by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച നിഥാരി കൂട്ടക്കൊലക്കേസ് പ്രതി സുരേന്ദ്ര കോലിയെ അവസാന കേസിലും കുറ്റവിമുക്തനാക്കി സുപ്രീംകോടതി. നിഥാരി പരമ്പര കൊലപാതകങ്ങളില്‍ 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലാണ് സുരേന്ദ്ര കോലിയെ ഇന്ന് കോടതി കുറ്റവിമുക്തനാക്കിയത്. ചീഫ് ജസ്റ്റിസ് ആര്‍ ബി ഗവായ്, ജസ്റ്റിസുമാരായ സൂര്യ കാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. കോലിയെ ഉടന്‍ മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ നിഥാരി കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട എല്ലാ കേസുകളില്‍ നിന്നും കോലി കുറ്റവിമുക്തനായി.
2006 ഡിസംബറില്‍ കോലി ജോലി ചെയ്തിരുന്ന, വ്യവസായിയായ മൊനീന്ദര്‍ സിങ് പാന്ഥര്‍ എന്നയാളുടെ വീടിന്റെ ഓടയില്‍നിന്ന് എട്ട് കുഞ്ഞുങ്ങളുടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തതോടെയാണ് നിഥാരി കൊലപാതകങ്ങള്‍ ലോകമറിയുന്നത്. മൊനീന്ദറിന്റെ വീട്ടില്‍ നിരവധി കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൊനീന്ദറിന്റെ വീടിനടുത്തുള്ള അഴുക്കുചാലില്‍ നിന്ന് തലയോട്ടി ഉള്‍പ്പെടെയുള്ള 19 അസ്ഥികൂടങ്ങളാണു പൊലീസിനു ലഭിച്ചത്. അസ്ഥികൂടങ്ങളിലൊന്ന് കാണാതായ പത്തുവയസ്സുകാരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൊനീന്ദറും കോലിയും അറസ്റ്റിലായി. കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. നിരവധി കുട്ടികളെ കാണാതായ വിവരം അറിയിച്ചിട്ടും നടപടിയെടുക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ചണ്ഡീഗഡ് സ്വദേശിയായ വ്യവസായിയാണ് മൊനീന്ദര്‍ സിങ് പാന്ഥര്‍. ഇയാള്‍ക്ക് നോയിഡ സെക്ടര്‍ രണ്ടില്‍ വ്യാപാര സ്ഥാപനമുണ്ടായിരുന്നു. ഇവിടെ എത്തുമ്പോള്‍ താമസിക്കാനാണ് നോയിഡ സെക്ടര്‍ 31ലെ ഡി ബ്ലോക്കില്‍ അഞ്ചാം നമ്പര്‍ വീട് വാങ്ങിയത്. അവിടെ കോലിയെ ജോലിക്കാരനായും നിയമിച്ചു. ഈ വീടിന് അടുത്താണ് നിഥാരി ഗ്രാമം. ഗ്രാമത്തിലെ കുട്ടികളെയും യുവതികളെയും നോയിഡയിലേക്കു തട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും പിന്നീട് ഇവ തൊട്ടടുത്തുള്ള അഴുക്കുചാലിലേക്കു തള്ളുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ശരീരഭാഗങ്ങള്‍ മുറിച്ച് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്നെന്നും കോലി പ്രത്യേക മാനസിക രോഗത്തിന് അടിമയാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് ഗാസിയാബാദ് പ്രത്യേക സിബിഐ കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചു. എന്നാല്‍ 2023 ഒക്ടോബറില്‍ 12 കൊലപാതകക്കേസുകളില്‍ കോലിയെയും രണ്ട് കേസുകളില്‍ മൊനീന്ദറിനെയും അലഹബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കി. ആകെ 13 കൊലപാതകക്കേസുകളാണ് കോലിക്കെതിരെ ചുമത്തിയിട്ടുള്ളത്. 13ാമത്തെ കേസിലും കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് കോലിക്ക് പുറത്തിറങ്ങാനുള്ള വഴി തെളിയുന്നത്.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഫരിദാബാദില്‍ പൊലീസ് വൻതോതിൽ സ്‌ഫോടകവസ്തു പിടികൂടിയതുമായി ബന്ധപ്പെട്ട് വനിതാ ഡോക്ടര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സ്വദേശിയായ ഡോക്ടര്‍ ഷഹീന ഷാഹിദ് ആണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗത്തിന്റെ ചുമതലക്കാരിയാണ് ഷഹീനയെന്ന് ഡല്‍ഹി പൊലീസ് സൂചിപ്പിച്ചു. ഡൽഹി സ്ഫോടനവുമായി ഡോക്ടർ ഷഹീന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്ത് ഉല്‍-മോമിനാത്തിന്റെ ഇന്ത്യയിലെ കമാന്‍ഡറാണ് ഡോക്ടര്‍ ഷഹീന ഷാഹിദ്. ലഖ്നൗവിലെ ലാല്‍ ബാഗ് നിവാസിയാണ് ഇവരെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്തിരുന്നത് ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ മേൽനോട്ടത്തിലായിരുന്നു.
പരിശോധനയില്‍ ഡോക്ടര്‍ ഷഹീന ഷാഹിദിന്റെ കാറില്‍ നിന്ന് പൊലീസ് തോക്കും കണ്ടെടുത്തിട്ടുണ്ട്. അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലാണ് ഡോ. ഷഹീനും ജോലി ചെയ്യുന്നത്. ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടര്‍ മുസമ്മില്‍ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയില്‍ നിന്നായി 2,900 സ്‌ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹര്‍ ആണ് പാകിസ്ഥാനിലിരുന്ന് ജമാഅത്ത് ഉല്‍-മോമിനാത്ത് സംഘടനയെ നയിക്കുന്നത്. കാണ്ഡഹാര്‍ വിമാനറാഞ്ചലിന്റെ മുഖ്യ സൂത്രധാരനായിരുന്നു സാദിയ അസ്ഹറിന്റെ ഭര്‍ത്താവ് യൂസഫ് അസ്ഹര്‍. ഇയാള്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: തിരുവനന്തപുരം സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന 2 മലയാളി യുവതികൾക്കെതിരേ കേസ്. തിരുവനന്തപുരം എടത്തറ സ്വദേശി സി.പി. വിഷ്ണുവാണ് മരിച്ചത്.
സ്വകാര്യ കമ്പനിയിലെ ജോലിക്കാരായ സൂര്യാ കുമാർ, ജ്യോതി എന്നിവർക്കൊപ്പം ഒരു ഫ്ലാറ്റിലായിരുന്നു വിഷ്ണു താമസിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിഷ്ണുവിനെ അപ്പാർട്ട്മെന്‍റിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ വിവരം യുവതികളിലൊരാളാണ് വിഷ്ണുവിന്‍റെ വീട്ടിൽ വിളിച്ച് അറിയിക്കുന്നത്.
തുടർന്ന് കുടുംബം യുവതികൾക്കെതരേ പരാതി നൽകുകയായിരുന്നു. യുവതികളിലൊരാളുമായി വിഷ്ണു അടുപ്പത്തിലായിരുന്നെന്നും ഇതേ ചൊല്ലി വഴക്കുണ്ടായതായും പരാതിയിൽ പറയുന്നുണ്ട്. യുവതികളുടെ പീഡനം സഹിക്കാനാവാതെ വന്നതോടെ വിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ യുവതികൾക്കെതിരേ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
കെയ്‌റോ: ഇന്ത്യന്‍ ഷൂട്ടിങില്‍ പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് 20കാരന്‍ സാമ്രാട്ട് റാണ. ഐഎസ്എസ്എഫ് ലോക ചാംപ്യന്‍ഷിപ്പ് ഷൂട്ടിങ് പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രമെഴുതി. ഒപ്പം പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ടീമിനത്തിലും റാണ ഉള്‍പ്പെട്ട സംഘത്തിനു സ്വര്‍ണമുണ്ട്. ലോക പോരില്‍ ചരിത്ര നേട്ടത്തിനൊപ്പം ഇരട്ട സ്വര്‍ണമെന്ന മധുരവും താരം നുണഞ്ഞു.
ഫൈനലില്‍ ചൈനയുടെ ഹു കായ്‌യെ വീഴ്ത്തിയാണ് സാമ്രാട്ടിന്റെ ചരിത്ര നേട്ടം. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് താരത്തിന്റെ വെല്ലുവിളി സമര്‍ഥമായി മറികടന്നാണ് താരം ഇന്ത്യന്‍ ഷൂട്ടിങിന്റെ അഭിമാനമായത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ തോമര്‍ 221.7 പോയിന്റുകളുമായി വെങ്കലം സ്വന്തമാക്കി.
2022ല്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇതേ മണ്ണില്‍ റാണ രണ്ട് മെഡലുകള്‍ നേടിയിരുന്നു. ആ വിജയങ്ങള്‍ ഇപ്പോഴത്തെ സുവര്‍ണ നേട്ടത്തിനു പ്രചോദനമായെന്നു താരം വ്യക്തമാക്കി.
റാണ (586), തോമര്‍ (586), ശ്രാവണ്‍ കുമാര്‍ (852) എന്നിവര്‍ ചേര്‍ന്ന സംഘമാണ് ടീം ഇന്നത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. മൊത്തം 1754 പോയിന്റുകള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇറ്റലിയാണ് ടീമിനത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിക്കാണ് വെങ്കലം.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: കഴിഞ്ഞ ദിവസം നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ധനകാര്യ സ്റ്റോക്കുകളിലെ വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി 25,450 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.
തിങ്കളാഴ്ച 4,114 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേകര്‍ വിറ്റൊഴിഞ്ഞത്. കൂടാതെ പണലഭ്യതയില്‍ ഉണ്ടായ കുറവും ഓഹരി വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വ്യാപാര കാര്യത്തില്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂല സൂചനങ്ങള്‍ വരുംദിവസങ്ങളില്‍ വിപണിക്ക് കരുത്തുപകരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ഭാരതി എയര്‍ടെല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച കാര്‍ സ്‌ഫോടനം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണ് ചാവേര്‍ ആയി പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഫരീദാബാദിലെ ആശുപത്രിയില്‍ ഒളിപ്പിച്ച 360 കിലോ ആര്‍ഡിഎക്‌സ്, എകെ 47 തോക്ക്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കഴിഞ്ഞദിവസം അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.
ഫരീദാബാദില്‍ നിന്നും ബദര്‍പൂര്‍ അതിര്‍ത്തി കടന്നാണ് കാര്‍ ഡല്‍ഹിയിലെത്തിയത്. കാറില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഘാംഗങ്ങള്‍ പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയതാണെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഔട്ടര്‍ റിങ് റോഡു വഴിയെത്തിയ കാര്‍ ചെങ്കോട്ടയ്ക്ക് സമീപം മൂന്നുമണിക്കൂറാണ് നിര്‍ത്തിയിട്ടത്. എന്നാല്‍ ഇയാള്‍ ഒരിക്കല്‍ പോലും കാറിന് പുറത്തിറങ്ങിയില്ലെന്നും പൊലീസ് പറയുന്നു.
ചാവേറായ ഉമറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24 നാണ് ഉമര്‍ മുഹമ്മദിന്റെ ജനനം. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. തുടര്‍ന്ന് അനന്ത് നാഗ് മെഡിക്കല്‍ കോളജില്‍ സിനിയര്‍ റെസിഡന്റായി ജോലി ചെയ്തു. നിലവില്‍ ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഉമര്‍ മുഹമ്മദ്. പാക് ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന, ഡോ. ഉമറിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരമായ ഡോക്ടര്‍ അദീര്‍ അഹമ്മദ് റാത്തര്‍, ഡോക്ടര്‍ മുജമ്മില്‍ ഷക്കീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം നടത്തിയ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവിലാണ്, ഭീകരസംഘങ്ങളുടെ വൈറ്റ് കോളര്‍ മൊഡ്യൂളില്‍പ്പെട്ടവരെ പിടികൂടുന്നത്. മൊഡ്യൂളിലെ സുഹൃത്തുക്കള്‍ പിടിയിലായെന്നും, 2, 900 കിലോ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തെന്നും അറിഞ്ഞതോടെയാണ് ഡോ. ഉമര്‍ പരിഭ്രാന്തനായത്. ആക്രമണം നടത്താന്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉമര്‍ മുഹമ്മദും കൂട്ടാളികളും ഉപയോഗിച്ചത്. കാറില്‍ ഒരു ഡിറ്റണേറ്റര്‍ സ്ഥാപിച്ച് ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.


Recent Comments