ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ഖത്തറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു; ടൂറിസം മേഖലയ്ക്ക് മികച്ച നേട്ടം

ദോഹ: ഖത്തറിന്റെ ടൂറിസം രംഗത്ത് വൻ മുന്നേറ്റം. കഴിഞ്ഞ ആറു മാസത്തിനിടെ രാജ്യം സന്ദർശിക്കാൻ എത്തിയത് 26 ലക്ഷം പേരാണ്. മുൻ വർഷത്തേക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകർഷിക്കാനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഖത്തർ ടൂറിസം മന്ത്രാലയമാണ് വിനോദ സഞ്ചാരികളെ സംബന്ധിച്ചുള്ള കണക്കുകൾ പുറത്ത് വിട്ടത്. സന്ദർശകരിൽ 36 ശതമാനം ആളുകളും ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരാണ്. യൂറോപ്പിൽനിന്ന് ഇരുപത്തിയാറ് ശതമാനം പേരും ഖത്തർ സന്ദർശിക്കാൻ എത്തി. യാത്രക്കാരിൽ 57 ശതമാനം പേർ വിമാനമാർഗവും 33 ശതമാനം കരവഴിയും ശതമാനം കടൽ വഴിയും രാജ്യത്തേക്ക് പ്രവേശിച്ചു. സഞ്ചാരികളിൽ 71 ശതമാനം ആളുകളും ഹോട്ടൽ മുറികൾ ഉപയോഗിച്ചതായും കണക്കുകൾ പറയുന്നത്.

സഞ്ചാരികളുടെ വർധന രാജ്യത്തിന്റെ വിവിധ മേഖലകളിൽ പുത്തനുണർവ്വ് സൃഷ്ടിച്ചതായി അധികൃതർ പറയുന്നു. സഞ്ചാരികളുടെ എണ്ണം കൂടുന്നത് പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമാണ്. പ്രത്യകിച്ചും ടൂറിസം മേഖലയിൽ ജോലി ചെയ്യുന്നവർക്ക്.

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സഞ്ചാരികളുടെ വരവിൽ കുറവ് വന്നതോടെ പലർക്കും ജോലി നഷ്ടമാകുമോ എന്ന സംശയം ഉണ്ടായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ ക്രമേണ സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ആ പ്രതിസന്ധിക്ക് പരിഹാരമായി. വരും വർഷങ്ങളിൽ ഖത്തറിലേ ടൂറിസം രംഗത്ത് നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

സ്വയം തീ കൊളുത്തി പതിമൂന്നുകാരി; ഒഡിഷയില്‍ ഒരുമാസത്തിനിടെ നാലാമത്തെ സംഭവം

ഭുവനേശ്വര്‍: ഒഡിഷയില്‍ സ്വയം തീ കൊളുത്തി പതിമൂന്ന് വയസുകാരി. ഒഡിഷയില്‍ ഒരു മാസത്തിനുള്ളില്‍ സമാനമായി നടക്കുന്ന നാലാമത്തെ സംഭവമാണിത്. ഗുരതരമായി പൊള്ളലേറ്റ പെണ്‍കുട്ടി ഒഡിഷയിലെ ബര്‍ഗഡ് ജില്ലയിലെ ഒരു ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്.

ഗൈസിലത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫിരിംഗ്മല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിന്ന് പകുതി പൊള്ളലേറ്റ നിലയിലാണ് ഗ്രാമവാസികള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബര്‍ഗഡ് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണെന്നാണ് പൊലീസ് പറയുന്നത്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പെട്രോള്‍ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്നും ആത്മഹത്യാ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

സംസ്ഥാനത്ത് ഒരു മാസത്തിനിടെ മൂന്ന് സ്ത്രീകള്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. ബാലസോറില്‍ ഇരുപതുകാരിയായ വിദ്യാര്‍ത്ഥിനി കോളജ് ക്യംപസില്‍ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ജൂലൈ 14 ന് ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്. ബലംഗയില്‍ മൂന്ന് അക്രമികള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീകൊളുത്തിയിരുന്നു, ഓഗസ്റ്റ് 2 നാണ് കുട്ടി മരിച്ചത്. ഓഗസ്റ്റ് 6 ന് കേന്ദ്രപാറ ജില്ലയില്‍ പട്ടമുണ്ടൈ (ഗ്രാമീണ) പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വീട്ടില്‍ നിന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയിരുന്നു.

ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

ഒരാള്‍ പോലും സഹായത്തിന് എത്തിയില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് യുവാവിന്റെ യാത്ര

മുംബൈ: ആരുടെയും സഹായം ലഭിക്കാതെ വന്നതോടെ, വാഹനാപകടത്തില്‍ മരിച്ച ഭാര്യയുടെ മൃതദേഹം സ്വന്തം ബൈക്കില്‍ കെട്ടിവെച്ച് നാട്ടിലേക്ക് തിരിച്ച് യുവാവ്. നാഗ്പൂര്‍- ജബല്‍പൂര്‍ ദേശീയ പാതയില്‍ ഭാര്യയുടെ മൃതദേഹവുമായി യുവാവ് ബൈക്കില്‍ പോകുന്ന നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അതിവേഗത്തില്‍ വന്ന ട്രക്ക് ഇടിച്ച് ഗ്യാര്‍സി അമിത് യാദവ് എന്ന സ്ത്രീയാണ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചത്. സഹായത്തിനായി ഭര്‍ത്താവ് അമിത് യാദവ് നിരവധിയാളുകളോട് കേണപേക്ഷിച്ചെങ്കിലും ആരും എത്തിയില്ല. ഒടുവില്‍ നിരാശനായ അമിത് യാദവ് സ്വന്തം ബൈക്കില്‍ ഭാര്യയുടെ മൃതദേഹം കെട്ടിവെച്ച് മധ്യപ്രദേശിലെ സ്വന്തം ഗ്രാമത്തിലേക്ക് ഓടിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും മധ്യപ്രദേശിലെ സിയോണി ജില്ലയില്‍ നിന്നുള്ളവരാണെങ്കിലും കഴിഞ്ഞ പത്തുവര്‍ഷമായി നാഗ്പൂരിലാണ് ദമ്പതികള്‍ താമസിക്കുന്നത്.

ലോനാരയില്‍ നിന്ന് കരണ്‍പൂരിലേക്ക് പോകുന്ന വഴിയാണ് അമിതും ഭാര്യയും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ആദ്യം ആരും സഹായത്തിനായി എത്തിയില്ലെങ്കിലും മോട്ടോര്‍ സൈക്കിളില്‍ മൃതദേഹം കൊണ്ടുപോകുന്നത് കണ്ട് മനസലിഞ്ഞ നിരവധിപ്പേര്‍ സഹായത്തിനായി എത്തി. എന്നാല്‍ ഇനിയൊരു പ്രശ്‌നം നേരിടാനുള്ള മാനസികനില ഇല്ലാത്തതിനാല്‍ അമിത് യാദവ് ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. ഒടുവില്‍ ഹൈവേ പൊലീസ് ഇടപെട്ട് മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികളുടെ ഭാഗമായാണ് മൃതദേഹം ആശുപത്രിയില്‍ എത്തിച്ചത്.

പാക് യുദ്ധത്തടവിൽ നിന്ന് സഹപ്രവർത്തകരേയും കൊണ്ടു രക്ഷപ്പെട്ട ധീരത; ക്യാപ്റ്റൻ ഡികെ പരുൽകർ അന്തരിച്ചു

പാക് യുദ്ധത്തടവിൽ നിന്ന് സഹപ്രവർത്തകരേയും കൊണ്ടു രക്ഷപ്പെട്ട ധീരത; ക്യാപ്റ്റൻ ഡികെ പരുൽകർ അന്തരിച്ചു

പുനെ: 1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിനിടെ പാക് പാടിയിലായ ശേഷം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയ വ്യോമസേന മുൻ ​ഗ്രൂപ്പ് ക്യാപ്റ്റൻ ഡികെ പരുൽകർ (ക്യാപ്റ്റൻ ദിലീപ് കമാൽകർ പരുൽകർ) (82) അന്തരിച്ചു. പുനെയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. 1953ലാണ് പരുൽകർ വ്യോമസേനയിൽ കമ്മീഷൻ ചെയ്തത്. വ്യോമസേന അക്കാദമിയിൽ ഫ്ലൈയിങ് ഇൻസ്ട്രക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

1971ലെ ഇന്ത്യ- പാക് യുദ്ധത്തിനിടെയാണ് വിങ് കമാൻഡറായിരുന്ന പരുൽകറും രണ്ട് സഹ പ്രവർത്തകരും പാകിസ്ഥാന്റെ പിടിയിലായത്. യുദ്ധത്തടവുകാരായി കഴിയവേയാണ് പരുൽകറുടെ നേതൃത്വത്തിൽ സംഘം രക്ഷപ്പെട്ട് ഇന്ത്യയിൽ തിരിച്ചെത്തിയത്.

1965ലെ ഇന്ത്യ- പാക് യുദ്ധത്തിൽ പരുൽകർ പറത്തിയ വിമാനത്തിനു നേരെ ശത്രുക്കൾ നടത്തിയ വെടിവയ്പ്പിൽ അദ്ദേഹത്തിന്റെ ചുമലിനു പരിക്കേറ്റിരുന്നു. തകരാറിലായ വിമാനം ഉപേക്ഷിക്കാൻ മേലധികാരികൾ അദ്ദേഹത്തിനു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മനഃസാന്നിധ്യം വിടാതെ വിമാനം തിരിച്ച് സൈനിക ക്യാംപിലേക്ക് എത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. ഈ ധീരതയ്ക്ക് വ്യോമസേന അദ്ദേഹത്തെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു. മറ്റ് വിശിഷ്ട സേവാ മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസന്റെ കഴുത്തു വെട്ടുമെന്ന് സീരിയൽ നടൻ

സനാതന ധർമത്തിനെതിരെ പ്രസം​ഗിച്ചു; കമൽഹാസന്റെ കഴുത്തു വെട്ടുമെന്ന് സീരിയൽ നടൻ

ചെന്നൈ: നടനും മക്കൾ നീതിമയ്യം നേതാവുമായ കമൽഹാസന്റെ കഴുത്തുവെട്ടുമെന്നു ഭീഷണി. സീരിയൽ നടൻ രവിചന്ദ്രനാണ് വധ ഭീഷണി മുഴക്കിയത്. ദിവസങ്ങൾക്കു മുൻപ് കമൽഹാസൻ സനാതന ധർമത്തിനെതിരെ സംസാരിച്ചതാണ് പ്രകോപനം. സംഭവത്തെക്കുറിച്ച് അനേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് മക്കൾ നീതിമയ്യം ഭാരവാഹികൾ ചെന്നൈ പൊലീസ് കമ്മീഷണർക്കു പരാതി നൽകി.

സ്വേച്ഛാധിപത്തിന്റേയും സനാതനത്തിന്റേയും ചങ്ങലകൾ തകർക്കാൻ വിദ്യാഭ്യാസം കൊണ്ടു മാത്രമേ കഴിയു എന്നായിരുന്നു കമൽഹാസൻ കഴിഞ്ഞയാഴ്ച പ്രസം​ഗിച്ചത്. നടൻ സൂര്യയുടെ സന്നദ്ധ സംഘടനയായ അ​ഗരം ഫൗണ്ടേഷന്റെ 15ാം വാർഷിക ആഘോഷ വേദിയിലായിരുന്നു പ്രസ്താവന. അറിവല്ലാതെ മറ്റൊരു ആയുധവും കൈയിലെടുക്കരുതെന്നും ഈ പ്രസം​ഗത്തിൽ കമൽഹാസൻ യുവാക്കളോടു ആഹ്വാനം ചെയ്തിരുന്നു.

ഇതിനെതിരെയാണ് രവിചന്ദ്രൻ രം​ഗത്തെത്തിയത്. സനാതന ധർമത്തെ അവഹേളിക്കുന്നതാണ് കമൽഹാസന്റെ പ്രസ്താവന എന്നാണ് സീരിയൽ നടൻ ആരോപിച്ചത്. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വിവാദ പ്രസ്താവന.

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ഗാസ പൂര്‍ണമായും പിടിച്ചെടുക്കാന്‍ ഇസ്രയേല്‍

ജറുസലേം: ഗാസ നഗരം പൂര്‍ണമായി പിടിച്ചെടുക്കാനുള്ള സൈനിക പദ്ധതിക്ക് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റിന്റെ അംഗീകാരം. ഗാസയുടെ നിയന്ത്രണം സൈന്യം പിടിച്ചെടുക്കുന്ന സമ്പൂര്‍ണ അധിനിവേശത്തിലേക്ക് ഇസ്രയേല്‍ നീങ്ങുന്നു എന്നതാണ് പുതിയ പദ്ധതി സൂചിപ്പിക്കുന്നത്. ഹമാസിനെ നിരായുധീകരിക്കുക, മേഖലയിലെ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങള്‍ അടങ്ങിയ ഇസ്രേയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നോട്ട് വച്ച അഞ്ചിന് കര്‍മ പദ്ധതിക്കാണ് ഇസ്രയേല്‍ സെക്യൂരിറ്റി ക്യാബിനറ്റ് അംഗീകാരം നല്‍കിയത്.

22 മാസമായി തുടരുന്ന ഗാസയിലെ സൈനിക നീക്കം അവസാനിപ്പിക്കുക, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ മോചിപ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ ശക്തമായ സാഹചര്യത്തിലാണ് തിരക്കിട്ട നീക്കം. നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലിന് മുന്നിലുള്ള ബദല്‍ പദ്ധതി പ്രകാരം ഹമാസിന്റെ പരാജയമോ ബന്ദികളുടെ തിരിച്ചുവരവോ പൂര്‍ണമായി വിജയം കാണില്ലെന്ന് ക്യാബിനറ്റില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടതായി നെതന്യാഹുവിന്റെ ഓഫീസ് വിശദീകരിക്കുന്നു. എന്നാല്‍ ബദല്‍ പദ്ധതി എന്താണെന്ന് വ്യക്തമല്ല.

ഹമാസിന്‍റെ നിരായുധീകരണം, ബന്ദികളുടെ മോചനം, ഗാസയിലെ സൈനികവല്‍ക്കരണം, ഗാസയിലെ ഇസ്രായേലി സുരക്ഷാ നിയന്ത്രണം, ഹമാസ്, പലസ്തീന്‍ അതോറിറ്റി എന്നിവയ്ക്ക് പുറത്തുള്ള സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്യാബിനറ്റ് അംഗീകരിച്ച പദ്ധതി. യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം വിതരണം ചെയ്യുന്നതിനൊപ്പം ഗാസ നഗരത്തിന്റെ നിയന്ത്രണം ഇസ്രായേലി പ്രതിരോധ സേന (ഐഡിഎഫ്) ഏറ്റെടുക്കുമെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, ഗാസയെ ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതിയില്ലെന്ന് സുരക്ഷാ ക്യാബിനറ്റ് യോഗത്തിന് മുന്‍പ് നെതന്യാഹു പ്രതികരിച്ചിരുന്നു. ഗാസയുടെ സുരക്ഷ ഇസ്രായേല്‍ നിയന്ത്രിക്കുന്ന നിലയുണ്ടാകണം. എന്നാല്‍ ഗാസ പിടിച്ചെടുക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ അല്ല ഞങ്ങളുടെ പദ്ധതി. ഹമാസിനെ നശിപ്പിച്ച് ബന്ദികളെ തിരികെ കൊണ്ടുവരിക, ഗാസയെ ഒരു താല്‍ക്കാലിക സര്‍ക്കാരിന് കൈമാറുക എന്നതാണ് ലക്ഷ്യം,’ എന്നും നെതന്യാഹു മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.