വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

വാണിജ്യ മേഖലയ്ക്ക് 20 ശതമാനം വര്‍ധന; ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.

റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്.സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

പശ്ചിമേഷ്യയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുന്നതിനെ അപലപിച്ച് ഇന്ത്യ; ഇറാന്‍ പ്രസിഡന്റിനെ വിളിച്ച് മോദി

ന്യൂഡല്‍ഹി: ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളില്‍ ഇറാനോട് ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.

ഈദുല്‍ ഫിത്വര്‍, നൗറൂസ് ആശംസകള്‍ നേര്‍ന്നു കൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചത്. പശ്ചിമേഷ്യയിലെ അസ്ഥിരതകള്‍ മാറി സമാധാനത്തിന്റെ നാളുകള്‍ വരുമെന്ന് ഇരു നേതാക്കളും പ്രത്യാശ പങ്കുവച്ചു. മേഖലാ വികസനങ്ങളെക്കുറിച്ചും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്ര കപ്പല്‍ പാതകള്‍ സജീവമക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി മോദി ട്വിറ്ററില്‍ പ്രതികരിച്ചു. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇറാന്‍ സ്വീകരിച്ചുവരുന്ന നടപടിയില്‍ ഇന്ത്യ സംതൃപ്തി പ്രകടിപ്പിച്ചു.

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

ചെന്നൈ: സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പായി റവ. ഡോ. പ്രിന്‍സ്റ്റണ്‍ ബെന്നിനെ തെരഞ്ഞെടുത്തു. ദക്ഷിണ കേരള മഹായിടവകയുടെ ഏഴാമത്തെ ബിഷപ്പാണ് അദ്ദേഹം. 2024 മേയില്‍ ബിഷപ്പ് സ്ഥാനത്ത് നിന്ന് വിരമിച്ച റവ.എ. ധര്‍മരാജ് റസാലത്തിന്റെ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

ചെന്നൈയില്‍ സിഎസ്‌ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവില്‍ മഹാഇടവക വൈസ് ചെയര്‍മാന്‍ ആണ് റവ.പ്രിന്‍സ്റ്റണ്‍ ബെന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയാണ്.

2024 സെപ്റ്റംബര്‍ മുതല്‍ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്‌ഐ എംഎം കത്തീഡ്രലില്‍ നടക്കും.

പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി

പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി

ഹൈദരാബാദ്: പൂച്ചയെ വളര്‍ത്തുന്നത് വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യുവ വനിത ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അല്‍വാല്‍ സ്വദേശിയായ 23കാരിയാണ് വീട്ടില്‍ തൂങ്ങിമരിച്ചതെന്ന് പൊലീസ് പറഞ്ഞു.

എംബിബിഎസ് കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്ന യുവതി കഴിഞ്ഞ മൂന്ന് മാസമായി വീട്ടില്‍ പൂച്ചയെ വളര്‍ത്തിയിരുന്നു. എന്നാല്‍ ഇതിനെ മാതാപിതാക്കള്‍ എതിര്‍ത്തു. തുടര്‍ന്നാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു സംഭവത്തില്‍ വളര്‍ത്തുപൂച്ച മരിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മീര്‍പേട്ടില്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിരുന്നു.

‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

‘നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം’; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും ഈ വർഷം നടി രശ്മിക മന്ദാനയ്ക്ക് വളരെ മികച്ചതാണ്. ഫെബ്രുവരിയിൽ ഉദയ്‌പൂരിൽ വച്ചായിരുന്നു രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത ‘ദ് ഗേൾഫ്രണ്ട്’ എന്ന ചിത്രത്തിലൂടെ തെലങ്കാന ഗദ്ദർ ഫിലിം അവാർഡ്‌സിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്‌മികയെ തേടിയെത്തിയിരിക്കുകയാണ്.

വിജയ് ദേവരകൊണ്ടയുടെ അമ്മ മാധവി ദേവരകൊണ്ടയ്ക്ക് ഒപ്പമാണ് രശ്മിക അവാർഡ് വാങ്ങിക്കാനെത്തിയത്. വിവാഹം കഴിഞ്ഞ ശേഷമുള്ള ആദ്യത്തെ ഉഗാദി പൂജയ്ക്ക് ശേഷമാണ് രശ്‌മിക മന്ദാന പുരസ്കാരം സ്വീകരിക്കാൻ എത്തിച്ചേർന്നത്. പുരസ്കാരം സ്വീകരിച്ച ശേഷം രശ്മിക പറഞ്ഞ വാക്കുകൾ കേട്ട് കണ്ണുനിറയുന്ന അമ്മായിയമ്മയുടെ വിഡിയോ ആണിപ്പോൾ വൈറലായി മാറുന്നത്.

“എന്റെ പ്രകടനത്തിന്റെ പേരിൽ ഞാൻ ട്രോൾ ചെയ്യപ്പെട്ട ഒരു കാലമുണ്ടായിരുന്നു. എന്നാൽ, നോക്കൂ, ഇപ്പോൾ ഞാൻ എന്റെ പ്രകടനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ അംഗീകാരം നേടിയിരിക്കുന്നു. ഞാൻ ഏറെ ദൂരം വന്നതുപോലെ തോന്നുന്നു…’ദ് ഗേൾഫ്രണ്ട് പോലൊരു സിനിമയ്ക്ക് പുരസ്കാരം നേടുക എന്നത് വളരെ സ്പെഷലാണ്.

ഇതുപോലുള്ള അംഗീകാരങ്ങൾ ഇത്തരം സിനിമകൾ നിർമിക്കാൻ ഞങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു,” രശ്മിക പറഞ്ഞു. “വിവാഹിതയായ ശേഷമുള്ള ആദ്യത്തെ ഉത്സവമായിരുന്നു ഇത്. ഞാൻ പൂജ പൂർത്തിയാക്കിയ ശേഷമാണ് പുരസ്‌കാര ചടങ്ങിലേക്ക് എത്തിയത്. ഇത് വളരെ മനോഹരമാണ്. എന്റെ മനസ് നിറഞ്ഞു,” രശ്‌മിക പറഞ്ഞു.

“മരുമകൾ ആകുന്നതിനും മുൻപേ, നിങ്ങൾ എന്നെ മകളെപ്പോലെ സ്നേഹിച്ചു. ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി മരുമകളായി നിൽക്കുന്നു. ഇതെനിക്ക് ഏറെ അഭിമാനകരമാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എക്കാലവും കടപ്പെട്ടവളാണ്.

ആ സ്നേഹം എന്റെ കുടുംബത്തിനും കൂടി നിങ്ങൾ പങ്കിട്ടു നൽകണം എന്നാണ് എന്റെ ഒരേയൊരാഗ്രഹം”.- രശ്മിക കൂട്ടിച്ചേർത്തു. മരുമകളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച മാധവിയുടെ നേർക്ക് തിരിഞ്ഞു നിന്നുകൊണ്ട് രശ്‌മിക പറ‍ഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. “പാപലു, ഞാൻ ഇത് നേടിയിരിക്കുന്നു. ഇനി നമുക്ക് വീട്ടിൽ പോയി ആഘോഷിക്കാം. രശ്മിക കൂട്ടിച്ചേർത്തു.

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

ഓമിയെ ഓമനിച്ച് മോദി; അഹാനയുടെ കല്യാണം ക്ഷണിക്കാന്‍ പോയതോ?; പ്രധാനമന്ത്രിയ്‌ക്കൊപ്പം കുടുംബസമേതം കൃഷ്ണ കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും മരുമകന്‍ അശ്വിന്‍ ഗണേഷും മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മോദിയെ കണ്ടതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കുടുംബം പങ്കുവച്ചിട്ടില്ല. ”ദൈവീകം ഈ ബന്ധം. ലോകനേതാക്കള്‍ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരില്‍ കാണാന്‍ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാന്‍ സാധിച്ചതും പുണ്യമായി കരുതുന്നു. ഭാരതത്തിന്റെ ഈ കര്‍മ്മയോഗിക്ക് സര്‍വ്വേശ്വരന്‍ ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കൃഷ്ണ കുമാര്‍ പറയുന്നത്.

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോള്‍ അഹാനയുടെ കല്യാണത്തിന് ക്ഷണിക്കാന്‍ പോയതാണോ എന്നാണ് സോഷ്യല്‍ മീഡിയ തമാശയായി ചോദിക്കുന്നത്. നിരവധി പേരാണ് താര കുടുംബം പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ കമന്റുകളുമായെത്തുന്നത്. അതേസമയം കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിശദീകരണമൊന്നും ലഭ്യമായിട്ടില്ല.തങ്ങളെ ക്ഷയോടെ കേള്‍ക്കുകയും ചെറിയ ചോദ്യങ്ങള്‍ക്കു വരെ മറുപടിയും ചെയ്തു കൊണ്ട് വളരെ ലളിതവും സത്യസന്ധവുമായ സംഭാഷണത്തിലേര്‍പ്പെട്ട മോദിയെയാണ് അഹാന കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്. തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള നേതാക്കളില്‍ ഒരാളെന്ന് പോലും മറന്നു പോയെന്നും അഹാന പറയുന്നു.

അച്ഛന്‍ കൃഷ്ണ കുമാര്‍ ഇത്രയധികം പ്രമുഖ വ്യക്തികള്‍ക്കിടയില്‍ വര്‍ഷങ്ങളായി ലഭിക്കുന്ന ബഹുമാനവും പരിഗണനയും താന്‍ കണ്ടുവെന്നും അച്ഛനെ കണ്ടപ്പോള്‍ അഭിമാനം തോന്നിയെന്നും അഹാന പറയുന്നു. അതിന്റെ പ്രതിഫലനമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച സ്വീകരണമെന്നും അഹാന പറയുന്നു.