‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

‘നിമിഷപ്രിയയെ രണ്ടു ദിവസത്തിനകം തൂക്കിലേറ്റും’, കെഎ പോള്‍ സുപ്രീം കോടതിയില്‍, മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യം

ഡല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 24 നോ 25 നോ ഉണ്ടായേക്കുമെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകന്‍ കെ എ പോള്‍. സുപ്രീംകോടതിയിലാണ് പോള്‍ ഇക്കാര്യം അറിയിച്ചത്. നിമിഷപ്രിയ കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കെ എ പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ വിലക്കണം. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിലക്കണം. മൂന്നു ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നിമിഷപ്രിയയുടെ ആവശ്യപ്രകാരമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും കെ എ പോള്‍ കോടതിയില്‍ നേരിട്ട് ഹാജരായി ആവശ്യപ്പെട്ടു.

ആക്ഷൻ കൗൺസിൽ അഭിഭാഷകനായ സുഭാഷ് ചന്ദ്രനെയും കാന്തപുരം അബൂബക്കര്‍ മുസ്ലിയാറിനെയും പ്രതികരണങ്ങളിൽ നിന്നും വിലക്കണമെന്നും പോൾ ആവശ്യപ്പെടുന്നു. സുഭാഷ് ചന്ദ്രനും അദ്ദേഹത്തിന്റെ കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും ഞങ്ങള്‍ പണം നല്‍കിയെന്ന് പറയുന്നു. ഞങ്ങള്‍ ചര്‍ച്ച നടത്തിയെന്നും പറയുന്നു. എന്നാല്‍ അവരെ താന്‍ ഒരിക്കലും കണ്ടിട്ടില്ല. അവരുമായി തനിക്ക് ഒരു ബന്ധവുമില്ല, അവരില്‍ നിന്ന് ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന് മുമ്പാകെ കെ എ പോള്‍ അറിയിച്ചു.

ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. 25ന് കേസ് കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്നുതന്നെ ഉത്തരവ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ പരാതി ഉയര്‍ന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു.

തുടർന്ന് യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയ്ക്കായി സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വിവരങ്ങള്‍ വ്യാജമാണെന്ന് വിദേശ കാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ കെ എ പോൾ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി

തെരുവുനായകളെ ഷെല്‍ട്ടറുകളില്‍ അടയ്ക്കാനുള്ള ഉത്തരവിന് സ്റ്റേ; ദേശീയ നയം വേണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഡല്‍ഹിയിലെ തെരുവുനായ വിഷയത്തില്‍ സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ് തിരുത്തി മൂന്നംഗ ബെഞ്ച്. ഡല്‍ഹിയിലെ മുഴുന്‍ തെരുവുനായകളെയും പിടികൂടി ഷെല്‍ട്ടറുകളിലേക്ക് മാറ്റാനുള്ള വിധി കോടതി സ്‌റ്റേ ചെയ്തു. തെരുവുനായകള്‍ക്ക് പ്രതിരോധ കുത്തിവെപ്പും വന്ധ്യംകരണവും നടത്തി പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടണം. അക്രമകാരികളും പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതുമായ നായകളെ ഷെല്‍ട്ടര്‍ ഹോമുകളില്‍ താമസിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിച്ചത്. തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കരുത്. അവയ്ക്ക് ഭക്ഷണം നല്‍കാന്‍ പ്രത്യേകം സ്ഥലം ഒരുക്കണം. എബിസി നിയമങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊണ്ടുപോകുന്നതില്‍ നിന്ന് മുനിസിപ്പല്‍ അധികാരികളെ ഒരു വ്യക്തിയോ സംഘടനയോ തടയരുതെന്ന ഓഗസ്റ്റ് 11 ലെ ഉത്തരവിലെ നിര്‍ദ്ദേശം സുപ്രീം കോടതി ആവര്‍ത്തിച്ചു.

തെരുവുനായ വിഷയത്തില്‍ ദേശീയ തലത്തില്‍ നയം വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇത് ഡല്‍ഹിയിലെ മാത്രം വിഷയമല്ല. പല സംസ്ഥാനങ്ങളിലും തെരുവുനായ വിഷയത്തില്‍ കേസുകളുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യം ദേശീയ തലത്തില്‍ പരിഗണിക്കേണ്ടതുണ്ട്. കേസില്‍ എല്ലാ സംസ്ഥാനങ്ങളെയും കക്ഷിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും നോട്ടീസ് അയക്കും. വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന സമാനമായ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുമെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഓ​ഗസ്റ്റ് 11 ന് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് അറിയിച്ചത്. തുടർന്ന് വിഷയം പരി​ഗണിക്കാനായി മൂന്നം​ഗ ബെഞ്ച് രൂപീകരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേ​ഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ ജസ്റ്റിസ് പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

ഗൾഫിൽ ഇന്ത്യക്കാർക്ക് ജോലി കിട്ടുന്നത് എന്ത് കൊണ്ട് ?

ഗൾഫിൽ ഇന്ത്യക്കാർക്ക് ജോലി കിട്ടുന്നത് എന്ത് കൊണ്ട് ?

ദുബൈ: യു എ ഇയിലെ കമ്പനികൾ ജോലിക്കായി പുതിയ ആളുകളെ തെരഞ്ഞെടുക്കുമ്പോൾ രണ്ട് പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. പ്രതീക്ഷിക്കുന്ന ശമ്പളം, മുൻപരിചയം ഈ രണ്ട് കാര്യങ്ങളാണ് കമ്പനികൾക്ക് തലവേദന സൃഷ്ടിക്കുന്നത്. അടുത്തിടെ ഗൾഫ് രാജ്യങ്ങൾ നടത്തിയ സർവേയിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത 38 ശതമാനം ആളുകളും ജോലി വേണ്ടെന്ന് വെച്ചത് അവർ പ്രതീക്ഷിച്ച ശമ്പളം ലഭിക്കാത്തത് കൊണ്ടാണ്.

താരതമ്യേന കുറഞ്ഞ ശമ്പളത്തിന് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുക അത്ര എളുപ്പമല്ല. കുട്ടികളുടെ സ്കൂൾ ഫീസ്, വീട് വാടക, മറ്റു ചെലവുകൾ കൂടി കൂട്ടുമ്പോൾ ഉയർന്ന ശമ്പളം തന്നെ ലഭിച്ചാൽ മാത്രമേ ഇവിടെ ജീവിക്കാൻ കഴിയുകയുള്ളു. അത് കൊണ്ടാണ് പല തൊഴിലാളികളും ജോബ് ഓഫർ സ്വീകരിക്കാൻ മടി കാണിക്കുന്നത്. ഇത്രയും വലിയ ശമ്പളം നൽകി തൊഴിലാളികളെ ജോലിക്കായി തെരഞ്ഞെടുക്കാൻ പല കമ്പനികൾക്കും സാധിക്കാറില്ല.

മറ്റൊരു പ്രശ്നം മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കുക എന്നുള്ളതാണ്. പല കമ്പനികൾക്കും അവരുടെ ഒഴിവുള്ള തസ്തികകൾ വളരെ വേഗം നിയമനം നടത്തേണ്ടി വരും. ആ സമയത്ത് മുൻപരിചയമുള്ള ജീവനക്കാരെ ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധി ആണ് കമ്പനികൾക്ക് സൃഷ്ടിക്കുന്നത്. കഴിവും, മുൻപരിചയവുമുള്ള ജീവനക്കാർ ആവശ്യപ്പെടുന്നത് കമ്പനികളുടെ ബജറ്റിൽ കൂടുതലുള്ള ശമ്പളം ആയിരിക്കും. ഇത് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.

എന്ത് കൊണ്ട് ഇന്ത്യക്കാർ ?

ഇന്ത്യക്കാർക്ക് പുറമെ, അറബ്‌, ഇന്ത്യൻ, ഫിലിപ്പീനിയൻ പൗരന്മാരെയാണ് കമ്പനികൾ പ്രധാനമായും ജോലിക്കായി തെരഞ്ഞെടുക്കുന്നത്. ഇതിന് പിന്നിൽ ചില പ്രത്യേക കാരണങ്ങൾ ഉണ്ട്‌. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ജനസംഖ്യയിലും ഉപഭോക്താക്കളുടെ കണക്കിലും മുന്നിലുള്ള ഈ രാജ്യത്തിൽ നിന്നുള്ള ആളുകളാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ജോലി നൽകുമ്പോൾ ജനസംഖ്യാപരമായ ഈ ഘടകം കമ്പനികൾ പരിഗണിക്കും.

മുൻപരിചയം, വളരെ വേഗം പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, സാംസ്‌കാരികമായ ബന്ധം ഇതൊക്കെ ആണ് ഇന്ത്യൻ പൗരന്മാരെ മികച്ചതാക്കുന്നത്. ഇത് മാത്രവുമല്ല ഗൾഫ് മേഖലയ്ക്ക് അനുയോജ്യമായ പ്രാദേശിക അവബോധം, മികച്ച സാങ്കേതിക അറിവ്, മികച്ച സേവന മികവ് ഈ മൂന്ന് ഘടകങ്ങളും ഈ രാജ്യത്തിൽ നിന്നുള്ളവർക്ക് ഉണ്ട്. അത് കമ്പനികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണ്. അത് കൊണ്ടാണ് അറബ്‌, ഇന്ത്യൻ,ഫിലിപ്പീനോസ് പൗരന്മാരെ കമ്പനികൾ പ്രധാനമായും ജോലിക്കായി നിയോഗിക്കുന്നത്.

യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു

യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു

റഷ്യൻ–യുക്രെയ്ൻ യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ തളിർക്കുമ്പോൾ ഇതേ യുദ്ധകാലത്തു മൊട്ടിട്ടൊരു പ്രണയം കേരളത്തിൽ പൂവണിഞ്ഞു. യുക്രെയ്നിലെ കീവ് സ്വദേശിനി യൂലിയ ക്ലിചുവും ചേർത്തല എസ്എൻപുരം മംഗലശേരി വീട്ടിൽ വിനായക മൂർത്തിയുമാണ് ഇന്നലെ ചേർത്തല കളവംകോടം ശക്തീശ്വര ക്ഷേത്രത്തിൽ മിന്നും മാലയും ചാർത്തിയത്. മിസൈലുകളെയും ബോംബുകളെയും തോൽപിച്ച തീവ്രപ്രണയകാലത്തിനൊടുവിലാണ് രണ്ടുദിവസം മുൻപ് ശിവഗിരിയിൽ ഇവർ ആചാര പ്രകാരം വിവാഹം നടത്തി.

ഇംഗ്ലിഷ് അധ്യാപകനായ വിനായക മൂർത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇംഗ്ലിഷ് പഠിപ്പിക്കുമ്പോഴാണ് 2021ൽ കീവിലെ യൂലിയയെ പരിചയപ്പെടുന്നത്. അധികം വൈകാതെ യൂലിയയെ കാണാൻ വിനായക മൂർത്തി യുക്രെയ്നിലേക്കു പുറപ്പെട്ടു. അവിടെ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. പക്ഷേ അപ്പോഴേക്ക് യുക്രെയ്നെതിരെ റഷ്യയുടെ യുദ്ധം തുടങ്ങിയിരുന്നു.

യൂലിയയുടെ അനുജത്തിയുടെ പിറന്നാൾ ദിനത്തിൽ ആഘോഷം കഴിഞ്ഞ് യൂലിയയുടെ കുടുംബവും വിനായക മൂർത്തിയും രാത്രി വീട്ടിലേക്ക് മടങ്ങിവരും വഴി വീടനടുത്തുള്ള വിമാനത്താവത്തിൽ റഷ്യ ബോംബിട്ടു. വീട് ഉപേക്ഷിച്ച് എല്ലാവരും പോയ കൂട്ടത്തിൽ ഇവരും ദൂരെയുള്ള ഗ്രാമത്തിലെത്തി.

അവിടെ കഴിഞ്ഞ് 12–ാം ദിവസം സമീപത്തെ ആണവനിലയം റഷ്യ തകർക്കുമെന്ന അഭ്യൂഹം പരന്നതോടെ യൂലിയയുടെ പിതാവ് അനുജത്തിമാരെയും അമ്മയെയും വിനായക മൂർത്തിയുടെ കൂടെ പോളണ്ടിലേക്കു ട്രക്കിൽ കയറ്റിവിട്ടു. പക്ഷേ ഇടയ്ക്കുവച്ച് വിനായക മൂർത്തിക്കു നിയമ പ്രശ്നങ്ങൾ മറികടക്കാൻ റുമാനിയയിൽ ഇന്ത്യൻ എംബസിയിൽ പോകേണ്ടിവന്നു. യൂലിയ അമ്മയോടും അനുജത്തിമാരോടും കൂടെ പോളണ്ടിൽ എത്തി.

പിന്നീട് യൂലിയ ജർമനിയിൽ അധ്യാപികയായി. വിനായക മൂർത്തി നാട്ടിലേക്കു മടങ്ങി. ഇതിനിടെ യൂലിയ വിനായക മൂർത്തിയെ കാണാൻ ഒരുമാസം കേരളത്തിലെത്തി താമസിച്ചു മടങ്ങി. ഇതിനിടെ വിനായക മൂർത്തിക്ക് ഉസ്ബെക്കിസ്ഥാനിൽ അധ്യാപകനായി ജോലി ലഭിച്ചു. 2024ൽ വിവാഹം തീരുമാനിച്ചെങ്കിലും നിയമ തടസ്സങ്ങളുണ്ടായി. തടസ്സങ്ങൾ നീക്കി 4ദിവസം മു‍ൻപ് പിതാവിനോടൊപ്പം ചേർത്തലയിൽ വന്ന യൂലിയ വിനായക മൂർത്തിയുടെ ജീവിതസഖിയായി മാറി. യൂലിയ 23ന് ജർമനിയിലെ ജോലി സ്ഥലത്തേക്കും പിന്നാലെ വിനായക മൂർത്തി ഉസ്ബെക്കിസ്ഥാനിലേക്കും പോകും.

1400 വർഷം പഴക്കമുള്ള കുരിശിന്റെ രൂപം അബുദാബിയിൽ കണ്ടെത്തി

1400 വർഷം പഴക്കമുള്ള കുരിശിന്റെ രൂപം അബുദാബിയിൽ കണ്ടെത്തി

അബുദാബി: നൂറ്റാണ്ടുകൾ പഴക്കമുള്ള കുരിശിന്റെ രൂപം കണ്ടെത്തിയതായി അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു. അൽ ദഫ്‌റ പ്രദേശത്തുള്ള സർ ബാനി യാസ് ഐലൻഡിൽ നിന്നാണ് കുരിശിന്റെ രൂപം കണ്ടെത്തിയത്. അബുദാബിയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ 30 വർഷമായി പുരാവസ്തു ഗവേഷകർ പരിശോധനകൾ നടത്തി വരുന്നുണ്ട്.

ഇറാഖിലും കുവൈത്തിലും ഇതിനു മുൻപ് കണ്ടെടുത്ത കുരിശിന്റെ രൂപവുമായി ഇതിന് സാമ്യമുണ്ട്. ഈ കുരിശ് ആരാധനയ്ക്കായി വൈദീകർ ഉപയോഗിച്ചിരുന്നു എന്നും യു എ ഇയിൽ നൂറ്റാണ്ടുകൾക്ക് മുൻപേ വിവിധ മതങ്ങൾ സമാധാനത്തോടെ കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. അബുദാബി സർക്കാർ 2025 ജനുവരിയിലാണ് സർ ബാനി യാസ് ഐലൻഡിൽ പ്രത്യേക പരിശാധന നടത്താനായി സംഘത്തെ നിയോഗിച്ചത്.

അതി പുരാതനമായ ഈ കുരിശിന്റെ കണ്ടെത്തൽ യു എ ഇയുടെ വൈവിധ്യമാർന്ന പൈതൃകത്തിന്റെ അടയാളമാണ്. ഭാവി തലമുറക്കു വേണ്ടി ഇത് ഞങ്ങൾ സംരക്ഷിക്കും. ഈ പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തുമെന്നും സാംസ്‌കാരിക മന്ത്രാലയം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.

ക്രിസ്തുവർഷം ഏഴിലോ,എട്ടിലോ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന ഒരു പള്ളി 1992-ൽ സർ ബാനി യാസ് ഐലൻഡിൽ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിരുന്നു. കൂടുതൽ പരിശോധനകൾ നടത്തിയപ്പോൾ ഒരു ആശ്രമത്തിന്റെ അവശിഷ്ടങ്ങളും പുരാവസ്തുക്കളും കണ്ടെത്തിയിരുന്നു. ഈ ആശ്രമവുമായി ചുറ്റപ്പെട്ട സ്ഥലങ്ങളിൽ വീടുകളോ മറ്റോ ഉണ്ടോയെന്ന പരിശോധനയാണ് ഇപ്പോൾ നടന്നു വരുന്നത്.

നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ അറേബ്യൻ രാജ്യങ്ങളിൽ ക്രിസ്തുമതം വ്യാപിക്കുകയും കാലക്രമേണ ക്ഷയിക്കുകയും ചെയ്തു. എട്ടാം നൂറ്റാണ്ടിൽ സർ ബാനി യാസ് എന്ന പ്രദേശത്ത് ആശ്രമം ഉണ്ടായിരുന്നതായും അവിടെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുമിച്ച് ജീവിച്ചിരുന്നതായി കണ്ടെത്തിയതായും അധികൃതർ പറഞ്ഞു.

2019-ൽ അബുദാബിയുടെ സാംസ്‌കാരിക മന്ത്രാലയം പള്ളിയും ആശ്രമവും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു. ഇവിടെ നിന്ന് കണ്ടെത്തിയ ഗ്ലാസ് പാത്രങ്ങൾ, കുരിശിന്റെ ആകൃതിയിലുള്ള രൂപങ്ങൾ, തേളിന്റെ രൂപമുള്ള ഒരു സ്റ്റാമ്പ് സീൽ തുടങ്ങിയ രൂപങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേക മ്യുസിയം അധികൃതർ ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് ഇവിടെ സന്ദർശിക്കാൻ അനുമതിയുണ്ടെന്നും അധികൃതർ അറിയിച്ചു.

സുപ്രീംകോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘പട്ടി സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

സുപ്രീംകോടതി വിധിയില്‍ അസ്വസ്ഥന്‍; മുഖ്യമന്ത്രിയെ ആക്രമിച്ചയാള്‍ ‘പട്ടി സ്‌നേഹി’; പ്രതി ഗുജറാത്ത് സ്വദേശി

ഡല്‍ഹി: പൊതുജന സമ്പര്‍ക്ക പരിപാടിക്കിടെ ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിന്നനുള്ള 41കാരനായ രാജേഷ് സക്രിയയാണ് പ്രതി. തെരുവുനായകളെ പിടികൂടി ഷെല്‍ട്ടറകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധിയില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നെന്നും ഇദ്ദേഹം നായകളെ അമിതമായി സ്‌നേഹിക്കുന്ന വ്യക്തിയാണെന്നും കുടുംബം അവകാശപ്പെട്ടു.

നായ്ക്കളോടുള്ള അവന്റെ സ്‌നേഹവും സുപ്രീം കോടതിയുടെ വിധിയോടുള്ള ദേഷ്യവുമാണ് ഡല്‍ഹിയിലേക്ക് പോകാനും മുഖ്യമന്ത്രിയെ നേരിടാനും പ്രേരിപ്പിച്ചതെന്ന് സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു. ‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. തെരുവ് നായകള്‍ക്കെതിരായ സുപ്രീം കോടതിയുടെ ഉത്തരവില്‍ കടുത്ത ദേഷ്യമുണ്ടായിരുന്നു. അതിനു പിന്നാലെ ഉടന്‍ ഡല്‍ഹിക്ക് പോവുകയായിരുന്നു. ഞങ്ങള്‍ക്ക് മറ്റൊന്നും അറിയില്ല,’ ഭാനു പറഞ്ഞു.

എല്ലാ ബുധനാഴ്ചയും മുഖ്യമന്ത്രി രേഖാ ഗുപ്ത ജനങ്ങളുമായി സമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. ഇന്ന് രാവിലെ പരിപാടിക്കിടെ എത്തിയ രാജേഷ് ചില കടലാസുകള്‍ നല്‍കിയ ശേഷം മുഖ്യമന്ത്രിയുടെ കൈ പിടിച്ചുവലിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ കീഴ്്‌പ്പെടുത്തുകയും ചെയ്തു. അതേസമയം, മുഖ്യമന്ത്രിക്ക് അടിയേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ചദേവ് നിഷേധിച്ചു. ഇയാള്‍ മുഖ്യമന്ത്രിയെ പിടിച്ചുവലിക്കാന്‍ ശ്രമിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ ഡോക്ടര്‍മാര്‍ പരിശോധിച്ചെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ചാണ് മുഖ്യമന്ത്രിക്കുനേരെ ആക്രമണം ഉണ്ടായത്. പരാതി നല്‍കാനെന്ന വ്യാജേന അടുത്തെത്തിയ ആള്‍ മുഖ്യമന്ത്രിയെ അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍