എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

എസ് ബി ഐ ക്ലർക്ക് പ്രിലിംസ് ഫലം പ്രഖ്യാപിച്ചു; മെയിൻസ് പരീക്ഷ തീയതി അറിയാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) നിയമന പരീക്ഷയുടെ പ്രിലിംസ് ഫലം പ്രസിദ്ധീകരിച്ചു. 2025 സെപ്റ്റംബർ 20, 21, 27 തീയതികളിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രിലിംസ് പരീക്ഷയുടെ ഫലമാണ് ഇത്. എട്ട് ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ആണ് പരീക്ഷ എഴുതിയത്.

ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.sbi.co.in വഴി ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. പ്രിലിംസ് ഫലത്തിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ മെയിൻസ് പരീക്ഷ എഴുതാൻ അവസരം ലഭിക്കും.

ഈ വർഷം SBI ക്ലർക്ക് (ജൂനിയർ അസോസിയേറ്റ്) തസ്‌തികയിൽ 6589 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരുന്നത്. പ്രിലിംസ് പരീക്ഷ പാസായവരിൽ നിന്ന് ഒഴിവുകളുടെ പത്ത് മടങ്ങ് ഉദ്യോഗാർത്ഥികളെ മെയിൻസ് പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും.

ഉദ്യോഗാർത്ഥികൾക്ക് അവരുടെ റജിസ്ട്രേഷൻ നമ്പറും ജനനതീയതിയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഫലം പരിശോധിക്കാം. SBI Clerk Prelims Cut-Off 2025 ലിസ്റ്റും ഫലത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.മെയിൻസ് പരീക്ഷ ഈ വർഷം നവംബർ 17ന് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. SBI ക്ലർക്ക് നിയമനത്തിൽ ഇന്റർവ്യൂ ഉണ്ടായിരിക്കയില്ല. മെയിൻസ് പരീക്ഷയിലെ മാർക്കിനെ അടിസ്ഥാനമാക്കി അന്തിമ ലിസ്റ്റ് പുറത്തിറക്കും.

ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഇനി ഒരു വര്‍ഷത്തേക്ക് സൗജന്യം

ഡല്‍ഹി: പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആശ്വാസം നല്‍കുന്ന പ്രധാന പ്രഖ്യാപനവുമായാണ് ഓപ്പണ്‍ എഐ മുന്നോട്ട് വന്നിരിക്കുന്നത്. ഇന്ന് മുതല്‍ ഇന്ത്യയില്‍ ചാറ്റ്ജിപിടി സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭ്യമാകും.

കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഈ തീരുമാനം പ്രഖ്യാപിച്ചത്. അതിവേഗം വളരുന്ന ഇന്ത്യന്‍ എഐ മാര്‍ക്കറ്റില്‍ കൂടുതല്‍ പങ്കാളിത്തം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. സാധാരണയായി മാസം 400 രൂപയാണ് ചാറ്റ്ജിപിടി സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ബേസിക് വെര്‍ഷനിനേക്കാള്‍ വേഗതയുള്ള സേവനം ലഭിക്കും.

ഇതോടൊപ്പം ഇമേജ് ജനറേഷന്‍, ഫയല്‍ അപ്ലോഡ്, വിപുലമായ കോണ്‍വേഴ്‌സേഷന്‍ സപ്പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് ശേഷം ഒാപ്പണ്‍ എഐയുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായി ഇന്ത്യ വളര്‍ന്നുവരുകയാണ്. വിദ്യാഭ്യാസം, ബിസിനസ്,കോഡിംഗ് തുടങ്ങിയ മേഖലകളില്‍ ലക്ഷകണക്കിന് ആളുകളാണ് ഇപ്പോള്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളിലേക്ക് എഐ യുടെ പ്രയോജനം എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ പണം അടച്ച് സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യം 12 മാസം കൂടി സൗജന്യമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ സാധാരണ നിരക്കുകള്‍ വീണ്ടും പ്രാബല്യത്തില്‍ വരും.

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് രൂപ, 21 പൈസയുടെ നേട്ടം; ഓഹരി വിപണി റെഡില്‍

മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ചുയര്‍ന്ന് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 21 പൈസയുടെ നേട്ടമാണ് രൂപ കരസ്ഥമാക്കിയത്. നിലവില്‍ 88.56 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്.

എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും കാരണം രൂപ സമ്മര്‍ദ്ദത്തിലായിരുന്നു. ഇന്നലെ രൂപ ഏഴു പൈസയുടെ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സര്‍വകാല റെക്കോര്‍ഡ് താഴ്ചയ്ക്ക് അരികില്‍ 88.77 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. 88.81 ആണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച.

അതിനിടെ ഓഹരി വിപണി നഷ്ടത്തിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 200ലധികം പോയിന്റിന്റെ നഷ്ടം നേരിട്ടിരിക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 25,700 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. ഓട്ടോ, ഐടി, എഫ്എംസിജി, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ബംഗളൂരു: കര്‍ണാടകയില്‍ ഡോക്ടര്‍ കൂടിയായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.

ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനറല്‍ സര്‍ജന്‍ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവായത്. കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാമുകിയുടെ ഐഡന്റിറ്റി അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് മയക്കുമരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്നാണ് കൃതിക മരിച്ചത്. ഏപ്രില്‍ 21നാണ് സംഭവം നടന്നത്. ആറു മാസത്തിന് ശേഷമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതമായി മയക്കുമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതയായ കൃതികയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.

ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പരിശോധനയില്‍ കൃതികയുടെ അവയവങ്ങളില്‍ അനസ്‌തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ശക്തമായ അനസ്‌തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിന്‍. തുടര്‍ന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാനുല സെറ്റ്, ഇഞ്ചക്ഷന്‍ ട്യൂബ്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹേന്ദ്ര തന്റെ വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി സംശയിച്ച പൊലീസ് ഒക്ടോബര്‍ 15നാണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. ‘ഇതുവരെ ശേഖരിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഭര്‍ത്താവിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് അദ്ദേഹമായിരുന്നു. തെറ്റായി ചെയ്ത കാര്യങ്ങളെ കുറിച്ചൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഭര്‍ത്താവ് അവകാശപ്പെട്ടത്. ഭാര്യയ്ക്ക് ചില മയക്കുമരുന്ന് കുത്തിവച്ചതായി ഞങ്ങള്‍ക്ക് മനസ്സിലായി, ഇത് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു’- ബംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 26 നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ചെന്നൈ: കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളഞ്ഞു. ഇതോടെ പ്രതികള്‍ വടിവാളും മറ്റും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കൈക്ക് മുറിവേറ്റു.

തുടര്‍ന്ന് പൊലീസ് പ്രതികളുടെ കാലില്‍ വെടിവെച്ചു വീഴ്ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവഗംഗ സ്വദേശികളായ പ്രതികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലിനായിട്ടാണ് കോയമ്പത്തൂരില്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്തത്. രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.

ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.

വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.

ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.