‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡ്; പെൺകുട്ടികൾ വിട്ടു നിൽക്കണം, അല്ലെങ്കിൽ 50 കഷണങ്ങളായേക്കാം’

‘ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡ്; പെൺകുട്ടികൾ വിട്ടു നിൽക്കണം, അല്ലെങ്കിൽ 50 കഷണങ്ങളായേക്കാം’

ലഖ്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നു നിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ഇത്തരം ബന്ധങ്ങൾ കൊടിയ ചൂഷണങ്ങൾക്ക് ഇടയാക്കുമെന്ന് ആനന്ദി ബെൻ പറഞ്ഞു. വാരാണസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കവേയാണ് ആനന്ദിബെൻ പട്ടേലിന്റെ പ്രസ്താവന.

‘‘എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പെൺമക്കൾ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എന്നാൽ, നിങ്ങൾ അതിൽ നിന്ന് വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാം’’– ഗവർണർ പറഞ്ഞു.

ലിവ്-ഇൻ ബന്ധങ്ങൾ ഇപ്പോൾ പ്രചാരത്തിലായിരിക്കാം, പക്ഷേ അത് ചെയ്യരുത്. നിങ്ങളുടെ ജീവിതത്തെക്കുറിച്ച് നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ എടുക്കുക. കഴിഞ്ഞ 10 ദിവസമായി, അത്തരം കേസുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തനിക്ക് ലഭിക്കുന്നുണ്ട്. അവരെ കാണുമ്പോഴെല്ലാം നമ്മുടെ പെൺമക്കൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പുകൾ നടത്തുന്നതെന്ന് ചിന്തിച്ചുപോകുന്നു.” ആനന്ദിബെൻ പട്ടേൽ പറഞ്ഞു. സർവകലാശാല പരിപാടിയിൽ വച്ച് ലിവ് ഇൻ റിലേഷൻഷിപ്പുകളെക്കുറിച്ച് ഗവർണർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതു രണ്ടാം തവണയാണ്. ലിവ് ഇൻ റിലേഷൻഷിപ്പുകളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ മനസ്സിലാകുമെന്നായിരുന്നു അന്നു ഗവർണർ പറഞ്ഞത്. 15-നും 20-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ കുഞ്ഞുങ്ങളെയും കയ്യിലേന്തി നിൽക്കുന്നത് കാണാൻ സാധിക്കുമെന്ന് ​ഗവർണർ പറഞ്ഞു.

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

ഫിലിപ്പീന്‍സില്‍ വന്‍ ഭൂകമ്പം, 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്, അതീവ ജാഗ്രതാ നിര്‍ദേശം

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കന്‍ ഫിലിപ്പീന്‍സ് പ്രവിശ്യയില്‍ പുലര്‍ച്ചെയുണ്ടായത്. ഇതേത്തുടര്‍ന്ന് തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വലിയ നാശനഷ്ടമുണ്ടായേക്കാവുന്ന തരത്തില്‍ വന്‍ തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.

മിന്‍ഡാനാവോ മേഖലയിലെ ഡാവോ ഓറിയന്റലിലെ മനായ് പട്ടണത്തിനടുത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തി വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ പറഞ്ഞു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാനും, രക്ഷാപ്രവര്‍ത്തകര്‍ സജ്ജമായിരിക്കാനും പ്രസിഡന്റ് നിര്‍ദേശിച്ചു.

തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജി അറിയിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാവോ നഗരത്തിലെ സ്‌കൂളുകളില്‍ നിന്നും കുട്ടികളെ ഒഴിപ്പിച്ചു. ഏകദേശം 5.4 ദശലക്ഷം ആളുകളാണ് ഈ മേഖലയില്‍ താമസിക്കുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള തീരദേശ പ്രദേശങ്ങളെ അപകടകരമായ സുനാമി തിരമാലകൾ ബാധിച്ചേക്കാമെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. ദക്ഷിണ ഫിലിപ്പീൻസിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് ഇന്തോനേഷ്യ വടക്കൻ സുലവേസി, പപ്പുവ മേഖലകളിലും സുനാമി മുന്നറിയിപ്പ് നൽകിയതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്‌സ് ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ 30-ന് ഫിലിപ്പീന്‍സിലെ സെബുവിലെ മധ്യ പ്രവിശ്യയിലുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 74 പേരാണ് മരിച്ചത്.

JEE, NEET,CUET 2026: ഇനി മുതൽ ആധാർ വിലാസം ആധാരമാക്കി പരീക്ഷാകേന്ദ്രം

JEE, NEET,CUET 2026: ഇനി മുതൽ ആധാർ വിലാസം ആധാരമാക്കി പരീക്ഷാകേന്ദ്രം

ദേശീയതല പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രങ്ങൾ നിർണ്ണയിക്കുന്ന രീതി മാറ്റുന്നതിനായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ‌ടി‌എ) പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.

2026-27 അക്കാദമിക് സെഷൻ മുതൽ, ജെഇഇ മെയിൻ, നീറ്റ്-യുജി, സിയുഇടി-യുജി തുടങ്ങിയ പരീക്ഷകൾക്ക് എഴുതുന്ന പരീക്ഷാർത്ഥികൾക്ക് ഇനി അവരുടെ ഇഷ്ടപ്പെട്ട പരീക്ഷാ നഗരങ്ങൾ തെരഞ്ഞെടുക്കാൻ കഴിയില്ല.

ഇതുവരെ വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ട നഗരങ്ങളിൽ പരീക്ഷ എഴുതാൻ ചോയ്സ് നൽകാമായിരുന്നു. എന്നാൽ, ഇനി മുതൽ പരീക്ഷാർത്ഥിയുടെ ആധാർ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക എന്ന് എൻടിഎ അറിയിച്ചു.

വിലാസാധിഷ്ഠിത പരീക്ഷാ കേന്ദ്രം
പരീക്ഷാകേന്ദ്രങ്ങൾ സംബന്ധിച്ച പുതിയ തീരുമാനം, സുതാര്യത വർദ്ധിപ്പിക്കുന്നതിനും ദുരുപയോഗം തടയുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്.

ആൾമാറാട്ടവും വഞ്ചനയും തടയുന്നതിനും നീതിപൂർവകമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ മാറ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻടിഎ വിശദീകരിച്ചു.

മുമ്പ്, അപേക്ഷകൾ പൂരിപ്പിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് മൂന്നോ നാലോ നഗരങ്ങൾ തെരഞ്ഞെടുക്കാമായിരുന്നു.

പുതിയ സംവിധാനത്തിന് കീഴിൽ, ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ള പരീക്ഷാർത്ഥികൾക്ക് ആധാറിൽ രജിസ്റ്റർ ചെയ്ത വിലാസങ്ങൾക്ക് സമീപം കേന്ദ്രങ്ങൾ നൽകും, ഇത് എല്ലാ വിദ്യാർത്ഥികൾക്കും പരീക്ഷ എഴുതാൻ കൂടുൽ സഹായകരമാകും.

ആധാർ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യണം
സ്വന്തം സ്ഥലത്ത് നിന്ന് മാറി നിന്ന് പഠിക്കുന്ന വിദ്യാർത്ഥികളിൽ ഈ മാറ്റം ആശങ്ക ഉളവാക്കിയിട്ടുണ്ട്, കാരണം ആധാർ വിശദാംശങ്ങൾ മാറിയാൽ യാത്ര ബുദ്ധിമുട്ട് നേരിടേണ്ടി വരും.

അപേക്ഷാ കാലയളവിന് വളരെ മുമ്പുതന്നെ ആധാർ വിവരങ്ങൾ പരിശോധിച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് എൻ‌ടി‌എ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു,

അപേക്ഷ സമർപ്പിച്ചുകഴിഞ്ഞാൽ ഇതിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതുക്കിയ നയം 2026 ജനുവരിയിലെ ജെഇഇ മെയിൻ സെഷനിൽ പ്രാബല്യത്തിൽ വരും, അതിനുശേഷം നടക്കുന്ന മറ്റ് പരീക്ഷകൾക്കും ഇത് ബാധകമാകും.

വിലാസം അടിസ്ഥാനമാക്കിയുള്ള പരീക്ഷാ കേന്ദ്രം അനുവദിക്കുന്നതിനൊപ്പം, കൺഫർമേഷൻ പ്രക്രിയയും എൻടിഎ കർശനമാക്കിയിട്ടുണ്ട്.

പരീക്ഷാർത്ഥികളുടെ പേര്, ജനന തീയതി, ആധാർ കാർഡിലെ മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഉള്ളതുപോലെയാകണം.

ചെറിയ പൊരുത്തക്കേടുകളോ അക്ഷരത്തെറ്റുകളോ പോലും അപേക്ഷ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാൽ ഇത് തമ്മിൽ പരിശോധിച്ച് ഇതിൽ ഏതെങ്കിലും തിരുത്ത് ആവശ്യമാണെങ്കിൽ ഉടനടി പരിഹരിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.

കാറ്റഗറി സർട്ടിഫിക്കറ്റുകൾ
എസ്‌സി, എസ്ടി, ഒബിസി, ഇഡബ്ല്യുഎസ്, പിഡബ്ല്യുഡി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾ അവരുടെ കാറ്റഗറി സർട്ടിഫിക്കറ്റുകൾ ആധാർ, ക്ലാസ് 10 രേഖകൾ എന്നിവയുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഏതെങ്കിലും പൊരുത്തക്കേട് സംവരണത്തിനുള്ള അയോഗ്യതയിലേക്കോ നിരസിക്കലിലേക്കോ നയിച്ചേക്കാം.

പരീക്ഷാ പ്രക്രിയ സുഗമമാക്കുന്നതിനും പരീക്ഷാർത്ഥി പരിശോധനയിൽ നീതി പുലർത്തുന്നതിനും വേണ്ടിയുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമെന്നാണ് ഈ മാറ്റങ്ങളെ എൻടിഎവിശേഷിപ്പിച്ചത്. രേഖകൾ തമ്മിൽ പൊരുത്തക്കേടുണ്ടായാൽ പരീക്ഷ എഴുതാനുള്ള അവരുടെ സാധ്യത ഇല്ലാതാക്കുമെന്ന് എൻടിഎ മുന്നറിയിപ്പ് നൽകുന്നു.

ടേക്ക് ഓഫിനിടെ സ്വകാര്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

ടേക്ക് ഓഫിനിടെ സ്വകാര്യ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി; ഒഴിവായത് വന്‍ ദുരന്തം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദില്‍ സ്വകാര്യവിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. നാല് യാത്രികരും രണ്ട് പൈലറ്റുമാരും സഞ്ചരിച്ച വിമാനമാണ് വന്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഭോപാലിലേക്ക് പറക്കാനായി ടേക്ക് ഓഫിന് ശ്രമിക്കുന്നതിനിടെയാണ് ചെറുവിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയത്. നിയന്ത്രണം നഷ്ടപ്പെട്ട വിമാനം എയര്‍ സ്ട്രിപ്പിന്റെ മതില്‍ ഇടിക്കാതെ തൊട്ടടുത്ത് പോയി നിന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

ഫാറൂഖാബാദിനെ മുഹമ്മദാബാദ് എയര്‍ സ്ട്രിപ്പിലായിരുന്നു സംഭവം. ജെഫ്ഫ്‌സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. റണ്‍വെ വിട്ട് പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഫാറൂഖാബാദിനെ മുഹമ്മദാബാദ് എയര്‍ സ്ട്രിപ്പിലായിരുന്നു സംഭവം. ജെഫ്ഫ്‌സെര്‍വ് ഏവിയേഷന്റെ ഇരട്ട എഞ്ചിന്‍ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ച രാവിലെ 11.45 ഓടെയായിരുന്നു സംഭവം. റണ്‍വെ വിട്ട് പുറത്തുപോയ വിമാനം എയര്‍ സ്ട്രിപ്പിന്റെ ചുറ്റുമതിലിന്റെ 400 മീറ്റര്‍ അടുത്ത് വരെയെത്തി നില്‍ക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

ദുബൈ: രണ്ട് വയസുകാരനായ കുട്ടിയെ തല്ലിയെന്ന പരാതിയിൽ പ്രതിക്ക് പിഴ ശിക്ഷ. ദുബൈയിലെ മിസ്ഡിമെനർ കോടതിയാണ് പ്രതിക്ക് 1000 ദിർഹം ശിക്ഷ വിധിച്ചത്. പ്രതിയുടെ മകളെ ശല്യപ്പെടുത്തിയതാണ് മർദ്ദനത്തിന് കാരണമായി പറയുന്നത്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവം നടന്നത്. ഷോപ്പിംഗ് മാളിലെ പ്ലേ ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ഏഷ്യൻ പൗരന്റെ രണ്ട് വയസുകാരനായ ആൺകുട്ടിയെ യൂറോപ്യൻ പൗരനായ വ്യക്തി അടിക്കുക ആയിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവ് ഓടി വന്നു. ആ സമയം കൊണ്ട് പ്രതി കടന്നു കളഞ്ഞു എന്നാണ് പരാതി.

എന്നാൽ കുട്ടിയെ യൂറോപ്യൻ പൗരൻ തല്ലുന്നത് കണ്ടെന്നും,അടി കൊണ്ട് കുട്ടി തെറിച്ചു പോയി മതിലിൽ ഇടിക്കുക ആയിരുന്നു എന്നുമാണ് കുട്ടിയുടെ അച്ഛൻ നൽകിയ മൊഴി.എന്നാൽ, മകളെ ശല്യം ചെയ്യുന്നത് കണ്ടപ്പോൾ കുട്ടിയെ തള്ളി മാറ്റുക മാത്രമാണ് ചെയ്തത്. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും കുട്ടിയുടെ പിതാവ് തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നും പ്രതി വാദിച്ചു. മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ കുട്ടിയുടെ ദേഹത്ത് പരിക്കുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അതെ സമയം കുട്ടിയെ തള്ളിയിട്ടത് കുറ്റകരമാണെന്ന് കോടതി നീരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് 1000 ദിർഹം പിഴ ശിക്ഷ വിധിച്ചത്.

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

വയനാടിന് കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഡല്‍ഹിയില്‍; അമിത് ഷായുമായി കൂടിക്കാഴ്ച

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് പാക്കേജില്‍ സംസ്ഥാനത്തിന് കൂടുതല്‍ ധനസഹായം തേടിയാണ് മുഖ്യമന്ത്രി അമിത് ഷായെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. അരമണിക്കൂറോളം കേന്ദ്രമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി, എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

ശബരിമല സ്വര്‍ണപ്പാളി വിവാദം കേരളത്തില്‍ കത്തി നില്‍ക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനം. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായം അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വയനാട് പുനര്‍ നിര്‍മ്മാണത്തിന് രണ്ടായിരം കോടിയാണ് കേരളം ചോദിച്ചത്. ഇതുവരെ 206. 56 കോടി രൂപ മാത്രമാണ് അനുവദിച്ചത്.

കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. എയിംസ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കാണുന്നുണ്ട്. നാളെ രാവിലെ 10 മണിക്കാണ് മുഖ്യമന്ത്രിയും മോദിയുമായുള്ള കൂടിക്കാഴ്ച.

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ കാണാനും മുഖ്യമന്ത്രി സമയം തേടിയിട്ടുണ്ട്. ദേശീയപാത വികസനം അടക്കമുള്ളവ ഉന്നയിച്ചേക്കും. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്.