by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ഭാഭാ ആറ്റോമിക് റിസർച്ച് സെന്റർ (BARC) മുംബൈയിൽ റിസർച്ച് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിച്ചു.
ബാർക്കിലെ ഏറ്റവും പുതിയ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്നതിനാണ് റിസർച്ച് അസോസിയേറ്റുകളെ തെരഞ്ഞെടുക്കുന്നത്. അഡ്വാൻസ്ഡ് റിസർച്ച് നടക്കുന്ന 25 മേഖലകളിലേക്കാണ് റിസർച്ച് അസോസിയേറ്റുകളെ ക്ഷണിച്ചിട്ടുള്ളത്.
റേഡിയോകെമിക്കൽ റിസർച്ച് ആൻഡ് കെമിക്കൽ ക്വാളിറ്റി കൺട്രോൾ ഡിവിഷൻ, ലേസർ ആൻഡ് പ്ലാസ്മ ടെക്നോളജി ഡിവിഷൻ, കെമിക്കൽ എൻജിനീയറിങ് ഡിവിഷൻ, ന്യൂക്ലിയർ അഗ്രികൾച്ചർ ആൻഡ് ബയോടെക്നോളജി ഡിവിഷൻ എന്നിവയുമായി ബന്ധപ്പെട്ടാണ് ഗവേഷണങ്ങൾ നടക്കുന്നത്.
ന്യൂക്ലിയർ കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, ലേസർ ടെക്നോളജി, ആക്സിലറേറ്റർ ഫിസിക്സ്, ന്യൂക്ലിയർ അഗ്രികൾച്ചർ എന്നിവ ഉൾപ്പടെ 25 വിഷയങ്ങളിലാണ് ഗവേഷണം. ഇതിലെല്ലാമായി 56 റിസർച്ച് അസോസിയേറ്റ് (ആർ എ- RA) ഒഴിവുകൾ ഉണ്ട്.
പി എച്ച് ഡിയും ഗവേഷണ പശ്ചാത്തലവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.മൂന്ന് തലത്തിലാണ് റിസർച്ച് അസോസിയേറ്റ് ഫെല്ലോഷിപ്പ് നൽക്കുന്നത്. ആർഎ-I / ആർഎ-II / ആർഎ-III എന്നിങ്ങനെയാണ് അത്. ഓരോ പ്രോജ്കടുകൾ അനുസരിച്ച തസ്തികയിലെ യോഗ്യതകളിൽ വ്യത്യാസം വരും.
യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. തപാലിൽ വേണം അപേക്ഷ സമർപ്പിക്കേണ്ടത്. നിശ്ചിത ഫോർമാറ്റിലുള്ള അപേക്ഷകളും ആവശ്യമായ രേഖകളും സഹിതം വേണം അപേക്ഷിക്കാൻ. ഓൺലൈൻ അപേക്ഷ സംവിധാനം ഇല്ല.
ഫെലോഷിപ്പ് ലെവൽ അനുസരിച്ച് ലഭിക്കുന്ന പ്രതിമാസ ശമ്പളം അധിക ആനുകൂല്യങ്ങൾ എന്നിവ
RA-I : 58,000 രൂപ ശമ്പളം, 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-II : 61,000 ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
RA-III: 67,000 രൂപ ശമ്പളം 50,000 വാർഷിക കണ്ടിജൻസി ഗ്രാന്റും എച്ച് ആർ എയും
ഓരോ ഗവേഷണ പദ്ധതിയിലെയും നിയമന കാലവധി വ്യത്യാസപ്പെട്ടിരിക്കുന്നു. നിയമനം പ്രോജക്ട് ആവശ്യകതയെ അടിസ്ഥാനമാക്കി ആയിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതിയും അപേക്ഷ ലഭിക്കേണ്ട വിലാസവും
ഉദ്യോഗാർത്ഥികൾ നിശ്ചിത ഫോർമാറ്റിൽ പൂർണ്ണമായ ബയോഡേറ്റ, മാർക്ക് ഷീറ്റുകളുടെ ഒരു സെറ്റ് ഫോട്ടോകോപ്പികൾ, ബിരുദ സർട്ടിഫിക്കറ്റുകൾ (പത്താം ക്ലാസ് മുതൽ എംഇ/എംടെക്./പിഎച്ച്ഡി വരെ), മറ്റ് അക്കാദമിക് യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ സഹിതം അപേക്ഷിക്കണം.
പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട വിലാസം
Deputy Establishment Officer,
Recruitment-V,
Central Complex,
BARC, Trombay,
Mumbai–400085
എന്ന വിലാസത്തിൽ അയക്കണം.
ഏപ്രിൽ 24 ആണ് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി.
അപേക്ഷയുടെ കവറിന് മുകളിൽ ഏത് ഗവേഷണ പ്രോജക്ടിലേക്ക് ആണ് അപേക്ഷിക്കുന്നതെന്ന് രേഖപ്പെടുത്തണം. വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതു പോലെ വേണം അത് രേഖപ്പെടുത്തേണ്ടത്.
വിശദമായ വിജ്ഞാപനം വായിക്കുന്നതിനും അപേക്ഷയുടെ ഫോർമാറ്റ് ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
അബുദാബി: ഷാർജയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. ജോലിസ്ഥലത്തുണ്ടായ തർക്കത്തിനിടെയാണ് നിഷാദിന് കുത്തേറ്റത്. കഫ്തീരിയ ജീവനക്കാരനാണ്.
സംഭവത്തിൽ നിഷാദിന്റെ സഹപ്രവർത്തകനും കരുവമ്പൊയിൽ സ്വദേശിയുമായ ഷമീറിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ കഫ്തീരിയയിൽ ദീർഘകാലമായി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുന്നത്. തർക്കത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ഡൽഹി: കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ ശ്രീധരന്റെ അവകാശവാദങ്ങൾ കേന്ദ്രസർക്കാർ തള്ളി. ശ്രീധരന്റെ അവകാശവാദം കേന്ദ്ര ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയമാണ് നിഷേധിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ഔദ്യോഗിക രേഖകളും റെയില്‍വേ മന്ത്രാലയം നല്‍കിയ ആര്‍ടിഐ മറുപടികളും പ്രകാരം ശ്രീധരന്റെ അവകാശവാദം തെറ്റാണെന്ന് വ്യക്തമായെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ കൊടിക്കുന്നില്‍ സുരേഷ് എംപി വ്യക്തമാക്കി.
കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)നും, ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്ന്, 2026 മാർച്ച് 19-ന് ലോക്സഭയിൽ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്. പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി സംസ്ഥാനത്ത് നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ലെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചുവെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കുന്നു.
കൊടിക്കുന്നിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ തനിക്ക് പങ്കുണ്ടെന്ന ഇ. ശ്രീധരൻ നടത്തിയ അടുത്തകാലത്തെ അവകാശവാദങ്ങൾ കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക രേഖകളും റെയിൽവേ മന്ത്രാലയം നൽകിയ ആർടിഐ മറുപടികളും പ്രകാരം തെറ്റാണെന്ന് വ്യക്തമായി.
2026 മാർച്ച് 19-ന് ലോക്സഭയിൽ ഉന്നയിച്ച അൺസ്റ്റാർഡ് ചോദ്യം നമ്പർ 4518-ന് മറുപടിയായി, കേന്ദ്ര ഹൗസിംഗ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് (RRTS) പദ്ധതികളുമായി ബന്ധപ്പെട്ട് പ്രോപ്പോസൽ തയ്യാറാക്കുന്നതിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (DMRC)ക്കും ഇ. ശ്രീധരനും നിലവിൽ യാതൊരു കൺസൾട്ടൻസി, അഡ്വൈസറി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നാണ്.
ഇതിനോടൊപ്പം, അടുത്തകാലത്ത് കേരളത്തിൽ നിന്നുള്ള ഹൈസ്പീഡ് റെയിൽ അല്ലെങ്കിൽ ആർആർടിഎസ് പദ്ധതികൾക്കായി യാതൊരു വിശദമായ പ്രോജക്ട് റിപ്പോർട്ടും (DPR) കേരളം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നഗര ഗതാഗത പദ്ധതികൾ പ്രധാനമായും സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും, കേന്ദ്ര സഹായം ലഭ്യമാകാൻ ഔദ്യോഗിക പ്രോപ്പോസലുകൾ സമർപ്പിക്കേണ്ടതുണ്ടെന്നും അറിയിച്ചു.
2019-ൽ തിരുവനന്തപുരം–കാസർഗോഡ് ഹൈസ്പീഡ് റെയിൽ കോറിഡോറിനായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ഒരു DPR തയ്യാറാക്കിയിരുന്നതായി രേഖകളുണ്ട്. അന്ന് ഇ ശ്രീധരൻ പ്രിൻസിപ്പൽ അഡ്വൈസറായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇത് ഒരുതവണ മാത്രമുള്ള നടപടി ആയിരുന്നുവെന്നും, നിലവിൽ യാതൊരു തുടർച്ചയായ പങ്കോ ചുമതലയോ ഇല്ലെന്നും വ്യക്തമാക്കുന്നു.
കൂടാതെ, ഇന്ത്യയിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളുടെ നിർവഹണ ഏജൻസിയായ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (NHSRCL) ആർടിഐ മറുപടിയിൽ വ്യക്തമാക്കിയിരിക്കുന്നത്, കേരളത്തിലെ ഏതെങ്കിലും ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് DMRCക്കും ഇ. ശ്രീധരനും യാതൊരു കൺസൾട്ടൻസി അല്ലെങ്കിൽ സാങ്കേതിക ചുമതലയും നൽകിയിട്ടില്ലെന്നതാണ്.
ഇതിനുപുറമെ, റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നതനുസരിച്ച്, കേരളത്തിൽ നിലവിൽ നടപ്പിലാക്കുന്നത് സാധാരണ ട്രാക്ക് അപ്‌ഗ്രഡേഷനും വേഗവർധന നടപടികളുമാണ്; പ്രത്യേക ഹൈസ്പീഡ് റെയിൽ പദ്ധതി നിലവിൽ പരിഗണനയിലോ നടപ്പിലാക്കലിലോ ഇല്ല.
ഈ സാഹചര്യത്തിൽ, കേരളത്തിലെ ഹൈസ്പീഡ് റെയിൽ പദ്ധതികളിൽ ഇ. ശ്രീധരനോ DMRCയോ നിലവിൽ പങ്കാളികളാണെന്ന അവകാശവാദങ്ങൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവുമില്ലെന്ന് വ്യക്തമായി.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്നുള്ള ഇന്ധന പ്രതിസന്ധി മറികടക്കാന്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം ഒരു നിര്‍ദേശവും സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി എക്‌സില്‍ കുറിച്ചു.
ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്ന് പുരി പോസ്റ്റില്‍ പറഞ്ഞു. സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു കാര്യവും ആലോചിക്കുന്നില്ല. പരിഭ്രാന്തി പരത്തും വിധം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് മന്ത്രി പറഞ്ഞു.
ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അഞ്ചാം വാരത്തിലേക്കു കടന്ന പശ്ചാത്തലത്തില്‍ ആഗോള സാഹചര്യം അനിശ്ചിതത്വത്തിലാണ്. ഇന്ധനവും അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്ഥിതി സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. രാജ്യത്ത് വിതരണം തടപ്പെടാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഏതു വെല്ലുവിളിയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്. ആഗോളതലത്തില്‍ അനിശ്ചിതത്വും ഉണ്ടായപ്പോഴെല്ലാം ഇന്ത്യയ്ക്ക് അതു ബാധിക്കാത്ത വിധത്തില്‍ മുന്നോട്ടുപോവാനായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാച്ചേക്കുമെന്ന് വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
കൊച്ചി: രാജ്യത്ത് ആദ്യമായി ഒരു ചിത്രകാരിയുടെ പെയിന്റിങ് പൂർണമായി വിമാനത്തിൽ പകർത്തി എയർ ഇന്ത്യ എക്സപ്രസ് ചരിത്രം കുറിച്ചു. ബിനാലെ മ്യൂറൽ വിഭാഗത്തിൽ പങ്കെടുക്കുന്ന തമിഴ്നാട് സ്വദേശിയായ ഓഷീൻ ശിവയുടെ ഗ്രാഫിറ്റി പെയിന്റിങ്ങാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ പുതിയ ബോയിങ് വിമാനത്തിലുളളത്. വിമാനം തന്നെ ചിത്രകലയ്ക്കുളള ക്യാൻവാസാക്കി മാറിയതോടെ ഫ്ലയിങ് ക്യാൻവാസ് എന്നാണ് വിമാനത്തിന് പേരിട്ടിരിക്കുന്നത്.
ഇത്തരത്തിൽ വിമാനം പേയിന്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വിമാന കമ്പനിയും എയർ ഇന്ത്യ എക്സ്പ്രസ് ആണ്. മറ്റ് വിമാനകമ്പനികളിൽ നിന്ന് വ്യത്യസ്തമായി എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഓരോ വിമാനത്തിനും വെവ്വേറെ പുറം ഡിസൈനുകളാണുളളത്. ഓരോ വിമാനത്തിന്റെ വാലറ്റവും ഒരു പ്രത്യേക കലാരൂപത്തിൽ നിന്നോ നെയ്ത്ത് രീതിയിൽ നിന്നോ പ്രചോദനമുൾക്കൊള്ളുന്നതാണ്.
ടെയിൽസ് ഓഫ് ഇന്ത്യ എന്ന പ്രൊജക്ടിന്റെ ഭാഗമായി കസവ്, കാഞ്ചീവരം, കലംകാരി തുടങ്ങിയ വസ്ത്ര ഡിസൈനുകളുടെ ശൈലിയിലുളള ഡിസൈനുകളിലാണ് ഓരോ വിമാനത്തിന്റെയും വാലറ്റം. രാജാ രവിവർമ്മയുടെ ചിത്രങ്ങൾ മുതൽ ദേശീയ പൈതൃക സ്മാരകങ്ങൾ, കഥകളി, കഥക്, ഭാരതനാട്യം പോലുള്ള ശാസ്ത്രീയ കലാരൂപങ്ങൾ എന്നിവയും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങളിൽ ടെയിൽ ആർട്ടായുണ്ട്. മുൻവർഷത്തെ കൊച്ചി ബിനാലെയിൽ നിന്നുളള ഒരു ചിത്രവും വിമാനത്തിന്റെ വാലറ്റം ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതാദ്യമാണ് മുഴുവൻ വിമാനവും ആർട്ട് വർക്കിനാൽ നിറയുന്നത്.


by Midhun HP News | Mar 27, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കില്ല.
വൈകിട്ട് 6.30ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് യോഗം. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി പാർലമെന്റിൽ അഭ്യർത്ഥിച്ചിരുന്നു.
ഊര്‍ജ സുരക്ഷ, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവയുള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചീഫ് സെക്രട്ടറിമാരുടെ പ്രത്യേക യോഗം ചേരും. രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.


Recent Comments