by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അസമിലെ ജോര്‍ഹട്ടിന് സമീപത്ത് തകര്‍ന്നു വീണ സുഖോയ് 30 MKI യുദ്ധവിമാനത്തിലെ വൈമാനികര്‍ക്ക് വീരമൃത്യു. അപകടത്തില്‍ സ്ക്വാഡ്രണ്‍ ലീഡര്‍ അനുജ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് പുര്‍വേഷ് ദുരഗ്കര്‍ എന്നിവര്‍ക്ക് ജീവന് നഷ്ടമായതായി വ്യോമസേന സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി ജോര്‍ഹട്ട് എയര്‍ബേസില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക് ഓഫ് ചെയതിന് പിന്നാലെ 7.42ന് വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥരുടെ മരണം വ്യോമ സേന സ്ഥിരീകരിച്ചത്. ‘അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ വ്യോമസേനയിലെ എല്ലാ ഉദ്യോഗസ്ഥരും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു,’ ഐഎഎഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI യുദ്ധവിമാനം നിലവില്‍ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് ആണ് നിര്‍മിക്കുന്നത്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യന്‍ വ്യോമസേന എക്സില്‍ കുറിച്ചു.
ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ വിവരങ്ങള്‍ ലഭ്യമല്ല. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI ഇരുസീറ്റര്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍മിച്ച യുദ്ധവിമാനമാണിത്.


by Midhun HP News | Mar 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന് അസറ്റ് കണ്ട്രോള് പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചത്.
‘പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കുന്ന 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല, കാരണം ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കുന്നുള്ളൂ. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണ്, ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണമായി പ്രതീക്ഷിക്കുന്നു. ഇറാന് ആഗോള ഊര്‍ജമേഖലത്തെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മര്‍ദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,’ ബെസ്സെന്റ് എക്സ് പോസ്റ്റില്‍ കുറിച്ചു.


by Midhun HP News | Mar 5, 2026 | Latest News, ദേശീയ വാർത്ത
വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ആണവ ആയുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ മിനട്ട്മാന്‍ -3 പരീക്ഷിച്ച് യുഎസ്. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് ചൊവ്വാഴ്ച രാത്രി മിസൈല്‍ വിക്ഷേപിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസിന്റെ ‘ഡൂംസ്ഡേ’ മിസൈല്‍ എന്നാണ് മിനട്ട്മാന്‍ -3 അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാനിലെ ഹിരോഷിമയില്‍ യുഎസ് പ്രയോഗിച്ച ആറ്റംബോംബിനേക്കാള്‍ 20 മടങ്ങ് പ്രഹരശേഷിയുള്ള ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. ഏകദേശം 10,000 കിലോമീറ്ററോളം ദൂരപരിധിയും മണിക്കൂറില്‍ 24,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയും.യുഎസ് എയര്‍ഫോഴ്സ് ഗ്ലോബല്‍ സ്ട്രൈക്ക് കമാന്‍ഡ് നടത്തിയ ഈ പരീക്ഷണത്തില്‍ മിസൈല്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ച് പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപുകള്‍ക്ക് സമീപമുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചു. ‘ജി.ടി255’ എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം ആണവ പ്രതിരോധ വ്യൂഹത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനുള്ള പരീക്ഷണമാണെന്ന് യുഎസ് സ്പേസ് ഫോഴ്സ് അറിയിച്ചു. അതേസമയം പരീക്ഷണം പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങളുമായി ബന്ധമില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


by Midhun HP News | Mar 5, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ആരെന്ന് ഇന്നറിയാം. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ മികച്ച മത്സരം തന്നെയാണ് കാണികള്‍ പ്രതീക്ഷിക്കുന്നത്.
ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022ലെ ജേതാക്കളായ ഇംഗ്ലണ്ട് കപ്പ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. മത്സരം വൈകീട്ട് ഏഴുമണി മുതലാണ്. ഇരുടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.
കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. 2022ല്‍ ഇന്ത്യയെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം ഉയര്‍ത്തി. 2024ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടം ചൂടി. ഇക്കുറി ഇരുടീമുകളുടെയും സെമി പ്രവേശനത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന സഞ്ജുവില്‍ നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബുമ്ര സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്കുന്നു.


by Midhun HP News | Mar 5, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാനെ ആക്രമിക്കാന്‍ ഇന്ത്യയുടെ തുറമുഖങ്ങള്‍ അമേരിക്ക ഉപയോഗിക്കുന്നുവെന്ന പ്രചാരണം തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റായ അവകാശവാദമാണെന്നും വ്യാജ വാര്‍ത്തയാണെന്നും വിദേശകാര്യമന്ത്രാലയം എക്സില്‍ കുറിച്ചു. ഇത്തരം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ അഭിപ്രായങ്ങളില്‍ വീഴരുതെന്നും വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.
യുഎസ് ആസ്ഥാനമായുള്ള ചാനലായ വണ്‍ അമേരിക്ക ന്യൂസ് നെറ്റ്വര്ക്കിന് നല്കിയ അഭിമുഖത്തില്‍ ഇറാനെ ആക്രമിക്കാന്‍ അമേരിക്ക ഇന്ത്യന്‍ നാവിക താവളങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍ അമേരിക്കന്‍ ആര്‍മി കേണല്‍ ഡഗ്ലസ് മക്ഗ്രെഗര്‍ അവകാശപ്പെട്ടിരുന്നു. ‘നമ്മുടെ എല്ലാ താവളങ്ങളും നശിപ്പിക്കപ്പെട്ടു. നമ്മുടെ തുറമുഖ സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ തുറമുഖങ്ങളില്‍ നിന്നും നമ്മള് യഥാര്‍ഥത്തില്‍ പിന്തിരിയേണ്ടതുണ്ട്. അവിടെ നില്‍ക്കുന്നത് ഒട്ടും ഉചിതമല്ല. നാവികസേന പറയുന്നത് അതാണ്,’- ഡഗ്ലസ് മക്ഗ്രെഗര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ തുറമുഖവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ വിദേശകാര്യമന്ത്രാലയം തള്ളിയത്. ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ അന്തര്‍വാഹിനിയില്‍ നിന്നുള്ള ടോര്‍പ്പിഡോ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തത്. സംഭവത്തില്‍ 87 ഇറാന്‍കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


Recent Comments