ മാതരം ആലപിക്കണം.

ദേശീയ ഗാനത്തിനൊപ്പം ദേശീയ ഗീതത്തിൻ്റെയും പ്രചാരം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം. ഇതുവരെ വന്ദേ മാതരം ആലപിക്കുന്നതിൽ കേന്ദ്ര സർക്കാർ ഒരു മാനദണ്ഡവും പുറപ്പെടുവിച്ചിരുന്നില്ല. എന്നാൽ സിവിൽ ചടങ്ങുകൾ, സർക്കാർ സംഘടിപ്പിക്കുന്ന ഔദ്യോഗിക സംസ്ഥാന പരിപാടികളിലും മറ്റ് ചടങ്ങുകളിലും രാഷ്ട്രപതിയുടെ വരവ്, അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, പ്രസിഡന്റ് അഖിലേന്ത്യാ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുമ്പും ശേഷവും, ഗവർണർ/ലെഫ്റ്റനന്റ് ഗവർണർ തന്റെ സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തിനുള്ളിലെ ഔദ്യോഗിക സംസ്ഥാന പരിപാടികളിൽ എത്തിച്ചേരുകയും അത്തരം ചടങ്ങുകളിൽ നിന്ന് അദ്ദേഹം പോകുമ്പോൾ, ദേശീയ പതാക പരേഡിൽ കൊണ്ടുവരുമ്പോൾ, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സന്ദർഭങ്ങളിലും വന്ദേ മാതരം ആലപിക്കണമെന്നാണ് പുതിയ ഉത്തരവിലെ നിർദേശം.

പൊതുചടങ്ങുകളിൽ വന്ദേ മാതരം വരികൾ അച്ചടിച്ച് സദസിൽ വിതരണം ചെയ്യണമെന്നും നിർദേശമുണ്ട്. സ്കൂളുകളിൽ പ്രവർത്തി ദിനം വന്ദേ മാതരം ആലപിച്ചുകൊണ്ട് വേണം തുടങ്ങാൻ. മന്ത്രിമാരടക്കം പങ്കെടുക്കുന്ന പരിപാടികളിലും വന്ദേ മാതരം ആലപിക്കാം. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ അല്ലാതെയോ വന്ദേ മാതരം ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. മാതൃരാജ്യത്തോടുള്ള അഭിവാദനമെന്ന നിലയിലാണ് വന്ദേ മാതരം ആലപിക്കുന്നതെന്നും ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട്. 2025 ഡിസംബറിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിനിടെ വന്ദേ മാതരം ചൂടേറിയ ചർച്ചയായി മാറിയിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഭരണപക്ഷത്തെ നയിച്ചത്. ദേശീയ ഗാനത്തിലെ വരികൾ കോൺഗ്രസ് വെട്ടിമാറ്റിയെന്നും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വിമർശനമുണ്ടായി.

‘പണി ഉടൻ കിട്ടും’; നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം

‘പണി ഉടൻ കിട്ടും’; നിർമ്മിത ബുദ്ധി തട്ടിപ്പ് തടയാൻ നിയമ ഭേദഗതിയുമായി കേന്ദ്രം

ഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് തടയിടാൻ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. നിയമവിരുദ്ധമെന്ന് സർക്കാർ സംവിധാനങ്ങൾ കണ്ടെത്തുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയം വെട്ടിക്കുറച്ചും എഐ നിർമ്മിത ഉള്ളടക്കത്തിനടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയുമാണ് 2021ലെ ഐടി നിയമം ഭേദഗതി ചെയ്ത് കേന്ദ്രം ഉത്തരവിറക്കിയത്. നിയമം ഫെബ്രുവരി 20ന് പ്രാബല്യത്തിൽ വരും.

കൃത്രിമമായി നിര്‍മ്മിച്ച ഉള്ളടക്കങ്ങളിൽ അക്കാര്യം രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഇത് എ ഐ ഉള്ളടക്കമാണെന്നുള്ള പ്രസ്താവന അതിനൊപ്പം ചേർക്കണം. ഉള്ളടക്കം കാണുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ഇത് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ളതാണെന്ന് മനസിലാക്കാൻ കഴിയണം. നിയമത്തിൽ വീഴ്ച വരുത്തിയാൽ കമ്പനി ഉദ്യോഗസ്ഥർ പ്രതികളാകും,ഇവർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.

നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് സർക്കാരോ,കോടതിയോ ആവശ്യപ്പെട്ടാൽ 3 മണിക്കൂറിനകം അത് നീക്കണം. നേരത്തേ, 36 മണിക്കൂർ സമയം ഇതിനനായി കമ്പനികൾക്ക് ലഭിച്ചിരുന്നു. കുട്ടികൾക്കു നേരെയുള്ള ലൈംഗികാതിക്രമം, ​അശ്ലീല ഉള്ളടക്കങ്ങൾ,​വ്യാജ ശബ്‌ദ സന്ദേശങ്ങൾ തുടങ്ങിയ 8 തരം കാരണങ്ങൾ ചൂണ്ടികാട്ടിയുള്ള വ്യക്തികളുടെ പരാതിയിൽ ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകൾ 24 മണിക്കൂറിനകം അത് സ്വീകരിച്ചു എന്ന് മറുപടി നൽകണം. 36 മണിക്കൂറിനകം നടപടി സ്വീകരിക്കണം.

ഐ.ടി നിയമത്തിലെ വകുപ്പ് 87 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ഐ.ടി മന്ത്രാലയം ചട്ടങ്ങൾ ഭേദഗതി ചെയ്‌തത്. ഇൻഫ‌ർമേഷൻ ടെക്നോളജി അമൻമെന്റ് റൂൾസ് 2026 എന്നാണ് പുതിയ പേര്.