by Midhun HP News | Aug 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നനുള്ള 41കാരനായ രാജേഷ് സക്രിയയാണ് പ്രതി. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.

നായ്ക്കളോടുള്ള അവന്റെ സ്‌നേഹവും സുപ്രീം കോടതിയുടെ വിധിയോടുള്ള ദേഷ്യവുമാണ് ഡല്‍ഹിയിലേക്ക് പോകാനും മുഖ്യമന്ത്രിയെ നേരിടാനും പ്രേരിപ്പിച്ചതെന്ന് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. തെരുവ് നായകള്‍ക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവില്‍ കടുത്ത ദേഷ്യമുണ്ടായിരുന്നു. അതിനു പിന്നാലെ ഉടന്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും അറിയില്ല,’ ഭാനു പറഞ്ഞു.

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്്‌പ്പെടുത്തുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രിക്ക് അടിയേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ് നിഷേധിച്ചു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

by Midhun HP News | Aug 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വാട്സ്ആപ്പ് വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുകയെന്നത് പ്രധാനമാണ്. ഇതിനായി വാട്‌സ്ആപ്പില്‍ തന്നെ സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഉപയോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ എളുപ്പത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന സുരക്ഷാ ഫീച്ചറുകള്‍ ഏതൊക്കെയെന്നറിയാം.
ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍- സെറ്റിങ്‌സ് > അക്കൗണ്ട് > ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്യുക. നിങ്ങള്‍ ഒരു പുതിയ ഡിവൈസില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഒടിപിയോടൊപ്പം 6 അക്ക പിന്‍ ആവശ്യമാണ്. അക്കൗണ്ട് ഹാക്ക് ചെയ്യാനിരിക്കാനുള്ള സുരക്ഷാ ഫീച്ചറാണിത്.

ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ലോക്ക് -നിങ്ങളുടെ ഡിവൈസ് നിങ്ങളല്ലാതെ മറ്റാരെങ്കിലും ഉപയോഗക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ചാറ്റുകള്‍ തുറക്കാതിരക്കാന്‍ ഈ ബയോമെട്രിക് ലോക്ക് ഫീച്ചര്‍ എനേബിള്‍ ചെയ്യുക. ഇതിനായി സെറ്റിങ്‌സ്> പ്രൈവസി > ഫിംഗര്‍പ്രിന്റ് ലോക്ക് / ഫേസ് ഐഡി ലോക്ക്
ഡിസപ്പിയറിങ് മെസേജ്- വ്യക്തിഗത അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഡിസ്സപ്പിയറിങ് മെസേജസ് ഓപ്ഷന്‍ ഓണാക്കുക. 24 മണിക്കൂര്‍, 7 ദിവസം അല്ലെങ്കില്‍ 90 ദിവസങ്ങള്‍ക്ക് ശേഷം സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകുന്ന ഫീച്ചറാണിത്.

എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പ് – വാട്ആപ്പ് ചാറ്റുകള്‍ ഇതിനകം തന്നെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ട്, എന്നാല്‍ നിങ്ങളുടെ ക്ലൗഡ് ബാക്കപ്പുകള്‍ അങ്ങനെ ആയിരിക്കണമെന്നില്ല. ഇതിനായി സെറ്റിങ്‌സ്> ചാറ്റ്‌സ് > ചാറ്റ് ബാക്കപ്പ് > എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ബാക്കപ്പ് എന്നിവയിലേക്ക് പോയി എന്‍ക്രിപ്റ്റ് ചെയ്ത ബാക്കപ്പുകള്‍ എനേബിള്‍ ചെയ്യുക. നിങ്ങളുടെ ചാറ്റ് ഹിസ്റ്ററി മറ്റാര്‍ക്കും കാണാത്തവിധം ഒരു പാസ്വേഡ് സജ്ജമാക്കുക.
പ്രൊഫൈല്‍ പ്രൈവസി കണ്‍ട്രോള്‍ -നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ, ലാസ്റ്റ് സീന്‍, ഓണ്‍ലൈന്‍ സ്റ്റാറ്റസ്, എബൗട്ട് ഇന്‍ഫര്‍മേഷന്‍ എന്നിവ ആര്‍ക്കൊക്കെ കാണാമെന്നത് ക്രമീകരിക്കാം. സെറ്റിങ്‌സ് > പ്രൈവസി, Everyone, My Contacts, My Contacts Except, Nobody എന്നിവ ഏതെങ്കിലും സെലക്ട് ചെയ്യാം.

by Midhun HP News | Aug 20, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: അലാസ്‌കയില്‍ വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം 72കാരനായ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ അംഗരക്ഷകര്‍ക്ക് ഒരു പ്രത്യേക ചുമതല കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മലമൂത്ര വിസര്‍ജ്യം സ്യൂട്ട്‌കേസിലാക്കി മോസ്‌കോയിലേക്ക് കൊണ്ടുപോകുക എന്നതായിരുന്നു അത്. വര്‍ഷങ്ങളായി പുടിന്റെ അംഗരക്ഷകര്‍ പിന്തുടരുന്ന സുരക്ഷാ നടപടിയാണിത്. പുടിന്റെ മലമൂത്ര വിസര്‍ജ്യത്തിന്റെ സാംപിളുകള്‍ വിദേശ രാജ്യങ്ങള്‍ പരിശോധന നടത്തി അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതു തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ അസാധാരണമായ നടപടി.

ഫ്രഞ്ച് പ്രസിദ്ധീകരണമായ പാരിസ് മാച്ചിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തകരായ മിഖായേല്‍ റൂബിന്‍, റെജിസ് ജെന്റെ എന്നിവരെ ഉദ്ധരിച്ച് ദി എക്‌സ്പ്രസ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുട്ടിന്റെ മലമൂത്ര വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യം പ്രത്യേക ബാഗുകളില്‍ ശേഖരിച്ച്, ഇതിനായി മാത്രം ഉപയോഗിക്കുന്ന സ്യൂട്ട്‌കേസുകളില്‍ മോസ്‌കോയിലേക്ക് തിരികെ എത്തിക്കാനായിരുന്നു നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റിന്റെ ഫെഡറല്‍ പ്രൊട്ടക്ഷന്‍ സര്‍വീസിലെ (എഫ്പിഎസ്) അംഗങ്ങള്‍ക്കായിരുന്നു ഇതിന്റെ ചുമതല.
2017 ല്‍ പുടിന്റെ ഫ്രാന്‍സ് സന്ദര്‍ശനം മുതല്‍ തുടരുന്ന നടപടിയാണിതെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 2018 ല്‍ പുടിന്‍ വിയന്ന സന്ദര്‍ശിച്ചപ്പോള്‍ അത്തരമൊരു സുരക്ഷാ നടപടി നിലവിലുണ്ടായിരുന്നതായി ഫരീദ റുസ്തമോവ റിപ്പോര്‍ട്ട് ചെയ്തു. ഏതാനും വര്‍ഷങ്ങളായി പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ രണ്ടാംഘട്ട ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നതായിരുന്നു ട്രംപ്- പുടിന്‍ കൂടിക്കാഴ്ച. കരാറിലേക്കെത്തിയില്ലെങ്കിലും മൂന്നരവര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കമാണ് അലാസ്‌കയില്‍ കണ്ടത്. യുക്രെയ്‌നും നാറ്റോ സഖ്യരാജ്യങ്ങളുമായി സംസാരിക്കുമെന്ന് കൂടിക്കാഴ്ചയ്്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയിരുന്നു.

by Midhun HP News | Aug 20, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നിര്‍ണായക ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടമാകുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമാണ്. അഞ്ചോ അതിലധികമോ വര്‍ഷം ശിക്ഷ ലഭിക്കുന്ന കേസുകളില്‍ പ്രതിയാകുന്ന മന്ത്രിമാര്‍ക്കാകും ഇത് ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിമാര്‍ക്കെതിരെ ഉണ്ടാകുന്ന അഴിമതി ആരോപണങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും.

പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ എന്നിവരെ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്യുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്താല്‍ അവരെ നീക്കം ചെയ്യുന്നതിനുള്ളതാണ് ബില്‍. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 75, 164, 239AA എന്നിവയും 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 54 ഉം ഭേദഗതി ചെയ്യാന്‍ ബില്‍ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പ്രകാരം അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, അല്ലെങ്കില്‍ ഏതെങ്കിലും സഹമന്ത്രി എന്നിവരുള്‍പ്പെടെയുള്ള ഏതൊരു മന്ത്രിയെയും അറസ്റ്റ് ചെയ്ത് 30 ദിവസം തുടര്‍ച്ചയായി തടങ്കലില്‍ വച്ചാല്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാം.

അഴിമതി കേസില്‍ ഉള്‍പ്പെടെ അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ 31-ാം ദിവസം മന്ത്രിമാര്‍ക്ക് സ്ഥാനം നഷ്ടപ്പെടുമെന്നാണ് ബില്ലില്‍ പറയുന്നത്. 30 ദിവസം തുടര്‍ച്ചയായി കസ്റ്റഡിയില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാരെ പുറത്താക്കാന്‍ മുഖ്യമന്ത്രിമാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യണം. തുടര്‍ന്ന് ഗവര്‍ണര്‍മാര്‍ മന്ത്രിമാരെ പുറത്താക്കണം. രാജിവെച്ചില്ലെങ്കിലും 31-ാം ദിവസം ഇവര്‍ മന്ത്രിമാരല്ലാതാകും. മൂന്ന് സുപ്രധാനബില്ലുകളാണ് സഭയിലെത്തുക. 130-ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശ ഭരണഭേദഗതി ബില്ലും ജമ്മു-കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബില്ലുമാണ് ഇതിനായി അവതരിപ്പിക്കുക.
എന്നാല്‍, ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി കഴിഞ്ഞാല്‍ വീണ്ടും ഈ സ്ഥാനത്ത് എത്താന്‍ മറ്റ് തടസ്സങ്ങള്‍ ഉള്ളതായി ഈ ബില്ലില്‍ പറയുന്നില്ല. നേതാക്കള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. ഇത്തരക്കാര്‍ ജയിലില്‍ കിടന്നുകൊണ്ട് ഭരണം നടത്തുന്നത് ഉചിതമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം. ഗുരുതരമായ ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ നേരിട്ട് ഒരു മന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ ധാര്‍മികതയെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ബില്ലുമായി ബന്ധപ്പെട്ട് നല്‍കുന്ന വിശദീകരണം.

by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: പെട്രോൾ പമ്പിൽ വച്ച് തീപിടിച്ച ട്രക്ക് അതി സാഹസികമായി ഓടിച്ചു മാറ്റിയ സൗദി പൗരൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ താരം. മാഹിർ ഫഹദ് അൽ ദൽബാഹി എന്ന യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ഒരു ദുരന്തത്തിൽ നിന്ന് ജനങ്ങളെ രക്ഷപെടുത്തിയത്. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിലെ പെട്രോൾ പമ്പിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
കാലിത്തീറ്റ നിറച്ച വാഹനം പെട്രോൾ പമ്പിൽ വെച്ച് തീപിടിക്കുകയായിരുന്നു. ഡ്രൈവർ തീ അണയ്ക്കാൻ തുടങ്ങിയപ്പോഴേക്കും തീ നിയന്ത്രിക്കാൻ കഴിയാത്ത വിധം ആളി കത്തി തുടങ്ങി. ഇത് കണ്ട അൽ ദൽബാഹി അതിസാഹസികമായി വാഹനത്തിൽ വലിഞ്ഞു കയറി. തുടർന്ന് വാഹനം പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറക്കി. അപ്പോഴേക്കും ട്രക്കിലെ മുഴുവൻ സാധനങ്ങളിലും തീ പടർന്നിരുന്നു. ഉടൻ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തി തീ അണച്ചു.


സംഭവത്തിൽ അൽ ദൽബാഹിയുടെ മുഖത്തും, തലയിലും കൈകാലുകളിലും സാരമായ പൊള്ളലേറ്റു. രക്ഷാപ്രവർത്തകർ ഇദ്ദേഹത്തെ റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അൽ ദൽബാഹി. അദ്ദേത്തിന്റെ അതിസഹായികമായ പ്രവൃത്തിക്ക് ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആണ് എല്ലാവരെയും ആവശ്യം.

by Midhun HP News | Aug 19, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാനും കരണ്‍ ഥാപ്പര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അസം പൊലീസ് കേസെടുത്തു. ഈ മാസം 22 ന് ഗുവാഹതി പൊലീസ് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇരുവര്‍ക്കും സമന്‍സ് അയച്ചു.
നിലവിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ എന്നാണ് പിടിഐ പുറത്തുവിട്ട സമന്‍സിന്റെ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കേസിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പൊലീസ് പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ സൗമര്‍ജ്യോതി റേയാണ് സമന്‍സ് അയച്ചത്. ഓഗസ്റ്റ് 14 നാണ് സിദ്ധാര്‍ഥ് വരദരാജന് സമന്‍സ് ലഭിച്ചത്. ഓഗസ്റ്റ് 18നാണ് കരണ്‍ ഥാപ്പര്‍ക്ക് സമന്‍സ് ലഭിക്കുന്നത്. ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സമന്‍സില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിത 152, 196, 197(1)(ഡി)/3(6), 353, 45, 61 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ക്രൈംബ്രാഞ്ച് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയ്ക്ക് മുറിവേല്‍പ്പിക്കുന്ന പ്രവൃത്തികളെയാണ് 152ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


Recent Comments