ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഒറ്റയടിക്ക് ഇടിഞ്ഞത് 21 പൈസ; രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു

ഡല്‍ഹി: ഡോളറിനെതിരെ വീണ്ടും മൂല്യം ഇടിഞ്ഞ് രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 21 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.40 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്.

ഇറക്കുമതിക്കാര്‍ക്ക് ഡോളര്‍ ആവശ്യകത വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. ഇന്ത്യന്‍ ഇറക്കുമതിക്ക് മേലുള്ള അമേരിക്കന്‍ തീരുവ 20 ശതമാനത്തിലും താഴെയായി കുറയ്ക്കുമെന്ന പ്രതീക്ഷകളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യം ഉയര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ 87.60 എന്ന നിലയിലേക്ക് വരെ രൂപയുടെ മൂല്യം വര്‍ധിച്ചിരുന്നു.

എന്നാല്‍ ഇത് താത്കാലികം മാത്രമാണ് എന്ന സൂചന നല്‍കിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂല്യം ഇടിഞ്ഞത്. വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്. എങ്കിലും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ രൂപ വീണ്ടും ശക്തിയാര്‍ജിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

വെറും 141 പന്തില്‍ 200 റണ്‍സ്! അങ്ങനെ എഴുതി തള്ളാന്‍ വരട്ടേയെന്ന് പൃഥ്വി ഷാ

ചണ്ഡീഗഢ്: കളത്തിനകത്തും പുറത്തും വിവാദങ്ങളില്‍ നിറയാറുള്ള പൃഥ്വി ഷാ രഞ്ജിയില്‍ അതിവേഗ ഇരട്ട സെഞ്ച്വറിയുമായി കളം വാണു. ചണ്ഡീഗഢിനെതിരായ രഞ്ജി പോരാട്ടത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ വെറും 141 പന്തില്‍ ഡബിള്‍ സെഞ്ച്വറിയിലെത്തിയ പൃഥ്വി രഞ്ജിയില്‍ അതിവേഗം ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 1985ല്‍ രവി ശാസ്ത്രി നേടിയ 123 പന്തില്‍ ഇരട്ട സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ഒന്നാം സ്ഥാനത്ത്. റെക്കോര്‍ഡ് പട്ടികയില്‍ രവി ശാസ്ത്രിയ്ക്കു പിന്നില്‍ പൃഥ്വി തന്റെ പേരെഴുതി ചേര്‍ത്തു.

72 പന്തിലാണ് പൃഥ്വി സെഞ്ച്വറിയിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേ​ഗമേറിയ ഏഴാമത്തെ സെ‍ഞ്ച്വറി നേട്ടമാണിത്. പിന്നാലെയാണ് 141 പന്തിൽ ഇരട്ട ശതകം തൊട്ടത്.

മുംബൈ ടീം വിട്ട് ഈ സീസണിലാണ് പൃഥ്വി മഹാരാഷ്ട്രയ്ക്കായി കളിക്കാനിറങ്ങിയത്. അവര്‍ക്കായി താരം കളിക്കുന്ന രണ്ടാമത്തെ മാത്രം മത്സരമാണിത്. ആദ്യ ഇന്നിങ്‌സില്‍ 8 റണ്‍സില്‍ പുറത്തായി പൃഥ്വി രണ്ടാം ഇന്നിങ്‌സിലാണ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. മത്സരത്തില്‍ 156 പന്തുകള്‍ നേരിട്ട് പൃഥ്വി 222 റണ്‍സുമായി മടങ്ങി. 29 ഫോറും 5 സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്.

സമീപ കാലത്ത് കരിയറില്‍ വിവാദങ്ങളും തിരിച്ചടികളുമായി നില്‍ക്കുന്ന പൃഥ്വിയ്ക്ക് ഈ ഇരട്ട സെഞ്ച്വറി പുതിയ ജീവശ്വാസമാണ്. 2018ല്‍ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പൃഥ്വി കൃത്യമായി പരിശീലനത്തിനെത്താതെയും മറ്റും നിരന്തരം വിവാദങ്ങളില്‍പ്പെടാറുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അവസരം കിട്ടിയിട്ടും മുതലാക്കാന്‍ സാധിക്കാതെ വന്ന താരത്തിനു കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഒരു ടീമിലും കളിക്കാനും സാധിച്ചിരുന്നില്ല. മെഗാ ലേലത്തില്‍ താരം അണ്‍സോള്‍ഡായിരുന്നു.

അതിനിടെയാണ് ഈ സീസണില്‍ താരം മുംബൈ ടീം വിടാന്‍ തീരുമാനിച്ചത്. മതിയായ അവസരം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൃഥ്വി മഹാരാഷ്ട്ര ടീമിലേക്ക് ചേക്കേറിയത്.

ഈ മാസം 15നു കേരളത്തിനെതിരെ തിരുവനന്തപുരത്തു നടന്ന രഞ്ജി പോരിലാണ് താരം മഹാരാഷ്ട്രയ്ക്കായി അരങ്ങേറിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനു പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ 75 റണ്‍സെടുത്തു തിളങ്ങി. പിന്നാലെയാണ് രണ്ടാം പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി.

59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 4631 റണ്‍സ് നേടിയിട്ടുണ്ട്. 13 സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു. 379 റണ്‍സാണ് ആഭ്യന്തര ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

കേരളത്തിലും എസ്ഐആര്‍, 12 സംസ്ഥാനങ്ങളില്‍ നവംബര്‍ നാലിനു തുടക്കം

കേരളത്തിലും എസ്ഐആര്‍, 12 സംസ്ഥാനങ്ങളില്‍ നവംബര്‍ നാലിനു തുടക്കം

ഡല്‍ഹി: രണ്ടാം ഘട്ടമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ആദ്യ ഘട്ടമായി ബിഹാറില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിജയകരമായി നടപ്പാക്കി. രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി നവംബര്‍ നാലിനു നടപടിക്രമം ആരംഭിക്കുമെന്നും ഗ്യാനേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടര്‍ പട്ടിക പുറത്തുവിടുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

തെറ്റുകളോ ഇരട്ടിപ്പുകളോ തിരിച്ചറിഞ്ഞ് വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം ലക്ഷ്യമിടുന്നത്. 1951 മുതല്‍ എട്ട് തവണ ഇത്തരത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണം നടത്തിയിട്ടുണ്ട്. അവസാനമായി നടന്നത് 2002 നും 2004 നും ഇടയിലാണ്. 21 വര്‍ഷത്തിന് ശേഷമാണ് വീണ്ടും തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കുന്നത്. വോട്ടര്‍ പട്ടികയുടെ കൃത്യത ഉറപ്പാക്കാനാണ് പരിഷ്‌കരണം നടപ്പാക്കുന്നതെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

‘ഇന്ന് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ രണ്ടാം ഘട്ടം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവിടെ എത്തിയിരിക്കുന്നത്. ബിഹാറിലെ വോട്ടര്‍മാര്‍ക്ക് എന്റെ ആശംസകള്‍ നേരുന്നു, വിജയകരമായ എസ്ഐആറില്‍ പങ്കെടുത്ത 7.5 കോടി വോട്ടര്‍മാരെ വണങ്ങുന്നു. കമ്മീഷന്‍ 36 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും പ്രക്രിയയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു. ആദ്യ ഘട്ടത്തില്‍ ബീഹാറിലെ 90,000-ത്തിലധികം പോളിംഗ് ബൂത്തുകളില്‍ അപ്പീലുകള്‍ ഒന്നുമില്ലാതെ വിജയകരമായി വോട്ടര്‍ പട്ടിക പരിശോധന നടന്നു. ബിഹാറിലെ വോട്ടര്‍മാരുടെ പങ്കാളിത്തം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് ശക്തമായ ഒരു മാതൃകയാണ്,’- ഗ്യാനേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ശരാശരി, 1,000 വോട്ടര്‍മാര്‍ക്ക് ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ (BLO) എന്ന നിലയില്‍ നിയമിച്ചാണ് വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കുക. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരു ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) ഉണ്ടായിരിക്കും. ഇവരെ സഹായിക്കാന്‍ നിരവധി അസിസ്റ്റന്റ് ഇലക്ടറല്‍ ഓഫീസര്‍മാരും ഉണ്ടാവും. പങ്കെടുക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉടനീളമുള്ള വോട്ടര്‍ പട്ടികയില്‍ സുതാര്യതയും കൃത്യതയും ഉറപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന മത്സരത്തിനിടെ വാരിയെല്ലിന് പരിക്കേറ്റ് ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സിഡ്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഐസിയുവില്‍. ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്‌സ് കാരിയെ പുറത്താക്കാന്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ നിന്ന് പിന്നിലേക്ക് ഓടി ക്യാച്ച് എടുക്കുന്നതിനിടെ വീണ അയ്യറുടെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പരിക്കേറ്റതിനെ തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രേയസ് ഐസിയുവില്‍ ആയിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തി, അദ്ദേഹത്തെ ഉടന്‍ തന്നെ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രക്തസ്രാവം മൂലം അണുബാധ ഉണ്ടാവാതിരിക്കാന്‍ സുഖംപ്രാപിക്കുന്നത് അനുസരിച്ച് രണ്ട് മുതല്‍ ഏഴ് ദിവസം വരെ അദ്ദേഹം നിരീക്ഷണത്തില്‍ തുടരും.’- ബന്ധപ്പെട്ടവര്‍ പിടിഐയോട് പറഞ്ഞു.

‘ടീം ഡോക്ടറും ഫിസിയോയും ഒന്നിനും കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. പക്ഷേ ഉടന്‍ തന്നെ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെങ്കില്‍ ആരോഗ്യനില കൂടുതല്‍ വഷളാവുമായിരുന്നു. അവന്‍ ഒരു കരുത്തനായ വ്യക്തിയാണ്, ഉടന്‍ തന്നെ സുഖം പ്രാപിക്കും,’- ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തുടക്കത്തില്‍, അയ്യര്‍ ഏകദേശം മൂന്ന് ആഴ്ച കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.എന്നാല്‍ സുഖംപ്രാപിക്കാനുള്ള കാലയളവ് ദീര്‍ഘിക്കാനാണ് സാധ്യത. ‘ആന്തരിക രക്തസ്രാവം ഉള്ളതിനാല്‍, അദ്ദേഹത്തിന് തീര്‍ച്ചയായും സുഖം പ്രാപിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും, ഈ ഘട്ടത്തില്‍, മത്സര ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് എപ്പോള്‍ എന്ന് കൃത്യമായി പറയാന്‍ പ്രയാസമാണ്,’- വൃത്തങ്ങള്‍ പറഞ്ഞു.

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ബിആര്‍ ഗവായ് ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

ജസ്റ്റിസ് സൂര്യകാന്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും; ബിആര്‍ ഗവായ് ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി

ഡല്‍ഹി: ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തിന്റെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്രത്തിന് നിലവിലെ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് കൈമാറി. ബിആര്‍ ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും സീനിയര്‍ ജസ്റ്റിസാണ് സൂര്യകാന്ത്.

നവംബര്‍ 23നാണ് നിലവിലെ ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയുക. 24ന് ഇന്ത്യയുടെ അന്‍പത്തിമൂന്നാമത് ചീഫ് ജസ്റ്റിസായി സൂര്യകാന്ത് ചുമതലയേല്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത് 2027 ഫെബ്രുവരി ഒന്‍പത് വരെ പദവിയില്‍ തുടരും. 38ാം വയസില്‍ ഹരിയാനയുടെ പ്രായംകുറഞ്ഞ അഡ്വക്കറ്റ് ജനറലായാണ് സൂര്യകാന്ത് കരിയര്‍ തുടങ്ങിയത്. 2004ല്‍ 42ാം വയസില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി. ജഡ്ജിയായി ചേര്‍ന്നതിന് ശേഷവും അദ്ദേഹം പഠനം തുടര്‍ന്നു. 2011ല്‍ എല്‍എല്‍ബി മാസ്റ്റേഴ്‌സ് ബിരുദദാരിയായി. 14 വര്‍ഷം ഹൈകോടതി ജഡ്ജിയുടെ പദവിവഹിച്ച അദ്ദേഹം 2018 ഹിമാചല്‍പ്രദേശ് ചീഫ് ജസ്റ്റിസായി. 2019 മെയ് 24നാണ് സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

2019 മെയ് പതിനാലിനാണ് ബിആര്‍ ഗവായ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത്. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്.

കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോര്‍ട്ടില്‍

കരൂര്‍ ദുരന്തം: വിജയ് ഇന്ന് മരിച്ചവരുടെ കുടുംബത്തെ കാണും, കൂടിക്കാഴ്ച മഹാബലിപുരത്തെ റിസോര്‍ട്ടില്‍

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ച 41 പേരുടെ കുടുംബാംഗങ്ങളുമായി പാര്‍ട്ടി നേതാവും നടനുമായ വിജയ് നടത്തുന്ന കൂടിക്കാഴ്ച ഇന്ന്. മഹാബലിപുരത്തെ സ്വകാര്യ റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുക്കുന്നത്. പരിപാടിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

വിപുലമായ സൗകര്യങ്ങലാണ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി റിസോര്‍ട്ടില്‍ ഒരുക്കിയിരിക്കുന്നത്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കായി റിസോര്‍ട്ടിലെ 50 മുറികള്‍ ബുക്ക്‌ചെയ്തിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നവരെ വീടുകളില്‍ നിന്ന് കാറുകളില്‍ കരൂരിലെത്തിച്ച ശേഷം എട്ട് ബസുകളിലായാണ് മഹാബലി പുരത്തേക്ക് എത്തിച്ചത്. 38 കുടുംബങ്ങളെ ചെന്നൈയിലേക്ക് കൊണ്ടുവന്നതായി ടിവികെ ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, ആചാരപരമായ ചടങ്ങുകളുള്ളതിനാല്‍ ചില കുടുംബങ്ങള്‍ മഹാബലിപുരത്ത് എത്തിയിട്ടില്ല. വിജയ് കരൂരില്‍ വരാതെ റിസോര്‍ട്ടിലേക്ക് വിളിപ്പിച്ചതില്‍ ചില കുടുംബങ്ങള്‍ അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരൂര്‍ സന്ദര്‍ശിച്ച് മരിച്ചവരുടെ കുടുംബങ്ങളെ കാണാനായിരുന്നു വിജയ് ആദ്യം പദ്ധതിയിട്ടിരുന്നത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നീക്കം ഉപേക്ഷിക്കുകയായിരുന്നു.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ വോയ്സ് ഓഫ് കോമണ്‍സിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിയോടെ വിജയ് ആരംഭിക്കുന്ന പരിപാടിയില്‍ മരിച്ച 41 പേരുടെ ഫോട്ടോയ്ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. പിന്നീട് കുടുംബത്തിന് അനുവദിച്ച മുറിയില്‍ എത്തി കുടുംബങ്ങളുമായി വ്യക്തിപരമായി വിജയ് കൂടിക്കാഴ്ച നടത്തും. ഉച്ചഭക്ഷണത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 മണിയോടെ യോഗം അവസാനിക്കുന്ന നിലയിലാണ് ക്രമീകരണങ്ങള്‍. കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് വിജയ് പ്രഖ്യാപിച്ച 20 ലക്ഷം രൂപ മരിച്ചവരുടെ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചിരുന്നു.

അതിനിടെ, കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. സംസ്ഥാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന് പകരം പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സ്ഥലം സന്ദര്‍ശിച്ച് ഇരകളുടെയും കുടുംബത്തിന്റെയും മൊഴിയെടുപ്പ് തുടങ്ങിയെന്നും സിബിഐ അറിയിച്ചു.