by Midhun HP News | Nov 14, 2025 | Latest News, ദേശീയ വാർത്ത
പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ കുതിപ്പാണ് എന്‍ഡിഎ നേടിയിട്ടുള്ളത്. 160 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. 75 സീറ്റില്‍ ലീഡുമായി ജെഡിയു മികച്ച കുതിപ്പാണ് നടത്തുന്നത്. ബിജെപി 69 സീറ്റുകളിലും മുന്നേറുന്നു.
മഹാസഖ്യത്തില്‍ ആര്‍ജെഡി 60 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു.
കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. അഞ്ചു സീറ്റുകളിലാണ് ജെഎസ്പി മുന്നിലുള്ളത്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ (2020 ല്‍ ) ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഉമര്‍ നബി ഡല്‍ഹിയിലെത്തി, സ്‌ഫോടനത്തിന് മുമ്പ് പള്ളി സന്ദര്‍ശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. ഡോ. ഉമര്‍ നബി ബദര്‍പൂര്‍ അതിര്‍ത്തിയിലെ ടോള്‍ പ്ലാസ വഴി ഡല്‍ഹിയില്‍ പ്രവേശിക്കുന്നതും പിന്നീട് രാംലീല മൈതാനത്തിനടുത്തുള്ള ഒരു പള്ളിക്ക് സമീപം നടക്കുന്നതും ദൃശ്യങ്ങളിലുള്ളതായി പൊലീസ് വ്യക്തമാക്കി.
ബദര്‍പൂര്‍ ടോള്‍ പ്ലാസയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍, സ്‌ഫോടനം നടന്ന നവംബര്‍ 10 ന് രാവിലെ 8.02 ഓടെ ഉമര്‍ നബി ( ഡോ. ഉമർ മുഹമ്മദ്) വെളുത്ത ഹ്യുണ്ടായ് ഐ 20 കാര്‍ ഓടിച്ച് ടോള്‍ ഗേറ്റില്‍ നിര്‍ത്തുന്നത് കാണാം. തുടര്‍ന്ന് പണം എടുത്ത് ടോള്‍ ഓപ്പറേറ്റര്‍ക്ക് നല്‍കി.സ്‌ഫോടകവസ്തുക്കള്‍ അടങ്ങിയതായി കരുതപ്പെടുന്ന ഒരു വലിയ ബാഗ് കാറിന്റെ പിന്‍സീറ്റില്‍ വച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.
മാസ്‌ക് ധരിച്ചാണ് ഉമര്‍ നബി വാഹനം ഓടിച്ചിരുന്നത്. ടോള്‍ പ്ലാസയില്‍ വെച്ച് ഉമര്‍ സിസിടിവിയിലേക്ക് നോക്കുന്നതും കാണാം. സുരക്ഷാ ഏജന്‍സികള്‍ തന്റെ പിന്നാലെയുണ്ടെന്ന് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നിരിക്കാം. ചുറ്റുപാടുകള്‍ അയാള്‍ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്നുതന്നെ രാംലീല മൈതാനത്തിന് സമീപമുള്ള പള്ളിയുടെ ഇടുങ്ങിയ വഴിയിലൂടെ ഉമര്‍ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
നടത്തത്തിനിടെ തല ചെരിച്ചപ്പോള്‍ ഉമറിന്റെ മുഖം സിസിടിവിയില്‍ പതിയുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം നടത്തുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കാനായി പള്ളിയിലെത്തിയതാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്‌ഫോടനം നടന്ന ദിവസം ഡല്‍ഹിയിലുടനീളം നിരവധി സിസിടിവി ദൃശ്യങ്ങളില്‍ ഉമറിനെ കണ്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്ക്കടുത്തുള്ള സുനേരി മസ്ജിദ് പാര്‍ക്കിങ് സ്ഥലത്ത് വൈകീട്ട് 3.19 ന് എത്തിയ ഉമര്‍ സന്ധ്യയ്ക്ക് 6.28 ന്, അതായത് സ്‌ഫോടനത്തിന് 24 മിനിറ്റ് മുമ്പാണ് പോകുന്നത്.
സ്‌ഫോടന സ്ഥലത്ത് നിന്ന് ഫോറന്‍സിക് സംഘങ്ങള്‍ 40 ലധികം സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ തകര്‍ന്ന വാഹനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരഭാഗങ്ങളും ഉള്‍പ്പെടുന്നു. കണ്ടെടുത്ത വസ്തുക്കള്‍ വിശകലനം ചെയ്യുന്നതിനും, എന്തുതരം സ്‌ഫോടക വസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്താനുമായി വിദഗ്ധ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉമറിന് സഹായം ചെയ്തു നല്‍കിയവരെയും, കൂട്ടാളികളെയും കണ്ടെത്താനും വ്യാപകമായ പരിശോധന നടത്തിവരികയാണ്.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ വെച്ചായിരുന്നു സംഭവം. പി എം ശ്രീ പദ്ധതി സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.
പിബി യോഗം കഴിഞ്ഞ് പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം കാറിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ചോദ്യം. പോകുന്നതിനിടെ തിരിഞ്ഞുനിന്ന്, പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി എന്നു ചോദിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എം വി ഗോവിന്ദനൊപ്പം കാറില്‍ കയറി പോകുകയായിരുന്നു.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. ഇടതുനയമൊന്നും ആരും പഠിപ്പിക്കേണ്ടെന്നും എസ്എസ്‌കെ ഫണ്ട് ലഭിച്ചില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ താന്‍ ആളല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയുകയും ചെയ്തിരുന്നു.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആളാണ് മരിച്ചത്
അതേസമയം ബോംബ് സ്‌ഫോടനമുണ്ടാക്കിയ കാർ ഓടിച്ചത് ഡോ. ഉമർ മുഹമ്മദാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഡിഎൻഎ ടെസ്റ്റിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തിന്റെ സൂത്രധാരനും ഉമർ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എൻഐഎ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഫരീദാബാദ് ഭീകര സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബസ്സിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഉഗ്രശബ്ദം ഡല്‍ഹി നിവാസികളെ പരിഭ്രാന്തരാക്കി. ഡല്‍ഹിയിലെ മഹിപാല്‍ പൂരിലാണ് ഇന്ന് രാവിലെ ബസ്സിന്റെ ടയര്‍പൊട്ടി ഉഗ്രശബ്ദമുണ്ടായത്. കഴിഞ്ഞ ദിവസം ചെങ്കൊട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ സ്‌ഫോടനമാണെന്ന് കരുതിയാണ് പ്രദേശവാസികള്‍ പരിഭ്രാന്തരായത്.
രാവിലെ ശബ്ദം കേട്ട ഉടനെ നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ സര്‍വീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസ് ഫോണ്‍ വിളിച്ചയാളെ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഗുരുഗ്രാമിലേക്ക് പോകുകയാണെന്നും ആ സമയത്ത് ഉച്ചത്തിലുള്ള ശബ്ദം കേട്ടതിനാല്‍ അറിയിക്കുമായിരുന്നു എന്ന് അയാള്‍ അറിയിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ധൗല കുവാനിലേക്ക് പോവുകയായിരുന്ന ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന്റെ പിന്നിലെ ടയര്‍ പൊട്ടിയതാണെന്നും ആ ശബ്ദമാണ് കേട്ടതെന്നും കണ്ടെത്തി. ഇക്കാര്യം പൊലീസ് അറിയിക്കുകയും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊലീസ് പറഞ്ഞു.


by Midhun HP News | Nov 13, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അയോധ്യ രാമക്ഷേത്രവും കാശി വിശ്വനാഥ ക്ഷേത്രവും ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിട്ടുവെന്നാണ് വിവരം. കൂടാതെ സേന ആസ്ഥാനം, വ്യോമസേന ഓഫീസ്, ബിജെപി ഓഫീസ് എന്നിവയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം 1500 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തില്‍ ചാവേറായ ഉമര്‍ വന്‍ സ്‌ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആവശ്യമായത്ര സ്‌ഫോടക വസ്തുക്കള്‍ ലഭ്യമായിരുന്നില്ലെന്നും അന്വേഷണവൃത്തങ്ങള്‍ പറയുന്നു. ഭീകരാക്രമണം നടത്താന്‍ രണ്ടുവര്‍ഷമായി വന്‍തോതില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ചെങ്കിലും ഒരുമാസത്തിനുള്ളിലാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ഭീകരാക്രമണം നടത്താന്‍ മൂന്ന്് കാറുകള്‍ വാങ്ങിയതായും അതില്‍ രണ്ടെണ്ണം അന്വേഷണസംഘം കണ്ടെത്തുകയും ചെയ്്തിട്ടുണ്ട് മൂന്നാമത്തെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ചുവന്ന എക്കോ സ്‌പോട്ട് വ്യാജമേല്‍വിലാസത്തിലാണ് വാങ്ങിയതെന്നും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സ്‌ഫോടനം നടന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഡിഎന്‍എ ഫലം പുറത്തുവന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായത്. കാറില്‍നിന്ന് ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എയും കുടുംബാംഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകളും പരിശോധിച്ചാണ് ഉമര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
ഫരീദാബാദ്, ലഖ്നൗ, തെക്കന്‍ കശ്മീര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജെയ്ഷെ-മുഹമ്മദിന്റെ (ജെഇഎം) ലോജിസ്റ്റിക് മൊഡ്യൂളുമായി ഉമറിന് ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ സംഘത്തില്‍ അഞ്ച് മുതല്‍ ആറ് വരെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പത്തോളം അംഗങ്ങളുണ്ടായിരുന്നതായാണ് വിവരം.
10 അംഗ എന്‍ഐഎ സംഘമാണ് ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കുന്നത്. എന്‍ഐഎ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെയ്ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല. കേസിന്റെ രേഖകള്‍ ജമ്മു കശ്മീര്‍, ഡല്‍ഹി പൊലീസില്‍ നിന്ന് എന്‍ഐഎ ഏറ്റെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.


Recent Comments