യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

യുഎഇ – ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും

ദുബൈ: യു എ ഇയെയും ഒമാനെയും റെയിൽ മാർഗം ബന്ധിപ്പിക്കുന്ന ‘ഹഫീത് ‘ റെയിൽ പദ്ധതിക്ക് തുടക്കമായി. ഗൾഫ് രാജ്യങ്ങളിലെ ഗതാഗത, വ്യാപാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. ഏകദേശം 960 ദശലക്ഷം ഒമാനി റിയാൽ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല ഇൻവെസ്റ്റ്‌മെന്റ് എന്നീ കമ്പനികൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

യു എ ഇയിലെ അൽ ഐൻ മുതൽ ഒമാനിലെ സുഹാർ തുറമുഖം വരെയാണ് റെയിൽ പാത നിർമ്മിക്കുന്നത്. 303 കിലോമീറ്റർ ആണ് പാതയുടെ നീളം. പ്രധാനമായും ചരക്ക് നീക്കമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 12 ൽ അധികം റെയിൽവേ സ്റ്റേഷനുകളും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ചരക്ക് നീക്കവുമായി ബന്ധപ്പെട്ട പ്രത്യേക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും.

ഹഫീത് റെയിൽ പദ്ധതിയിലൂടെ ഒരു യാത്രയിൽ 15,000 ടണ്ണിലധികം ചരക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയും. അതായത് 270 കണ്ടെയ്നറുകളിൽ ഉൾക്കൊള്ളുന്ന വസ്തുൾ ഒരു യാത്രയിൽ കൊണ്ട് പോകാൻ സാധിക്കും. ഇതോടെ റോഡ് മാർഗമുള്ള ചരക്ക് നീക്കം കുറയ്ക്കാൻ സാധിക്കും. ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും സഞ്ചരിക്കുക എന്നും അധികൃതർ വ്യക്തമാക്കി.

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനുകളാണ് യാത്രക്കാർക്കായി തയ്യാറാകുന്നത്. ഇതോടെ യു എ ഇയിൽ നിന്നും ഒമാനിലേക്കുളള യാത്ര സമയം പകുതി ആയി കുറയും.ഉദാഹരണത്തിന്, നിലവിൽ അബുദാബിയിൽ നിന്ന് സുഹാറിലേക്ക് യാത്രയ്ക്ക് ആവശ്യമായ സമയം 3 മണിക്കൂർ 25 മിനിറ്റ് ആണ്. അത് 1 മണിക്കൂർ 40 മിനിറ്റായി കുറയും.

യാത്രക്കാർക്ക് മരുഭൂമികളും പർവതങ്ങളും ഉൾപ്പെടെയുള്ള വിവിധ തരം കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാനും അവസരം ലഭിക്കും. പദ്ധതിലൂടെ ടൂറിസം മേഖലയിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ഇതുവരെ നടത്തിയത് 50-ലധികം സിസേറിയനുകൾ; ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

സിൽച്ചാർ: അസമിലെ സിൽച്ചാറിൽ ഒരു പതിറ്റാണ്ടിലേറെയായി ഡോക്ടറായി വേഷം കെട്ടിയ യുവാവ് പിടിയിൽ. മെഡിക്കൽ യോഗ്യതയില്ലാതെ 50-ലധികം സിസേറിയൻ, ഗൈനക്കോളജിക്കൽ ശസ്ത്രക്രിയകൾ നടത്തിയ പുലോക് മലക്കർ എന്നയാളാണ് സിൽച്ചാറിൽ പിടിയിലായത്. നടൻ സഞ്ജയ് ദത്തിന്റെ ‘മുന്ന ഭായ് എംബിബിഎസ്’ എന്ന സിനിമയുമായി സാമ്യം തോന്നുന്ന യഥാർത്ഥ സംഭവമായി ഇത് മാറി. രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. സിൽച്ചറിലെ ശിബ്സുന്ദരി നാരി ശിക്ഷ സേവാ ആശ്രമം ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്ററിൽ സി-സെക്ഷൻ നടത്തിക്കൊണ്ടിരിക്കെ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.

ഇയാളുടെ എല്ലാ സർട്ടിഫിക്കറ്റുകളും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഇയാൾ പ്രദേശത്ത് അറിയപ്പെട്ടിരുന്നു. വ്യാജ ഡോക്ടർമാർക്കെതിരെ അസം സർക്കാർ നടത്തുന്ന കർശന നടപടികളുടെ ഭാഗമാണ് ഈ അറസ്റ്റ്. 2025 ജനുവരിയിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആന്റി-ക്വാക്കറി ആൻഡ് വിജിലൻസ് സെൽ ആണ് ഇയാളെ പിടികൂടിയത്. ഈ യൂണിറ്റ് രൂപീകരിച്ച ശേഷം ഇതുവരെ 13 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും 10 വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പിടിയിലായവരിൽ ഭൂരിഭാഗം പേരും താഴ്ന്ന, ഇടത്തരം വരുമാനക്കാരായ രോഗികളെ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നത്. അടുത്തിടെ നാഗോണിലും ജോർഹട്ടിലുമായി നാല് വ്യാജ ഡോക്ടർമാരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

‘അമേരിക്കൻ വിസയെ ബഹുമാനിക്കൂ’: വിസയ്ക്ക് ബോണ്ട് ഏർപ്പെടുത്താൻ യുഎസ്; ഇന്ത്യയ്ക്ക് മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ 15,000 ഡോളർ വരെ ബോണ്ട് നൽകേണ്ടി വരും. യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക.

അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഡോണൾഡ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് വിസ അപേക്ഷകർക്ക് ബോണ്ട് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നത്. ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ബോണ്ട് ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ കണക്കുകൾ അധികൃതർ പരിശോധിക്കും. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരിൽ കൂടുതൽ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യത്തിൽ നിന്നുള്ള അപേക്ഷകർക്കാകും ബോണ്ട് ഏർപ്പെടുത്തുക.

പദ്ധതി ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പിലാക്കുക. 5,000, മുതൽ 15,000 ഡോളറുകൾ വരെ ബോണ്ടായി ആവശ്യപ്പെടാനുള്ള പ്രത്യേക അധികാരം

കോൺസുലർ ഓഫിസർമാർക്ക് നൽകും. വിസയുടെ കാലാവധി അവസാനിക്കുന്നവർ നടപടി ക്രമങ്ങൾ പാലിച്ച് രാജ്യം വിടുമ്പോൾ ബോണ്ട് ആയി നൽകിയ പണം തിരികെ നൽകും. ഇനി വിസ നിയം ലംഘിച്ചാൽ പണം കണ്ടു കെട്ടുകെട്ടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേസമയം, ഇന്ത്യയിലെ യു എസ് എംബസി വിസ ഉടമകൾക്ക് കർശനമായ മുന്നറിയിപ്പുമായി രംഗത്ത് എത്തി. യു എസ് വിസയുടെ നിബന്ധനകളും അമേരിക്കയിൽ താമസിക്കുന്നതിനുള്ള അംഗീകൃത കാലയളവും മാനിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പങ്ക് വെച്ച പോസ്റ്റിൽ എംബസി പറയുന്നു. നിയമലംഘനം നടത്തുന്നവരെ നാടുകടത്തുമെന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം, വലഞ്ഞ് യാത്രക്കാര്‍

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം, വലഞ്ഞ് യാത്രക്കാര്‍

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിത കാല സമരത്തില്‍ വലഞ്ഞ് യാത്രക്കാര്‍. ഇന്ന് രാവിലെയാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. വേതന പരിഷ്‌കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കോടതി സ്റ്റേ അവഗണിച്ചാണ് യൂണിയനുകള്‍ പണിമുടക്ക് നടത്തുന്നത്. ഡിപ്പോകളില്‍ ബസുകള്‍ കൂട്ടമായി നിര്‍ത്തിയിട്ട അവസ്ഥയാണ്. ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വീസുകള്‍ നടത്തുന്നത്. ഗ്രാമീണ മേഖലയിലെ ചില ബസുകള്‍ സര്‍വീസ് നടത്തി. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വേണ്ടി കുറച്ച് ഡ്രൈവര്‍മാര്‍ ജോലിയില്‍ കയറിയതായി ഗതാഗത വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

ബസ് സര്‍വീസുകള്‍ തടസപ്പെട്ടതിനാല്‍, സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ഹാജര്‍ കുറവായിരുന്നു. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ട്രെയിനി ബസ് ഡ്രൈവര്‍മാരെ നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ ബസ് ടെര്‍മിനലുകളില്‍ നിന്ന് സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബെംഗളൂരു, ചിക്കമഗളൂരു, റായ്ച്ചൂര്‍, ചിത്രദുര്‍ഗ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മംഗളൂരു, മൈസൂരു, തുമകൂരു, ഹാസന്‍, മടിക്കേരി, ശിവമോഗ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡുകളില്‍ നിരവധി യാത്രക്കാരാണ് കുടുങ്ങിയത്.

ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമയാണോ?, ഉടന്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുക; വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍

ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമയാണോ?, ഉടന്‍ കെവൈസി അപ്‌ഡേറ്റ് ചെയ്യുക; വീട്ടുപടിക്കല്‍ സേവനവുമായി ബാങ്കുകള്‍

ഡല്‍ഹി: പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ദീര്‍ഘകാലമായി പ്രധാനമന്ത്രി ജന്‍ ധന്‍ യോജന അക്കൗണ്ടുമായി ബന്ധപ്പെട്ട് കെവൈസി അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ചെയ്യാനാണ് നിര്‍ദേശം. ഇതിനായി ബാങ്കിലേക്ക് ഓടേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അക്കൗണ്ട് ഉടമകള്‍ക്ക് വീട്ടുപടിക്കല്‍ സേവനം നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള ബാങ്കുകള്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുടെ കെവൈസി അപ്‌ഡേറ്റ് പൂര്‍ത്തിയാക്കാനും ജൂലൈ ഒന്നുമുതല്‍ കാംപെയ്ന്‍ നടത്തി വരികയാണ്. സെപ്റ്റംബര്‍ 30 വരെയാണ് ദേശീയാടിസ്ഥാനത്തിലുള്ള ഈ കാംപെയ്ന്‍. ഈ പ്രചാരണത്തിന്റെ ഭാഗമായി നിലവിലുള്ള ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും കെവൈസി പുനഃപരിശോധിക്കല്‍, ബാങ്കിംഗ് സൗകര്യമില്ലാത്ത മുതിര്‍ന്നവര്‍ക്കായി ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കല്‍, സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ചേര്‍ക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ വീട്ടുപടിക്കല്‍ നല്‍കുന്നതിനായി ബാങ്കുകള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ ക്യാമ്പുകള്‍ നടത്തി വരികയാണ്. ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും ക്യാമ്പുകളില്‍ നടപടി സ്വീകരിച്ച് വരികയാണ്.

ക്യാമ്പിലെ സേവനങ്ങള്‍

പഴയ ജന്‍ ധന്‍ അക്കൗണ്ടുകളുടെയും മറ്റ് ബാങ്ക് അക്കൗണ്ടുകളുടെയും പുനഃപരിശോധന, അതായത് കെവൈസി അപ്‌ഡേറ്റ് സൗജന്യമായി ചെയ്യുന്നു.

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കായി പുതിയ ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറക്കുന്നു

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) തുടങ്ങിയ പ്രധാന പദ്ധതികളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം

ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം ഈ ക്യാമ്പുകളില്‍ പ്രചരിപ്പിക്കുകയും ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നു.

മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

മെട്രോ നിയമങ്ങൾ കർശനമാക്കി ദുബൈ; ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ 2,000 ദിർഹം വരെ പിഴ

ദുബൈ: മെട്രോ നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ ടി എ). നിയമങ്ങൾ ലംഘിക്കുന്നവർക്ക് 100 മുതൽ 2,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതർ ഓർമ്മപ്പെടുത്തി. വൃത്തിയുള്ളതും സുരക്ഷിതവുമായ പൊതുഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ആണ് കർശന നടപടികൾ സ്വീകരിക്കുന്നത്. മികച്ച യാത്രാനുഭവം ജനങ്ങൾക്ക് ലഭിക്കുന്നതിനായി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

മെട്രോ നിയമങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് അധികൃതർ നിയമങ്ങളും,പിഴത്തുകകളും വീണ്ടും ഓർമ്മപ്പെടുത്തിയത്. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് ടിക്കറ്റുമായി ബന്ധപ്പെട്ടാണ്. യാത്രക്കൂലി നൽകാതെ മെട്രോയിൽ യാത്ര ചെയ്യുക,വ്യാജ യാത്രാ കാർഡ് ഉപയോഗിക്കുക, ടിക്കറ്റില്ലാതെ ഗേറ്റ് കടക്കാൻ ശ്രമിക്കുക തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്.

പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളുടെ സമീപത്ത് സൗജന്യ പാർക്കിങ്ങിനുള്ള സൗകര്യം അധികൃതർ ഒരുക്കിയിരുന്നു. മെട്രോയിൽ യാത്ര ചെയുന്നവർക്ക് മാത്രമാണ് ഇവിടെ പാർക്കിങ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഈ സ്ഥലം പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.