ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക റെയ്ഡ്

ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക റെയ്ഡ്. കുല്‍ഗാമില്‍ നിരോധിത ജമാഅത്ത്-ഇ-ഇസ്ലാമിയുടെ 200 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിരവധി ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു. സംഘടനയുമായി ബന്ധമുള്ള 500 ഓളം പേരെ ചോദ്യം ചെയ്യാനായി ജമ്മു കശ്മീര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ വൈറ്റ് കോളര്‍ മൊഡ്യൂളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ, ഹരിയാന മേവത്തിലെ മതനേതാവ് മൗലവി ഇഷ്തിയാഖിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി സമുച്ചയത്തിലെ വാടക വീട്ടിലാണ് മൗലവി ഇഷ്തിയാഖ് താമസിച്ചിരുന്നത്. ഇയാളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. ഇഷ്തിയാഖിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഗനി എന്ന മുസൈബും, ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയും മൗലവി ഇഷ്തിയാഖിന്റെ വസതിയിലാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു.

ഫരീദാബാദിലെ ഡോക്ടര്‍മാരുടെ വൈറ്റ് കോളര്‍ മൊഡ്യൂളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നതെന്ന് കരുതപ്പെടുന്ന രണ്ട് ടെലഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് അന്വേഷണസംഘത്തിന് തെളിവു ലഭിച്ചു. ഫര്‍സന്ദന്‍-ഇ-ദാറുല്‍ ഉലൂം (ദിയോബന്ദ്), പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ -മുഹമ്മദ് പ്രവര്‍ത്തകനായ ഉമര്‍ ബിന്‍ ഖത്താബ് നിയന്ത്രിക്കുന്ന മറ്റൊരു ഗ്രൂപ്പ് എന്നിവയാണ് അവ. ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബിയും ഷോപ്പിയാന്‍ സ്വദേശിയായ ഇമാം ഇര്‍ഫാന്‍ അഹമ്മദ് വാഗായുമാണ് തുടക്കത്തില്‍ ഗ്രൂപ്പില്‍ ആശയവിനിമയം നടത്തിയിരുന്നത്.

കശ്മീരിന്റെ സ്വാതന്ത്ര്യം, അടിച്ചമര്‍ത്തപ്പെട്ട കശ്മീരികള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു സംഭാഷണങ്ങള്‍ തുടങ്ങിയിരുന്നത്. പിന്നീട് ആഗോള ജിഹാദിന്റെയും പ്രതികാരത്തിന്റേയും തലങ്ങളിലേക്ക് ആശയവിനിമയങ്ങള്‍ മാറുകയായിരുന്നുവെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു. സംഘത്തിലുള്‍പ്പെട്ടവര്‍ വിദേശത്തു വെച്ച് കണ്ടുമുട്ടിയിരുന്നതായും അന്വേഷണ സംഘം സംശയിക്കുന്നു. തുര്‍ക്കി സന്ദര്‍ശനത്തിനുശേഷമാണ് മൊഡ്യൂളിന്റെ പ്രവര്‍ത്തന രൂപമാകുന്നത്. പിന്നാലെ മൊഡ്യൂളിന്റെ പ്രവര്‍ത്തനം രാജ്യമൊട്ടാകെ വ്യാപിക്കുകയായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന നെറ്റ് വര്‍ക്കിലായിരുന്നു ഡോക്ടർമാരായ ഉമർ നബി, ഷഹീൻ, ആദിൽ തുടങ്ങിയവർ ഉൾപ്പെട്ടിരുന്നത്. ഈ മൊഡ്യൂളിലെ, 10 ല്‍ ആറു പേരും ഡോക്ടര്‍മാരായിരുന്നുവെന്നാണ് സൂചന.

ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നതിന് വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും പങ്കെടുക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനെ സംബന്ധിച്ച് കോഹ് ലി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,’- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മത്സരം വീതം കളിക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

റിപ്പബ്ലിക് ദിനത്തില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ടു; അറസ്റ്റിലായ ഡോക്ടറുടെ മൊഴി

ഡല്‍ഹി: ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി ഫരീദാബാദില്‍ നിന്നും പിടിയിലായ ഡോക്ടര്‍ മൊഴി നല്‍കിയതായി സൂചന. ഇതിന്റെ ഭാഗമായി താനും ഡല്‍ഹിയില്‍ ചാവേര്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബിയും ചെങ്കോട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ജമ്മു കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മല്‍ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്. പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് മുസമ്മില്‍.

ഡോക്ടര്‍ മുസമ്മലിന്റെ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ദീപാവലി ദിവസം തിരക്കേറിയ സ്ഥലത്ത് സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അധികൃതര്‍ സൂചിപ്പിക്കുന്നു. ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജമ്മുകശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ മുഹമ്മദ് റാത്തറാണ് ആദ്യം അറസ്റ്റിലാകുന്നത്.

ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിലെ ഡോക്ടറായ മുസമ്മില്‍ ഷക്കീലും പിടിയിലാകുന്നത്. ആദിലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഫരീദാബാദിലെ ആശുപത്രില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം 300 കിലോ ആര്‍ഡിഎക്സ്, എകെ 47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. കൂട്ടാളികളായ രണ്ടു ഡോക്ടര്‍മാരും പിടിയിലായതോടെ ഡല്‍ഹിയില്‍ ചാവേറായ ഡോക്ടര്‍ ഉമര്‍ നബി പരിഭ്രാന്തനായി. തുടര്‍ന്ന് ഫരീദാബാദില്‍ നിന്നും കാറില്‍ ചെങ്കാട്ടയ്ക്ക് സമീപമെത്തി സ്‌ഫോടനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. കാര്‍ വില്‍പ്പനയ്ക്ക് സഹായിച്ച ഡീലറും അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ എട്ടുപേര്‍ അറസ്റ്റിലായിരുന്നു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ മുഖ്യചുമതലക്കാരിയായി പ്രവര്‍ത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടര്‍ ഷഹീന്‍ ഷാഹിദയുടെ സഹോദരന്‍ പര്‍വേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് വ്യാപക റെയ്ഡ് ആരംഭിച്ചതോടെ, ഡോ. ഷഹീന്റെ പക്കല്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ ഇയാള്‍ നശിപ്പിച്ചതായിട്ടാണ് സംശയിക്കുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് പരിശോധനകള്‍ തുടരുകയാണ്.

എന്‍ജിനീയർ ഡിപ്ലോമ പാസായവർക്ക് ഐ എസ് ആർ ഒയിൽ അവസരം

എന്‍ജിനീയർ ഡിപ്ലോമ പാസായവർക്ക് ഐ എസ് ആർ ഒയിൽ അവസരം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഇസ്രോ (ISRO)യിൽ ജോലി നേടാൻ അവസരം. ഹൈദരാബാദിലുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (NRSC) പുതിയ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ-ബി എന്നീ തസ്തികകളിലായി ആകെ 13 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിപ്ലോമ, ഐ ടി ഐ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യതകൾ
1. ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ): അംഗീകരിച്ച സ്റ്റേറ്റ് ബോർഡ് / സർവകലാശാല / സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ നേടിയിരിക്കണം.

2. ടെക്നിക്കൽ അസിസ്റ്റന്റ് (ഓട്ടോമൊബൈൽ): അംഗീകരിച്ച സ്റ്റേറ്റ് ബോർഡ് / സർവകലാശാല / സ്ഥാപനത്തിൽ നിന്ന് ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ നേടിയിരിക്കണം.

3. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

4. ടെക്നീഷ്യൻ-ബി (ഇൻഫർമേഷൻ ടെക്നോളജി):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഇൻഫർമേഷൻ ടെക്നോളജി ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

5. ടെക്നീഷ്യൻ-ബി (ഇലക്ട്രിക്കൽ):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഇലക്ട്രിക്കൽ ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

6. ഡ്രാഫ്റ്റ്സ്മാൻ-ബി (സിവിൽ):
SSLC/SSC പാസായിരിക്കണം, കൂടാതെ NCVT അംഗീകരിച്ച ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ITI/NTC/NAC സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായ പരിധി

പരമാവധി പ്രായം 35 വയസ്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവ് ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.

ഡൽഹി സ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡൽഹി സ്ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീന എന്നിവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. ആക്രമണത്തിൽ പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ പങ്ക് സംശയിക്കുമ്പോഴും ഇതുവരെയും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന സ്ഥലത്ത് അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽഫലാഹ് സർവ്വകലാശാലയിൽ പരിശോധനകൾ തുടരുന്നതായി പൊലീസ് അറിയിച്ചു. ഇവിടുത്തെ പള്ളിയിലെ പുരോഹിതൻ ശ്രീനഗർ സ്വദേശി മുഹമ്മദ് ഇഷ്താഖിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സർവകലാശാലയിലെ 70 പേരെ ചോദ്യം ചെയ്തതായും സർവ്വകലാശാലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതായും പൊലീസ് വ്യക്തമാക്കി.

അതേസമയം, സ്ഫോടനം നടന്നത് അബദ്ധത്തിലാണോയെന്ന സംശയവും പൊലീസ് പങ്കുവയ്ക്കുന്നു. കൂട്ടാളികൾ പിടിയിലായെന്ന് വ്യക്തമായതോടെ സ്ഫോടക വസ്തുക്കൾ എവിടേക്കോ മാറ്റാൻ നോക്കുമ്പോൾ സ്ഫോടനം നടന്നു എന്നാണ് അനുമാനം. ഉമറും മുസമീലും നേരത്തെ ചെങ്കോട്ട പരിസരത്ത് എത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ സ്ഫോടനം നടത്താനും സംഘം പദ്ധതിയിട്ടിരുന്നു. സ്ഫോടനം നടന്ന ദിവസം മയൂർ വിഹാറിലും ഉമറിൻ്റെ വാഹനം എത്തിയെന്നു പൊലീസ് പറയുന്നു.

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

പാകിസ്ഥാന്‍ കോടതിക്ക് മുന്നില്‍ സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ജില്ലാകോടതിക്ക് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെങ്കിലും ചാവേര്‍ ആക്രമണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌ഫോടനത്തില്‍ കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പരിക്കേറ്റവരില്‍ കുടുതല്‍ പേരും കോടതിയില്‍ വാദം കേല്‍ക്കാന്‍ എത്തിയവരായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തിരക്കുള്ള പ്രദേശത്താണ് സഫോടനം ഉണ്ടായത്. എന്ത് തരത്തിലുള്ള ആക്രമണമാണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോരപുരണ്ട നിരവധിപേര്‍ വീണുകിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോടതിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി കത്തിയമര്‍ന്ന വാഹനങ്ങളിലെ തീയണച്ചു.