by Midhun HP News | Apr 5, 2026 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ഐപിഎല്ലിലെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ യുവ താരം റിയാന്‍ പരാഗ് പുറത്തെടുക്കുന്ന മികവിനെ പ്രശംസിച്ച് മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം അമ്പാട്ടി റായിഡു. നായകനെന്ന നിലയില്‍ സഹ താരങ്ങളുടെ വിശ്വാസവും ബഹുമാനവും നേടിയെടുക്കാന്‍ കുറഞ്ഞ സമയം കൊണ്ടു തന്നെ റിയാന്‍ പരാഗിനു സാധിച്ചുവെന്നു റായിഡു വ്യക്തമാക്കി.
‘ടീമിനോട് അങ്ങേറ്റം ക്രിയാത്മകമായി പ്രതികരിക്കാന്‍ റിയാനു സാധിക്കുന്നു. അദ്ദേഹം മികച്ച രീതിയിലാണ് ടീമിനെ നയിക്കുന്നത്. പരിശീലകര്‍ അദ്ദേഹത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് എനിക്ക് ഉറപ്പാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിനു അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ടെന്നു വ്യക്തം. ഒരു യുവ ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ആ ബഹുമാനം നേടിയെടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ടീമംഗങ്ങള്‍ കളി ആസ്വദിക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്, അത് നല്ലൊരു സൂചനയാണ്’- റായിഡു വ്യക്തമാക്കി.
മലയാളി താരവും രാജസ്ഥാനെ ദീര്‍ഘനാള്‍ നയിച്ച ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് മാറിയതിനെത്തുടര്‍ന്നാണ് 2026 ഐപിഎല്‍ സീസണിനു മുന്നോടിയായി 24 കാരനായ റിയാന്‍ പരാഗിനെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണില്‍ സഞ്ജുവിന് പരിക്കേറ്റ സമയത്ത് താത്കാലിക ക്യാപ്റ്റനായി പ്രവര്‍ത്തിച്ച പരിചയവും റിയാന്‍ പരാഗിനുണ്ട്.
ഈ സീസണിലെ ത്രില്ലര്‍ പോരാട്ടങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ രാജസ്ഥാന്‍ റോയല്‍സ്- ഗുജറാത്ത് ടൈറ്റന്‍സ് മത്സരം. രാജസ്ഥാന്‍ 6 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ തന്ത്രത്തിനാണ് കൈയടി കിട്ടിയത്. അവസാന രണ്ട് ഓവറുകളില്‍ എറിയുന്ന ബൗളര്‍മാരെ മാറ്റി പരീക്ഷിച്ചാണ് റിയാന്‍ കളി ടീമിനു അനുകൂലമാക്കിയത്.
അവസാന ഓവര്‍ എറിയാന്‍ തുഷാര്‍ ദേശ്പാണ്ഡെയെയാണ് റിയാന്‍ പന്തേല്‍പ്പിച്ചത്. ക്യാപ്റ്റന്റെ തന്ത്രം ഫലിക്കുകയും ചെയ്തു. അവസാന ഓവറില്‍ ഗുജറാത്തിനു 11 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. തുഷാര്‍ 6 പന്തില്‍ 4 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയാണ് ടീമിനു നാടകീയ വിജയമൊരുക്കിയത്.
19ാം ഓവര്‍ എറിയാന്‍ ജോഫ്ര ആര്‍ച്ചറെയാണ് റിയാന്‍ നിയോഗിച്ചത്. പിന്നാലെയാണ് തുഷാറിനു പന്ത് നല്‍കിയത്. സന്ദീപ് ശര്‍മയും നാന്ദ്രെ ബര്‍ഗറുമാണ് രാജസ്ഥാന്റെ ഡെത്ത് ഓവര്‍ ബൗളര്‍മാര്‍. ഇരുവര്‍ക്കും പന്ത് നല്‍കിയാണ് റിയാന്‍ തന്ത്രം മാറ്റിയത്.
by Midhun HP News | Apr 5, 2026 | Latest News, ദേശീയ വാർത്ത
ബംഗളൂരു: കര്‍ണാടക കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പൊലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ ഇന്ന് ജീവനോടെ കണ്ടെത്തിയത്. ട്രക്കിങ്ങിനിടെ ശരണ്യയ്ക്ക് വഴിതെറ്റുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ശരണ്യയെ വൈകീട്ടോടെ കണ്ടെത്തിയത്. നാലുദിവസം കാട്ടില്‍ കഴിഞ്ഞ ശരണ്യയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ 2ന് ഒറ്റയ്ക്കാണ് കൊച്ചിയില്‍ നിന്ന് ശരണ്യ കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്നേദിവസം രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ട്രക്കിങ് ആരംഭിച്ചത്. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ് 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെട്ടു. ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
യുവതിയെ രണ്ടാം തീയതി ഉച്ചമുതലാണ് കാണാതായത്. എറണാകുളത്ത് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ ശരണ്യ (36) തനിച്ചാണ് കുടകിലെത്തിയത്. യുവതിയെ വ്യാഴാഴ്ച മുതലാണ് കാണാതായത്. കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു ശരണ്യ. ഇതിന്റെ മുകളില്‍ എത്തിയാല്‍ കുടകിന്റെ ഭംഗി പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയും എന്നതിനാല്‍ നിരവധിപ്പേരാണ് ഓരോ ദിവസവും ഇവിടെ എത്തുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇത് ആദ്യമായിട്ടാണ് ഇവിടെ ട്രക്കിങ്ങിനിടെ ഒരാളെ കാണാതാവുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതിക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഹിന്ദി മാതൃഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രോത്സാഹിപ്പിക്കാന്‍ നിഗൂഢമായ ശ്രമം എന്നാണ് എന്നാണ് സ്റ്റാലിന്റെ ആരോപണം. ത്രിഭാഷ ഫോര്‍മുല ഒളിച്ചു കടത്തുന്നു എന്നാണ് സ്റ്റാലിന്റെ വിമര്‍ശനം.
2020 ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിപ്പിച്ച് തയ്യാറാക്കിയിട്ടുള്ള പുതിയ ചട്ടക്കൂട് കേവലം ഒരു അക്കാദമിക് മാറ്റമല്ല, മറിച്ച് ഭാഷാപരമായ അടിച്ചേല്‍പ്പിക്കല്‍ സംബന്ധിച്ച ആശങ്ക ശക്തിപ്പെടുത്തുന്നതാണ്. രാജ്യത്തിന്റെ ഭാഷാ വൈവിധ്യത്തെ മാറ്റിനിര്‍ത്തുകയും ഹിന്ദിക്ക് അനാവശ്യമായ മുന്‍ഗണന നല്‍കുകയും ചെയ്യുന്ന വിധത്തിലാണ് പരിഷ്‌കരണം. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ‘ഇന്ത്യന്‍ ഭാഷകള്‍’ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ കേന്ദ്രീകൃത അജണ്ട നടപ്പിലാക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം നിര്‍ബന്ധമാക്കുന്ന നിലയിലാണ് പരിഷ്‌കരണം. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ നിര്‍ബന്ധിതരാകുമോ എന്ന ചോദ്യവും സ്റ്റാലിന്‍ ഉന്നയിക്കുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇത്തരം ധാരാളം അവ്യക്തതകളുണ്ടെന്നും സ്റ്റാലിന്‍ പറയുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളില്‍ തമിഴ് നിര്‍ബന്ധിത ഭാഷയാക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതാണ്. എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് ക്ലാസെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. ‘ഇത് പ്രതിബദ്ധതയല്ല, ഇത് കടുത്ത കാപട്യമാണ്.’ എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സമഗ്രമായ വിദ്യാഭ്യാസ നയം നടപ്പിക്കാന്‍ ആവശ്യമായ വിഭശേഷി സ്‌കൂളുകളില്‍ ഇല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ആസൂത്രണമോ വിഭവങ്ങളോ ഉത്തരവാദിത്തമോ ഇല്ലാതെ പ്രഖ്യാപിച്ച മറ്റൊരു തെറ്റായ നയമാണ് പാഠ്യപദ്ധതി. ഇത് ഭാഷയുടെ മാത്രം പ്രശ്‌നമല്ല, നീതിയുടെയും ഫെഡറലിസത്തിന്റെയും തുല്യ അവസരത്തിന്റെയും പ്രശ്‌നമാണെന്നും സ്റ്റാലി ചൂണ്ടിക്കാട്ടുന്നു.
നിര്‍ബന്ധിത ഭാഷാ പഠനം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്മേലുള്ള ചുവട് വയ്പ്പ് ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ പാഠ്യ പദ്ധതി. ആറാം ക്ലാസ് മുതല്‍ മൂന്ന് ഭാഷ പഠനം നിര്‍ബന്ധമാക്കി സിബിഎസ് ഇ. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ ഇനി മുതല്‍ മൂന്ന് ഭാഷകള്‍ ഉണ്ടാകും. ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഫിസില്‍ക്കല്‍ എജ്യുക്കേഷനും ആര്‍ട്ടും വൊക്കേഷണല്‍ വിദ്യാഭ്യാസവും നിര്‍ബന്ധമാക്കി. വിദ്യാഭ്യാസരംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ ലക്ഷ്യമിട്ടാണ് സിബിഎസ്ഇയുടെ പാഠ്യപദ്ധതി പരിഷ്‌കാരം.ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിശാലമായ കാഴ്ചപ്പാടുമായി സ്‌കൂള്‍ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, വഴക്കം, കഴിവുകള്‍, പഠനത്തോടുള്ള കൂടുതല്‍ സമഗ്രമായ സമീപനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് പുതുക്കിയ ചട്ടക്കൂടിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നത്.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായി തുടരുന്നതിനിടെ പാകിസ്ഥാന് തിരിച്ചടിയായി യുഎഇ വായ്പ തിരിച്ചടവ്. വായ്പ നല്‍കിയ തുക തിരികെ വേണമെന്ന യുഎഇയുടെ ആവശ്യത്തിന് പിന്നാലെ ഏകദേശം 3.5 ബില്യണ്‍ ഡോളറിന്റെ (3.25 ലക്ഷം കോടി ഇന്ത്യന്‍ രൂപ) കടമാണ് പാകിസ്ഥാന്‍ തിരിച്ചടയ്ക്കാന്‍ ഒരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ തുക തിരിച്ചടയ്ക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നടപടി എന്നാണ് വായ്പ തിരിച്ചടവിനെ പാക് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വലിയ ആഘാതം നേരിടുമ്പോഴും വായ്പ തിരിച്ചടവുമായി മുന്നോട്ട് പോവും. സാമ്പത്തിക പരിഗണനകള്‍ക്കായി ദേശീയ അന്തസ്സില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അധികൃതര്‍ പറയുന്നു. വായ്പാ തിരിച്ചടയ്ക്കുന്നത് രാജ്യത്തെ കരുതല്‍ ധനത്തെ ബാധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അടിവരയിടുന്നു. എന്നാല്‍, ഉഭയകക്ഷി പരിഗണനകളും യുഎഇയുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്ഥാന്റെ കേന്ദ്ര ബാങ്കിന്റെ കരുതല്‍ ധനം ഏകദേശം 16.3 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ് കണക്കുകള്‍. ഇതില്‍ നിന്നും ഏകദേശം 3 ബില്യണ്‍ യുഎസ് ഡോളര്‍ തിരിച്ചടവ് കരുതല്‍ ധനം ഏകദേശം 18 ശതമാനം കുറയ്ക്കാന്‍ ഇടയാക്കും. നടപടി പാകിസ്ഥാന്റെ ഇറക്കുമതിയെ ഉള്‍പ്പെടെ സാരമായി ബാധിച്ചേക്കും. കരുതല്‍ ധനാനുപാതത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ പാക് കറന്‍സിയുടെ മൂല്യത്തെയും സാഹചര്യം രൂക്ഷമായി ബാധിച്ചേക്കും. സ്ഥിരമായ വിദേശനാണ്യ കരുതല്‍ ശേഖരം ഉറപ്പാക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പാക് ധനമന്ത്രാലയവും വ്യക്തമാക്കുന്നു.
അതേസമയം, ഇന്ധനവിലയിലെ വന്‍ കുതിച്ചുചാട്ടം ഉള്‍പ്പെടെ സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോൾ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും തുടരുകയാണ്. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്റ് സമ്മേളനം ഉള്‍പ്പെടെ തടസപ്പെട്ടിരുന്നു. പെട്രോള്‍ വിലയില്‍ 43 ശതമാനം വര്‍ധനയും ഹൈ-സ്പീഡ് ഡീസല്‍ (എച്ച്എസ്ഡി) നിരക്കില്‍ 55 ശതമാനം വര്‍ധനയുമാണ് പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിലവില്‍ പെട്രോളിന് ലിറ്ററിന് 458.4 പികെആര്‍ ഉം എച്ച്എസ്ഡിക്ക് ലിറ്ററിന് 520.35 പികെആറുമാണ് രാജ്യത്ത് വില.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍പരാജയങ്ങള്‍ വിരല്‍ ചൂണ്ടുന്നത് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിലേക്കാണ്. സീസണില്‍ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഒരു ജയം പോലും ചെന്നൈയ്ക്ക് നേടാനായിട്ടില്ല. സ്വന്തം തട്ടകമായ ചേപ്പോക്കില്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് ചെന്നൈ ഇന്നലെ തോറ്റത്.
ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യം ഋതുരാജിനെ അസ്വസ്ഥനാക്കുന്നുവെന്നാണ് മുന്‍ താരങ്ങളായ മൈക്കല്‍ വോണും സൈമണ്‍ ഡൂളും പറയുന്നത്. ‘ക്രിക്ബസി’ല്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും പ്രതികരിച്ചത്. ഗെയ്ക്വാദിന് സഞ്ജുവിനെ ഭയമുണ്ടോ?, തന്റെ നായകസ്ഥാനത്തിന് സഞ്ജു ഒരു ഭീഷണിയാണെന്ന് അദ്ദേഹത്തിന് തോന്നുന്നുണ്ടോ? എന്ന മൈക്കല്‍ വോണിന്റെ ചോദ്യത്തിന് തീര്‍ച്ചയായും എന്നായിരുന്നു സൈമണ്‍ ഡൂളിന്റെ മറുപടി.
ദീര്‍ഘകാലം ടീമിനെ നയിച്ച വിക്കറ്റ് കീപ്പര്‍-ക്യാപ്റ്റനായ ധോനിക്ക് പകരക്കാരനായി സഞ്ജുവിനെപ്പോലെ പരിചയസമ്പന്നനായ ഒരു നായകനെ കൊണ്ടുവന്നത് ഗെയ്ക്വാദിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് മൈക്കല്‍ വോണും പറഞ്ഞു. നീയാണ് നായകന്‍, ഞങ്ങള്‍ നിന്നെ പിന്തുണയ്ക്കുന്നു എന്ന് പറയുന്നതോടൊപ്പം തന്നെ സഞ്ജുവിനെപ്പോലൊരു മികച്ച ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ടീമിലെത്തിക്കുന്നത് ഗെയ്ക്വാദിനെ തിരിഞ്ഞുനോക്കാന്‍ പ്രേരിപ്പിക്കുമെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാന്‍ റോയല്‍സിനെ 2022-ല്‍ ഫൈനലില്‍ എത്തിച്ച നായകനാണ് സഞ്ജു. എന്നാല്‍ സിഎസ്‌കെയില്‍ എത്തിയ ശേഷമുള്ള ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. രണ്ട് മത്സരങ്ങളിലും രണ്ടക്കം കാണാതെ പുറത്തായ സഞ്ജു വലിയ സമ്മര്‍ദ്ദത്തിലാണെന്ന് സൈമണ്‍ ഡൂള്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കാഴ്ചവെച്ച മികച്ച ഫോമിലേക്ക് സഞ്ജു ഉടന്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.


by Midhun HP News | Apr 4, 2026 | Latest News, ദേശീയ വാർത്ത
ദുബൈ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ദുബൈയിലെ ഒറാക്കിള്‍ ഓഫീസ് ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഇറാന്‍ ആക്രമണ ശ്രമം പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. ദുബൈ മറീന ഏരിയയിലെ ഓറാക്കിള്‍ ഓഫീസ് സമുച്ചയത്തിന് നേരെ ആയിരുന്നു ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും യുഎഇ അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍, ദുബൈ നഗരത്തിലെ പ്രധാന ജനവാസ, വിനോദ സഞ്ചാര കേന്ദ്രമാണ് മറീന.
നേരത്തെ, ബഹ്‌റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് സെന്ററിന് നേരെയും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാന്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഡല്‍ ടെക്നോളജീസ്, മൈക്രോസോഫ്റ്റ്, എച്ച്പി, സിസ്‌കോ, ഇന്റല്‍, ഒറാക്കിള്‍, ആപ്പിള്‍, മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ (ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം), ഐബിഎം, ജെപി മോര്‍ഗന്‍ ചേസ്, ടെസ്ല, ജനറല്‍ ഇലക്ട്രിക്, ബോയിംഗ് എന്നിവയാണ് ഐആര്‍ജിസിയുടെ ഹിറ്റ് ലിസ്റ്റിലുള്ള മറ്റ് അമേരിക്കന്‍ കമ്പനികള്‍.
അബുദാബി ലക്ഷ്യമിട്ടും ഇറാനില്‍ നിന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങളില്‍ അബുദാബിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരിക്കേറ്റതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരില്‍ ഏഴ് പേര്‍ നേപ്പാള്‍ സ്വദേശികളാണ്. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്നു ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിലുണ്ടായ വന്‍ തീപിടിത്തം അഗ്‌നിശമന സേന നിയന്ത്രണവിധേയമാക്കി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ യുഎഇയില്‍ ആകെ പരിക്കു പറ്റിയവരുടെ എണ്ണം 203 ആയി ഉയര്‍ന്നു.


Recent Comments