ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല; 10 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നുവെന്ന് ട്രംപ്

ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിക്കില്ല; 10 ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കുന്നുവെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം 10 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടി. ടെഹ്റാനുമായുള്ള ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നുണ്ടെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

15 ഇന സമാധാനകരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഇറാനെതിരായ ആക്രമണം തുടരുമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയ പ്രസ്താവന. ‘ഇറാന്‍ ഗവണ്‍മെന്റ് അഭ്യര്‍ത്ഥന പ്രകാരം 2026 ഏപ്രില്‍ 6 വരെ ഊര്‍ജ്ജ പ്ലാന്റ് നശിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വ്യാജ വാര്‍ത്താമാധ്യമങ്ങള്‍ തെറ്റായ പ്രസ്താവനകള്‍ നടത്തിയിട്ടും അവ വളരെ നന്നായി നടക്കുന്നു’ ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറയുന്നു.

‘ഇറാനിയൻ ചർച്ചക്കാർ വ്യത്യസ്തരും വിചിത്രരുമാണ്. അവർ ഒരു കരാറിനായി ഞങ്ങളോട് യാചിക്കുകയാണ്. കാരണം അവർ സൈനികമായി തകർക്കപ്പെട്ടു കഴിഞ്ഞു. ഇനി ഒരു തിരിച്ചുവരവിന് അവർക്ക് യാതൊരു സാധ്യതയുമില്ല. എന്നിട്ടും തങ്ങൾ ഞങ്ങളുടെ നിർദേശം പരിശോധിച്ചു വരികയാണെന്ന് അവർ പരസ്യമായി പറയുന്നു. ഇത് തെറ്റാണ്. വൈകുന്നതിനു മുൻപ് അവർ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല.’ ട്രംപ് അഭിപ്രായപ്പെട്ടു.

അതേസമയം ഇറാന്റെ ഭാഗത്തു നിന്നും ഇസ്രയേലിന്റെ ഭാഗത്തു നിന്നും ആക്രമണം നടക്കുന്നുണ്ട്. അമേരിക്കയുമായി ചർച്ചയില്ലെന്നും പോരാട്ടം തുടരുമെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്ക സമർപ്പിച്ച പതിനഞ്ചിന വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയതായാണ് റിപ്പോർട്ട്. ഇറാനിൽ യുഎസ്, ഇസ്രയേൽ ആക്രമണം ശക്തമായി തുടരുന്നതിനിടെ മരണസംഖ്യ 1900 കടന്നു. ഇറാന്‍ നാവികസേനാ മേധാവി അലിറേസ തങ്‌സിരിയെ വധിച്ചതായി ഇസ്രയേല്‍ കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം; രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും

ന്യൂഡൽഹി: ഇന്ധന പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമായി രണ്ട് കപ്പലുകൾ ഇന്ന് ഇന്ത്യൻ തീരത്ത് എത്തും. 92000ത്തിൽ അധികം മെട്രിക് ടൺ എൽപിജിയുമായി ജഗ്‌ വസന്ത്‌, പൈൻ ഗ്യാസ് എന്നീ കപ്പലുകളാണ് ഇന്ത്യൻ തീരത്ത് എത്തുന്നത്. ഹോർമോസ് കടലിടുക്ക് താണ്ടിയ അപ്പോളോ ഓഷ്യൻ കപ്പൽ ഇന്നലെ മംഗലാപുരത്ത് എത്തിയിരുന്നു.

47,600 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ജഗ് വസന്ത് കപ്പൽ കണ്ട്‌ല തുറമുഖത്ത് എത്തുമെന്നാണ് പോർട്ട്സ് മന്ത്രാലയം അറിയിച്ചു. 45,000 മെട്രിക് ടൺ എൽപിജി ഉൾക്കൊള്ളുന്ന മറ്റൊരു കപ്പലായ പൈൻ ഗ്യാസ് ന്യൂ മാംഗ്ലൂർ തുറമുഖത്ത് എത്തുമെന്ന് കപ്പൽ മന്ത്രാലയ ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിൻഹ പറഞ്ഞു.

ഹോമർമുസിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ഇന്ത്യൻ നാവിക സേനയുടെ അകമ്പടിയോടെ നാട്ടിലെത്തിക്കാൻ ‘ഓപ്പറേഷൻ ഊർജ സുരക്ഷ’യ്ക്ക് ഇന്ത്യ തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ട്. എൽപിജി, എൽഎൻജി, ക്രൂഡ് ഓയിൽ അടക്കമുള്ളവയുമായി നിലവിൽ 20 കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. ഇവയെ രാജ്യത്തെത്തിക്കുകയാണ് ഓപ്പറേഷൻ ഊർജ്ജ സുരക്ഷയിലൂടെ നാവികസേന ലക്ഷ്യംവെക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. ഇന്ധനവിതരണം അടക്കം പ്രതിസന്ധികൾ നേരിടാനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തും. അതാത് സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ മുഖ്യമന്ത്രിമാർ യോഗത്തിൽ വിശദീകരിക്കും. നിലവിലെ പ്രതിസന്ധി നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം

എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത് തടയാന്‍ നിര്‍ണായക നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചു. പെട്രോളിന് നികുതി 10 രൂപയാണ് കുറച്ചത്.

ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ നയാര എനര്‍ജി കഴിഞ്ഞദിവസം നയാര പെട്രോള്‍-ഡീസല്‍ വില കൂട്ടിയിരുന്നു. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ മറ്റ് എണ്ണകമ്പനികളും ഇന്ധന വില വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു.

ഇറാൻ നാവിക കമാൻഡറെ വധിച്ചു

ഇറാൻ നാവിക കമാൻഡറെ വധിച്ചു

ടെഹ്റാൻ: ബന്ദർ അബ്ബാസിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് അടച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു അലിറേസ ടങ്സിരി. അതേസമയം ഇറാൻ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇറാൻ ആക്രമണം അബൂദാബിയിൽ 2 പേർ മരിച്ചു

ഇറാൻ ആക്രമണം അബൂദാബിയിൽ 2 പേർ മരിച്ചു

ഇറാൻ ആക്രമണം, അബൂദബിയിൽ 2 പേർ മരിച്ചു. 3 പേർക്ക് പരിക്ക്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. യു.എ.ഇയിൽ മരണസംഖ്യ 11 ആയി. അബൂദബി സ്വൈഹാൻ സ്ട്രീറ്റിലാണ് ആക്രമണം. നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു.

ആന്ധ്രയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ആന്ധ്രയില്‍ സ്വകാര്യ ബസ് ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചു; 13 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തില്‍ 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം.

ഹൈദരാബാദില്‍നിന്ന് പാമുരുവിലേക്ക് പോയ ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. മാര്‍ക്കാപുരത്തിനു സമീപം വച്ച് ബസ് മണ്ണ് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. വാഹനങ്ങള്‍ ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.