‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

‘അതിരുകളില്ലാത്ത സംഗീതം’; ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീതരംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ​ഭോസ് ലെയുടെ മരണത്തിൽ പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.

പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്‌. ഒപി നയ്യാർ, ബോംബൈ രവി, എസ്ഡി.ബർമൻ, ആർഡി ബർമൻ, നൗഷാദ്‌, ഇളയരാജ, റഹ്മാൻ, ജയ്‌ദേവ്, ശങ്കർ–ജയ്കിഷൻ, നനൌ അനുമാലിക്ക് തുടങ്ങി ബോളിവുഡ് ലോകത്തെ പ്രശസ്തരായ നിരവധി സംഗീതസംവിധായകരുടെ ഈണങ്ങൾക്ക്‌ ആശ പാടിയിട്ടുണ്ട്‌.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ. പ്രശസ്ത നടനും ഗായകനുമായ ദീനാനാഥ് മങ്കേഷ്‌കറിന്റെ പുത്രിമാരായ ആശയും ലതയും അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീതത്തിന്റെ ആദ്യാക്ഷരങ്ങൾ പഠിച്ചത്.1943 ൽ മജാബാൽ എന്ന മറാഠി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല’ എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

1956ൽ ഒ.പി.നയ്യാറിന്റെ സംഗീതസംവിധാനത്തിൻ കീഴിൽ സിഐഡി എന്ന ചിത്രത്തിൽ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് 1974ൽ വഴിപിരിയുന്നതുവരെ ഈ സംഗീതജോഡി നിരവധി ഹിറ്റുകൾ സമ്മാനിച്ചു (ഹൗറ ബ്രിഡ്ജ്, കശ്മീർ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിർ ഏക് ഹസീന, മേരെ സനം). ബിആർ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാൻ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ൽ പുറത്തിറങ്ങിയ തീസിരി മൻസിലിൽ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ – ആർഡി ബർമൻ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആർ.ഡി.ബർമന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആർഡി ബർമന്റെ കീഴിലാണ് ആശ ഒരു സമ്പൂർണ ഗായികയായി തീരുന്നത്. ആ കൂട്ടുകെട്ട് വിവാഹം വരെ എത്തി. 1990 കളിൽ സിനിമയിൽനിന്ന് പതിയെ പിൻവാങ്ങിയ ആശയെ എആർ റഹ്മാനാണ് തിരിച്ചുകൊണ്ടുവന്നത്. 1995 ൽ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തിൽ ഊർമിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായി. തുടർന്ന് താൽ, ലഗാൻ, ദൗഡ്, ഇരുവർ, ലഗാൻ തുടങ്ങി നിരവധി റഹ്മാൻ ചിത്രങ്ങളിൽ ആശ പാടിയിട്ടുണ്ട്

ഗ്രാമിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ‌്‌ലെ. 2000ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ഗായികയെ ആദരിച്ചു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ ആശ പാടിയിട്ടുണ്ട്.

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ആശാ ബോസ്‌ലെയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ലെന്ന് സൂചന. ആശ ബോസ് ലെയുടെ ആരോഗ്യ നിലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പ്രകടിപ്പിച്ചു. ആശാ ബോസ്‌ലെയുടെ ആരോഗ്യത്തിനും അവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാനും പ്രാര്‍ഥിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച വൈകീട്ടാണ് ആശ ബോസ്‌ലെയെ ഹൃദയാഘാതവും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ ആശ ബോസ്‌ലെ. ആശാ ഭോസ്ലെയെ കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി തൊച്ചുമകള്‍ സനായി ഭോസ്ലെ ആണ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലായിരുന്നു പ്രതികരണം. അനാവശ്യ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണം എന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കൊച്ചുമകള്‍ സനായ് ഭോസ്ലെ അഭ്യര്‍ഥിച്ചു.

ശ്വാസകോശ സംബന്ധമായ അണുബാധയും കടുത്ത ക്ഷീണവും ആശാ ഭോസ്ലെയ്ക്ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അത്യാഹിത വിഭാഗത്തില്‍ വിദ്ഗധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ആശ ഭോസ്ലെ.

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

‘സഞ്ജുവിന് ഇന്ന് നിർണായകം, ഒപ്പം മില്ലർക്കും’; ചെന്നൈയിൽ ഇന്ന് ‘പവർ ഫുൾ’ പോരാട്ടം, എതിരാളികൾ ഡൽഹി

ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും തോൽവി വഴങ്ങിയതോടെ വൻ പ്രതിസന്ധിയിലാണ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദും സംഘവും.

എന്നാൽ, അവസാന മത്സരത്തിൽ ഒരൊറ്റ റണ്ണിന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ തോറ്റതോഴിച്ചാൽ കളിച്ച മറ്റ് മത്സരങ്ങളിലും മികച്ച വിജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്.

സ്വന്തം കാണികൾക്ക് മുൻപിൽ ജയിച്ചു തുടങ്ങാൻ ചെന്നൈയ്ക്ക് ലഭിക്കുന്ന മികച്ച അവസരമാണിത്. എല്ലാവരും കണ്ണുകൾ സഞ്ജു സാംസണിലാണ് സീസണിൽ ഇത് വരെ ഫോമിലെത്താൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിൽ ടീമിലെ മുന്നോട്ടുള്ള പോക്ക് അത്ര എളുപ്പമാകില്ല.

ഈ സീസണിൽ 6, 7, 9 എന്നിങ്ങനെയാണ് ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ. ടോപ് ഓർഡർ തുടർച്ചയായി പരാജയപ്പെടുന്നതാണ് ടീമിന്റെ പ്രശ്‌നം. ബൗളിങ്ങിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ടീമിന് കഴിഞ്ഞിട്ടില്ല.

എന്നാൽ, മികച്ച ഫോമിലാണ് ഡൽഹി ക്യാപിറ്റൽസ് ഉള്ളത്. അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവസാന നിമിഷം വരെ പോരാടിയ ബാറ്റിങ് നിരയാണ് ടീമിന്റെ പ്രധാന ശക്തി. കഴിഞ്ഞ മത്സരത്തിൽ ഒരു റണ്ണിന് ടീം തോൽക്കാൻ കാരണം ഡേവിഡ് മില്ലറാണെന്ന വിമർശനം വലിയ രീതിയിൽ ഉയർന്നിരുന്നു. ഇതിന് ബാറ്റിലോടെ മറുപടി നൽകാൻ മില്ലർക്ക് ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

പാകിസ്ഥാന് വേണ്ടി ചാരപ്രവൃത്തി; 11 യുവാക്കൾ പിടിയിൽ

ഡൽഹി: പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്കായി ചാരപ്രവൃത്തി നടത്തിയ 11 യുവാക്കൾ ഡൽഹി പൊലീസിന്‍റെ പിടിയിൽ. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി രാജ്യത്തെ പ്രധാന സൈനിക കേന്ദ്രങ്ങൾക്ക് സമീപം സിസിടിവികൾ സ്ഥാപിച്ച് സൈനിക നീക്കത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ സംഘമാണ് പിടിയിലായത്. കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ, അംബാല, കത്വ, ബിക്കാനീർ, അൽവാർ എന്നിവിടങ്ങളിലാണ് സിസിടിവികൾ കണ്ടെത്തിയത്.

സിസിടിവികൾ സ്ഥാപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ യുവാക്കൾ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്‍റെ പിടിയിലായത്. പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് തോക്കടക്കം ആയുധങ്ങളും കണ്ടെത്തി.

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

വിദ്യാര്‍ഥി ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിന് മൗനം; കണക്കുകള്‍ അവ്യക്തമെന്ന് ജോണ്‍ ബ്രിട്ടാസ്

ഡല്‍ഹി: രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നതായി ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യത്തെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകള്‍ സംബന്ധിച്ച് രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് എം പിയുടെ ആക്ഷേപം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോച്ചിങ് സെന്ററുകളിലും ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം, സംസ്ഥാനം തിരിച്ചുള്ള കണക്കുകള്‍, ലിംഗം, ജാതി എന്നിവ തിരിച്ചുള്ള വിവരങ്ങള്‍ ആയിരുന്നു തേടിയത്. എന്നാല്‍, ആത്മഹത്യകളുടെ വര്‍ഷം തിരിച്ചുള്ളതോ, സംസ്ഥാനം തിരിച്ചുള്ളതോ ആയ കൃത്യമായ കണക്കുകള്‍ സര്‍ക്കാര്‍ നല്‍കിയില്ല. പകരം, നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളെ ആശ്രയിക്കാനും നിര്‍ദ്ദേശിച്ചിക്കുന്നു. അതേസമയം, എന്നാല്‍, ഈ വിവരങ്ങള്‍ക്കായി നല്‍കിയ വെബ്‌സൈറ്റ് ലിങ്ക് പരിശോധിക്കുമ്പോള്‍ 2023 വരെയുള്ള വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കൃത്യമായ ഡാറ്റ ലഭ്യമാക്കാത്തത് ദുരൂഹമാണ്. പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയെക്കുറിച്ചുള്ള വിവരങ്ങളിലും സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

കരിയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഒറ്റപ്പെടല്‍, ചൂഷണം, അതിക്രമങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ട്, മാനസിക വൈകല്യങ്ങള്‍, ലഹരി ഉപയോഗം, ശാരീരിക പ്രശ്‌നങ്ങള്‍ എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതൊഴിവാക്കാന്‍ മനോദര്‍പ്പണ്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സിലിങ് സംവിധാനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, ഈ പദ്ധതികളുടെ ഫലപ്രാപ്തി തെളിയിക്കുന്ന ഡാറ്റയും മറുപടിയിലില്ല.

അത്യാധുനിക ഡിജിറ്റല്‍ സംവിധാനങ്ങളുള്ള ഈ കാലത്ത്, ജീവന്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ പോലും സര്‍ക്കാറിന് കൃത്യമായി നല്‍കാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും സംരക്ഷണവും സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഓരോ വിദ്യാര്‍ത്ഥി ആത്മഹത്യയും ഒരു വ്യവസ്ഥിതിയുടെ പരാജയമാണെന്നും, വിദ്യാര്‍ത്ഥികളുടെ ജീവന് വില നല്‍കണമെന്നും ബ്രിട്ടാസ് പറയുന്നു.

വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

വനിതാ സംവരണം; കേന്ദ്ര നീക്കം രാഷ്ട്രീയ നാടകം, നിര്‍ദേശങ്ങള്‍ സങ്കുചിത ലക്ഷ്യങ്ങളോടെയെന്ന് സിപിഎം

ഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റുകള്‍ ഉറപ്പാക്കുന്ന നിയമ നിര്‍മാണം നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ടാണ്. സംവരണത്തെ സെന്‍സസുമായും മണ്ഡല പുനര്‍നിര്‍ണ്ണയവുമായും ബന്ധിപ്പിക്കാനുള്ള നീക്കം സ്ത്രീകളുടെ അവകാശം അനിശ്ചിതമായി വൈകിപ്പിക്കുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

പാര്‍ലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് പ്രതികരണം. വനിതാ സംവരണത്തിന് സിപിഎം എന്നും പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ചില നിര്‍ദ്ദേശങ്ങളില്‍ വിയോജിപ്പുണ്ടായിട്ടും ബില്ലിനെ പിന്തുണച്ചതെന്നും പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷ പാര്‍ട്ടികളുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്. സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചു. 2011-ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്തി സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഗൗരവകരമായ ചര്‍ച്ചകള്‍ ആവശ്യമുള്ള വിഷയമാണ്. എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും ഇക്കാര്യത്തില്‍ വിപുലമായ സംവാദം വേണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

എന്നാല്‍, സെന്‍സസും മണ്ഡല പുനര്‍നിര്‍ണ്ണയവും പൂര്‍ത്തിയായ ശേഷം മാത്രമേ സംവരണം നടപ്പിലാക്കൂ എന്ന നിബന്ധന 2029-ലെ പൊതുതെരഞ്ഞെടുപ്പിലും വനിതാ സംവരണം ഇല്ലാതാക്കും. പ്രഖ്യാപനം നടത്തി രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സെന്‍സസ് തുടങ്ങാനോ ഡിലിമിറ്റേഷന്‍ കമ്മീഷനെ നിയോഗിക്കുകയോ ചെയ്തിട്ടില്ല. വനിതാ സംവരണം നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായ താല്‍പര്യമുണ്ടെങ്കില്‍ സംവരണത്തെ സെന്‍സസില്‍ നിന്നും മണ്ഡല പുനര്‍നിര്‍ണ്ണയത്തില്‍ നിന്നും വേര്‍പെടുത്തണം.

ഇതിനായി നിയമ ഭേദഗതി കൊണ്ടുവന്നാല്‍ 2029 മുതല്‍ തന്നെ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കുമെന്നും സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയര്‍ത്തുന്നതിനും അതുമായി ബന്ധപ്പെട്ട ഡീലിമിറ്റേഷന്‍ നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിനും കേന്ദ്രം കൂടുതല്‍ വിശദമായ കൂടിയാലോചനകള്‍ നടത്തണമെന്നും സിപിഎം ആവശ്യപ്പെട്ടു.