by Midhun HP News | Nov 1, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. നവംബര്‍ ഒന്നുമുതല്‍ 19 കിലോ സിലിണ്ടറിന്റെ വിലയില്‍ 4.5 രൂപ മുതല്‍ 6.5 രൂപ വരെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. എന്നാല്‍ 14 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
നാലുതവണ കുറച്ച ശേഷം ഒക്ടോബറില്‍ വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ വര്‍ധന വരുത്തിയിരുന്നു. 15 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. സെപ്റ്റംബറില്‍ വാണിജ്യ സിലിണ്ടറിന്റെ വില 51.50 രൂപയാണ് കുറച്ചത്. ഏപ്രില്‍ മുതല്‍ ജൂലൈ വരെ 19 കിലോഗ്രാം ഏപ്രില്‍ മുതല്‍ ജൂലൈ വരെ, 19 കിലോഗ്രാം എല്‍പിജി വിലയില്‍ ഡല്‍ഹിയില്‍ 138 രൂപയും കൊല്‍ക്കത്തയില്‍ 144 രൂപയും മുംബൈയില്‍ 139 രൂപയും ചെന്നൈയില്‍ 141.5 രൂപയുമാണ് മൊത്തത്തില്‍ കുറച്ചത്.നവംബര്‍ ഒന്നുമുതല്‍ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1590.5 രൂപയാണ്. കൊല്‍ക്കത്ത 1694, മുംബൈ 1542, ചെന്നൈ 1750 എന്നിങ്ങനെയാണ് മറ്റു പ്രധാന നഗരങ്ങളിലെ വില. ഏപ്രിലില്‍ 50 രൂപ വര്‍ധിപ്പിച്ച ശേഷം 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.


by Midhun HP News | Oct 31, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ജമ്മു കശ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെ, മുഴുവന്‍ കശ്മീരിനെയും ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍ നെഹ്റു അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ഈ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം 550-ലധികം നാട്ടുരാജ്യങ്ങള്‍ ഏകീകരിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വളരെ പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. അസാധ്യമെന്ന് കരുതിയ ദൗത്യമാണ് അദ്ദേഹം സാധ്യമാക്കിയത്. ‘ഏക ഇന്ത്യ, ഉത്കൃഷ്ട ഇന്ത്യ’ എന്ന ആശയം സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, പരമപ്രധാനമായിരുന്നു. ചരിത്രം എഴുതാന്‍ സമയം പാഴാക്കുകയല്ല വേണ്ടത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു പട്ടേലിന്റെ വിശ്വാസമെന്ന് മോദി പറഞ്ഞു.
പ്രസംഗത്തിന് മുമ്പായി, ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം, 2014 മുതല്‍ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിച്ചു വരുന്നു. രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.


by Midhun HP News | Oct 30, 2025 | Latest News, ദേശീയ വാർത്ത
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)നിലിവുള്ള ഒഴിവുകളിലേക്കും ബാക്ക് ലോഗ് നികത്തുന്നതിനുമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഡെപ്യൂട്ടി മാനേജർ,അക്കൗണ്ടന്റ്, സ്റ്റെനോഗ്രാഫർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ,സ്റ്റെനോഗ്രാഫർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിൽ വിവിധ യോഗ്യതകളാണ് മാനദണ്ഡം. ഏറ്റവും കൂടുതൽ ഒഴിവുകൾ അക്കൗണ്ടന്റ്,സ്റ്റെനോഗ്രാഫർ തസ്തികകളിലാണ്. കുറവ് ഒഴിവുകൾ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്,ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ തസ്തികകളിലും
ഉദ്യോഗാർത്ഥികൾക്ക് ദേശീയപാതാ അതോറിട്ടിയുടെ (NHAI) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെല്ലാമായി 84 ഒഴിവുകളാണ് ഉള്ളത്. ഇന്ന് മുതൽ (ഒക്ടോബർ 30) അപേക്ഷിക്കാം.
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്)
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഉള്ള റെഗുലർ ബിരുദം. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ (ഫിനാൻസ്)
ഉയർന്ന പ്രായപരിധി- 30 വയസ്സ്
ഒഴിവുകളുടെ എണ്ണം – ഒമ്പത്
ശമ്പള സ്കെയിൽ – 56,100- 1,77500
ലൈബ്രറി ആൻഡ് ഇൻഫർമേഷൻ അസിസ്റ്റന്റ്
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ലൈബ്രറി സയൻസിൽ ബിരുദം.
ഉയർന്ന പ്രായപരിധി -30 വയസ്സ്
ഒഴിവുകളുടെ എണ്ണം- ഒന്ന്
ശമ്പള സ്കെയിൽ -35,400- 1,12,400
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ
യോഗ്യത
അംഗീകൃത സർവകാശാലയിൽ നിന്ന് ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, അല്ലെങ്കിൽ നിർബന്ധിത വിഷയമായോ ഐച്ഛിക വിഷയമായോ പരീക്ഷമാധ്യമായോ ഈ ഭാഷകൾ ഉൾപ്പെട്ടിരിക്കണം.
ഒഴിവുകളുടെ എണ്ണം- ഒന്ന്
ഉയർന്ന പ്രായപരിധി-30 വയസ്സ്
ശമ്പള സ്കെയിൽ -35,400- 1,12,400
അക്കൗണ്ടന്റ്
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദാനന്തര ബിരുദം; ചാർട്ടേഡ് അക്കൗണ്ടൻസിയിൽ (CA) ഇന്റർമീഡിയറ്റ്; കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റിൽ (CMA) ഇന്റർമീഡിയറ്റ്
ഒഴിവുകളുടെ എണ്ണം -42
ഉയർന്ന പ്രായപരിധി- 30 വയസ്സ്
ശമ്പള സ്കെയിൽ -29,200- 92,300
സ്റ്റെനോഗ്രാഫർ
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബിരുദം. മിനിറ്റിൽ 80 വാക്കുകളിൽ (ഇംഗ്ലീഷ് അല്ലെങ്കിൽ ഹിന്ദി) അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഡിക്റ്റേഷൻ, കമ്പ്യൂട്ടറിൽ ട്രാൻസ്ക്രിപ്ഷൻ സമയം ഇംഗ്ലീഷിന് 50 മിനിറ്റും ഹിന്ദിക്ക് 65 മിനിറ്റും ആയിരിക്കും.
ഒഴിവുകളുടെ എണ്ണം -31
ഉയർന്ന പ്രായപരിധി-28 വയസ്സ്
ശമ്പള സ്കെയിൽ -25,500- 81,100
എല്ലാ തസ്തികകളിലും നിയമപ്രകാരമുള്ള പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
എല്ലാ തസ്തികകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 15 (15-12-2025) ആണ്
വിജ്ഞാപനം കാണുന്നതിനും വിശദവിവരങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന്: nhai.gov.in
by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. എയര്‍പോര്‍ട്ടിനോടു ചേര്‍ന്നാണ് പുതിയ സ്റ്റേഷന്‍ നിര്‍മിക്കുക.
എയര്‍പോര്‍ട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പദ്ധതിയുടെ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഈ മാസം സന്ദര്‍ശിച്ചപ്പോള്‍ ഈ സ്റ്റേഷനുവേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നതായും ജോര്‍ജ് കുര്യന്‍ അറിയിച്ചു.
കഴിഞ്ഞ കൊല്ലം വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ റയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക്് സ്റ്റേഷന്റെ സ്ഥാനം കാണിച്ചുകൊടുത്തത്. ജോര്‍ജ് കുര്യന്‍ റെയില്‍വേ മന്ത്രിക്ക് ഒപ്പം ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു.
വിമാന യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ ഈ റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് പലിശയിനത്തിൽ ബാങ്ക് അകാരണമായി വാങ്ങിയ തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി. 18,9873 ദിര്‍ഹം പരാതിക്കാരന് തിരികെ നല്കാന് കൊമേഴ്സ്യല്‍ കോടതി ഉത്തരവിട്ടു. ഉപഭോക്താവിന് നേരിട്ട സാമ്പത്തിക, ധാര്‍മിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 25,000 ദിര്‍ഹം ബാങ്ക് നൽകണമെന്നും വിധിയിൽ പറയുന്നു.
2015ലാണ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് പരാതിക്കാരന് ലഭിച്ചത്. അന്ന് മുതൽ 10 വർഷം തുടർച്ചയായി കാർഡ് ഉപയോഗിച്ച് വരുകയും കൃത്യസമയത്ത് പണം അടയ്ക്കുകയും ചെയ്തു. എന്നാൽ വിവിധ തരത്തിലുള്ള പലിശകളിലായി ബാങ്ക് നിരത്തരം ഇയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു കൊണ്ടേയിരുന്നു.
ഏറ്റവും ഒടുവിൽ പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോൾ 1,15,185 ദിര്‍ഹം കൂടി ഇനി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു. കോടതി വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ ഒരു സാമ്പത്തിക വിദഗ്ധനെ ഏർപ്പെടുത്തി. ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ ഒമ്പത് ശതമാനമായി കണക്കാക്കി പരാതിക്കാരൻ അടച്ച തുകയും ബാങ്ക് വായ്പ നൽകിയ തുകയും തമ്മിൽ കണക്കു കൂട്ടി.
10,64,879 ദിര്‍ഹമായിരുന്നു പരാതിക്കാരന് ബാങ്കിൽ നിന്ന് വായ്പയായി എടുത്തത്. ഇയാൾ 2,65,484 ദിര്‍ഹം തിരിച്ചടച്ചതായും കണ്ടെത്തി. സാമ്പത്തിക വിദഗ്ധന്റെ റിപ്പോർട്ട് പരിഗണിച്ച് ബാങ്ക് അധികമായി ഈടാക്കിയ 1,15,185 ദിർഹം തിരിച്ചു നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.


by Midhun HP News | Oct 29, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ആഗോള തലത്തില്‍ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ 70 ശതമാനവും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 17 ലക്ഷത്തില്‍ അധികം മരണങ്ങളാണ് ഇന്ത്യയില്‍ വായു മലിനീകരണത്തിന്റെ ഫലമായി ഉണ്ടാകുന്നത് എന്നാണ് ലാന്‍സെറ്റ് കൗണ്ട്ഡൗണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിന്റെ 2025 ലെ ഗ്ലോബല്‍ റിപ്പോര്‍ട്ട് പറയുന്നത്. 2010 ന് ശേഷം ഇത്തരം മരണങ്ങളുടെ തോത് 38 ശതമാനം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജ് ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് പ്രകാരം 1.72 ദശലക്ഷം മരണങ്ങള്‍ പ്രതിവർഷം വിവിധ തരത്തിലുള്ള വായു മലിനീകരണങ്ങളെ തുടര്‍ന്നു ഉണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ പ്രതിവര്‍ഷം 2.5 ദശലക്ഷം മരണങ്ങളാണ് ഈ വിഭാഗത്തില്‍പ്പെടുന്നത് എന്നിരിക്കെയാണ് കണക്കിലെ ഇന്ത്യയുടെ അവസ്ഥ വെളിവാകുന്നത്.
ഇന്ത്യയിലെ വായുമലിനീകരണം മൂലമുള്ള മരണങ്ങളില്‍ 44 ശതമാനവും (752,000) ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം മൂലമാണ്. ഇതില്‍ കല്‍ക്കരി, ദ്രാവക വാതകം എന്നിവയുടെ ഉപയോഗം പ്രത്യേകം എടുത്ത് പറയുകയും ചെയ്യുന്നുണ്ട്. കല്‍ക്കരി മാത്രം 394,000 മരണങ്ങള്‍ക്ക് കാരണമാകുന്നു. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരി ഉപയോഗമാണ് ഇതിലെ 298,000 മരണങ്ങള്‍ക്ക് കാരണം. റോഡ് ഗതാഗതത്തിന് പ്രട്രോള്‍ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണം 269,000 മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രാജ്യത്ത് കാട്ടു തീ ഉണ്ടാക്കിയ മലിനീകരണം പ്രതിവര്‍ഷം ശരാശരി 10,200 മരണങ്ങള്‍ക്ക് കാരണമായെന്നാണ് എന്നാണ് മറ്റൊരു കണ്ടെത്തല്‍. കാട്ടുതീ ഉണ്ടാക്കിയ പുക ഇത് 2003 മുതല്‍ 2012 കാലയളവില്‍ 28 ശതമാനം വര്‍ധനവാണ് ഈ കണക്കില്‍ ഉണ്ടായിട്ടുള്ളത്. ഇന്ത്യന്‍ വീടുകളില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗാര്‍ഹിക വായു മലിനീകരണം മൂലം 100,000 ആളുകളില്‍ ശരാശരി 113 മരണങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തല്‍. 2022 ലെ കണക്കുകളാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ആണ് ഇത്തരം മരണനിരക്ക് കൂടുതല്‍. 2022 ല്‍ ഇന്ത്യയില്‍ പുറത്തെ വായു മലിനീകരണം മൂലമുള്ള അകാല മരണത്തിന്റെ സാമ്പത്തിക ചെലവ് ജിഡിപിയുടെ 9.5 ശതമാനത്തിന് തുല്യമായ 339.4 ബില്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.


Recent Comments