by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്ക്. മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണ്. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീനർ ശങ്കറുമാണ് മരിച്ചത്.
ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് അപകടമുണ്ടായത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് ബസ്സിലുണ്ടായിരുന്നത്.




by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: ക്രിമിനൽ കേസിൽ നിന്നു 22 വർഷത്തിനു ശേഷം കുറ്റവിമുക്തനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും വഡോദര സ്വദേശിയുമായ ജേക്കബ് മാർട്ടിൻ. 2004ൽ ചുമത്തപ്പെട്ട കേസുകളിൽ നിന്നാണ് മോചനം. ഡൽഹി പട്യാല ഹൗസ് കോടതിയാണ് മുൻ താരത്തെ കുറ്റവിമുക്തനാക്കിയത്.

യുകെ ഇമ്മിഗ്രേഷൻ വ്യാജ സ്റ്റാംപിങ്, യാത്ര ക്രമീകരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് ജേക്കബ് മാർട്ടിനെതിരായ ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞില്ല. സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ അജ്‍വ സ്പോർട്സ് ക്ലബിന്റെ ഉടമസ്ഥതയോ നിയന്ത്രണമോ സംബന്ധിച്ച വിശ്വസനീയ തെളിവുകളൊന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു. സാക്ഷികൾക്കൊന്നും ആരോപണങ്ങളെ സാധൂകരിക്കാനും കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വലം കൈയൻ ബാറ്ററായ ജേക്കബ് മാർട്ടിൽ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 22.57 ശരാശരിയിൽ അദ്ദേഹം 158 റൺസ് നേടുകയും ചെയ്തു.
വിധി കേട്ട ശേഷം മാർട്ടിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘2004ൽ എന്റെ നേതൃത്വത്തിൽ യുകെയിൽ ക്രിക്കറ്റ് പോരാട്ടങ്ങൾക്കായി പോയിരുന്നു. ആ ടീമിലെ എല്ലാവരും മത്സര ശേഷം നാട്ടിലേക്ക് തിരിച്ചെത്തി. എന്നാൽ ഒരു താരം മാത്രം അന്ന് യുകെയിൽ തന്നെ തുടർന്നു. അദ്ദേഹത്തിന്റെ വിസയ്ക്ക് 6 മാസ കാലവധിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം 6 മാസത്തിനു ശേഷവും അവിടെ തങ്ങി. മറ്റൊരാളുടെ സഹായത്തോടെ വ്യാജ സ്റ്റാംപിങും നടത്തി. പിന്നീട് ഈ വിസയുമായി ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ താരത്തെ ഐജിഐ വിമാനത്താവളത്തിൽ പിടികൂടി. ചോദ്യം ചെയ്തു.’

‘അന്വേഷണം തുടങ്ങിയ ഘട്ടത്തിലൊന്നും എന്റെ പേര് എഫ്ഐആറിൽ പോലും ഇല്ലായിരുന്നു. പിടിക്കപ്പെട്ട താരത്തെ ചോദ്യം ചെയ്തതിനു ശേഷമാണ് അവർ ഈ കേസിലെ എന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റ് താരമെന്ന നിലവിലെ അവർ അനാവശ്യമായി എന്നെ കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ഈ 22 വർഷത്തിനിടെ ബിസിസിഐയിൽ നിന്നു പോലും ഒരു മറുപടിയും എനിക്കു കിട്ടിയിട്ടില്ല. റെയിൽവേയിലുണ്ടായിരുന്നു ജോലി പോലും എനിക്ക് നഷ്ടപ്പെട്ടു. 22 വർഷത്തിനു ശേഷം ഞാൻ നിരപരാധി ആണെന്ന അനുകൂല വിധി ജീവിതത്തിലെ വലിയ യു ടേൺ ആണ്’- മുൻ താരം വ്യക്തമാക്കി.

by Midhun HP News | Aug 21, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇന്ത്യന്‍ സ്‌പെയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മുന്‍ ചെയര്‍മാന്‍ ഡോ. എസ് സോമനാഥിനെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) സെന്‍ട്രല്‍ ബോര്‍ഡിലേക്ക് നിയമിച്ചു. 2025 ജനുവരിയില്‍ ഐഎസ്ആര്‍ഒയില്‍ നിന്ന് വിരമിച്ച സോമനാഥിനെ, സെന്‍ട്രല്‍ ബോര്‍ഡിലെ പാര്‍ട്ട് ടൈം, നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ നാല് വര്‍ഷത്തേക്കാണ് നിയമനമെന്ന് ആര്‍ബിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ബഹിരാകാശ ഗവേഷണ രംഗത്ത് വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സോമനാഥ്, ഇസ്രോയില്‍ നിന്ന് വിരമിച്ച ശേഷം ബെംഗളൂരുവിനടുത്തുള്ള ചാണക്യ സര്‍വകലാശാലയുടെ ചാന്‍സലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതോടൊപ്പം, വ്യവസായി ആനന്ദ് മഹീന്ദ്രയെ റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നോണ്‍-ഒഫീഷ്യല്‍ ഡയറക്ടറായി വീണ്ടും നിയമിച്ചു. നാല് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ കാലാവധി.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് സര്‍വീസിലെ റിട്ടയേഡ് ഉദ്യോഗസ്ഥ രേവതി അയ്യര്‍, ആര്‍ഐഎസ് തിങ്ക്ടാങ്ക് ഡയറക്ടര്‍ ജനറല്‍ സച്ചിന്‍ ചതുര്‍വേദി എന്നിവരെയും റിസര്‍വ് ബാങ്ക് ബോര്‍ഡില്‍ നിയമിച്ചു. ഡെപ്യൂട്ടി സിഎജി പദവി വഹിച്ചിരുന്നയാളാണ് രേവതി അയ്യര്‍. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര, ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ ജെ സ്വാമിനാഥന്‍, പൂനം ഗുപ്ത, എസ്സി മുര്‍മു, രോഹിത് ജയിന്‍, സാമ്പത്തികകാര്യ സെക്രട്ടറി അനുരാധ ഠാക്കൂര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി സഞ്ജയ് ലോഹ്യ എന്നിവരും ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡിന്റെ ഭാഗമാണ്.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ മുല്ലപ്പെരിയാർ ഉൾപ്പെടെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി കേരളം.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണമെന്ന നിർദ്ദേശം ആവർത്തിച്ച കേരളം, പുതിയ ഡാം യാഥാർത്ഥ്യമായാൽ തമിഴ്നാടിന് ആവശ്യമായ മുഴുവൻ ജലവും ലഭ്യമാക്കാൻ സംസ്ഥാനം ഉറപ്പുനൽകുന്നുവെന്ന് വ്യക്തമാക്കി. പുതിയ അണക്കെട്ടിന്റെ മുഴുവൻ നിർമ്മാണച്ചെലവും കേരളം വഹിക്കാൻ തയ്യാറാണെന്നും, അണക്കെട്ടിന്റെ നിർമ്മാണ രൂപരേഖയും (ഡിസൈൻ) സ്ഥാനവും നിർമ്മാണ മേൽനോട്ടവും തമിഴ്നാടിന് തീരുമാനിക്കാമെന്നും കേരളം അറിയിച്ചു. എന്നാൽ നിലവിലെ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട്, അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

കേരളത്തെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാദേശിക സഹകരണം വേണമെന്ന് കേരളം യോഗത്തിൽ ആവശ്യപ്പെട്ടു. അതോടൊപ്പം, സംസ്ഥാനങ്ങളുടെ സാമ്പത്തിക-ഭരണഘടനാ അധികാരങ്ങളെ ബാധിക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ മിനറൽ ആക്ട് (ഖനി-ധാതു നിയമം) ഭേദഗതി അടിയന്തരമായി റദ്ദാക്കണമെന്നും കേരളം ആവശ്യപ്പെട്ടു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.

ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ ഡൽഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജൻകുമാറിനെ കോടതി ശിക്ഷിച്ചത്.
കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജൻകുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

കലാപത്തിനിടെ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ട കേസില്‍ 2025 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയും സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജനക്പുരി, വികാസ് പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.


by Midhun HP News | Aug 20, 2026 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കുത്തിക്കൊലപ്പെടുത്തി. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലാണ് സംഭവം. രൂപ റെഡ്ഡി എന്ന അധ്യാപികയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11 ന് രൂപയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് ശേഷം അവിടെയുണ്ടായിരുന്ന പണവും ഫോണും വിദ്യാര്‍ഥികള്‍ അപഹരിക്കുകയും ചെയ്തു. സംഭവത്തില്‍ രണ്ടു വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.

രൂപയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ വിദ്യാര്‍ഥികള്‍ 27 തവണയാണ് അധ്യാപികയെ കുത്തിയത്. പണത്തിന് വേണ്ടിയും മുന്‍പത്തെ അച്ചടക്ക നടപടികളോടുള്ള പ്രതികാരമായുമാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. മരണത്തിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി തന്റെ അമ്മായിയുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് കേസില്‍ നിര്‍ണായകമായ വഴിത്തിരിവായത്.
സംഭാഷണത്തിനിടെ രൂപ അടുത്തുണ്ടായിരുന്ന ആരെയോ ‘ബാബു’ എന്ന് അഭിസംബോധന ചെയ്തിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വാക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കി. തുടര്‍ന്ന് കൊലപാതകം നടന്ന സമയത്ത് സ്‌കൂളില്‍ വരാതിരുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നാലു ദിവസത്തെ ദുഃഖാചരണത്തിനുശേഷം സ്‌കൂള്‍ തുറന്നപ്പോള്‍, ഹാജരാകാതിരുന്ന 13 വിദ്യാര്‍ഥികളെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്തു.
പത്താം ക്ലാസിലെ അഞ്ചു വിദ്യാര്‍ഥികളാണ് സംഭവദിവസം സ്‌കൂളില്‍ വരാതിരുന്നത്. ഇവരില്‍ രണ്ടുപേര്‍ പണം ധൂര്‍ത്തടിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു വിദ്യാര്‍ഥിയുടെ പക്കല്‍ നിന്നും 1.54 ലക്ഷം രൂപ കണ്ടെടുത്തു. മാതാപിതാക്കള്‍ തന്ന പണമാണെന്നാണ് കുട്ടി പറഞ്ഞത്. എന്നാല്‍ കറന്‍സി നോട്ടുകളില്‍ രക്തക്കറ കണ്ടെത്തിയ പൊലീസ് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ രൂപയുടെ രക്തക്കറയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

പ്രതികളില്‍ ഒരാള്‍ മുമ്പ് സ്‌കൂള്‍ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. ഇയാള്‍ക്ക് മദ്യത്തോടും ബൈക്കുകളോടും വലിയ താല്‍പര്യമുണ്ടായിരുന്നു. ഒരു തവണ ഈ കുട്ടിയുടെ ബാഗില്‍ നിന്നും പണവും ഫോണും കണ്ടെത്തുകയും പ്രിന്‍സിപ്പല്‍ രൂപ ശകാരിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ നിന്നും കുട്ടിയെ പുറത്താക്കുകയും ചെയ്തു. ഇതില്‍ കുട്ടിക്ക് രൂപ റെഡ്ഡിയോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു. സ്‌കൂള്‍ ഫീസായി പിരിച്ചെടുക്കുന്ന പണം പ്രിന്‍സിപ്പലിന്റെ വീട്ടില്‍ സൂക്ഷിക്കുന്ന കാര്യം പ്രതികള്‍ മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.


Recent Comments