by Midhun HP News | Oct 24, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ കമ്പനികള്‍ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ റഷ്യക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് പിന്നാലെ ചൈനീസ് കമ്പനികളും റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ചൈനയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ സിനോപെക്, പെട്രോചൈന, സിനൂക്, ഷെന്‍ഹുവ ഓയില്‍ എന്നിവ റഷ്യയുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങിയാതായാണ് റിപ്പോര്‍ട്ട്.
റഷ്യയില്‍ നിന്ന് പ്രതിദിനം ശരാശരി 16 ലക്ഷം ബാരല്‍ വീതം എണ്ണയാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2025ന്റെ ആദ്യ 9 മാസം കണക്കിലെടുത്താല്‍ പ്രതിദിന ശരാശരി 19 ലക്ഷം ബാരല്‍. ചൈനീസ് കമ്പനികള്‍ കടല്‍വഴി മാത്രം പ്രതിദിനം 14 ലക്ഷം ബാരല്‍വീതം എണ്ണ റഷ്യയില്‍ നിന്ന് വാങ്ങിയിരുന്നു. നിലവില്‍ റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ചൈനയും ഇന്ത്യയും കൈവിടുന്നത് പുടിന് റഷ്യക്ക് വന്‍ ആഘാതമാണുണ്ടാക്കുക. റഷ്യയിലെ വമ്പന്‍ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റ്, ലൂക്കോയില്‍ എന്നിവയ്ക്കും ഇവയുടെ ഉപസ്ഥാപനങ്ങള്‍ക്കുമാണ് അമേരിക്കയുടെ ഉപരോധം.പുതിയ സാഹചര്യത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കുതിച്ചുകയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 6.05% മുന്നേറി 62.04 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 5.53% ഉയര്‍ന്ന് 66.05 ഡോളറിലുമെത്തി.
റഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം നിലയ്ക്കുമെന്നതും ഇന്ത്യയും ചൈനയും ബദല്‍ സ്രോതസ്സുകളിലേക്ക് തിരിയുമെന്നതുമാണ് വിലക്കുതിപ്പിന് കാരണമായത്. ഉപരോധ പ്രഖ്യാപനം ഗൗരവമേറിയതാണെന്നും ആഘാതം കടുത്തതായിരിക്കുമെന്നും സമ്മതിച്ച റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പക്ഷേ, സമ്പദ്‌വ്യവസ്ഥയെ ബാധിക്കത്തക്ക വിഷയമല്ലെന്നും വ്യക്തമാക്കി.


by Midhun HP News | Oct 24, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം. കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.
കാവേരി ട്രാവല്‍സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ബസില്‍ നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്‍ന്നതോടെ യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു.
പുലര്‍ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി.


by Midhun HP News | Oct 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം രാജ്യവ്യാപകമാക്കുന്ന നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട്. സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് (സിഇഒ) തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. എസ്‌ഐആറിന്റെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും.
രാജ്യത്തെ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിഇഒ മാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഉണ്ടായത്. രണ്ട് ദിവസങ്ങളിലായി ഡല്‍ഹിയില്‍ ആയിരുന്നു യോഗം നടന്നത്. എസ്ഐആര്‍ പ്രക്രിയയെക്കുറിച്ച് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സിഇഒമാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. സിഇഒമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി. അസം, തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങി അടുത്തിടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള സിഇഒമാരുമായും നേരിട്ട് സംവദിച്ചതായി കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും അവസാനമായി പൂര്‍ത്തിയാക്കിയ എസ്ഐആര്‍ അനുസരിച്ച് വോട്ടര്‍മാരുടെ എണ്ണം നിലവിലെ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്യുന്നതിലെ പുരോഗതി, അതത് പ്രദേശത്തെ നിലവിലെ വോട്ടര്‍ പട്ടിക എന്നിവയുടെ വിശകലനവും യോഗത്തില്‍ നടന്നു.


by Midhun HP News | Oct 23, 2025 | Latest News, ദേശീയ വാർത്ത
ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക ഓർഗനൈസേഷൻ (യുനെസ്കോ-UNESCO) 2025 ലെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇത് ഇന്റേണികൾക്ക് യുനെസ്കോയുടെ മാൻഡേറ്റിനെയും പ്രോഗ്രാമുകളെയും കുറിച്ച് പഠിക്കാൻ അവസരമൊരുക്കുന്നു. പ്രായോഗിക അസൈൻമെന്റുകളിലൂടെ ഇന്റേണികൾക്ക് അവരുടെ അക്കാദമിക്, സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാനും കഴിയുമെന്ന് യുനെസ്കോ പറഞ്ഞു.
ആഗോള നയത്തെയും വികസനത്തെയും കുറിച്ചുള്ള അക്കാദമികവും പ്രൊഫഷണലുമായ ധാരണ വർദ്ധിപ്പിക്കുന്നതിനൊപ്പം, വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം, ആശയവിനിമയം എന്നീ മേഖലകളിലെ യുനെസ്കോയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രായോഗികമായി അറിവ് നേടാനുള്ള അവസരം യുനെസ്കോ ഇന്റേൺഷിപ്പിലൂടെ ലഭിക്കും.
ഇന്റേൺഷിപ്പ് ലഭിക്കുന്നവർക്ക് വിവിധ മേഖലകളിൽ പ്രായോഗിക അസൈൻമെന്റുകൾ നൽകുകയും യുനസ്കോയുടെ ദൗത്യവുമായി പൊരുത്തപ്പെടുന്ന പുതിയ കഴിവുകൾ വികസിപ്പിക്കാൻ ഇന്റേണികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണെന്ന് യുനസ്കോ പറയുന്നു.
യോഗ്യത
നിലവിൽ ഒരു ബിരുദ പ്രോഗ്രാമിൽ (മാസ്റ്റേഴ്സ് ഡിഗ്രി, പിഎച്ച്ഡി, അല്ലെങ്കിൽ തത്തുല്യം, രണ്ടാമത്തെ യൂണിവേഴ്സിറ്റി ബിരുദം അല്ലെങ്കിൽ ഉയർന്നത്) ചേർന്നിരിക്കണം. കഴിഞ്ഞ 12 മാസത്തിനുള്ളിൽ അഥവാ ഒരു വർഷത്തിനുള്ളിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും യോഗ്യതയുണ്ട്.
എന്നാൽ, “പൂർണ്ണ സമയ ബാച്ചിലേഴ്സ് ബിരുദം പൂർത്തിയാക്കിയെങ്കിലും ഉന്നത ബിരുദ പ്രോഗ്രാമിൽ ചേരാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല,” യുനെസ്കോ വ്യക്തമാക്കി.
ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ എഴുതാനും സംസാരിക്കാനും ഉള്ള മികച്ച പ്രാവീണ്യം നിർബന്ധമാണ്, കൂടാതെ മറ്റ് ഭാഷയിൽ (ഇംഗ്ലീഷിൽ പ്രാവീണ്യം ഉള്ളവർക്ക് ഫ്രഞ്ച്) പ്രവർത്തന പരിജ്ഞാനം അഭികാമ്യം. യുനസ്കോ ആസ്ഥാനത്ത് സെക്രട്ടേറിയൽ, അസിസ്റ്റന്റ്ഷിപ്പ് അസൈൻമെന്റുകളിലെ ഇന്റേൺഷിപ്പുകൾക്ക് ഇത് ആവശ്യമായി വന്നേക്കാം.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അറിവുകൾ ഉണ്ടായിരിക്കണം, നല്ല ആശയവിനിമയ ശേഷിയുള്ള ടീം പ്ലെയർ ആയിരിക്കണം.
അപേക്ഷകർക്ക് 20 വയസ് പൂർത്തിയായിരിക്കണം.
ഇന്റേൺഷിപ്പിന്റെ കാലാവധി കുറഞ്ഞത് ഒരു മാസം മുതൽ പരമാവധി ആറ് മാസം വരെ ആകും.
അപേക്ഷകരുടെ കോൺടാക്റ്റ് വിവരങ്ങൾ അടുത്ത ആറ് മാസത്തേക്ക് സാധുതയുള്ളതായിരിക്കണം, അപേക്ഷിക്കാൻ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷകളിൽ ഒന്ന് ഉപയോഗിക്കണം.
ആവശ്യമായ വിസ നേടുന്നതിനും ഇന്റേൺഷിപ്പ് ഏറ്റെടുക്കുന്ന സ്ഥലത്തേക്കുള്ള യാത്രയ്ക്ക് പണം കണ്ടെത്തുന്നതും അടക്കമുള്ള ചെലവുകൾ അപേക്ഷകരുടേതായിരിക്കും.
യുനെസ്കോ ഇന്റേണുകൾക്ക് പ്രതിഫലം നൽകുന്നില്ല. ഇന്റേൺഷിപ്പ് അസൈൻമെന്റുകൾക്ക് സാമ്പത്തികമായോ അല്ലാതെയോ യാതൊരു നഷ്ടപരിഹാരവും നൽകുന്നില്ല.
ഇന്റേണുകൾക്ക് യോഗ്യതയുണ്ടെങ്കിൽപ്പോലും, പ്ലേസ്‌മെന്റിന് യാതൊരു ഉറപ്പുമില്ലെന്നും യുനെസ്കോ പറഞ്ഞു. ലോകമെമ്പാടുമുള്ള യുനെസ്കോ മാനേജർമാർക്ക് അപേക്ഷകൾ സ്വീകരിക്കാമെന്നും അവ ആറ് മാസത്തേക്ക് യുനസ്കോ ഇന്റേൺഷിപ്പ് പോർട്ടലിൽ ഉണ്ടാകും.
തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരെ, നിർദ്ദിഷ്ട മാനേജർ നേരിട്ട് ബന്ധപ്പെടും. ആറ് മാസത്തിനുള്ളിൽ അപേക്ഷകർക്ക് ഒരു അപ്‌ഡേറ്റും ലഭിച്ചില്ലെങ്കിൽ, അപേക്ഷയിൽ അനുകൂല തീരുമാനമെടുത്തിട്ടില്ല എന്നാണ് അർത്ഥമാക്കുന്നതെന്ന് യുനസ്കോ വ്യക്തമാക്കി.
ഗവേണിങ് ബോഡീസ് സെക്രട്ടേറിയറ്റ്, ഡയറക്ടർ ജനറൽ ഓഫീസ്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സെക്ടർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് എൻഗേജ്‌മെന്റ്, നാച്വറൽ സയൻസ് സെക്ടർ, ഡിവിഷൻ ഓഫ് ഇന്റേണൽ ഓവർസൈറ്റ് സർവീസസ്, പ്രയോറിറ്റി ആഫ്രിക്ക ആൻഡ് എക്സ്റ്റേണൽ റിലേഷൻസ്, ഡിജിറ്റൽ ബിസിനസ് സൊല്യൂഷൻസ്, എല്ലാ സെക്ടറുകളും/ബ്യൂറോകളും, വിദ്യാഭ്യാസ മേഖല, സാംസ്കാരിക മേഖല, ബ്യൂറോ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്, ഇന്റർഗവൺമെന്റൽ ഓഷ്യാനോഗ്രാഫിക് കമ്മീഷൻ, ഓഫീസ് ഓഫ് ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌സ് ആൻഡ് ലീഗൽ അഫയേഴ്‌സ് എന്നിവയിലേക്കാണ് ഇന്റേൺഷിപ്പ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഓൺലൈനായി വേണം അപേക്ഷിക്കാൻ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 ആണ്.
അപേക്ഷ നൽകുന്നതിനും വിശദവിവരങ്ങൾക്കും : https://careers.unesco.org/content/Internship-Programme/?locale=en_GB
by Midhun HP News | Oct 23, 2025 | Latest News, ദേശീയ വാർത്ത
അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ 265 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് കണ്ടെത്തി.
രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും അക്ഷര്‍ പട്ടേല്‍ നേടിയ 44 റണ്‍സിന്റേയും ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്. വാലറ്റത്ത് ഹര്‍ഷിത് റാണയും നിര്‍ണായക സംഭാവന നല്‍കി.
ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരെ നഷ്ടമായി. 17 റണ്‍സെത്തുമ്പോഴേക്കും ഇരുവരും കൂടാരം കയറി. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ പുറത്താക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.
ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. രണ്ടാം ഏകദിനത്തിലും കോഹ്‌ലിക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
പിന്നീട് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതമാണ് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്. 97 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 73 റണ്‍സെടുത്താണ് രോഹിത് പുറത്തായത്.
ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്.
പിന്നീട് ക്രീസിലെത്തിയ അക്ഷര്‍ പട്ടേല്‍ 41 പന്തുകള്‍ നേരിട്ട് 5 ഫോറുകള്‍ സഹിതം 44 റണ്‍സെടുത്തു. താരത്തിനു അര്‍ഹിച്ച അര്‍ധ സെഞ്ച്വറി 6 റണ്‍സ് അകലെ നഷ്ടമായി. കെഎല്‍ രാഹുല്‍ (11), വാഷിങ്ടന്‍ സുന്ദര്‍ (12), നിതീഷ് കുമാര്‍ റെഡ്ഡി (8) എന്നിവര്‍ അധികം ക്രീസസില്‍ നിന്നില്ല.
ഹര്‍ഷിത് റാണ 18 പന്തിലല്‍ 3 ഫോറുകള്‍ സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്നു. അര്‍ഷ്ദീപ് സിങ് 2 ഫോറുകള്‍ സഹിതം 13 റണ്‍സുമായി പുറത്തായി. ഹര്‍ഷിത്- അര്‍ഷ്ദീപ് സഖ്യമാണ് സ്‌കോര്‍ 250 കടത്തിയത്. ഓസീസിനായി ആദം സാംപ 4 വിക്കറ്റുകള്‍ വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റ് 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് 2 വിക്കറ്റെടുത്തു.


by Midhun HP News | Oct 22, 2025 | Latest News, ദേശീയ വാർത്ത
സോഷ്യല്‍മീഡിയയില്‍ കയ്യടി നേടിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡ് ആണ് മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്. ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നവര്‍ക്ക് രണ്ട് മിനിറ്റ് കൊണ്ട് ഉറക്കം കിട്ടുന്ന രീതിയെന്ന് അവകാശപ്പെട്ടാണ് ഈ ടെക്‌നിക് സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്.
മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് എന്നാല്‍, പേരു സൂചിപ്പിക്കുന്നതു പോലെ അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്ക് ഏത് സാഹചര്യത്തിലും മികച്ച ഉറക്കം ലഭിക്കാന്‍ വികസിപ്പിച്ച ഒരു ഉറക്ക രീതിയാണ്. ‘റിലാക്‌സ് ആന്റ് വിന്‍’ എന്ന ബുക്കിലാണ് ഈ ഉറക്കരീതിയെ കുറിച്ച് ആദ്യമായി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സാധാരണക്കാര്‍ക്ക് എത്രത്തോളം വര്‍ക്ക് ആകും എന്നതാണ് ചോദ്യം!
ഈ ടെക്‌നിക്കില്‍ പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉള്ളത്.
പേശികളെ വിശ്രമിക്കാന്‍ അനുവദിക്കുക: ആദ്യം നിവർന്ന് കിടന്നതിന് ശേഷം കണ്ണുകൾ അടയ്ക്കുക. രണ്ട് കൈകളും ശരീരത്തോട് ചേർത്ത് വയ്ക്കണം. ശേഷം നെറ്റി, കണ്ണുകൾ, കവിളുകൾ, താടിയെല്ലുകൾ, തോൾ, കൈകൾ, കാൽ വിരലുകൾ വരെയുള്ള ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും അയച്ചിടുക.
നിയന്ത്രിതമായ ശ്വസനരീതി: ശേഷം പതിയെ ശ്വാസമെടുക്കുക. ഇങ്ങനെ ചെയ്യമ്പോൾ നെഞ്ച് മുതൽ പാദങ്ങൾ വരെയുള്ള പേശികൾ പതിയെ വിശ്രമിക്കാൻ തുടങ്ങും. ശ്വസിക്കുമ്പോൾ തോളും കൈകളും അയച്ചിടാൻ ശ്രദ്ധിക്കണം. ശരീരത്തിലെ സമ്മർദം ക്രമേണ കുറയാൻ ഇത് സഹായിക്കും.
സങ്കല്‍പ്പിക്കുക: മൂന്നാം ഘട്ടം മനസിനെ ശാന്തമാക്കുകയാണ്. അതിനായി ശാന്തമായ അന്തരീക്ഷത്തിലാണ് താന്‍ ഉള്ളതെന്ന് സങ്കല്‍പ്പിക്കുക. ഇത് മനസിനെ ശാന്തമാക്കാനുള്ള ഒരു ടെക്‌നിക്കാണ്. മനസിൽ നിന്ന് നെഗറ്റീവ് ചിന്തകൾ ഇല്ലാതാക്കാനും നല്ല ഉറക്കത്തിലേക്ക് നയിക്കാനും ഇത് സഹായിക്കുമെന്നാണ്.
എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പോലെ ലോകത്തിലെ സൈന്യങ്ങള്‍ അവരുടെ സ്ലീപ്പിങ് ടെക്‌നിക്കുകള്‍ ഒരു ഓപ്പണ്‍ ആക്‌സസ് ജേണലില്‍ പ്രസിദ്ധീകരിക്കണമെന്നില്ല. അതിനാല്‍ തന്നെ, മുഖ്യധാരാ ശാസ്ത്രത്തില്‍ മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക്കിന് പ്രത്യേക സ്ഥിരീകരണങ്ങളൊന്നുമില്ല. ഇനി, ഇന്‍സോമിയ പോലുള്ള ഉറക്കപ്രശ്‌നങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയുമായി മിലിറ്ററി സ്ലീപ്പിങ് ടെക്‌നിക് താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ചില സാമ്യങ്ങള്‍ കാണാം.
ഇവ രണ്ടും ഉറക്കത്തെ തടസപ്പെടുത്തുന്ന ചിന്തകളെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മിലിറ്ററി സ്ലീപ്പിങ് ടെക്നിക്കില്‍ ഉറക്ക ശുചിത്വത്തെ കുറിച്ച് പരാമര്‍ശിക്കുന്നില്ല.


Recent Comments