by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
അബുദാബിയിൽ ഇറാൻ ആക്രമണം. അബുദാബിക്ക് നേരെ ഉണ്ടായ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ അജ്ബാൻ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ ഏഴ് നേപ്പാൾ സ്വദേശികളിൽ ഒരാളുടെ നില ഗുരുതരമാണ്.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടൺ: ഇറാനിലെ ഊർജ്ജ നിലയങ്ങൾ അടക്കം മറ്റ് സ്ഥാപനങ്ങളും തകർക്കുമെന്ന ഭീഷണിയുമായി യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, പാലം ആക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയ ഭീഷണി. 136 മീറ്റര്‍ ഉയരമുള്ള, മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായി കണക്കാക്കിയിരുന്ന പാലമാണ് യുഎസ്- ഇസ്രയേൽ സൈന്യം തകർത്തത്.
ടെഹ്റാനുമായുള്ള ചർച്ച പരാജയപ്പെട്ടാൽ ഊർജ്ജ നിലയങ്ങൾ അടക്കം അടിസ്ഥാന സൗകര്യ സ്ഥാപനങ്ങൾ ലക്ഷ്യം വെക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. “ഇറാനിൽ അവശേഷിക്കുന്നത് നശിപ്പിക്കാൻ പോലും യുഎസ് സൈന്യം തുടങ്ങിയിട്ടില്ല” എന്ന് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണം. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഇപ്പോൾ പാലം, അടുത്തത് വൈദ്യുത നിലയങ്ങൾ! ലോകത്തിലെ തന്നെ ഏറ്റവും മഹത്തരവും ശക്തമായതുമായ സൈന്യമാണ് അമേരിക്കയുടേത്. എന്താണ് ചെയ്യേണ്ടതെന്ന് ഇറാന്റെ പുതിയ ഭരണകൂടത്തിന് അറിയാം, അത് വേഗത്തിൽ ചെയ്യണം! വളരെ വൈകുന്നതിന് മുമ്പ് ഒരു കരാർ ഉണ്ടാക്കുക.” ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മുന്നറിയിപ്പ് സ്വരത്തിൽ കുറിച്ചു. ഇറാനിലെ പാലം തകർന്നതിന്റെ വീഡിയോയും ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
അമേരിക്കയുള്‍പ്പെടെ ഇരുപത്തിമൂന്നു രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച് കോവിഡിന്റെ പുതിയ വകഭേദം. സിക്കഡ എന്നു വിളിപ്പേരുള്ള ഒമിക്രോണ്‍ ഉപവിഭാഗമായ BA.3.2 അമേരിക്കയില്‍ മാത്രം 29 സ്‌റ്റേറ്റുകളിലാണു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും സിക്കാഡ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും രോഗവ്യാപനം നിയന്ത്രണവിധേയമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2024ന്റെ അവസാനത്തോടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ സിക്കഡയെന്ന പുതിയ വകഭേദത്തിന്റെ രോഗവ്യാപനം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് 2025 സെപ്റ്റംബറിലാണ്. സ്‌പൈക്ക് പ്രോട്ടീനിലെ BA.3.2 മ്യൂട്ടേഷനുകള്‍ക്കു ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനങ്ങളെ എളുപ്പം മറികടക്കാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകളിലേക്കു പടര്‍ന്നുപിടിക്കാനാകും. നിരവധി വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും മരണകാരണമാകും വിധം മാരകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്താണ് സിക്കഡ?
നിലവില്‍ ലോകാരോഗ്യ സംഘടനയുടെയും യുഎസ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെയും നിരീക്ഷണത്തിലുള്ള പുതിയ കോവിഡ് വകഭേദമാണ് സിക്കഡ. 70 മുതല്‍ 75 വരെ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുള്ള പുതിയ വകഭേദത്തിനു മാരകമായ പുതിയ രോഗങ്ങളുണ്ടാക്കാനാകുമോ എന്നു കണ്ടെത്തിയിട്ടില്ല. വര്‍ഷങ്ങള്‍കൊണ്ടു നിശബ്ദമായി പരിണമിച്ചും പിന്നീടു വളരെപ്പെട്ടന്ന് പടര്‍ന്നുപിടിച്ചതിനാലുമാണു പുതിയ വകഭേദത്തിനു സിക്കഡ എന്ന പേരുനല്‍കിയിരിക്കുന്നത്. 2022ന്റെ തുടക്കത്തില്‍ വ്യാപകമായിരുന്ന BA.3 വംശത്തില്‍ നിന്നാണ് ഉത്ഭവം.
എന്തൊക്കെയാണു ലക്ഷണങ്ങള്‍?
ഒമിക്രോണ്‍ വകഭേദത്തോടു സമാനമായ ലക്ഷണങ്ങളാണ് സിക്കഡയിലും പ്രകടമാകുന്നത്. തൊണ്ടവേദന, പനി, ചുമ, ക്ഷീണം, തലവേദന, ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണു പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദി, വയറിളക്കം എന്നവയും രുചിയും മണവും നഷ്ട്മാകുന്നതായും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ ഈ വകഭേദത്തിനായി നിര്‍മ്മിക്കപ്പെട്ടതല്ലെങ്കിലും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ശക്തമായ സംരക്ഷണം നല്‍കുമെന്നു ഗവേഷകര്‍ പറയുന്നു.
ഇന്ത്യയിലെ രോഗസാധ്യത
ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകളനുസരിച്ചു മുന്‍ വകഭേദങ്ങളായ NB.1.8.1, XFG എന്നിവയുടെ അത്ര ഗുരുതര വ്യാപനം സിക്കഡക്കില്ല. നിലവില്‍ BA.3.2 വുമായി ബന്ധപ്പെട്ട രോഗ്യവ്യാപനം ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ലോകത്ത് ഇതുവരെയും റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ വൈദ്യസഹായത്തോടെ രോഗമുക്തി ഉണ്ടായിട്ടുണ്ട് എന്നതുകൊണ്ടു തന്നെ ഭയപ്പെടേണ്ടതില്ല എന്നാണു ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാല്‍ഡ സംഘര്‍ഷത്തിലെ മുഖ്യസൂത്രധാരന്‍ പിടിയില്‍. അഖിലേന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവ് മൊഫക്കറുള്‍ ഇസ് ലാം ആണ് പിടിയിലായത്. രാജ്യം വിടാനുള്ള ശ്രമത്തിനിടെ സിലിഗുഡിയില്‍ നിന്നാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. മാല്‍ഡ ജില്ലയില്‍, എസ്‌ഐആര്‍ പട്ടികയില്‍ പേരുവെട്ടിയെന്ന ആരോപണത്തില്‍ പ്രതിഷേധിച്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ ഒന്‍പതുമണിക്കൂറിലേറെ തടഞ്ഞുവച്ചിരുന്നു.
അഭിഭാഷകനായ ഇസ്ലാം, 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതഹാര്‍ മണ്ഡലത്തില്‍ നിന്നുള്ള എഐഎംഐഎം (AIMIM) സ്ഥാനാര്‍ത്ഥിയായിരുന്നു. മാള്‍ഡ സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹത്തെ, രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ സിലിഗുഡിയിലെ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്ന ചുമതലയിലായിരുന്ന ഏഴ് ജുഡീഷ്യല്‍ ഓഫീസര്‍മാരെയാണ് മാള്‍ഡയിലെ കാലിയാചക് 2 ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസില്‍ വെച്ച് ജനക്കൂട്ടം തടഞ്ഞുവെച്ചത്. തടഞ്ഞുവെക്കപ്പെട്ടവരില്‍ മൂന്ന് വനിത ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നു. സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിടുകയും, ഏപ്രില്‍ 6ന് വെര്‍ച്വല്‍ ഹിയറിങ്ങിന് ഹാജരാവാന്‍ ബംഗാള്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞ സംഭവത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ക്രിമിനല്‍ കോടതി അലക്ഷ്യത്തിന് തുല്യമായ പ്രവൃത്തിയാണ് നടന്നത്. സംഭവമുണ്ടായപ്പോള്‍ കലക്ടറോ എസ്പിയോ സ്ഥലത്തെത്തിയില്ല. സംസ്ഥാന ഭരണകൂടത്തിന്റെ പൂര്‍ണ പരാജയമാണ് വ്യക്തമാകുന്നതെന്നും, മമത ബാനര്‍ജി സര്‍ക്കാരിനെ കോടതി അതിനിശിതമായി വിമര്‍ശിച്ചു.
നിര്‍ഭാഗ്യവശാല്‍, നിങ്ങളുടെ സംസ്ഥാനത്ത്, നിങ്ങള്‍ ഓരോരുത്തരും രാഷ്ട്രീയ ഭാഷ സംസാരിക്കുന്നു. അതാണ് ഏറ്റവും നിര്‍ഭാഗ്യകരമായ കാര്യം. ഇത്രയും ധ്രുവീകരിക്കപ്പെട്ട ഒരു സംസ്ഥാനത്തെ ഇതുവരെ കണ്ടിട്ടില്ല’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറലിനോട് പറഞ്ഞു. മാള്‍ഡയില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരെ തടഞ്ഞത് അതീവ ഗൗരവത്തോടെയാണ് കോടതി കാണുന്നത്. ബംഗാള്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി എന്നിവരുടെ പ്രവര്‍ത്തനം പരിതാപകരമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്ക ജയിച്ചു എന്ന് അവകാശപ്പെടുമ്പോഴും പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന നടത്തിയ ആക്രമണത്തില്‍ ഇറാനിലെ വലിയ പാലവും ഉരുക്ക് ഫാക്ടറിയും തകര്‍ന്നു. പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ പാലമാണ് ഭാഗികമായി തകര്‍ന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന, നിര്‍മ്മാണത്തിലിരുന്ന പാലമാണ് തകര്‍ത്തത്. 136 മീറ്റര്‍ ഉയരമുള്ള ഈ പാലം മിഡില്‍ ഈസ്റ്റിന്റെ ഒരു എഞ്ചിനീയറിംഗ് മാസ്റ്റര്‍പീസായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നതും പാലം തകരുന്നതും ദൃശ്യങ്ങളില്‍ കാണാം. പാലത്തില്‍ ഇസ്രയേല്‍- യുഎസ് സഖ്യം രണ്ടു തവണ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ ആക്രമണത്തില്‍ ഏതാനും സാധാരണക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അടിയന്തര സംഘം സ്ഥലത്തെത്തി പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായതെന്ന് ടെഹ്‌റാന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞുവീഴുന്നു, ഇനി ഒരിക്കലും ഉപയോഗിക്കില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ പിന്നാലെ!’ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
അധികം വൈകുംമുമ്പു തന്നെ ഇറാന്‍ ഒരു കരാറില്‍ ഏര്‍പ്പെടണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. നമ്മുടെ ശത്രുക്കള്‍ തോല്‍ക്കുകയാണ് – എന്റെ പ്രസിഡന്‍സിയുടെ കീഴില്‍ അഞ്ച് വര്‍ഷമായി അമേരിക്ക നേടിയതുപോലെ, വിജയിക്കുകയാണ്. ഇപ്പോള്‍ മുമ്പത്തേക്കാള്‍ വലിയ വിജയം നേടുന്നു’ ട്രംപ് അവകാശപ്പെട്ടു. ഇറാനെതിരായ യുഎസ്-ഇസ്രയേല്‍ യുദ്ധത്തില്‍ വിജയം നേടിയതായി ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു. പ്രധാന തന്ത്രപരമായ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നതിനാല്‍ വളരെ വേഗം ‘ജോലി പൂര്‍ത്തിയാക്കുമെന്നും’ ട്രംപ് പറഞ്ഞു.


by Midhun HP News | Apr 3, 2026 | Latest News, ദേശീയ വാർത്ത
ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് ബഹ്‌റൈന്‍. ഐക്യരാഷ്ട്രസഭയിലാണ് ബഹ്‌റൈന്റെ പ്രമേയം. സുരക്ഷിതമായി കടലിടുക്ക് കടക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. സുരക്ഷാമുന്‍കരുതല്‍ സ്വീകരിക്കാന്‍ രാജ്യങ്ങള്‍ക്ക് അവകാശമുണ്ട്. ഇതിന് അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നും ബഹ്‌റൈന്‍ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. ജിസിസി രാജ്യങ്ങളുടെ പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം.
എന്നാല്‍ വീറ്റോ അധികാരമുള്ള ചൈന ബലപ്രയോഗത്തിലൂടെ കടലിടുക്ക് തുറക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നുണ്ട്. അതേസമയം അമേരിക്കയുടേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുടേയും പിന്തുണ ബഹ്‌റൈന്‍ പ്രതീക്ഷിക്കുന്നു. റഷ്യയും ബലപ്രയോഗത്തെ എതിര്‍ക്കുന്നു. വാണിജ്യ കപ്പല്‍ ഗതാഗതം സംരക്ഷിക്കുന്നതിന് യുഎന്നില്‍ നിന്ന് ഏകീകൃത നിലപാട് പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.
ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്രിട്ടന്‍ ലോകരാജ്യങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹൃദ് രാജ്യങ്ങള്‍ക്ക് ഹോര്‍മൂസിലൂടെ കടന്നുപോകാന്‍ അനുവാദം നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
Recent Comments