by Midhun HP News | Oct 12, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യക്കാരുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ അളവ് പുറത്തുവിട്ട് മോര്‍ഗന്‍ സ്റ്റാന്‍ലി. 2025 ജൂണ്‍ മാസത്തെ കണക്കനുസരിച്ച് ഇന്ത്യക്കാര്‍ 34,600 ടണ്‍ സ്വര്‍ണം കൈവശം വെക്കുന്നു. ഇതിന്റെ നിലവിലെ മൂല്യം ഏകദേശം 300 ലക്ഷം കോടി രൂപയോളം വരും. ഈ സ്വര്‍ണ ശേഖരം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ ഏതാണ്ട് 88.8 ശതമാനത്തോളം വരുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളുടെ കൈവശമുള്ള ഓഹരി നിക്ഷേപത്തിന്റെ 3.1 മടങ്ങ് അധികമാണ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ മൂല്യം. 2025 ജൂണ്‍ വരെയുള്ള ഒരു വര്‍ഷത്തെ ആഗോള സ്വര്‍ണ ഡിമാന്‍ഡിന്റെ 26 ശതമാനവും ഇന്ത്യയില്‍ നിന്നാണ് . 5 വര്‍ഷത്തെ ശരാശരി 23% ആയിരുന്നു. 28 ശതമാനം ഡിമാന്‍ഡുമായി ചൈന മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. സാംസ്‌കാരികപരമായ അടുപ്പം, നിക്ഷേപപരമായ ആവശ്യം, സാമ്പത്തിക ഘടകങ്ങള്‍ എന്നിവ കാരണം ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ വിപണികളിലൊന്നാണ് ഇന്ത്യ.
ആഭരണങ്ങള്‍ക്ക് പ്രാധാന്യം കുറയുന്നു; നിക്ഷേപം കൂടുന്നു
സ്വര്‍ണത്തിനുള്ള ഡിമാന്‍ഡില്‍ മൂന്നില്‍ രണ്ട് ഭാഗവും ആഭരണങ്ങള്‍ക്കാണെങ്കിലും, സ്വര്‍ണ ബിസ്‌ക്കറ്റുകളുടെയും നാണയങ്ങളുടെയും ഡിമാന്‍ഡ് വര്‍ധിച്ചുവരുന്നു. 2020 ജൂണില്‍ 23.9 ശതമാനമായിരുന്ന ഈ ഡിമാന്റ് 2025 ജൂണില്‍ 32 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വര്‍ണത്തിന്റെ ഉപഭോഗം 750 ടണ്ണിനും 840 ടണ്ണിനും ഇടയിലായി ഒതുങ്ങിനില്‍ക്കുകയാണ്. 2011-ലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗമായ 1,145 ടണ്ണിനെ അപേക്ഷിച്ച് ഇത് കുറവാണ്. എങ്കിലും, ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നതോടെ ഉപഭോഗത്തിന്റെ മൂല്യം റെക്കോര്‍ഡ് നിലയിലെത്തി.

വഴിമാറുന്ന നിക്ഷേപം
കുടുംബങ്ങളുടെ സമ്പാദ്യം ഓഹരി പോലുള്ളവയിലേക്ക് മാറുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കുടുംബങ്ങളുടെ സമ്പാദ്യത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ പങ്ക് കുറഞ്ഞു. 2024 സാമ്പത്തിക വര്‍ഷത്തില്‍ 40 ശതമാനമായിരുന്നത് 2025-ല്‍ 35 ശതമാനമായി. കോവിഡിന് മുമ്പ് ഇത് 46 ശതമാനമായിരുന്നു. അതേസമയം, ഓഹരി നിക്ഷേപം 2024-ലെ 8.7 ശതമാനത്തില്‍ നിന്ന് 2025-ല്‍ 15.1 ശതമാനമായി ഉയര്‍ന്ന് സര്‍വ്വകാല റെക്കോര്‍ഡ് രേഖപ്പെടുത്തി. കോവിഡിന് മുമ്പ് ഇത് 4 ശതമാനം മാത്രമായിരുന്നു.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ പൂര്‍ണസജ്ജമായ എംബസി പുനരാംഭിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ധാരണ. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്താഖിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് സഹകരണം ശക്തമാക്കുന്നെന്ന സൂചനകള്‍ നല്‍കുന്നത്. ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി താലിബാന്‍ പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു ചര്‍ച്ചകള്‍ എന്നാണ് പുറത്തുവരുന്ന വിവരം.

ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണവും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു. അഫ്ഗാന്‍ ജനതയോടും അവരുടെ ഭാവിയിലും ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയായികുന്നു ജയശങ്കറിന്റെ പ്രതികരണം. ‘ഇന്ത്യയുടെ ഔദ്യോഗിക ഇടപെടലിനായി കാബൂളില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്, എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ഇന്ത്യന്‍ ഇടപെടല്‍ ശക്തമാക്കുമ്പോഴും സുരക്ഷാ ആശങ്കകളും ചര്‍ച്ചയില്‍ വിഷയമായെന്നും മന്ത്രി അറിയിച്ചു. പാകിസ്ഥാന്റെ പേര് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നേരിടുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പൊതുവായ ഭീഷണി പ്രധാന വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
അഫ്ഗാനിസ്ഥാനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പദ്ധതികളും പുതിയതായി ആരംഭിക്കും. ഇവ സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ തുടര്‍ചര്‍ച്ചകളില്‍ ഉണ്ടാകുമെന്നും എസ് ജയശങ്കര്‍ അറിയിച്ചു. അഫ്ഗാന്‍ ആശുപത്രികള്‍ക്ക് എംആര്‍ഐ, സിടി സ്‌കാന്‍ മെഷീനുകള്‍, കാന്‍സര്‍ മരുന്നുകള്‍, വാക്‌സിനുകള്‍, ആംബുലന്‍സുകള്‍ എന്നിവയും ഇന്ത്യ നല്‍മെന്നും മന്ത്രി അറിയിച്ചു.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
സ്റ്റോക് ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വേലയിലെ മനുഷ്യാവകാശ പ്രവർത്തകയാണ് മരിയ കൊരീന. ജനാധിപത്യ പോരാട്ടങ്ങൾക്കുള്ള അംഗീകാരമായാണ് മരീനയ്ക്ക് പുരസ്കാരം നൽകിയത്. നിലവിൽ വെനസ്വേലയിലെ പ്രതിപക്ഷ നേതാവാണ് മരിയ കൊരീന മച്ചാഡോ.

വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അക്ഷീണം പ്രവർത്തിച്ചതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനും മുന്നിൽ നിന്നും പ്രവർത്തിച്ച വ്യക്തിയാണ് മരിയ കൊറിന മച്ചാഡോയെന്ന് പുരസ്കാര സമിതി വ്യക്തമാക്കി.
നൊബേല്‍ സമ്മാനത്തിന് ഇത്തവണ 338 നാമനിര്‍ദേശങ്ങളാണ് ലഭിച്ചിരുന്നത്. നൊബേല്‍ പുരസ്‌കാര സമിതിക്ക് ഇതുവരെ ലഭിച്ച നാമനിര്‍ദേശങ്ങളില്‍ 244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെട്ടിരുന്നു. നൊബേൽ പുരസ്കാരം ലഭിക്കാൻ തനിക്ക് അർഹതയുണ്ടെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.


by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയുമായി യശസ്വി ജയ്‌സ്വാള്‍. ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് താരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കുറിച്ചത്. 145 പന്തുകള്‍ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്.
ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെന്ന നിലയിലാണ്. ആദ്യ കളിയില്‍ ബാറ്റിങ് പരാജയപ്പെട്ട സായ് സുദര്ശന് അര്‍ധ സെഞ്ച്വറിയുമായി യശസ്വിക്ക് മികച്ച പിന്തുണ നല്‍കി ക്രീസിലുണ്ട്.

യശസ്വി 106 റണ്‍സുമായും സായ് സുദര്‍ശന്‍ 63 റണ്‍സുമായും ബാറ്റിങ് തുടരുന്നു. ഇന്നും ഫോമിലെത്തിയില്ലെങ്കില്‍ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തില്‍ നില്‍ക്കെയാണ് സായ് മികവിലേക്കുയര്‍ന്നത്. ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗില്‍ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങള്‍ക്കു ശേഷമാണ് ആദ്യമായി ഗില്‍ ടോസ് ജയിക്കുന്നത്.

ഇന്ത്യയ്ക്ക് ഓപ്പണര്‍ കെഎല്‍ രാഹുലിനെയാണ് നഷ്ടമായത്. താരം 54 പന്തില്‍ 5 ഫോറും ഒരു സിക്സും സഹിതം 38 റണ്‍സുമായി മടങ്ങി. ജോമല്‍ വാറിക്കന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇംമ്ലാചാണ് താരത്തെ പുറത്താക്കിയത്. കരുതലോടെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങിയത്. സ്‌കോര്‍ 58ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
ഭോപ്പാല്‍: മധ്യപ്രദേശില്‍ റിട്ടയേര്‍ഡ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് സ്വത്തുക്കള്‍ കണ്ടെത്തി. അഴിമതി വിരുദ്ധ ഓംബുഡ്സ്മാന്‍ ലോകായുക്ത നടത്തിയ റെയ്ഡില്‍ പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജിപി മെഹ്റയുടെ വീട്ടില്‍ നിന്നാണ് സ്വത്തുക്കള്‍ കണ്ടെടുത്തത്.
36.04 ലക്ഷം രൂപയും 2.649 കിലോ സ്വര്‍ണം, 5.523 കിലോ വെള്ളി, സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പോളിസികള്‍, ഓഹരി രേഖകള്‍, സ്വത്തുക്കള്‍, നാല് ആഡംബര കാറുകള്‍ എന്നിവയടക്കം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യം കൃത്യമായി കണക്കാക്കിയിട്ടിലെന്നും കോടികള്‍ വില വരുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിച്ചെടുത്ത രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍, ബാങ്കിങ് രേഖകള്‍ എന്നിവ ഫൊറന്‍സിക് സംഘങ്ങള്‍ക്ക് പരിശോധിക്കാന്‍ അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോകായുക്തയിലെ ഡിഎസ്പി റാങ്കിലുള്ള നാല് ഉദ്യോഗസ്ഥര്‍ ഭോപ്പാലിലും നര്‍മ്മദാപുരത്തുമുള്ള നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
മെഹ്റയുടെ മണിപ്പുരം കോളനിയിലെ ആഡംബര വസതിയില്‍ നിന്ന് 8.79 ലക്ഷം രൂപ പണവും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും 56 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപങ്ങളും കണ്ടെത്തി. രണ്ടാമത്തെ വസതിയായ ഡാന പാനിക്ക് സമീപമുള്ള ഓപാല്‍ റീജന്‍സിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 26 ലക്ഷം രൂപ, 3.05 കോടി രൂപ വിലമതിക്കുന്ന 2.6 കിലോ സ്വര്‍ണ്ണവും, 5.5 കിലോ വെള്ളിയും കണ്ടെത്തി.


നര്‍മ്മദാപുരരത്തെ സൈനി ഗ്രാമത്തിലെ മെഹ്റയുടെ ഫാംഹൗസില്‍ നിന്ന് 17 ടണ്‍ തേന്‍, ആറ് ട്രാക്ടറുകളും മെഹ്റയുടെ കുടുംബത്തിന്റെ പേരിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന 32 കോട്ടേജുകള്‍, പൂര്‍ത്തിയായ ഏഴ് കോട്ടേജുകള്‍, മത്സ്യകൃഷി സൗകര്യങ്ങളുള്ള കുളം, ഫാം ഹൗസ്, ക്ഷേത്രം, ആഡംബര കാറുകളും കണ്ടെത്തി. മെഹ്റയുടെ ബിസിനസ് ഗോവിന്ദ്പുര ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കെ.ടി. ഇന്‍ഡസ്ട്രീസിലേക്ക് അന്വേഷണം വ്യാപിച്ചു. ഉപകരണങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍, 1.25 ലക്ഷം രൂപ, മെഹ്റയുടെ ബന്ധുക്കള്‍ സ്ഥാപനത്തില്‍ പങ്കാളികളാണെന്ന് കാണിക്കുന്ന രേഖകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

by Midhun HP News | Oct 10, 2025 | Latest News, ദേശീയ വാർത്ത
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യ തോറ്റെങ്കിലും മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. താരം ഏകദിന ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്താണ് കളം വിട്ടത്. 8ാം സ്ഥാനത്തിറങ്ങി 77 പന്തില്‍ താരം അടിച്ചുകൂട്ടിയത് 94 റണ്‍സ്. കന്നി ഏകദിന സെഞ്ച്വറി വെറും 6 റണ്‍സില്‍ നഷ്ടമായതാണ് നിരാശപ്പെടുത്തിയത്.
ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ (പുരുഷ, വനിത) 8ാം സ്ഥാനത്തോ അതിനു താഴെയോ ഇറങ്ങി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുന്ന താരമായി റിച്ച മാറി. റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയയുടെ നതാന്‍ കോള്‍ടന്‍ നെയ്‌ലിനെയാണ് റിച്ച പിന്തള്ളിയത്. 2019ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കോള്‍ടര്‍ നെയ്ല്‍ നേടിയ 92 റണ്‍സാണ് റിച്ച പഴങ്കഥയാക്കിയത്.
വനിതാ വിഭാഗത്തില്‍ ഈ റെക്കോര്‍ഡ് നേരത്തെ മറ്റൊരു ഇന്ത്യന്‍ താരമായ പൂജ വസ്ത്രാക്കറുടെ പേരിലാണ്. 2022ലെ ലോകകപ്പില്‍ താരം പാകിസ്ഥാനെതിരെ 67 റണ്‍സ് നേടിയതായിരുന്നു വനിതാ വിഭാഗത്തില്‍ ഇതുവരെയുണ്ടായിരുന്ന റെക്കോര്‍ഡ്. ഒരു ലോകകപ്പ് പോരാട്ടത്തില്‍ 8ാം സ്ഥാനത്തിറങ്ങി 80നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ താരമായും (പുരുഷ, വനിത) റിച്ച മാറി. 2019ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ എട്ടാം സ്ഥാനത്തിറങ്ങി രവീന്ദ്ര ജഡേജ അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. താരം പക്ഷേ 77റണ്‍സാണ് കണ്ടെത്തിയത്.



Recent Comments