ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

ഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്.

ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, ബിസിനസ്സ് ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഗൂഗിള്‍ ബ്രൗസര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുരക്ഷാ ഏജന്‍സി ആവര്‍ത്തിച്ചു. ഉപയോക്താക്കള്‍ പ്രത്യേകം തയ്യാറാക്കിയ വെബ് പേജുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് അറിയിപ്പ്.

വിന്‍ഡോസ്, മാക് അല്ലെങ്കില്‍ ലിനക്‌സ് മെഷീനില്‍ Google Chrome versions prior to 145.0.7632.116/117 for Windows, Google Chrome versions prior to 145.0.7632.116/117 for Mac, Google Chrome versions prior to 145.0.7632.116 for Linux പതിപ്പുകള്‍ക്ക് മുമ്പുള്ള പതിപ്പുകള്‍ ഉപയോഗിക്കരുതെന്നാണ്. ഉപയോക്താക്കള്‍ ഏറ്റവും പുതിയതും സുരക്ഷിതവുമായ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം.

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തവര്‍ ഞെട്ടി!, തുറന്നുവന്നത് മ്യൂസിക് വിഡിയോ

ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറില്‍ കൊടുത്തിരിക്കുന്ന ക്യൂആര്‍ കോഡ് ചര്‍ച്ചയാകുന്നു. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ പഴയ മ്യൂസിക് വിഡിയോ തുറന്നുവന്നതായാണ് ചിലരുടെ അവകാശവാദം. മാത്തമാറ്റിക്‌സ് ആന്‍ഡ് അപ്ലൈഡ് മാത്തമാറ്റിക്‌സ് പരീക്ഷ രാവിലെ 10:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെയായിരുന്നു.

ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ചു. ചോദ്യപേപ്പറിന്റെ മുകളില്‍ ഇടത് മൂലയില്‍ അച്ചടിച്ച ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോഴാണ് മ്യൂസിക് വിഡിയോയിലേക്ക് പോയതെന്ന് സോഷ്യല്‍മീഡിയ കമന്റുകള്‍ വ്യക്തമാക്കുന്നു. പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ നടപടിയായി സിബിഎസ്ഇ 2018ലാണ് ചോദ്യപേപ്പറുകളില്‍ ക്യൂആര്‍ കോഡ് അവതരിപ്പിച്ചത്.

മാര്‍ച്ച് ഒമ്പതിന് നടന്ന പരീക്ഷയിലാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ഇന്റര്‍നെറ്റില്‍ ആളുകളെ കബളിപ്പിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ‘റിക് റോളിങ്’ എന്ന ലിങ്കാണ് ഔദ്യോഗിക പരീക്ഷാ പേപ്പറില്‍ കടന്നുകൂടിയത്. പ്രതീക്ഷിച്ച വിവരങ്ങള്‍ക്ക് പകരം റിക് ആസ്റ്റ്‌ലിയുടെ ‘Never Gonna Give You Up’ എന്ന ഗാനത്തിന്റെ യൂട്യൂബ് വീഡിയോയിലേക്കാണ് പോയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചോദ്യപേപ്പറുകളിലെ ക്യുആര്‍ കോഡുകള്‍ വളരെ കൃത്യതയോടെ പരിശോധിക്കേണ്ടതാണെന്നിരിക്കെ, എങ്ങനെയാണ് ഇത്തരമൊരു അപ്രസക്തമായ ലിങ്ക് ഔദ്യോഗിക രേഖയില്‍ വന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. ഇത് സാങ്കേതികമായ പിഴവാണോ അതോ ബോധപൂര്‍വം ചെയ്തതാണോ എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര ചോദ്യപേപ്പര്‍ യഥാര്‍ത്ഥമാണെന്നും പരീക്ഷയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കി.

മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു; യുപിയില്‍ ആശുപത്രി പരിസരത്ത് അടിപിടി, അന്വേഷണം

മോര്‍ച്ചറിയില്‍ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചു; യുപിയില്‍ ആശുപത്രി പരിസരത്ത് അടിപിടി, അന്വേഷണം

ലഖ്‌നൗ: മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലികള്‍ കടിച്ചുമുറിച്ചതായി ആരോപണം. ഉത്തര്‍പ്രദേശിലെ താരക്പൂര്‍ സ്വദേശിയായ അഭിഷേക് മാലി എന്ന 26 കാരന്റെ മൃതദേഹം എലികള്‍ കടിച്ചുമുറിച്ചെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് വന്നത്. ഇതേത്തുടര്‍ന്ന് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

സംഭവത്തില്‍ അന്വേഷണം നടത്തി ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് ആശുപത്രി ജീവനക്കാര്‍ കുടുംബത്തിന് ഉറപ്പ് നല്‍കി. ഞായറാഴ്ച രാവിലെ അഭിഷേക് മാലിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. മൃതദേഹം ഫ്രീസറില്‍ വെക്കാന്‍ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐസില്‍ സൂക്ഷിച്ചിരിക്കുകയാണെന്നുമാണ് തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ മൃതദേഹം എടുക്കാന്‍ കുടുംബം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ എത്തിയപ്പോള്‍ നിറയെ മുറിവുകള്‍ കണ്ടെക്കുകയായിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അന്വേഷണം നടത്തുകയും ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സച്ചിന്‍ കിഷോര്‍ പറഞ്ഞു. ശരീരത്തില്‍ ചില മുറിവുകള്‍ കണ്ടെത്തിയെന്നും എന്നാല്‍ അത് എലികള്‍ ഉണ്ടാക്കിയതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുനില്‍ സിങ് പറഞ്ഞു.

ഇറാന്‍ ആക്രമണം: റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

ഇറാന്‍ ആക്രമണം: റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു

റിയാദ്: ഇറാന്‍ ആക്രമണത്തില്‍ റിയാദില്‍ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു. യുഎസ് സൈന്യം മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് ഒന്നിനാണ് കൊല്ലപ്പെട്ട സൈനികന് ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച ഖര്‍ജില്‍ നടന്ന മിസൈലാക്രമണത്തില്‍ പരിക്കേറ്റയാളാണ് മരിച്ചത്. ഇതോടെ ഇറാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഏഴായി. റിയാദില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. അത്യാവശ്യക്കാരല്ലാത്ത മുഴുവന്‍ യുഎസ് പൗരന്മാരോടും എംബസി ജീവനക്കാരോടും സൗദി വിടാന്‍ നിര്‍ദേശം യുഎസ് നല്‍കിയിട്ടുണ്ട്. യുഎസ് സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിര്‍ദേശം.

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

എണ്ണവിലയില്‍ വന്‍ കുതിപ്പ്, ബാരലിന് 114 ഡോളര്‍ കടന്നു; 23 ശതമാനത്തിന്റെ വര്‍ധന

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ, ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. 2022 മുതൽ പരിശോധിച്ചാല്‍ ആദ്യമായി അസംസ്‌കൃത എണ്ണവില ബാരലിന് 114 ഡോളറില്‍ എത്തി. ഇറാനെതിരെ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനിക നീക്കത്തെ തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും തടസ്സപ്പെട്ടതിനാലാണ് എണ്ണവില കുത്തനെ ഉയര്‍ന്നത്.

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 23 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 114 ഡോളറിന് മുകളില്‍ എത്തിയിരിക്കുകയാണ് വില. വെള്ളിയാഴ്ചത്തെ ക്ലോസിങ് വിലയായ 92.69 ഡോളറില്‍ നിന്ന് 16.5 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അമേരിക്കയില്‍ ഉല്‍പ്പാദിപ്പിക്കുന്ന അസംസ്‌കൃത എണ്ണയായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റും ബാരലിന് 114 ഡോളറിനാണ് വില്‍പ്പന നടത്തുന്നത്. വെള്ളിയാഴ്ചത്തെ ക്ലോസിങ് നിരക്കായ ബാരലിന് 90.90 ഡോളറിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.

യുഎസ് ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 36 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വിലയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ വര്‍ധന 28 ശതമാനമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും വാതകത്തിന്റെയും ഉല്‍പ്പാദനത്തിലും വിതരണത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന രാജ്യങ്ങള്‍ കുരുക്കിലായിരിക്കുകയാണ്.

ലോക എണ്ണ ആവശ്യകതയുടെ ഏകദേശം 20 ശതമാനം വരുന്ന ഏകദേശം 15 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ സാധാരണയായി എല്ലാ ദിവസവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് സ്വതന്ത്ര ഗവേഷണ സ്ഥാപനമായ റിസ്റ്റാഡ് എനര്‍ജി പറയുന്നു. ഇറാനിയന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളുടെ ഭീഷണി കാരണം സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ഖത്തര്‍, ബഹ്റൈന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്ന് എണ്ണയും വാതകവും കൊണ്ടുപോകുന്ന ടാങ്കറുകള്‍ ഇറാന്‍ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇറാഖ്, കുവൈറ്റ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം കുറച്ചിരിക്കുകയാണ്. ക്രൂഡ് കയറ്റുമതി കുറഞ്ഞതിനാല്‍ സംഭരണ ടാങ്കുകള്‍ നിറയുകയാണ്. യുദ്ധം ആരംഭിച്ചതിനുശേഷം ഇറാന്‍, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നിവ എണ്ണ, വാതക സൗകര്യങ്ങള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് വിതരണ ആശങ്കകള്‍ രൂക്ഷമാക്കിയിട്ടുണ്ട്.

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

സഞ്ജുവില്‍ പ്രതീക്ഷയോടെ; ടി20 ലോകകപ്പില്‍ ഇന്ന് കിരീട പോരാട്ടം; ഇന്ത്യ- ന്യൂസിലന്‍ഡിനെതിരെ

അഹമ്മദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടും ബൂട്ടുകെട്ടുന്നത്.

ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍, വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിങ്ങോ പുറത്തായേക്കും. ആറാം ബൗളറുടെ കുറവാണ് ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം. അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്താത്തതും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. എങ്കിലും അഭിഷേക് ടീമില്‍ തുടര്‍ന്നേക്കും. അഭിഷേകിന് പകരം റിങ്കു സിങ്ങിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വന്തം നാട്ടില്‍ ടി 20 ലോകകപ്പ് ജേതാക്കള്‍ ആയവര്‍ ആരുമില്ല എന്ന ചരിത്രം തിരുത്തിയെഴുതാനും സൂര്യയും സംഘവും ആഗ്രഹിക്കുന്നണ്ട്.

ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓഫ് സ്പിന്നര്‍ കോള്‍ മകോന്‍കിയാണ് കിവീസിന്റെ വജ്രായുധം. സ്പിന്നര്‍ ഇഷ് സോധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജെയിംസ് നീഷാം പുറത്തിരിക്കും.