‘നായ കടിയേറ്റ് കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്?’

‘നായ കടിയേറ്റ് കുഞ്ഞുങ്ങള്‍ പേയിളകി മരിക്കുന്നു, അതൊരു പ്രശ്നമല്ലേ? ഉത്തരവില്‍ എതിര്‍ക്കാന്‍ എന്താണുള്ളത്?’

ഡല്‍ഹി: തെരുവുനായയുടെ കടി മൂലമുള്ള പേവിഷബാധയേറ്റ് നിരവധി കുട്ടികളാണ് മരിക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതി യില്‍. അതിനാല്‍ തെരുവുനായ ശല്യം പരിഹരിക്കപ്പെടേണ്ടതുണ്ട്. തങ്ങളാരും മൃഗവിരോധികളല്ല. അതേസമയം തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീംകോടതി വിധിയില്‍ എതിര്‍ക്കാനായി എന്താണുള്ളതെന്ന് ഡല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

തെരുവുനായകളെ വന്ധ്യംകരിക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടും പ്രത്യുത്പാദനം വര്‍ധിക്കുന്നത് തടയാനാകുന്നില്ല. അവയ്ക്ക് പ്രതിരോധ കുത്തിവെയ്പ് നടത്തുന്നതുകൊണ്ട് പേവിഷബാധ മൂലമുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. 2024 ല്‍ രാജ്യത്ത് 37 ലക്ഷം പേര്‍ക്ക് തെരുവുനായകളുടെ കടിയേറ്റതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 305 പേവിഷബാധ മരണങ്ങളാണ് ഉണ്ടായതെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

തെരുവുനായകള്‍ മൂലം കുട്ടികള്‍ക്ക് പൊതുസ്ഥലത്ത് കളിക്കാന്‍ പോലുമാകുന്നില്ല. കോടതി ഇതിന് പരിഹാരം കാണണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം ഡല്‍ഹിയിലെയും പരിസര മേഖലകളിലെയും തെരുവുനായകളെ പൂര്‍ണമായി പിടികൂടി ഷെല്‍റ്ററുകളിലാക്കണമെന്ന സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തു. ഗുരുതരമായ വിഷയമാണിത്. കേസ് വിശദമായി പരിഗണിക്കേണ്ടതുണ്ട്. അതുവരെ സുപ്രീംകോടതി വിധി സ്‌റ്റേ ചെയ്യണമെന്നും സന്നദ്ധ സംഘടനയ്ക്കു വേണ്ടി ഹാജരായ സിബല്‍ ആവശ്യപ്പെട്ടു.

കേസില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ മനു അഭിഷേക് സിങ് വിയും സുപ്രീംകോടതി രണ്ടംഗ ബെഞ്ചിന്റെ ഉത്തരവിനെ എതിര്‍ത്തു. ഡല്‍ഹിയില്‍ ഈ വര്‍ഷം പേവിഷ ബാധമൂലമുള്ള മരണം ഉണ്ടായിട്ടില്ല. നായകടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് സത്യമാണ്. നായ കടിയേല്‍ക്കുന്നത് തീര്‍ച്ചയായും നല്ല കാര്യമല്ല. പക്ഷെ അതിന്റെ പേരില്‍ ഇത്തരത്തില്‍ ഭീതിദമായ സാഹചര്യം സൃഷ്ടിക്കാന്‍ പാടുള്ളതല്ലെന്ന് മനു അഭിഷേക് സിങ് വി അഭിപ്രായപ്പെട്ടു.

വാദം കേള്‍ക്കുന്നതിനിടെ, മൃഗ ജനന നിയന്ത്രണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികാരികള്‍ നിഷ്‌ക്രിയത്വം പുലര്‍ത്തുന്നതാണ് മുഴുവന്‍ പ്രശ്നത്തിനും കാരണമെന്ന് കോടതി അഭിപ്രായപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും പാര്‍ലമെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവ കൃത്യമായി നടപ്പാക്കപ്പെടുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത് ചെയ്യുന്നില്ല. ഇതുമൂലം ഒരു വശത്ത്, മനുഷ്യര്‍ കഷ്ടപ്പെടുന്നു. മറുവശത്ത്, മൃഗങ്ങളും കഷ്ടപ്പെടുന്നുവെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ വിധി പറയാനായി കോടതി മാറ്റി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്ന സുപ്രീംകോടതി രണ്ടം​ഗ ബെഞ്ചിന്റെ ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതു കണക്കിലെടുത്താണ് വിഷയത്തിൽ മുൻ ഉത്തരവ് പുനഃപരിശോധിക്കാനായി ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിൽ മൂന്നം​ഗ ബെഞ്ച് രൂപീകരിച്ചത്.

ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ആലപ്പുഴ എക്‌സ്പ്രസില്‍ നിന്ന് വേര്‍പ്പെടുത്തിയ കോച്ചില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; അന്വേഷണം

ചെന്നൈ: സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച ആലപ്പുഴ എക്‌സ്പ്രസിന്റെ കോച്ചില്‍ അജ്ഞാതസ്ത്രീയുടെ അഴുകിയ മൃതദേഹം. ഫാന്‍ പ്രവര്‍ത്തിക്കാതിനെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി നിര്‍ത്തിയിട്ടിരുന്ന കോച്ചില്‍ നിന്നാണ് 50 വയസ്സിലേറെ പ്രായം തോന്നുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 7 ദിവസത്തോളം പഴക്കമുണ്ടെന്നും പുഴുവരിച്ച നിലയിലായിരുന്നെന്നും റെയില്‍വേ പൊലീസ് പറഞ്ഞു.

കോച്ചില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഭിക്ഷാടകയാണെന്ന നിഗമനത്തിലാണു പൊലീസ്. സ്ത്രീ ഈ കോച്ചിനടുത്തേക്കു നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. മരണത്തിനിടയാക്കിയ സാഹചര്യം അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞു.

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തെരുവുനായ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ഡൽഹിയിലെ തെരുവുനായകളെ പൂര്‍ണമായും പിടികൂടി കൂട്ടിലടയ്ക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കാനായി മൂന്നം​ഗ ബെഞ്ചിന് വിട്ടു. വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ​ഗവായ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത, എന്‍ വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് വിക്രം നാഥിന്റെ ബെഞ്ച് വിഷയം ഇന്ന് പരി​ഗണിക്കും.

രാജ്യതലസ്ഥാന മേഖലയിലെ മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും കൂട്ടിലാക്കമെന്നായിരുന്നു ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരങ്ങടിയ ബെഞ്ച് ഉത്തരവിട്ടിരുന്നത്. കോടതി ഉത്തരവിനെതിരെ സമൂഹത്തിലെ വിവിധവിഭാഗങ്ങളില്‍ നിന്ന് പ്രതികൂല പ്രതികരണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിഷയം പുനഃപരിശോധിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കിയത്.

ഡല്‍ഹിയില്‍ തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടാകുന്നത് സംബന്ധിച്ച പത്രവാര്‍ത്ത അടിസ്ഥാനമാക്കി ജൂലായ് 28-ന് സ്വമേധയാ എടുത്ത കേസിലായിരുന്നു, തെരുവുനായകളെ എത്രയും വേ​ഗം പിടികൂടി ഷെൽട്ടറുകളിൽ അടയ്ക്കാൻ രണ്ടം​ഗ ബെഞ്ച് വിധിച്ചത്. ഇതിനായി എത്രയുംവേഗം നടപടികളാരംഭിക്കണമെന്ന് ഡല്‍ഹിയിലെയും സമീപമേഖലകളായ നോയിഡ, ഗാസിയാബാദ് (യുപി), ഗുരുഗ്രാം (ഹരിയാണ) എന്നിവിടങ്ങളിലെയും അധികൃതരോട് കോടതി ആവശ്യപ്പെട്ടു. ആരെങ്കിലും തടസ്സംനിന്നാല്‍ കര്‍ശനനടപടിയെടുക്കുമെന്നും കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

കുവൈത്ത് വിഷ മദ്യ ദുരന്തം: 13 പേർ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടമായി; ഹെല്പ് ലൈൻ നമ്പറുമായി എംബസി

കുവൈത്ത് വിഷ മദ്യ ദുരന്തം: 13 പേർ മരിച്ചു, 21 പേരുടെ കാഴ്ച നഷ്ടമായി; ഹെല്പ് ലൈൻ നമ്പറുമായി എംബസി

കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. 63 പേരാണ് ചികിത്സ തേടിയത് . മരിച്ചവർ മുഴുവൻ ഏഷ്യക്കാരാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

വിഷ മദ്യ ദുരന്തവുമായി ബന്ധപ്പെട്ട് 31 പേർ വെന്റിലേറ്ററുകളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇവരിൽ 21 പേരുടെ കാഴ്ച ശക്തി പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടിട്ടുണ്ട്. 51 പേരെ അടിയന്തര ഡയാലിസിസ് നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യത്ത് നിന്നുള്ള ആളുകളാണെന് കൃത്യമായി പറയാൻ അധികൃതർ തയ്യാറായിട്ടില്ല.

സംഭവത്തിൽ കുവൈത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മദ്യം നിർമ്മിച്ചതുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്‌. മദ്യം നിർമ്മിച്ച സ്ഥലങ്ങളിൽ അധികൃതർ നടത്തിയ പരിശോധനയിലാണ് 10 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മരണമടഞ്ഞവരുടെയും ചികിത്സയിൽ തുടരുന്നവരുടെയും കുടുംബങ്ങൾക്ക് ബന്ധപ്പെടുന്നതിന് വേണ്ടി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി എംബസി അറിയിച്ചു. +965-65501587 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് എംബസി വ്യക്തമാക്കി.സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ആശുപത്രികൾ സന്ദർശിച്ചു.

വിഷ മദ്യ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ ചികിത്സയ്ക്കായി ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നതെന്നാണ് ലഭ്യമായ വിവരം. ജലീബ് ബ്ലോക്ക് ഫോറില്‍ നിന്നാണ് പ്രവാസികൾ മദ്യം വാങ്ങിയത്. മറ്റുള്ള പ്രവാസികൾക്കൊപ്പം റൂമുകളിൽ ഇരുന്ന് പലരും ഈ മദ്യം കുടിച്ചു. അതിനു ശേഷം പലർക്കും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടതായതോടെ തൊട്ടടുത്തുള്ള പ്രവാസികളെ വിവരം അറിയിക്കുകയും തുടർന്ന് ഇവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു. ഫർവാനിയ, അദാൻ ആശുപത്രികളിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ 10 പേർ മരിച്ചു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ പക്ഷെ അധികൃതർ തയ്യാറായിരുന്നില്ല. ഇന്നലെ രാത്രിയിലാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

‘അതുല്യമായ അനുഭവത്തിന് നന്ദി’; ‘മരിച്ചവര്‍ക്കൊപ്പം’ ചായ കുടിച്ച് രാഹുല്‍ ഗാന്ധി

‘അതുല്യമായ അനുഭവത്തിന് നന്ദി’; ‘മരിച്ചവര്‍ക്കൊപ്പം’ ചായ കുടിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: പ്രത്യേക തീവ്ര പുനഃപരിശോധനയെ തുടര്‍ന്ന് ‘മരിച്ചുപോയവര്‍’ എന്ന് കാണിച്ച് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരോടൊപ്പം ചായകുടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറില്‍ നിന്നുള്ള ഏഴംഗ സംഘവുമായി ബുധനാഴ്ചയാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. മുതിര്‍ന്ന ആര്‍ജെഡി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് യാദവിനൊപ്പം രാഹുലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഇവര്‍ കണ്ടത്.

‘ജീവിതത്തില്‍ രസകരമായ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്, പക്ഷെ ‘മരിച്ചവരോടൊപ്പം’ ചായ കുടിക്കാന്‍ എനിക്കൊരിക്കലും അവസരം ലഭിച്ചിട്ടില്ല. ഈ അതുല്യമായ അനുഭവത്തിന്, തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി,’ എന്നാണ് ഇവര്‍ക്കൊപ്പം ചായ കുടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് രാഹുല്‍ എക്‌സില്‍ കുറിച്ചു.

തേജസ്വി യാദവ് പ്രതിനിധീകരിക്കുന്ന രഘോപുര്‍ മണ്ഡലത്തില്‍ നിന്നുള്ള രാമിക്ബാല്‍ റായ്, ഹരേന്ദ്ര റായ്, ലാല്‍മുനി ദേവി, ബച്ചിയ ദേവി, ലാല്‍വതി ദേവി, പൂനം കുമാരി, മുന്ന കുമാര്‍ എന്നിവരുമായാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്. സുപ്രീം കോടതി എസ്ഐആറിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്.

വോട്ട് മോഷണത്തിനെതിരെ ഇന്ത്യാ സഖ്യം പോരാടുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി. എസ്ഐആറിന് ആവശ്യമായ രേഖകളെല്ലാം ഇവര്‍ സമര്‍പ്പിച്ചിരുന്നുവെന്നും എന്നിട്ടും ഇവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി യാദവ് പറഞ്ഞു. പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്തതിന് കൃത്യമായ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്നില്ലെന്നും യാദവ് രാഹുലിനോട് പറഞ്ഞു. ഇതിന് രാഹുല്‍ നല്‍കുന്ന മറുപടിയും വീഡിയോയില്‍ കേള്‍ക്കാം. ‘വിവരം നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ വിവരം നല്‍കിക്കഴിഞ്ഞാല്‍, കളി തീര്‍ന്നു,’ രാഹുല്‍ പറയുന്നു.

ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ വഞ്ചനാകേസ്

ബിസിനസുകാരന്റെ 60 കോടി തട്ടിയെന്ന് പരാതി; ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവിനുമെതിരെ വഞ്ചനാകേസ്

മുംബൈ: ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാകേസ്. തന്റെ 60 കോടി രൂപ തട്ടിയെടുത്തതായി ആരോപിച്ച് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനാണ് പരാതി നല്‍കിയത്. ശില്‍പ്പ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കും ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ നല്‍കിയിരുന്നു. പക്ഷേ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചു എന്നാണ് ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നത്.

താര ദമ്പതികളുടെ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടതാണ് കേസ്. 2015-2023 കാലഘട്ടത്തില്‍ ബിസിനസ് വിപുലീകരണത്തിനായി 60.48 കോടി രൂപ താന്‍ നല്‍കിയെന്നും എന്നാല്‍ അവര്‍ അത് വ്യക്തിഗത ചെലവുകള്‍ക്കായി ചെലവഴിച്ചുവെന്നും ബിസിനസുകാരനായ ദീപക് കോത്താരി ആരോപിച്ചു.

2015 ല്‍ രാജേഷ് ആര്യ എന്ന ഏജന്റ് വഴിയാണ് താര ദമ്പതികളുമായി താന്‍ ബന്ധപ്പെട്ടതെന്നും കോത്താരി അവകാശപ്പെട്ടു. ആ സമയത്ത്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവിയുടെ ഡയറക്ടര്‍മാരായിരുന്നു ഈ ദമ്പതികള്‍. അന്ന് കമ്പനിയില്‍ 87 ശതമാനത്തിലധികം ഓഹരികള്‍ ശില്‍പ്പ ഷെട്ടിയുടെ കൈവശമുണ്ടായിരുന്നു.

തുടക്കത്തില്‍ 12 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ 75 കോടി രൂപ വായ്പ എടുക്കാനായിരുന്നു പ്ലാന്‍. എന്നാല്‍ ഉയര്‍ന്ന നികുതി ഒഴിവാക്കാന്‍ തുക ഒരു ‘നിക്ഷേപമായി’ മാറ്റാന്‍ രാജേഷ് ആര്യ നിര്‍ദേശിച്ചു. പണം കൃത്യസമയത്ത് തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് താനുമായി കരാറിലേര്‍പ്പെട്ടതായും ദീപക് കോത്താരി പരാതിയില്‍ പറയുന്നു.

2015 ഏപ്രിലില്‍ ഏകദേശം 31.95 കോടി രൂപയുടെ ആദ്യ ഗഡു കോത്താരി കൈമാറി. എന്നാല്‍ നികുതി പ്രശ്‌നം തുടര്‍ന്നു. സെപ്റ്റംബറില്‍ രണ്ടാമത്തെ കരാര്‍ ഒപ്പിട്ടു. 2015 ജൂലൈ മുതല്‍ 2016 മാര്‍ച്ച് വരെ 28.54 കോടി രൂപ കൂടി കൈമാറിയതായും ബിസിനസുകാരന്‍ പറയുന്നു.

മൊത്തത്തില്‍, ഇടപാടിനായി 60.48 കോടിയിലധികം രൂപ കൈമാറി. കൂടാതെ 3.19 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നല്‍കി. 2016 ഏപ്രിലില്‍ ശില്‍പ്പ ഷെട്ടി തനിക്ക് ഒരു വ്യക്തിഗത ഗ്യാരണ്ടിയും നല്‍കിയിരുന്നുവെന്നും കോത്താരി അവകാശപ്പെട്ടു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറില്‍ ശില്‍പ്പ ഷെട്ടി കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു.

താമസിയാതെ, കമ്പനിക്കെതിരെ 1.28 കോടി രൂപയുടെ പാപ്പരത്ത കേസ് ഉയര്‍ന്നുവന്നു. 2015-2023 കാലയളവില്‍ താര ദമ്പതികള്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയെന്നും ബിസിനസ് ആവശ്യങ്ങള്‍ക്കായി പണം കൈപ്പറ്റിയെന്നും വ്യക്തിപരമായ ചെലവുകള്‍ക്കായി പണം വകമാറ്റിയെന്നും കോത്താരി തന്റെ പരാതിയില്‍ ആരോപിച്ചു.

വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നി കുറ്റങ്ങള്‍ ചുമത്തി ജുഹു പൊലീസ് സ്റ്റേഷനില്‍ ആദ്യം കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ 10 കോടി രൂപയ്ക്ക് മുകളിലുള്ള വഞ്ചനാ കേസ് ആയതിനാല്‍ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കേസ് കൈമാറി.