ഓസ്ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിറ്റത് ഇന്ത്യൻ പോത്തിറച്ചി; തട്ടിപ്പ് സംഘത്തെ പിടികൂടി കുവൈത്ത്

ഓസ്ട്രേലിയൻ ആട്ടിറച്ചിയെന്ന വ്യാജേന വിറ്റത് ഇന്ത്യൻ പോത്തിറച്ചി; തട്ടിപ്പ് സംഘത്തെ പിടികൂടി കുവൈത്ത്

കുവൈത്ത് സിറ്റി: ഓസ്ട്രേലിയൻ ആട്ടിറച്ചിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇന്ത്യൻ പോത്തിറച്ചി വിൽപന നടത്തിയ സംഘത്തെ പിടികൂടി. അറവു ശാല കേന്ദ്രികരിച്ചാണ് തട്ടിപ്പ് സംഘം പ്രവർത്തിച്ചു വന്നിരുന്നത്. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

വ്യാജ ബില്ലുകളും ഇൻവോയ്സുകളും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഓസ്ട്രേലിയൻ ആട്ടിറച്ചി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട നിരവധി വ്യാജ ബില്ലുകളും ഇവരുടെ കയ്യിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ് ശീതീകരിച്ച ശേഷം പ്രത്യേക ആകൃതിയിൽ മുറിച്ചെടുത്താണ് ഓസ്‌ട്രേലിയൻ ആട്ടിറച്ചിയെന്ന പേരിൽ വിൽപ്പന നടത്തിയത്. ഷോപ്പുകളിൽ നിന്ന് ഈ ഇറച്ചി വാങ്ങി ഉപയോഗിച്ചവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.കടയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ മാംസവും കണ്ടെത്തി അധികൃതർ നശിപ്പിച്ചു. കൂടാതെ സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തു. ഉപഭോക്താക്കളെ വഞ്ചിച്ചതിനും ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

വിജയ് നല്‍കിയ 20 ലക്ഷം തിരികെ നല്‍കി മരിച്ചയാളുടെ ഭാര്യ

ചെന്നൈ: കരൂര്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് നല്‍കിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കി വീട്ടമ്മ. കരൂരില്‍ റാലിക്കിടെ മരിച്ച രമേശിന്റെ ഭാര്യ സംഗവിയാണ് പണം തിരികെ നല്‍കിയത്. റാലിയ്ക്കിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കരൂരിലെത്തി കാണും എന്ന വാഗാദാനം വിജയ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മയുടെ നടപടി. തനിക്ക് ലഭിച്ച പണം ടിവികെയുടെ അക്കൗണ്ടിലേക്ക് സംഗവി ട്രാന്‍സ്ഫര്‍ ചെയ്‌തെന്നാണ് വിവരം.

കരൂര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി വിജയ് മഹാബലിപുരത്ത് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സംഗവിയുടെ നടപടി. രണ്ടാഴ്ച മുമ്പ് വിജയ് വീഡിയോ കോളിലൂടെ ഞങ്ങളോട് സംസാരിച്ചു, ഞങ്ങളെ കാണാനും അനുശോചനം അറിയിക്കാനും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ഇതുണ്ടാകാത്ത സാഹചര്യത്തിലാണ് പണം തിരികെ നല്‍കുന്നത്. പണത്തെക്കാള്‍ വലുതാണ് അദ്ദേഹം നേരിട്ട് സന്ദര്‍ശിച്ചുള്ള സാന്ത്വനമെന്നും സംഗവി പറഞ്ഞു. തിങ്കളാഴ്ച മഹാബലിപുരത്തുനടന്ന വിജയ്യുടെ കൂടിക്കാഴ്ചയ്ക്കുതന്നെ വിളിച്ചില്ലെന്നും സംഗവി അറിയിച്ചു.

അതേസമയം, സംഗവിയുടെ ഭര്‍തൃസഹോദരി ഭൂപതിയും ബന്ധുക്കളും മഹാബലിപുരത്തേക്ക് വന്നിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുമായി ബന്ധമില്ലാത്ത സഹോദരിയെയാണ് ടിവികെ നേതാക്കള്‍ മഹാബലിപുരത്തേക്ക് കൊണ്ടുപോയതെന്നും സംഗവി പറയുന്നു. തിങ്കളാഴ്ച കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരില്‍ക്കണ്ട വിജയ് സംഭവങ്ങളില്‍ മാപ്പ് പറഞ്ഞതായി ബന്ധുക്കള്‍ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കരൂര്‍ സന്ദര്‍ശിക്കാന്‍ കഴിയാതിരുന്നതെന്നും ഇവിടെ എത്താന്‍ കഴിയാതിരുന്നതില്‍ താരം ക്ഷമ ചോദിച്ചതായും ചടങ്ങില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി. 41 പേര്‍ മരിച്ച അപകടം നടന്ന് ഒരുമാസത്തിന് ശേഷമാണ് മരിച്ചവരുടെ 33 കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. കരൂര്‍ സന്ദര്‍ശിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെയാണ് മഹാബലിപുരത്തെ ഹോട്ടലിലാണു കൂടിക്കാഴ്ചയൊരുക്കിയത്. 160ലേറെപ്പേര്‍ ചടങ്ങിനെത്തിയിരുന്നു.

എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച് കേന്ദ്രം, ശുപാര്‍ശകള്‍ 18 മാസത്തിനകം

ന്യൂഡല്‍ഹി: അരക്കോടിയോളം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും അതിലേറെ പെന്‍ഷന്‍കാരുടെയു ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും അവലോകനം ചെയ്യുന്നതിനും പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമാണ് എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നത്. ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും.

ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്നതാണ് എട്ടാം ശമ്പള കമ്മീഷന്‍. ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മീഷന്‍ അധ്യക്ഷ. പ്രൊഫസര്‍ പുലക് ഘോഷ് അംഗവും പങ്കജ് ജെയ്ന്‍ മെമ്പര്‍ സെക്രട്ടറിയുമായും രൂപീകരിച്ച കമ്മീഷന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും.

രാജ്യത്തെ സാമ്പത്തിക സാഹചര്യങ്ങള്‍, സാമ്പത്തിക ജാഗ്രതയുടെ ആവശ്യകത. വികസന ചെലവുകള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും മതിയായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പുറത്തുള്ള പെന്‍ഷന്‍ പദ്ധതികളുടെ ചെലവ്. സംസ്ഥാന സര്‍ക്കാരുകളുടെ ധനകാര്യത്തില്‍ സാധാരണയായി അംഗീകരിക്കുന്ന ശുപാര്‍ശകള്‍ ഉണ്ടാക്കാനിടയുള്ള ആഘാതം. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാര്‍ക്ക് ലഭ്യമായ നിലവിലുള്ള വേതന ഘടന, ആനുകൂല്യങ്ങള്‍, ജോലി സാഹചര്യങ്ങള്‍ എന്നിവയാണ് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍. എട്ടാം ശമ്പള കമ്മീഷന്‍ ഇതുവരെ ഔദ്യോഗിക ശമ്പള സ്ലാബുകള്‍ പുറത്തിറക്കിയിട്ടില്ലെങ്കിലും കേന്ദ്ര ജീവനക്കാരുടെ വേതനത്തില്‍ പ്രതിമാസം 19,000 രൂപ വരെ വര്‍ധന ഉണ്ടായേക്കാമെന്നാണ് വിലയിരുത്തല്‍.

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

ഒടുവില്‍ ഭാഗ്യവാനെ തിരിച്ചറിഞ്ഞു; 226 കോടിയുടെ ഉടമയെ വെളിപ്പെടുത്തി യുഎഇ ലോട്ടറി

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയാണ് ജേതാവിന് ലഭിക്കുന്നത്. നേരത്തെ പുറത്തുവിട്ട അനിൽകുമാർ ബി എന്ന പേരിലൂടെ ഭാഗ്യശാലി ഇന്ത്യക്കാരനാണെന്ന് ഉറപ്പിച്ചിരുന്നു. പേരിലെ കേരളീയത ഭാഗ്യവാനൊരു മലയാളിയാകാമെന്നും സംശയം ഉയർത്തി.

എന്നാൽ, സകല ഊഹാപോഹങ്ങൾക്കും വിരാമമിട്ടാണ് ദുബായ് ലോട്ടറി അധികൃതർ അനിൽകുമാർ ബി ആരാണെന്ന പൂർണവിവരം പുറത്തുവിട്ടിരിക്കുന്നത്. ആന്ധ്രാപ്രദേശു കാരനായ അനിൽകുമാർ ബൊള്ളയാണ് ആ ഭാഗ്യശാലി. അബുദാബിയിൽ താമസിക്കുന്ന 29 വയസുകാരനായ ഇന്ത്യൻ പ്രവാസിയാണ് അനിൽകുമാർ ബൊള്ള. ഈ മാസം 18ന് ദുബായ് ലോട്ടറിയായ ലക്കി ഡേയുടെ 23-ാമത് നറുക്കെടുപ്പിലാണ് യുവാവിനെ തേടി ഭാഗ്യം എത്തിയത്.

വീട്ടിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ലോട്ടറി അടിച്ചത് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ അനിൽകുമാറിനെ തേടിയെത്തിയത്. വാർത്ത കേട്ട് ഞെട്ടിയ അദ്ദേഹത്തിന് തന്റെ സന്തോഷം അടക്കാനായില്ലെന്ന് ലോട്ടറി ഓപ്പറേറ്റർ പറയുന്നു ദുബായ് ലോട്ടറിയിൽ നിന്ന് കോൾ വന്നപ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന് തനിക്ക് തോന്നിയെന്നും സന്ദേശം വീണ്ടും ആവർത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടെന്നും അനിൽകുമാർ ബൊള്ള പ്രതികരിച്ചു. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. തന്റെ ഭാഗ്യത്തിന് പിന്നിൽ അമ്മയുടെ അനുഗ്രഹം ഉണ്ടെന്നാണ് അനിൽകുമാർ വിശ്വസിക്കുന്നത്.

ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാം: സുപ്രീംകോടതി

ഡല്‍ഹി: കേസിലെ ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീംകോടതി. കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയത്. കേസില്‍ പ്രതിക്ക് ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. മാത്രമല്ല പ്രതി രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. കേസില്‍ സംസ്ഥാനസര്‍ക്കാരിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ത്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവര്‍ ഹാജരായി.

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം, പുതിയ ഫീച്ചറുമായി പേടിഎം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; അന്താരാഷ്ട മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താം, പുതിയ ഫീച്ചറുമായി പേടിഎം

മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

മുംബൈ: 12 വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം അയക്കാനും സ്വീകരിക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം. എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് പേടിഎം പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പേടിഎം ആപ്പില്‍ ലോഗിന്‍ ചെയ്ത ശേഷം ഇടപാട് നടത്താന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്ന വിധം താഴെ:

പേടിഎം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം തുറക്കുക

അന്താരാഷ്ട്ര മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

ഇടപാടുകള്‍ തല്‍ക്ഷണം നടത്തുന്നതിന് എസ്എംഎസ് വഴി നമ്പര്‍ വെരിഫൈ ചെയ്യുക. ബാങ്ക് അക്കൗണ്ടുമായി മൊബൈല്‍ നമ്പറിനെ ലിങ്ക് ചെയ്യിക്കുക എന്നതാണ് അടുത്ത പടി.