by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന സുപ്രീംകോടതി ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ സമിതിയുടെ അന്വേഷണത്തോട് ജസ്റ്റിസ് യശ്വന്ത് വര്‍മ സഹകരിച്ചിരുന്നതുമാണ്. പിന്നീട് ഇപ്പോള്‍ റിപ്പോര്‍ട്ടിനെതിരെ ഹര്‍ജിയുമായി വന്നിട്ടുള്ളത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ജസ്റ്റിസ് വര്‍മയുടെ ഹര്‍ജി പരിഗണിച്ചത്. സുപ്രീംകോടതി നിയോഗിച്ച മൂന്ന് ഹൈക്കോടതി ജഡ്ജിമാരടങ്ങുന്ന ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന ജസ്റ്റിസ് വര്‍മയുടെ വാദം കോടതി തള്ളി. നടപടിക്രമത്തിന് നിയമപരമായ അംഗീകാരമുണ്ട്. അന്വേഷണ സമിതി സമാന്തരവും ഭരണഘടനാ വിരുദ്ധവുമായ ഒരു സംവിധാനമല്ലെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത വിധിയില്‍ വ്യക്തമാക്കി.
ഔദ്യോഗിക വസതിയില്‍ പണം സൂക്ഷിച്ചതിന് തെളിവുണ്ടെന്നും ജഡ്ജി യശ്വന്ത് വര്‍മയോ, വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം വസതിയില്‍ സൂക്ഷിക്കാന്‍ ആകില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത്. യശ്വന്ത് വര്‍മയ്ക്കെതിരെ നടപടിക്കും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച്‌മെന്റ് ചെയ്ത് പുറത്താക്കാൻ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന ശുപാർശ നൽകിയിരുന്നു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തം ഉണ്ടായപ്പോള്‍ തീ അണയ്ക്കാന്‍ വന്ന അഗ്‌നിരക്ഷാസേനയാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14ന് രാത്രി തീപിടിത്തം നടന്നയിടത്തു നിന്ന് നോട്ടുകെട്ടുകള്‍ മാറ്റി. സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. 10 പേര്‍ പണം കണ്ടതായി മൊഴി നല്‍കി. ജസ്റ്റിസ് വര്‍മയും കുടുംബവും ജീവനക്കാരും പണം കണ്ടിട്ടില്ലന്ന് മൊഴിനല്‍കി. പ്രൈവറ്റ് സെക്രട്ടറിയുടെ മൊഴിയില്‍ വൈരുധ്യമുണ്ട്ജ. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാന്‍ മതിയായ തെളിവുകള്‍ ഉണ്ടെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണത്തെത്തുടർന്ന് ജസ്റ്റിസ് യശ്വന്ത് വർമയെ ഡൽഹി ഹൈക്കോടതിയിൽ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് രാജ്യം തയ്യാറാണ്. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകര്‍ഷകരുടെയും താത്പര്യം സംരക്ഷിക്കാന്‍ വ്യക്തിപരമായി എന്തുവിലയും നല്‍കാന്‍ തയ്യാറാണ്,’ ട്രംപ് താരിഫുകള്‍ ഉയര്‍ത്തിയതിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
ഹരിത വിപ്ലവത്തിന്റെ ശില്‍പിയായ എംഎസ് സ്വാമിനാഥന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ‘ഭക്ഷ്യസുരക്ഷയുടെ പാരമ്പര്യത്തില്‍ കെട്ടിപ്പടുക്കുക, നമ്മുടെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ അടുത്ത അതിര്‍ത്തി എല്ലാവര്‍ക്കും പോഷകാഹാര സുരക്ഷ ഉറപ്പാക്കുക എന്നതാണ്.’ ഇന്ത്യ യുഎസിലേക്ക് വിവിധ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു, ട്രംപിന്റെ താരിഫുകളുടെ ആഘാതം വഹിക്കാന്‍ പോകുന്ന മേഖലകളില്‍ ഒന്നാണിത്.
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് 25 ശതമാനം അധിക താരിഫ് ചുമത്താനുള്ള യുഎസ് തീരുമാനത്തിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ നടപടി ‘അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. താരിഫ് കൂട്ടിയ ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇന്ത്യക്ക് മേലുള്ള അമേരിക്കന്‍ താരിഫ് ഇതോടെ 50 ശതമാനമായി ഉയരും.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യു എ ഇയിലെ ആരോഗ്യമേഖലയിൽ ജോലി അന്വേഷിക്കുന്നവരും തൊഴിൽ ചെയ്ത് വരുന്നവരും നേരിടുന്ന പ്രധാന പ്രശ്നം ലൈസൻസ് ആണ്. വിവിധ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ആരോഗ്യ ലൈസൻസ് എടുക്കേണ്ടി വരും. ഇത് കൊണ്ട് തന്നെ എമിറേറ്റുകളിൽ ജോലിക്കു ശ്രമിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാൽ ഈ പ്രശ്നത്തിന് യു എ ഇ അധികൃതർ പരിഹാരം കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ.
2026 മുതൽ രാജ്യത്ത് ഏകീകൃത ആരോഗ്യ ലൈസൻസിങ് പ്ലാറ്റ്‌ഫോം ആരംഭിക്കാൻ സർക്കാർ നടപടി ആരംഭിച്ചു. യു എ ഇ ആരോഗ്യ മന്ത്രാലയം വിവിധ എമിറേറ്റുകളുമായി സഹകരിച്ചാണ് ഡിജിറ്റൽ സംവിധാനം നടപ്പാക്കുക. ഇത് വഴി രാജ്യത്തിന്റെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ദുബൈ ഹെൽത്ത് അതോറിറ്റിയും അബുദാബി ഹെൽത്ത് അതോറിറ്റിയും അവരുടെ എമിറേറ്റുകളിൽ ജോലി ചെയ്യണമെങ്കിൽ പ്രത്യേകം ലൈസൻസുകൾ ആവശ്യമാണ്. ഇതിനായി വ്യത്യസ്തമായ നിയമങ്ങളും മാനദണ്ഡങ്ങളും പരീക്ഷകളുമാണ് അവർ നടത്തുന്നത്.
ഇനി മുതൽ ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് ഒരു അപേക്ഷയിലൂടെ തന്നെ യു എ ഇയിലുടനീളം പ്രവർത്തിക്കാനുള്ള ലൈസൻസ് നേടാൻ കഴിയും. അത് കൊണ്ട് തന്നെ ദുബൈയിൽ ജോലി കണ്ടെത്താനായില്ലെങ്കിൽ പരീക്ഷ ഒന്നും എഴുതാതെ തന്നെ അബുദാബിയും ജോലിക്കായി ശ്രമിക്കാൻ സാധിക്കും.
പുതിയ സംവിധാനം ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ തുടങ്ങി എല്ലാ ആരോഗ്യപ്രവർത്തകർക്കും ഒരു പോലെ പ്രയോജനപ്പെടും.പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം പദ്ധതിയുടെ ഡിസൈൻ ഘട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2026 ന്റെ ആദ്യം തന്നെ പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് നിലവിൽ പദ്ധതി പുരോഗമിക്കുന്നത്. പ്രതിവർഷം 200,000ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇത് പ്രയോജനമാകും എന്നാണ് വിലയിരുത്തൽ.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ലൈസൻസിങ് നടപടികൾ വേഗത്തിലേക്കുള്ള നടപടികളും പുതിയ സംവിധാനത്തിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത
ബംഗളൂരു: ഇരുചക്ര വാഹന യാത്രയ്ക്കിടെ ഗതാഗത നിയമലംഘനം നടത്തിയതിന് 18,500 രൂപ പിഴയടച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. ബംഗളൂരുവിലെ ആര്‍ടി നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പിഴയടച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം തുടങ്ങി വിവിധ ഗതാഗത നിയമലംഘനങ്ങള്‍ വാഹന ഉടമയ്‌ക്കെതിരെ നേരത്തെ ചുമത്തിയിരുന്നു.
ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച് ബംഗളൂരുവിലെ ഹെബ്ബാള്‍ മേല്‍പ്പാലത്തിലെ നിര്‍മാണ പുരോഗതി വിലയിരുത്തുകയായിരുന്നു ഡികെ ശിവകുമാറും മന്ത്രി ബൈരതിയും. സണ്‍ ഗ്ലാസ് വെച്ച്, ഷാള്‍ പുതച്ച്, ഹെല്‍മെറ്റ് ധരിച്ച് വണ്ടിയോടിച്ചുപോകുന്ന ദൃശ്യം ശിവകുമാര്‍ എക്സില്‍ പങ്കുവെച്ചിരുന്നു.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ മന്ത്രിക്കെതിരെ ഗതാഗത നിയമലംഘനത്തില്‍ പിഴ ചുമത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സാധാരണക്കാര്‍ക്ക് ഒരു നിയമവും മന്ത്രിമാര്‍ക്ക് മറ്റൊരു നിയമവുമാണോയെന്നും ബിജെപിയും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാര്‍ പിഴ അടച്ചത്.
by Midhun HP News | Aug 6, 2025 | Latest News, ദേശീയ വാർത്ത
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കാണാതായ മലയാളികൾ സുരക്ഷിതർ. ഗംഗോത്രിക്ക് സമീപം കുടുങ്ങിയ ഇവരെ രക്ഷാപ്രവർത്തന സംഘം കണ്ടെത്തുകയായിരുന്നു. നിലവിൽ ഇവരെ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.
ഹരിദ്വാറിൽ നിന്ന് ഗംഗോത്രിയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം.
കേരളത്തിൽ നിന്നുള്ള എട്ട് പേരും മുംബൈയിൽ നിന്നുള്ള മലയാളികളായ 20 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. തൃപ്പുണ്ണിത്തുറ, കായംകുളം, തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നുള്ള എട്ട് പേരും ബന്ധുക്കളാണ്. തൃപ്പുണ്ണിത്തുറ സ്വദേശിയായ നാരായണൻ നായരും ഭാര്യ ശ്രീദേവിയും അവരുടെ ബന്ധുക്കളുമാണ് എട്ടംഗ സംഘത്തിലുള്ളത്. ഗംഗോത്രിയിലേക്ക് പോകുന്ന വഴിക്ക് ഇവർ വീടുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സംഘാംഗങ്ങളുടെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇവരെ കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത് വലിയ ആശ്വാസമാണ് നൽകുന്നതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതുവരെ 130 പേരെയാണ് ഇവിടെ നിന്ന് രക്ഷപ്പെടുത്തിയത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ദുരന്തമേഖലയിൽ ആകാശനിരീക്ഷണം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.
by Midhun HP News | Aug 6, 2025 | Latest News, ദേശീയ വാർത്ത
അബുദാബി: മത്സ്യ കൃഷിക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ ) സാധ്യത ഉപയോഗിക്കാനൊരുങ്ങി അബുദാബി. ഡാൽമ മത്സ്യ പദ്ധതിയിലാണ് ആദ്യ ഘട്ടത്തിൽ എ ഐയുടെ സഹായം ഉപയോഗിക്കുക. രാജ്യത്തിൻറെ കാർഷിക മേഖലയിളുടെ വികസനത്തിന് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
സാഫി, ഷേരി, ഖാബിറ്റ്, ഹാമൂർ തുടങ്ങിയ പ്രധാന പ്രാദേശിക മത്സ്യയിനങ്ങൾ സമുദ്രത്തിലെ വലിയ കൂടുകളിൽ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന പദ്ധതിയിലാണ് എ ഐ ഉപയോഗിക്കുന്നത്. ഡാൽമ ദ്വീപുകളിലാണ് ഇതിനായുള്ള കൂടുകൾ അധികൃതർ സ്ഥാപിച്ചിരിക്കുന്നത്. ഒരു വർഷം 100 ടൺ മത്സ്യങ്ങൾ ഉത്പാദിപ്പിക്കുകയാണ് പദ്ധതി കൊണ്ട് അധികൃതർ ലക്ഷ്യമിടുന്നത്.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ കൂടുകൾക്ക് അകത്തുള്ള സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കും. ജലത്തിന്റെ താപനില, പിഎച്ച്, ലവണാംശം, അമോണിയ അളവ് തുടങ്ങി പ്രധാന ജല ഗുണനിലവാര ഘടകങ്ങൾ കൃത്യമായി ശേഖരിക്കും. മത്സ്യങ്ങളെ നിരീക്ഷിക്കുന്നതിനും അവയ്ക്ക് കൃത്യമായി ഭക്ഷണം ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുമായി എ ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ക്യാമറകളും കൂടിനുള്ളിൽ സ്ഥാപിക്കും. ഇങ്ങനെ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും എ ഐ തന്നെ വിശകലനം ചെയ്തു വേണ്ട മാറ്റങ്ങൾ നിർദേശിക്കും.
ഈ മാറ്റങ്ങൾ അധികൃതർ നടപ്പാകുന്നതോടെ മികച്ച രീതിയിൽ ഉള്ള മത്സ്യ വിളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി വിജയിച്ചാൽ കൂടുതൽ ഇടങ്ങളിൽ നടപ്പിലാക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്. ഇതിലൂടെ അബുദാബിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന തരത്തിലുള്ള മത്സ്യം ലഭ്യമാകുമെന്നാണ് അധികൃതർ കരുതുന്നത്.
Recent Comments