എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

എംസിസി നീറ്റ് യുജി അലോട്ട്മെന്റ് 2025: സമയക്രമം പുതുക്കി; ആദ്യ അലോട്ട്മെന്റ് നാളെ

ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജ്വേറ്റ് ( നീറ്റ് യുജി ) 2025 അടിസ്ഥാനമാക്കി നടത്തുന്ന അഖിലേന്ത്യാ അലോട്ട്മെന്റിന്റെ സമയക്രമം പുതുക്കി. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി പുതുക്കിയ സമയക്രമം mcc.nic.in -ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആദ്യ റൗണ്ടിലേക്കുള്ള ചോയ്‌സ് ഫില്ലിങ് ഇതിനകം പൂർത്തിയായി. ആദ്യ റൗണ്ട് അലോട്ട്മെന്റ് ഓഗസ്റ്റ് ഒൻപതിന് പ്രഖ്യാപിക്കും. കോളജ് റിപ്പോർട്ടിങ്ങിന് ഒൻപതു മുതൽ 18 വരെ അവസരമുണ്ടാകും.

രണ്ടാംറൗണ്ട് നടപടികൾ 21-ന് തുടങ്ങും. പുതിയ രജിസ്‌ട്രേഷൻ (ബാധകമെങ്കിൽ) 26-ന് ഉച്ചയ്ക്ക് 12 വരെ ചെയ്യാം. തുക അടയ്ക്കൽ 26-ന് വൈകീട്ട് മൂന്നു വരെയാണ്. ചോയ്‌സ് ഫില്ലിങ് 22 മുതൽ 26-ന് രാത്രി 11.55 വരെയും ചെയ്യാം. ലോക്കിങ് 26-ന് വൈകീട്ട് നാലുമുതൽ അന്ന് രാത്രി 11.55 വരെ. രണ്ടാം അലോട്‌മെന്റ് ഫലം 29-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് സൗകര്യം 30 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്.

റൗണ്ട് മൂന്നിന്റെ അലോട്ട്മെന്റ് നടപടികൾ ഒൻപതിന് തുടങ്ങും. രജിസ്‌ട്രേഷൻ/തുക അടയ്ക്കൽ (ബാധകമെങ്കിൽ) 14 വരെയാണ്. ചോയ്‌സ് ഫില്ലിങ് 10 മുതൽ 14 വരെ. ലോക്കിങ് സൗകര്യം 14-ന്, സീറ്റ് അലോട്ട്മെന്റ് ഫലം 17-ന് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിങ് 18 മുതൽ 25 വരെയായിരിക്കും.

ഓൺലൈൻ സ്‌ട്രേ വേക്കൻസി റൗണ്ട് നടപടികൾ 30-ന് തുടങ്ങും. ഒക്ടോബർ രണ്ടിന് വൈകീട്ട് മൂന്നുവരെ രജിസ്‌ട്രേഷൻ. രണ്ടിന് വൈകീട്ട് ആറുവരെ പേമെന്റ്. ചോയ്‌സ് ഫില്ലിങ് 30 മുതൽ ഒക്ടോബർ മൂന്നിന് രാവിലെ എട്ടുവരെ. ലോക്കിങ് സൗകര്യം രണ്ടിന് രാത്രി എട്ടുമുതൽ മൂന്നിന് രാവിലെ എട്ടുവരെ. ഫലം നാലിന് പ്രഖ്യാപിക്കും. അഞ്ചിനും 10-നും ഇടയിൽ സ്ഥാപനതല റിപ്പോർട്ടിങ് നടത്തണം.

സംസ്ഥാനതല അലോട്ട്മെന്റ്

സംസ്ഥാനങ്ങളിലെ ആദ്യ അലോട്ട്മെന്റ് നടപടികൾ ഓഗസ്റ്റ് ഒൻപതുമുതൽ 18 വരെയുള്ള കാലയളവിലായിരിക്കും. സംസ്ഥാന തല ആദ്യ അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം 24-നകം നേടണം. രണ്ടാംറൗണ്ട് അലോട്ട്മെന്റ് നടപടികൾ 27 മുതൽ സെപ്‌റ്റംബർ അഞ്ചുവരെയാണ്. രണ്ടാം അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം സെപ്‌റ്റംബർ 11-നകം നേടണം. മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ 15 മുതൽ 25 വരെയായിരിക്കും.

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയില്‍ ബീജം; പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്കായി മാറിയത് അമിത ആത്മവിശ്വാസം

ബംഗലൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ കുടുക്കിയത് അമിതമായ ആത്മവിശ്വാസം. തന്റെ ഫാം ഹൗസില്‍ ഒളിപ്പിച്ച സാരിയാണ് കേസില്‍ പ്രജ്വലിനെ കുടുക്കുന്ന നിര്‍ണായ തെളിവായി മാറിയത്. പ്രജ്വലിനെ ശിക്ഷിക്കാന്‍ മതിയായ ഫോറന്‍സിക് തെളിവുകളാണ് സാരിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചത്.

വീട്ടുവേലക്കാരിയുടെ സാരി പ്രജ്വല്‍ രേവണ്ണ ബലപ്രയോഗത്തിലൂടെ അഴിച്ചെടുത്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സാരി നശിപ്പിക്കുന്നതിന് പകരം പക്ഷേ ഫാം ഹൗസിലെ ഗോഡൗണില്‍ ഒളിപ്പിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി സാരി വീണ്ടെടുക്കാന്‍ ധൈര്യപ്പെടുമെന്ന് പ്രജ്വല്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്നാല്‍ പണവും പ്രലോഭനങ്ങളും വാരിയെറിഞ്ഞ കേസില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ സാരി വീണ്ടെടുത്തത് കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

പ്രജ്വല്‍ ലൈംഗികമായി ഉപദ്രവിച്ച സമയത്ത് ഏത് വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയായ സ്ത്രീയോട് ചോദിച്ചു. സാരിയാണ് ഉടുത്തിരുന്നതെന്നും, വസ്ത്രം അഴിച്ചെടുത്ത അയാള്‍ തിരികെ തന്നില്ലെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. തുടര്‍ന്നാണ് ഫാം ഹൗസില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ഒളിച്ചുവെച്ച സാരി കണ്ടെത്തുന്നത്. ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചപ്പോള്‍ സാരിയില്‍ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.

ഡിഎന്‍എ പരിശോധനയില്‍ അത് പ്രജ്വലിന്റെ ബീജമാണെന്ന് തെളിയുകയും ചെയ്തു. ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടിനൊപ്പം സാരിയും പരാതിക്കാരിയുടെ മൊഴിയും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ശിക്ഷയില്‍ ഇത് നിര്‍ണായകമായി മാറുകയും ചെയ്തു. പ്രജ്വല്‍ രേവണ്ണ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. ബലാത്സംഗക്കേസില്‍ പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

മനോരോഗ ചികിത്സയ്‌ക്കെത്തിയ യുവാവുമായി പ്രണയം, വിവാഹത്തിന് പിന്നാലെ മനശാസ്ത്രജ്ഞ ജീവനൊടുക്കി

ഹൈദരാബാദ്: ചികിത്സയ്‌ക്കെത്തിയ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ച മനശാസ്ത്രജ്ഞ ജീവനൊടുക്കി. ഹെദരാബാദിലെ ബെഞ്ചാര ഹില്‍സിലാണ് സംഭവം. മാനസിക പീഡനത്തെത്തുടര്‍ന്നാണ് 33 കാരിയായ ഡോക്ടര്‍ രഞ്ജിത ജീവനൊടുക്കിയത്. നാലു നിലക്കെട്ടിടത്തില്‍ നിന്നും താഴേക്കു ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. ബെഞ്ചാര ഹില്‍സിലെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തുവന്നിരുന്നത്.

ഡോക്ടര്‍ രഞ്ജിത ജോലി ചെയ്തിരുന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ മനശാസ്ത്ര ചികില്‍സയ്ക്കായിട്ടാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ രോഹിത് എത്തിയത്. രഞ്ജിതയുടെ ചികില്‍സയില്‍ രോഹിതിന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായി. ക്രമേണ ഡോക്ടറുമായി അടുത്ത രോഹിത്, രഞ്ജിതയോട് വിവാഹാഭ്യര്‍ഥന നടത്തി. കുടുംബാംഗങ്ങള്‍ സമ്മതം മൂളിയതോടെ ഇവരുടെ വിവാഹം നടന്നു.

എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ രഞ്ജിത ജോലിക്ക് പോകുന്നത് രോഹിത് വിലക്കി. കിട്ടുന്ന ശമ്പളത്തിന് രഞ്ജിത ധൂര്‍ത്തടിക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിന്നീട് ഹൈദരാബാദിലെ പ്രശസ്തമായ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ചൈല്‍ഡ് സൈക്കോളജിസ്റ്റായി രഞ്ജിത ജോലിയില്‍ പ്രവേശിച്ചു. ഇതിനും രോഹിത് തടസം നിന്നു. ഇത്തരത്തില്‍ മുന്നോട്ടു പോകാനാവില്ലെന്ന് രഞ്ജിത അറിയിച്ചതോടെ ശാരീരിക ഉപദ്രവം ആരംഭിച്ചതായി കുടുംബം പറയുന്നു.

രഞ്ജിതയോട് രോഹിതും കുടുംബവും പണം ആവശ്യപ്പെടും. നല്‍കാതിരുന്നാല്‍ മര്‍ദ്ദനമായിരുന്നെന്നും വീട്ടുകാര്‍ വെളിപ്പെടുത്തി. രോഹിതിനൊപ്പം മാതാപിതാക്കളും സഹോദരനും പീഡനം തുടങ്ങിയതോടെ രഞ്ജിത കടുത്ത മനപ്രയാസത്തിലായി. ജൂലൈ 16ന് ഉറക്ക ഗുളിക കഴിച്ച് രഞ്ജിത ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ചികില്‍സ ലഭിച്ചതിനാല്‍ മാത്രം ജീവന്‍ തിരിച്ചു കിട്ടി. സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയെത്തിയ രഞ്ജിത ജൂലൈ 28ന് നാലുനിലക്കെട്ടിടത്തിലെ ബാത്‌റൂം ജനാലയിലൂടെ ചാടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രഞ്ജിത ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വനിതാ യുവ ഡോക്ടറുടെ മരണത്തില്‍ ആത്മഹത്യാപ്രേരണയ്ക്ക് ഭര്‍ത്താവ് രോഹിതിനും കുടുംബത്തിനുമെതിരെ കേസ് റജിസ്റ്റര്‍ ചെയ്തതായി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കോവിഡ് രോഗികള്‍ക്ക് ഇനി ആന്‍റിബയോട്ടിക്കുകള്‍ വേണ്ട, മാര്‍ഗനിര്‍ദേശം പുതുക്കി ഡബ്ല്യുഎച്ച്ഒ

കോവിഡ് രോഗികള്‍ക്ക് ഇനി ആന്‍റിബയോട്ടിക്കുകള്‍ വേണ്ട, മാര്‍ഗനിര്‍ദേശം പുതുക്കി ഡബ്ല്യുഎച്ച്ഒ

മഹാമാരിയുടെ തീവ്രത കുറഞ്ഞു, മാറിയ സാഹചര്യത്തില്‍ കോവിഡ് രോഗികളില്‍ ഇനി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. അടുത്തിടെ നടന്ന മെറ്റാ വിശകലനത്തിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.

2020 മുതല്‍ 2024 വരെയുള്ള കാലളവില്‍ കോവിഡ് വ്യാപനത്തിലും തീവ്രതയിലും മാറ്റം വന്നിരിക്കുന്നു. 2020-ലെ കോവിഡിന്‍റെ ആദ്യ തരം സമയത്ത് രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തില്‍ നിന്ന് ആഗോളതലത്തില്‍ സാഹചര്യം വളരെ അധികം മാറിയിരിക്കുന്നു. പുതിയ നിര്‍ദേശങ്ങള്‍ മഹാമാരിയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായാണ് വികസിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഈ കാലയളവില്‍ ഉണ്ടായ ശ്രദ്ധേയമായ മാറ്റങ്ങള്‍ മൊത്തത്തിലുള്ള അണുബാധ നിരക്കും രോഗ തീവ്രതയും കുറച്ചിട്ടുണ്ട്. ഏർപ്പെടുത്തിയിരുന്ന അടിയന്തര നടപടികളും നീക്കം ചെയ്തു, കൂടാതെ കോവിഡ് രോഗികൾക്കുള്ള പരിചരണം സാധാരണ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുമായി കൂടുതൽ സംയോജിപ്പിച്ചിരിക്കുന്നു.

കോവിഡ് രോഗികളുടെ ആരോഗ്യ സംരക്ഷണത്തിലും കോവിഡിന് ശേഷമുള്ള അവസ്ഥയിലും നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്കാണ് പുതുക്കിയ മാർഗനിർദേശങ്ങൾ ബാധകമാവുകയെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതിൽ ക്ലിനിക്കുകൾ, അനുബന്ധ ആരോഗ്യ പ്രവർത്തകർ, ഫെസിലിറ്റി മാനേജർമാർ, ആശുപത്രി അഡ്മിനിസ്ട്രേറ്റർമാർ എന്നിവർ ഉൾപ്പെടുന്നു.

ഇന്നും പ്രതിദിനം ആയിരക്കണക്കിന് ആളുകളില്‍ കോവിഡ് ബാധ ഉണ്ടാകുന്നുണ്ട്. എന്നാല്‍ വാക്സിനുകളുടെയും ചികിത്സയുടെയും വ്യാപകമായ ഉപയോഗവും അണുബാധയിൽ നിന്നുള്ള ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിച്ചതും ആശുപത്രിവാസം, രോഗത്തിന്റെ തീവ്രത, മരണനിരക്ക് എന്നിവ ഗണ്യമായി കുറച്ചു.

എന്നാല്‍ പകർച്ചവ്യാധി, രോഗപ്രതിരോധ ശേഷി, രോഗ തീവ്രത എന്നിവയിൽ വൈറസ് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. മാറിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയും വിശകലനങ്ങളും കോവിഡ് ചികിത്സ മാനേജ്മെന്‍റ് രീതികളില്‍ തുടര്‍ച്ചയായ വികസനവും സുകാര്യതയും ഉറപ്പാക്കുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

രജനികാന്തിന്റെ 50 വർഷങ്ങൾ; 5,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആരാധകൻ

രജനികാന്തിന്റെ 50 വർഷങ്ങൾ; 5,500 ഫോട്ടോകൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ച് ആരാധകൻ

തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാ​ഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓ​ഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാ​ഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരി‍ഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.

സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആ​ഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാ​ഗമായി തമിഴ്നാട്ടിൽ അ​ദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.

രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോ​ഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

‘ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല’; യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ

‘ഫോണ്‍പേ, ഗൂഗിള്‍പേ സേവനങ്ങള്‍ എന്നും സൗജന്യമായിരിക്കില്ല’; യുപിഐ ഇടപാടുകള്‍ക്ക് നിരക്കേര്‍പ്പെടുത്തുമെന്ന് ആര്‍ബിഐ

ഡല്‍ഹി: ഫോണ്‍പേ, ഗൂഗിള്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ എപ്പോഴും സൗജന്യമായിരിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഒരു ഫണ്ടിങ് മാതൃക ആവശ്യമാണെന്നും ഇടപാടുകള്‍ നടത്തുന്ന പ്രക്രിയക്ക് വരുന്ന ചെലവ് ഉപേയാക്താക്കള്‍ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘യുപിഐ ഇടപാട് എപ്പോഴും സൗജന്യമായിരിക്കില്ല, യുപിഐ ഇടപാട് നടക്കുന്ന പ്രക്രിയയ്ക്ക് ചെലവുകളുണ്ട്. അത് ആരെങ്കിലും വഹിക്കേണ്ടിവരും. യുപിഐ ഇടപാടുകള്‍ ദീര്‍ഘകാലം മുന്നോട്ടുപോകണമെങ്കില്‍ അതിന്റെ ചെലവ് കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും’ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു.

ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്മെന്റ് സാങ്കേതിക വിദ്യയായ യുപിഐ ആഗോളതലത്തില്‍ വിസയെ മറികടന്ന് മുന്‍നിരയിലെത്തിയതായാണ് ഐഎംഎഫിന്റെ ഈയടുത്തുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ 85 ശതമാനവും ആഗോളതലത്തില്‍ ഏകദേശം 60 ശതമാനവും ഡിജിറ്റല്‍ പെയ്മെന്റുകള്‍ നടക്കുന്നത് യുപിഐ വഴിയാണ്.

ഇന്ത്യയില്‍ യുപിഐ വഴി പ്രതിദിനം 640 ദശലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. 2025 ജൂണില്‍ മാത്രം 18.39 ബില്യണ്‍ (1,800 കോടിയിലധികം) യുപിഐ ഇടപാടുകളിലൂടെ 24 ലക്ഷം കോടി രൂപ കൈമാറ്റം നടത്തിയതായാണ് റിപ്പോര്‍ട്ട്.