നടന്നത് ഭീകരാക്രമണം; 2900 കിലോ സ്ഫോടക വസ്തുക്കളുമായി 8 പേർ പിടിയിൽ

നടന്നത് ഭീകരാക്രമണം; 2900 കിലോ സ്ഫോടക വസ്തുക്കളുമായി 8 പേർ പിടിയിൽ

ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉ​ഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്ന സൂചന. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ നടത്തിയ പഹൽ​ഗാം ആക്രമണത്തിനു സമാനമായി മറ്റൊരു ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്.

സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുൻപാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ട് പേർ അറസ്റ്റിലായത്. ഇതും ഭീകരാക്രമണമെന്ന സംശയം ശക്തമാക്കുന്നു. അറസ്റ്റിലായവരിൽ നിന്നു 2900 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 360 ​ഗ്രാം ആർഡിഎക്സുമുണ്ട്. ജെയ്ഷെ മുഹമ്മദ്, അൻസാർഘസ് വാത് ഉൽഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് പിടിയിലായത്.

ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ യോ​ഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ വച്ചാണ് യോ​ഗം ചേരുന്നത്. വൈകീട്ട് ഏറെ തിരക്കുള്ള സമയമാണ് സ്ഫോടനത്തിനായി തിരഞ്ഞെടുത്തത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയും ഡൽഹി ജുമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകീട്ടായതിനാൽ ഈ സമയം നോക്കി ആസൂത്രിതമായി നടത്തിയ സ്ഫോടനമെന്നാണ് പൊലീസ് നി​ഗമനം. ചാന്ദ്നി ചൗക് മാർക്കറ്റും ഇവർ ലക്ഷ്യമിട്ടിരുന്നതായും ട്രാഫിക്ക് സി​ഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു.

30 സെക്കൻഡുകളോളം നീണ്ട ഉ​ഗ്ര സ്ഫോടനമാണുണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ടര കിലോമീറ്റർ ദൂരെ വരെ കേട്ടതായി ​ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. തീയണയ്ക്കാൻ അര മണിക്കൂറിലേറെ സമയം വേണ്ടിവന്നതായി അ​ഗ്നിശമന സേന വ്യക്തമാക്കി.

പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നി​ഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോ​ഗമിക്കുന്നത്.സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നി​ഗമനം. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ​ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്തേക്കിറങ്ങുന്ന ​ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മാസ്ക് ധരിച്ചയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടു.

സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ​ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഐഎസ് ഭീകരരില്‍ നിന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഡല്‍ഹി: അഹമ്മദാബാദില്‍ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്, ഭീകരാക്രമണത്തിനായി അതിമാരകമായ റൈസിന്‍ വിഷപദാര്‍ത്ഥം തയ്യാറാക്കിയിരുന്നതായി അന്വേഷണ സംഘം. മൂന്നു നഗരങ്ങളിലെ തിരക്കേറിയ ഭക്ഷ്യമാര്‍ക്കറ്റുകളില്‍ ഭീകരര്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) വ്യക്തമാക്കി.

ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടി, അഹമ്മദാബാദിലെ നരോദ പഴച്ചന്ത, ലഖ്നൗവിലെ ആര്‍എസ്എസ് ഓഫീസ് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ് നിരീക്ഷണം നടത്തിയിരുന്നത്. ജനത്തിരക്കും ഉയര്‍ന്ന പൊതുജന ബാഹുല്യവുമാണ് ഈ സ്ഥലങ്ങള്‍ ലക്ഷ്യമിടാന്‍ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിഷപദാര്‍ത്ഥങ്ങള്‍ കൊണ്ടും, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചും ഭീകരാക്രമണങ്ങളാണ് സംഘം പദ്ധതിയിട്ടിരുന്നത്.

ഹൈദരാബാദ് സ്വദേശിയാണ് ഗുജറാത്ത് എടിഎസ് പിടികൂടിയ ഡോക്ടര്‍ അഹമ്മദ് മുഹയുദ്ദീന്‍ സയീദ്. ആണക്കിന്‍ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുത്ത റൈസിന്‍ എന്ന പ്രോട്ടീന്‍ കൊണ്ടുള്ള വിഷപദാര്‍ത്ഥമാണ് തയ്യാറാക്കിയിരുന്നത്. റൈസിന്‍ വിഷം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അപൂര്‍വമാണെന്നും, എന്നാല്‍ വലിയ അളവില്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് മാരകമായ അവസ്ഥയ്ക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

‘റൈസിന്‍’ വിഷം തയ്യാറാക്കുന്നതിനുള്ള ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയും ഡോക്ടറുടെ പക്കല്‍ നിന്നും ഗുജറാത്ത് എടിഎസ് കണ്ടെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളും ഇലക്ട്രോണിക് തെളിവുകളും എടിഎസും കേന്ദ്ര ഏജന്‍സികളും വിശകലനം ചെയ്യുകയാണ്. ഐഎസ് ബന്ധം പുലര്‍ത്തിയിരുന്ന രണ്ടു ഭീകരരെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരാളെ ഹൈദരാബാദില്‍ നിന്നുമാണ് എടിഎസ് പിടികൂടിയത്.

ചൈനയില്‍ നിന്നാണ് അഹമ്മദ് മുഹയുദ്ദീന്‍ സയീദ് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയത്. ഇയാള്‍ ഐഎസിന്റെ ഖൊരാസന്‍ പ്രവിശ്യാ തലവനായ അബു ഖാദിമുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എടിഎസിന് വിവരം ലഭിച്ചിട്ടുണ്ട്. ആസാദ് സുലൈമാന്‍ ഷേഖ്, മുഹമ്മദ് സുഹൈല്‍ മുഹമ്മദ് സലീം എന്നിവരാണ് ഉത്തര്‍പ്രദേശില്‍ നിന്നും പിടിയിലായ ഭീകരര്‍.

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

‘സഞ്ജു ചെന്നൈയുടെ ഭാവി ക്യാപ്റ്റന്‍, ജഡേജയെ നഷ്ടപ്പെടുത്തും

ചെന്നൈ: ഐപിഎല്ലിന്റെ പുതിയ സീസണില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമോയെന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരാന്‍ കാത്തിരിക്കുകയാണ് ഐപിഎല്‍ ആരാധകര്‍. രാജസ്ഥാനും ചെന്നൈ സൂപ്പര്‍ കിങ്‌സും നടത്തിയ ചര്‍ച്ചയില്‍ രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുകൊടുത്ത് സഞ്ജുവിനെ വാങ്ങാന്‍ ധാരണയായതായാണു പുറത്തുവരുന്ന വിവരം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

സിഎസ്‌കെയ്ക്ക് വേണ്ടി സഞ്ജുവിനെ സ്വന്തമാക്കാന്‍ രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കാന്‍ ധോനി തയാറാകുമെന്നും കൈഫ് പറഞ്ഞു. സിഎസ്‌കെയെ വീണ്ടും ചാംപ്യന്മാരാക്കുക എന്നതാണ് ധോനിയുടെ ലക്ഷ്യമെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ കൈഫ് പറഞ്ഞു.

‘ധോനിയെ സംബന്ധിച്ചിടത്തോളം, ടീമിനെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ടീമിനെ മറ്റൊരു ട്രോഫി നേടുക എന്നതായിരിക്കും ധോനിയുടെ ലക്ഷ്യം. ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ഒരു ടീമിന് കിരീടം നേടാന്‍ കഴിയില്ല, ടീമിന്റെ നന്മയ്ക്കായി ജഡേജയെ നഷ്ടപ്പെടുത്തണമെങ്കിലും ധോനി അത് ചെയ്യും. ജഡേജയെ വിട്ടുകൊടുക്കുന്നതിലൂടെ ടീമിന് ഒരു മികച്ച ഓപ്ഷന്‍ ലഭിക്കുമെന്ന് ധോനിക്ക് തോന്നിയാല്‍, അദ്ദേഹം ആ തീരുരുമാനമെടുക്കും,’ കൈഫ് പറഞ്ഞു.

ടീം മാറ്റത്തിന് മുമ്പ് സഞ്ജു സാംസണ്‍ ധോനിയുമായി ഫോണില്‍ സാംസാരിച്ചിരിക്കാം, ഇത്തവണ ധോനിയാകും ടീമിനെ നയിക്കുക. സഞ്ജുവിനെ ചൈന്നെയില്‍ എത്തിക്കുന്നുണ്ടെങ്കില്‍ ചെന്നൈയുടെ ഭാവി ക്യാപ്റ്റനും സഞ്ജു തന്നെ ആകാമെന്നും കൈഫ് പറഞ്ഞു. ‘ബാറ്റിംഗ് ശൈലി നോക്കുമ്പോള്‍, ഋഷഭ് പന്തിനേക്കാളും കെഎല്‍ രാഹുലിനേക്കാളും ചെന്നൈയില്‍ സഞ്ജു ബാറ്റിങ്ങില്‍ വിജയിക്കാന്‍ സാധ്യതയുണ്ട്. സഞ്ജു മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ വന്നേക്കാം, മധ്യ ഓവറുകളില്‍ സിക്‌സറുകള്‍ അടിക്കാന്‍ താരത്തിന് കഴിയുമെന്നും കൈഫ് പറഞ്ഞു.

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാം; ഇതാ ഉയര്‍ന്ന പലിശ നല്‍കുന്ന അഞ്ചു നിക്ഷേപങ്ങള്‍

ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ കൂടുതല്‍ സമ്പാദിക്കാം; ഇതാ ഉയര്‍ന്ന പലിശ നല്‍കുന്ന അഞ്ചു നിക്ഷേപങ്ങള്‍

സുരക്ഷിത നിക്ഷേപം ഏത് എന്ന് ചോദിച്ചാല്‍ ആളുകളുടെ മനസില്‍ ആദ്യം ഓടിയെത്തുക ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റ് ആണ്. ഏറ്റവും സുരക്ഷിതമായ സാമ്പത്തിക നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം.

എന്നാല്‍ സ്ഥിര നിക്ഷേപത്തേക്കാള്‍ വരുമാനം നല്‍കുന്ന നിരവധി മറ്റു സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളും വിപണിയില്‍ ലഭ്യമാണ്. അത്തരത്തിലുള്ള അഞ്ച് നിക്ഷേപ പദ്ധതികളെ കുറിച്ച് അറിയാം.

1. സര്‍ക്കാര്‍ ബോണ്ടുകള്‍

സാമ്പത്തിക സമാഹരണം ലക്ഷ്യമിട്ട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബോണ്ടുകള്‍ പുറത്തിറക്കുന്നുണ്ട്.

സാമ്പത്തിക പ്രശ്നം പരിഹരിക്കുന്നതിന് അല്ലെങ്കില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ആവശ്യമായി വരുമ്പോഴാണ് സര്‍ക്കാരുകള്‍ ബോണ്ടുകള്‍ ഇറക്കുന്നത്. അതിനാല്‍ തന്നെ ഉയര്‍ന്ന സുരക്ഷ ഉറപ്പാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഫ്‌ലോട്ടിങ് റേറ്റ് സേവിങ്‌സ് ബോണ്ടുകള്‍ (എഫ്ആര്‍എസ്ബി) നിലവില്‍ 8.05 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകര്‍ക്ക് ആര്‍ബിഐ റീട്ടെയില്‍ ഡയറക്ട് സ്‌കീം വഴി നിക്ഷേപം നടത്താവുന്നതാണ്.

2. കോര്‍പ്പറേറ്റ് ബോണ്ടുകള്‍

കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കോ വികസനത്തിനോ വേണ്ടി പൊതുജനങ്ങളില്‍ നിന്ന് പണം സമാഹരിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍. ഒരു നിശ്ചിത സമയപരിധിയിലേക്ക് കമ്പനിക്ക് പണം കടം കൊടുക്കുന്നതിന് തുല്യമാണിത്. കമ്പനികള്‍ പുറപ്പെടുവിക്കുന്ന ഈ ബോണ്ടുകള്‍ എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശനിരക്ക് വാഗ്ധാനം ചെയ്യുന്നു. നിലവില്‍ 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് പലിശ. അതേസമയം കോര്‍പ്പറേറ്റ് ബോണ്ടുകള്‍ക്ക് ചെറിയ അപകട സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ ക്രെഡിറ്റ് റേറ്റിങ് പരിശോധിച്ചതിനുശേഷം മാത്രം നിക്ഷേപിക്കുന്നതാണ് ഉചിതം.

3. സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഈ ബോണ്ടുകള്‍ സ്വര്‍ണ്ണത്തിന്റെ വിലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ 2.5 ശതമാനം വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, പുതിയ ഇഷ്യൂകള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. എക്‌സ്‌ചേഞ്ചുകളില്‍ മാത്രമേ വാങ്ങാന്‍ കഴിയൂ.

4. ഡെപ്പോസിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍

ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കുന്ന ഈ ഹ്രസ്വകാല നിക്ഷേപ ഓപ്ഷനുകള്‍ക്ക് 1-3 വര്‍ഷത്തെ കാലാവധിയുണ്ട്. കൂടാതെ സേവിംഗ്‌സ് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നു.

5. കോര്‍പ്പറേറ്റ് എഫ്ഡികള്‍

കോര്‍പ്പറേറ്റ് എഫ്ഡി സ്‌കീമുകളില്‍ നിശ്ചിത കാലയളവിലേക്ക് പണം നിക്ഷേപിക്കാന്‍ ആകും. ടേം നിക്ഷേപത്തിന് സമാനമായ പദ്ധതികള്‍ വിവിധ കമ്പനികള്‍ അവതരിപ്പിക്കുന്നുണ്ട്. അഞ്ച് വര്‍ഷം വരെ കാലാവധിയിലാണ് മിക്ക സ്ഥിര നിക്ഷേപങ്ങളും. ഇവ ബാങ്ക് എഫ്ഡികളേക്കാള്‍ ഉയര്‍ന്ന പലിശ(8.5% വരെ) നല്‍കുന്നു. പക്ഷേ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നില്ല. ബജാജ് ഫിന്‍സെര്‍വ് അല്ലെങ്കില്‍ ശ്രീറാം ഫിനാന്‍സ് പോലുള്ള AAA- റേറ്റിങ്ങുള്ള ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് താരതമ്യേന സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നു.

കുട്ടി മരിച്ച ശേഷം ഭാരതി എപ്പോഴും ഫോണില്‍; കൊല നടത്തിയത് സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാൻ

കുട്ടി മരിച്ച ശേഷം ഭാരതി എപ്പോഴും ഫോണില്‍; കൊല നടത്തിയത് സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാൻ

ചെന്നൈ: സ്വവര്‍ഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയത് ഇരുവര്‍ക്കും ഒന്നിച്ചിരിക്കാന്‍ സമയം തികയാത്തതിനെത്തുടര്‍ന്നാണെന്ന് പൊലീസ്. ഭാരതിയും സുമിത്രയും തമ്മില്‍ 3 വര്‍ഷമായി അടുപ്പമുണ്ട്. മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഇരുവരുടേയും ബന്ധത്തിനിടയില്‍ കുട്ടി വിലങ്ങുതടിയായെന്നും ഇതാണ് കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു.

കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭര്‍ത്താവിന്റെ സംശയത്തിനു കാരണം. തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്.

അയല്‍ക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണില്‍ കണ്ടെത്തി. ഭാരതി കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് 22കാരി സുമിത്രയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംശയാസ്പദമായ തരത്തില്‍ സന്ദേശങ്ങളും ഭാരതിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ഇതോടെ സുരേഷ് ഭാരതിയുമായി സംസാരിച്ചു. ഒടുവില്‍ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു.

താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിര്‍ബന്ധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സുരേഷ് ഫോണില്‍ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു.

ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍

ഡല്‍ഹിക്ക് സമീപം പിടിച്ചെടുത്തത് വന്‍ സ്‌ഫോടകശേഖരം, സൂക്ഷിച്ചത് ആശുപത്രിയില്‍, രണ്ട് ഡോക്ടര്‍മാരും പിടിയില്‍

ഡല്‍ഹി: രാജ്യതലസ്ഥാനത്തിന് സമീപത്തു നിന്ന് വന്‍തോതില്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉഗ്രസ്‌ഫോടകശേഷിയുള്ള 300 കിലോ ആര്‍ഡിഎക്‌സ്, എ കെ -47 തോക്കുകള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലെ ഒരു ആശുപത്രിയില്‍ നിന്നാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

ഭീകരബന്ധമുണ്ടെന്ന സംശയത്തെത്തുര്‍ന്ന് ജമ്മു കശ്മീര്‍ സ്വദേശിയായ ഡോക്ടര്‍ ആദില്‍ അഹമ്മദ് റാത്തര്‍ ഏതാനും ദിവസം മുമ്പ് പിടിയിലായിരുന്നു. ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. ഡോക്ടര്‍ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കളെക്കുറിച്ച് വിവരം ലഭിച്ചത്.

തുടര്‍ന്ന് ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഫരീദാബാദിലെ ഹോസ്പിറ്റലില്‍ റെയ്ഡ് നടത്തുകയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ മുസമ്മില്‍ ഷക്കീലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആശുപത്രിയില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സഹായം നല്‍കിയത്, കശ്മീരിലെ പുല്‍വാമ സ്വദേശിയായ ഡോക്ടര്‍ മുസമ്മില്‍ ആണെന്നാണ് വിവരം.

സ്‌ഫോടക വസ്തുക്കള്‍ എവിടെയൊക്കെ ആക്രമണം നടത്തുക ലക്ഷ്യമിട്ടാണ് സൂക്ഷിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ക്കായി ഡോ. ആദില്‍ അഹമ്മദിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. നേരത്തെ, അനന്തനാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോ. ആദിലിന്റെ ലോക്കറില്‍ നിന്ന് എകെ-47 റൈഫിളും മറ്റ് വെടിക്കോപ്പുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. പിടിയിലായ ഡോക്ടര്‍മാര്‍ക്ക് ജമ്മു കശ്മീരിലെ ഭീകര സംഘടനകളായ ജയ്‌ഷെ മുഹമ്മദ്, ഗസ് വാത് അല്‍ ഹിന്ദ് എന്നിവയുമായും ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.