ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ബന്ദിമോചനം പൂര്‍ണം, 20 പേരെയും കൈമാറി ഹമാസ്; ട്രംപ് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ടെല്‍ അവീവ്: ഹമാസ് ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിച്ചതായി റിപ്പോര്‍ട്ട്. ഗാസ സമാധാനകരാറിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായാണ് ഹമാസ് ഇസ്രയേല്‍ പൗരന്‍മാരെ മോചിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി ഹമാസ് ബന്ദികളാക്കി വച്ചിരുന്നവരില്‍ ജീവനോടെ ബാക്കിയുള്ള എല്ലാവരും മോചിപ്പിക്കപ്പെട്ടു.

രാവിലെ 11 മണിയോടെ തന്നെ ആദ്യഘട്ടമായി 7 പേരെ ഹമാസ് റെഡ് ക്രോസ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് രണ്ടാം ഘട്ടമായി 13 പെരെ കൂടി മോചിപ്പിച്ചത്. 20 ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ പിടികൂടിയ 1,900-ലധികം പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കും.

ബാര്‍ എബ്രഹാം കുപ്പര്‍ഷൈന്‍, എവ്യാതര്‍ ഡേവിഡ്, യോസെഫ്-ചൈം ഒഹാന, സെഗെവ് കല്‍ഫോണ്‍, അവിനാറ്റന്‍ ഓര്‍, എല്‍ക്കാന ബോബോട്ട്, മാക്‌സിം ഹെര്‍ക്കിന്‍, നിമ്രോഡ് കോഹന്‍, മതാന്‍ ആംഗ്രെസ്റ്റ്, മതാന്‍ സാന്‍ഗൗക്കര്‍, ഈറ്റന്‍ ഹോണ്‍, ഈറ്റന്‍ എബ്രഹാം മോര്‍, ഗാലി ബെര്‍മന്‍, സിവ് ബെര്‍മന്‍, ഒമ്രി മിറാന്‍, അലോണ്‍ ഒഹെല്‍, ഗൈ ഗില്‍ബോവ-ദലാല്‍, റോം ബ്രാസ്ലാവ്സ്‌കി, ഏരിയല്‍ കുനിയോ, ഡേവിഡ് കുനിയോ എന്നിവരാണ് ഹമാസ് മോചിപ്പിക്കുന്ന ഇസ്രയേലികള്‍. 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തിനിടെ ആയിരുന്നു ഇസ്രയേല്‍ പൗരന്‍മാരെ ഹമാസ് ബന്ധികളാക്കിയത്.

അതിനിടെ, ഇസ്രയേലിലുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. ഇതിന് ശേഷം ലോക നേതാക്കള്‍ പങ്കെടുക്കുന്ന ഗാസ സമാധാന ഉച്ചകോടിക്കായി അദ്ദേഹം ഈജിപ്തിലേക്ക് പോകും.

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ചത്ത പശുവിനെ ബീച്ചിൽ കണ്ടെത്തി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: യു എ ഇയിലെ അൽ മംസാർ ബീച്ചിൽ ചത്ത പശുവിനെ കണ്ടെത്തിയ സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ദുബൈ മുനിസിപ്പാലിറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പശുവിന്റെ ജഡം കെട്ടികിടന്നത് കൊണ്ട് പൊതുജനാരോഗ്യത്തിനോ പരിസ്ഥിതിക്കോ കുഴപ്പമുണ്ടാകില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി.

ശനിയാഴ്ചയാണ് സംഭവം നടന്നത്, ദുബൈയിലെ അൽ മംസാർ ബീച്ച് സന്ദർശിക്കാൻ എത്തിയവരാണ് പാറക്കെട്ടുകൾക്കിടയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. ഉടൻ തന്നെ സഞ്ചാരികൾ അധികൃതരെ വിവരമറിയിച്ചു. ദുബൈ പൊലീസും മുനിസിപ്പാലിറ്റി അധികൃതരും അതിവേഗം സ്ഥലത്ത് എത്തുകയും ജഡം അവിടെ നിന്ന് മാറ്റുകയും ചെയ്തു.

സംഭവം വലിയ ചർച്ച വിഷയമായതോടെ ബീച്ച് സന്ദർശിക്കാൻ പലർക്കും ഭയമായി. പ്രത്യേകിച്ചും വെള്ളത്തിൽ ഇറങ്ങിയാൽ എന്തെങ്കിലും ആരോഗ്യ പ്രശ്നമുണ്ടാകുമോ എന്ന പേടി ആയിരുന്നു പലർക്കും. എന്നാൽ ആശങ്കപെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ഇതിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രശ്നവുമില്ല.

കപ്പലിൽ പശുക്കളെ കൊണ്ട് പോകുന്നത് സാധാരണയാണ്. അതിൽ നിന്ന് ഒരു പശു കടലിൽ വീണതാകാം എന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുക ആണെന്നും അധികൃതർ വ്യക്തമാക്കി.

ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

ഷാർജ സെൻസസ്: പ്രവാസികളും വിവരം നൽകണമെന്ന് അധികൃതർ

ഷാർജ: ഷാർജയിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് ഭാഗമായി സെൻസസ് നടത്തുന്നു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയുള്ള ദിവസനങ്ങളിലാണ് സെൻസസ് നടത്തുന്നത്. ഷാർജയിൽ ജീവിക്കുന്ന ഓരോ വ്യക്തിയെയും കുറിച്ചുള്ള വിവരങ്ങൾ അറിയാനും സമൂഹത്തിന്റെ ആവശ്യങ്ങൾ കൃത്യമായി കണ്ടെത്താനും വേണ്ടിയാണ് സെൻസസ് നടത്തുന്നത് അധികൃതർ വ്യക്തമാക്കി.

ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് സെൻസസ് നടത്തുന്നത്. കൃത്യമായ ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും അത് വഴി ഭാവിയിൽ സ്വീകരിക്കേണ്ട വികസന പദ്ധതികൾക്ക് രൂപം നൽകാനുമാണ് സർക്കാരിന്റെ നീക്കം. പൗരന്മാരെയും പ്രവാസികളെയും സെൻസസിൽ ഉൾപ്പെടുത്തും. ജനങ്ങൾ സർക്കാർ നടപടികളോട് സഹകരിക്കണമെന്നും ഭരണാധികാരി അഭ്യർത്ഥിച്ചു.

സെൻസസ് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും അവ ഒരിടത്തും പ്രസിദ്ധീകരിക്കില്ല. എല്ലാ ആളുകൾ സെൻസസ് നടപടിക്രമങ്ങളോട് സഹകരിക്കണം. ഇതിൽ നിന്ന് വിട്ട് നിൽക്കുന്നവർ അവരുടെ അവകാശം നിഷേധിക്കുകയാണെന്നും ഷെയ്ഖ് സുൽത്താൻ വ്യക്തമാക്കി.

ഫോണിലൂടെയാകും ആദ്യ ഘട്ടത്തിൽ വിവരം തേടുക. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത വ്യക്തികളുടെ വീടുകളിൽ നവംബർ 3 മുതൽ ഫീൽഡ് സന്ദർശനങ്ങൾ നടത്തും. ഈ സെൻസസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഷാർജയിൽ മുന്നോട്ടുള്ള വികസ പദ്ധതികൾ പ്രഖ്യാപിക്കുക.

വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

വിഷ സിറപ്പ് കമ്പനിക്ക് പൂട്ടിട്ട് തമിഴ്‌നാട് സര്‍ക്കാര്‍; ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കി

ചെന്നൈ: രാജ്യത്ത് ഇരുപതോളം കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ചുമ സിറപ്പ് കോള്‍ഡ്രിഫ് നിര്‍മാണ കമ്പനി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍. ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ നിര്‍മ്മാണ ലൈസന്‍സ് റദ്ദാക്കി. മരുന്ന് നിര്‍മാണ കമ്പനിക്ക് ഗുണ നിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

മരുന്ന് നിര്‍മാണത്തിന് കമ്പനി സ്വീകരിക്കുന്നത് അശാസ്ത്രീയമായ രീതികളാണ് എന്നും മികച്ച ലബോറട്ടറികള്‍ ഇല്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. കമ്പനിയുമായി ബന്ധപ്പെട്ട് ഗുരുതരമായ മൂന്നൂറുലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ കഫ് സിറപ്പില്‍ 48.6 ശതമാനം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ആണ് കുട്ടികളെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് 0.1 ശതമാനമാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ അനുവദനീയമായ സാന്നിധ്യം.

നിരവധി സംസ്ഥാനങ്ങളിലായി കുറഞ്ഞത് 20 കുട്ടികളുടെ മരണത്തിന് കാരണമായ മായം ചേര്‍ത്ത കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍മ്മിച്ച തമിഴ്‌നാട് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ഉടമ രംഗനാഥനെ കഴിഞ്ഞ ദിവസം മധ്യമപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് പൂര്‍ണ്ണമായും റദ്ദാക്കുകയും കമ്പനി അടച്ചു പൂട്ടുന്നത്. തമിഴ്നാട്ടിലെ മറ്റ് മരുന്ന് നിര്‍മ്മാണ കമ്പനികളില്‍ പരിശോധന ശക്തമാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ആരോപണ വിധേയമായ കമ്പനിയാണ് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.

സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

സ്‌കൂളുകളും ഡിജിറ്റല്‍ പേയ്മെന്‍റിലേക്ക്, ഫീസ് യുപിഐ വഴി, നീക്കവുമായി കേന്ദ്രം

ഡല്‍ഹി: വിദ്യാഭ്യാസ സമ്പ്രദായം ആധുനികവല്‍ക്കരിക്കുന്നതിനും കൂടുതല്‍ സുതാര്യമാക്കുന്നതിനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഫീസ് പേയ്മെന്റ് പ്രക്രിയയില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഫീസ്, പരീക്ഷാ ഫീസ്, മറ്റ് സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കായി എല്ലാ സ്‌കൂളുകളും യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലേക്ക് മാറണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചു. സ്‌കൂളുകളുടെ ഭരണപരമായ പ്രക്രിയകള്‍ ലളിതമാക്കുന്നതിനൊപ്പം മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇത് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.

ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കത്തയച്ചു. ഫീസ് പേയ്മെന്റുകളില്‍ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനും ഭരണപരമായ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും പണമിടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കാനാണ് കത്തില്‍ ശുപാര്‍ശ ചെയ്യുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ പിശകുകളുടെ സാധ്യത കുറയ്ക്കുകയും കൂടുതല്‍ സുരക്ഷിതമായ റെക്കോര്‍ഡ് സൂക്ഷിക്കല്‍ പ്രക്രിയയിലേക്ക് നയിക്കുകയും ചെയ്യുമെന്നും മന്ത്രാലയം പ്രസ്താവിച്ചു.

ഈ സംവിധാനം നടപ്പിലാക്കിയാല്‍ ഫീസ് അടയ്ക്കാന്‍ മാതാപിതാക്കള്‍ ഇനി എല്ലാ മാസവും സ്‌കൂളുകള്‍ സന്ദര്‍ശിക്കേണ്ടി വരില്ല. അവര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകള്‍ വഴി യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഫീസ് അടയ്ക്കാന്‍ കഴിയും. ഇത് സമയം ലാഭിക്കുകയും പണമടയ്ക്കല്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യും. എന്‍സിആര്‍ടി, സിബിഎസ്ഇ, കെവിഎസ്, എന്‍വിഎസ് തുടങ്ങിയ സ്വയംഭരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പണമടയ്ക്കല്‍ സംവിധാനങ്ങള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

‘യുദ്ധം അവസാനിച്ചു’, ഗാസ സമാധാന ഉച്ചകോടിക്ക് മുന്‍പ് ട്രംപിന്റെ പ്രഖ്യാപനം

വാഷിങ്ടണ്‍: ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ ഷരം അല്‍ ശൈഖില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിരിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ഷ്യന്‍ പ്രസിഡന്റ് എല്‍-സിസിയും സംയുക്തമായി അധ്യക്ഷത വഹിക്കുന്ന ഉച്ചകോടിയില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. അതേസമയം, ഉച്ചകോടിക്ക് മുന്‍പ് തന്നെ ബന്ദിമോചനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഹമാസും അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍പ്രകാരം തിങ്കളാഴ്ച ഉച്ചവരെയാണ് ഹമാസിന് ബന്ദിമോചനത്തിന് സമയം നല്‍കിയത്. 47 ഇസ്രയേല്‍ ബന്ദികളെയാണ് ഹമാസ് കൈമാറേണ്ടത്. ഇതില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് കണക്ക്. പകരം, ഇസ്രായേല്‍ 250 പലസ്തീന്‍ തടവുകാരെയും 1,700 ല്‍ അധികം തടവുകാരെയും വിട്ടയക്കും.