by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ഇന്‍ഡോര്‍: മഹാകുംഭ മേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ മൊണാലിസ ഭോസ്ലയുടെ വിവാഹം നിയമക്കുരുക്കിലേക്ക്. മൊണാലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു. മൊണാലിസയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്.
എന്‍സിഎസ്ടി നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലെ മഹേശ്വര്‍ പൊലീസ് സ്റ്റേഷനില്‍ ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ നിയമപ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൊണാലിസയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയര്‍ന്നതോടെ എന്‍ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
മാര്‍ച്ച് 11-ന് തിരുവനന്തപുരത്തെ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ആധാര്‍ കാര്‍ഡിലെ പ്രായം അടിസ്ഥാനമാക്കിയാണ് വിവാഹം നടത്തിയതെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചിരുന്നു. ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ അന്തര്‍ സിങ് ആര്യയുടെ നേതൃത്വത്തില്‍ അഡ്വ. പ്രഥം ദുബെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രായം സംബന്ധിച്ച വിവരം പുറത്ത് വന്നത്. മാര്‍ച്ച് 17-ന് പ്രഥം ദുബെ ഈ വിഷയം കമ്മീഷന് മുന്‍പാകെ ശക്തമായി ഉന്നയിച്ചിരുന്നു.
കുട്ടി മധ്യപ്രദേശിലെ പാര്‍ധി ഗോത്ര വിഭാഗത്തില്‍പ്പെട്ടതാണെന്നും മഹേശ്വര്‍ ആശുപത്രിയിലെ രേഖകള്‍ പ്രകാരം 2009 ഡിസംബര്‍ 30നാണ് ജനിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. 2026 മാര്‍ച്ച് 11ന് കേരളത്തില്‍ വിവാഹം നടക്കുമ്പോള്‍ 16 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. വിവാഹം നടന്നത് കേരളത്തിലാണെന്നും, പ്രായപൂര്‍ത്തിയായെന്ന് കാണിക്കാന്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് വ്യാജരേഖകള്‍ ഉപയോഗിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്തത്. വിവാഹം നടന്ന ക്ഷേത്ര അധികൃതര്‍ ദമ്പതികള്‍ നല്‍കിയ ആധാര്‍ വിവരങ്ങളെയാണ് ആശ്രയിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ രാജിവെച്ചു. പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നടപടികള്‍ ഊര്‍ജിതമാകുന്നതിനിടെയാണ് യശ്വന്ത് വര്‍മ്മ രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചത്. 140ലധികം ലോക്സഭാ അംഗങ്ങള്‍ ഒപ്പിട്ട ഇംപീച്ച്മെന്റ് പ്രമേയം ഇദ്ദേഹത്തിനെതിരെ പരിഗണനയിലായിരുന്നു.
ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വീട്ടില്‍ നിന്നാണ് കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് മുന്നോടിയായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു.
ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ വസതിയിലെ സ്റ്റോര്‍ റൂമില്‍ നിന്ന് വലിയ തോതില്‍ കറന്‍സി നോട്ടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. സംഭവം വിവാദമായതോടെ അന്നത്തെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ പണം കണ്ടെടുത്ത സമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നും, ആരോപിക്കപ്പെടുന്ന പണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ പ്രതികരിച്ചത്. പുറത്താക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്റെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിതീഷ് കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കേന്ദ്രമന്ത്രി ജെ പി നദ്ദ, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, പഞ്ചായത്തിരാജ് മന്ത്രി രാജീവ് രഞ്ജന്‍ സിങ്, കൃഷി, കര്‍ഷകക്ഷേമ സഹമന്ത്രി രാം നാഥ് താക്കൂര്‍, നിയമ-നീതി സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, ജെഡിയു നേതാവും പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റുമായ സഞ്ജയ് കുമാര്‍ ഝാ, രാജ്യസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ്, ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി, ലോക്‌സഭയിലെ ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ചടങ്ങ്. ഹിന്ദിയില്‍ ആയിരുന്നു നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.
സത്യപ്രതിജ്ഞയുടെ ചിത്രങ്ങള്‍ ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്സില്‍ പങ്കുവെച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം ലോക്‌സഭാംഗമായിരുന്ന സമയത്തെ കുറിച്ചു അനുസ്മരിച്ചു.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതോടെ നിതീഷ് കുമാര്‍ ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും. രണ്ട് പതിറ്റാണ്ടായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാറിന്റെ പുതിയ ചുവട് മാറ്റത്തോടെ ബിഹാറില്‍ പുതിയ മുഖ്യമന്ത്രി ഉടന്‍ അധികാരമേല്‍ക്കും. ഏപ്രില്‍ 14 ന് ബിഹാറിന്റെ പുതിയ മുഖ്യമന്ത്രിയെ എന്‍ഡിഎ പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മാര്‍ച്ച് 30 ന് അദ്ദേഹം സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗത്വം രാജിവച്ചിരുന്നു. മാര്‍ച്ച് 16 ന് ആണ് നിതീഷ് കുമാര്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ന്യൂഡല്‍ഹി: സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ പ്രഖ്യാപിച്ച കെഎസ്ആര്‍ടിസി യുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. വ്യത്യസ്ത ക്ഷാമബത്ത നിരക്കുകള്‍ ഏകപക്ഷീയമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ മനോജ് മിശ്ര, പി ബി വരാലെ എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
മൈസൂരു: ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി വിദ്യാര്‍ത്ഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും ഫയര്‍ഫോഴ്‌സും എസ്ഡിആര്‍എഫും രാവിലെ മുതല്‍ വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. താഴെ നിന്നും മുകളിലേക്കാണ് തിരച്ചില്‍ നടത്തിയത്. ഇതിനിടെയാണ് മൃതദേഹം ലഭിച്ചത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു നിന്നും ചൊവ്വാഴ്ച വൈകീട്ടാണ് കാണാതായത്.
ബാബുവ ബുധനഗിരിക്ക് താഴെ ഹര്‍ഷന്‍ ഗുപ്ലെയിലാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇത്തരത്തിലും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തിരച്ചിലിനായി കേരള പൊലീസും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്താനായി ബാബുഡാൻ കുന്നിലെ 300 അടി താഴ്ചയിൽ വരെ തെൽമൽ ഡ്രോൺ ഉപയോഗിച്ച് ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു.
പാലക്കാട് കടമ്പഴിപ്പുറത്തെ രമേശ്, രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദ മാതാപിതാക്കൾക്കൊപ്പം നാലാം തീയതിയാണ് ഇവർ മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. വൈകീട്ട് 5.20-വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. നാല് മിനിറ്റിനുള്ളിലാണ് യാത്രാസംഘത്തിൽനിന്ന് കുട്ടിയെ കാണാതാകുന്നത്. പാലക്കാട്ടു നിന്നും വിനോദസഞ്ചാരത്തിനെത്തിയ 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിലെ അംഗമായിരുന്നു ശ്രീനന്ദ. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു.


by Midhun HP News | Apr 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മൂന്നുപേര്‍ ബിഹാറില്‍ അറസ്റ്റില്‍. ബക്‌സര്‍ ജില്ലയില്‍ നിന്നാണ് മൂന്നു യുവാക്കളെ പൊലീസ് പിടികൂടിയത്. ഇവര്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ (പിഎംഒ) നിന്ന് രഹസ്യ വിവരങ്ങള്‍ നേടാന്‍ ശ്രമിച്ചെന്നും പൊലീസ് സൂചിപ്പിച്ചു.
ബക്‌സര്‍ ജില്ലയിലെ ദുമ്രോണ്‍ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തില്‍ നിന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. വിദേശ രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തിയതായും അവര്‍ക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായും ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കാനാണ് യുവാക്കള്‍ ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒരു ലാപ്ടോപ്പും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ കഫേ സെന്റര്‍ നടത്തിയിരുന്ന അമന്‍ കുമാര്‍ അടക്കമുള്ളവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.യുവാക്കള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയുമായി ബന്ധപ്പെട്ടിരുന്നതായി സൂചന ലഭിച്ചു. പ്രതികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചു വരികയാണ്. അമന്‍ നേരത്തെ ഒരു സൈബര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ ഇവരുടെ വിദേശബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് 2022 ല്‍ അമനെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. അമന്റെ മുറി പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. എന്നാല്‍ മകന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് അമന്റെ മാതാപിതാക്കളായ ഗണേഷ് തിവാരിയും ഗീതാ കുമാരിയും പറയുന്നു. മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത കുറ്റം എന്താണെന്ന് അറിയില്ലെന്ന് മാതാപിതാക്കൾ പറഞ്ഞു.


Recent Comments