by Midhun HP News | Jun 27, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: യുഎഇയിൽ മധ്യവേനൽ അവധി ആരംഭിച്ചതോടെ നാട്ടില്‍ കുറച്ചു മഴയും പ്രകൃതിഭംഗിയുമൊക്കെ ആസ്വദിക്കാമെന്ന് കരുതിയ മലയാളികൾക്ക് വലിയ തിരിച്ചടി നൽകിയിരിക്കുകയാണ് വിമാന കമ്പനികൾ. വിമാന നിരക്ക് കുത്തനെ ഉയർത്തിയാണ് കമ്പനികൾ പണി തന്നിരിക്കുന്നത്. യഥാർത്ഥത്തിൽ ഇറാൻ – ഇസ്രയേൽ യുദ്ധമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. വ്യോമപാതകൾ പല രാജ്യങ്ങളും അടച്ചതോടെ സർവീസുകൾ പലതും മുടങ്ങിയിരുന്നു. ഇതോടെ യാത്ര മുടങ്ങിയവർക്ക് മറ്റൊരു ദിവസം ഇതേ റൂട്ടിൽ യാത്ര ചെയ്യാമെന്ന് കമ്പനികൾ ഓഫർ നൽകിയതോടെ കൂടുതൽ ആളുകൾ അവരുടെ യാത്രയും നീട്ടി വെച്ചു. ഇതൊക്കെയാണ് വിമാനനിരക്കുകൾ കുത്തനെ കൂടാൻ കാരണം.
പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് നാട്ടിലേക്കുള്ള വിമാനങ്ങളിൽ ബാക്കി ഉള്ളത്. ആ ടിക്കറ്റുകൾക്ക് സാധാരണ നിരക്കിനേക്കാൾ 4 മുതൽ 13 ഇരട്ടി വരെ തുക നൽകണം.
യുഎഇ-കേരള സെക്ടറിലേക്ക് നേരിട്ടുള്ള വിമാനങ്ങൾ സർവീസുകൾ കുറവാണെന്നുള്ളതും പ്രതിസന്ധി വർധിപ്പിക്കുന്നുണ്ട്. കേരളത്തിലേക്ക് നേരിട്ട് യാത്ര ചെയ്യുക ആണെങ്കിൽ പരമാവധി 4 മണിക്കൂർ മാത്രമാണ് യാത്ര സമയം. എന്നാൽ കണക്ഷൻ വിമാനങ്ങളുടെ യാത്ര സമയം 16 മണിക്കൂർ വരെയാണ്. ഇത്രയും നീണ്ട സമയം യാത്ര ചെയ്യേണ്ടി വരുന്നതിനാണ് ഉയർന്ന നിരക്ക് ഈടാക്കുന്നത് എന്ന് കൂടി ഓർക്കണം.
ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇന്ന് യാത്ര ചെയ്യുക ആണെകിൽ നേരിട്ടുള്ള വിമാന സർവീസുകൾ തീരെ കുറവാണ്. പകരം ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 43000 രൂപയാണ്. കൊച്ചിയിലേക്കും കോഴിക്കോടേക്കും 62000 രൂപയാണ് വിമാന ടിക്കറ്റുകളുടെ നിരക്ക്. ഈ നിരക്കിൽ യാത്ര ചെയുക ആണെകിൽ യാത്ര സമയം 8 മുതൽ 23 മണിക്കൂർ വരെയാകും. അതായത് ഒരു നാലംഗ കുടുംബം ഇന്ന് ദുബൈയിൽ നിന്നും യാത്ര തിരിച്ചു തിരുവനന്തപുരത്ത് എത്തി ഓഗസ്റ്റ് 31ന് തിരിച്ചു പോകുന്ന രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ 3,66,420 രൂപ നൽകേണ്ടി വരും.
സമാനമായ നിരക്കുകൾ ആണ് കൊച്ചിയിലെയും കോഴിക്കോട് നിന്നുള്ള സർവീസുകൾക്കും നൽകേണ്ടി വരുക. ഇത്രയും കൂടിയ നിരക്കുകൾ നൽകി ടിക്കറ്റ് എടുക്കണോ അതോ കുട്ടികളെ ഏതെങ്കിലും സമ്മർ ക്യാമ്പുകളിൽ വിട്ട് ഗൾഫിൽ തന്നെ തുടരണോ എന്ന ആലോചനയിലാണ് പലരും.
by Midhun HP News | Jun 27, 2025 | Latest News, ദേശീയ വാർത്ത
ഫരീദാബാദ്: ഹരിയാന ഫരീദാബാദിലെ യുവതിയുടെ കൊലപാതകത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കൊന്നു കുഴിച്ചുമൂടുന്നതിന് മുന്‍പ് യുവതിയെ ഭര്‍തൃപിതാവ് ബലാത്സംഗം ചെയ്തതായി പൊലീസ് പറയുന്നു. യുവതിയുടെ ഭര്‍തൃമാതാവും കൊലപാതകത്തില്‍ പങ്കാളിയാണ്. കൊലപാതക കേസില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ യുവതിയുടെ ഭര്‍ത്താവിനായി പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്.
ഭര്‍തൃപിതാവ് ഭൂപ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായ വിവരം ലഭിച്ചത്. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഭൂപ് സിങ് കുറ്റസമ്മത മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. 24കാരിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തത് ഏപ്രില്‍ 15നാണ്. ഇതില്‍ യുവതിയുടെ ഭര്‍ത്താവും ഭര്‍തൃപിതാവും ഭര്‍തൃമാതാവും പങ്കാളിയാണ്. കൊലപാതക പ്ലാന്‍ അനുസരിച്ച് ഏപ്രില്‍ 15ന് ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനായി ഭര്‍തൃമാതാവ് ഉത്തര്‍പ്രദേശിലേക്ക് പോയി. ഏപ്രില്‍ 21 ന് രാത്രിയാണ് കൊലപാതകം നടന്നതെന്ന് ഭൂപ് സിങ് വെളിപ്പെടുത്തിയതായും പൊലീസ് പറയുന്നു.
സംഭവദിവസം യുവതിയുടെ ഭര്‍ത്താവ് അരുണ്‍ ഭാര്യയ്ക്കും സഹോദരിക്കും ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. ഇതിന് പിന്നാലെ ഇരുവരും രണ്ടുമുറികളിലായി ഉറക്കത്തിലായി. പ്ലാന്‍ അനുസരിച്ച് കൊല്ലാന്‍ ഭൂപ് സിങ് യുവതിയുടെ മുറിയിലേക്ക് പോയി. ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലാനായിരുന്നു പദ്ധതി. എന്നാല്‍ അബോധാവസ്ഥയിലായ മരുമകളെ കൊല്ലുന്നതിനുമുമ്പ്, ഭൂപ് സിങ് ബലാത്സംഗം ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബലാത്സംഗം ചെയ്ത കാര്യം ഭൂപ് സിങ് ഭാര്യയോടും മകനോടും പറഞ്ഞിരുന്നില്ലെന്നും കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കുറച്ച് സമയത്തിന് ശേഷം, ഭൂപ് സിങ് അരുണിനെ മുകളിലത്തെ മുറിയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. തെരുവില്‍ കുഴി ഉണ്ടാക്കി അതിലിട്ടാണ് മൃതദേഹം മൂടിയത്. തുടര്‍ന്ന് കുഴി മലിനജല സംവിധാനത്തിനാണ് നിര്‍മ്മിച്ചതെന്ന് പറഞ്ഞു അയല്‍വാസികളെ പ്രതികള്‍ വിശ്വസിപ്പിച്ചു. യുവതിയെ കാണാതായ രണ്ടുമാസക്കാലം ഇക്കാര്യം ഭര്‍തൃവീട്ടുകാര്‍ മറച്ചുവെച്ചുവെന്നും പൊലീസ് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു അരുണുമായുള്ള യുവതിയുടെ വിവാഹം.
by Midhun HP News | Jun 27, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: റമദാന്‍ കഴിഞ്ഞാല്‍ ഇസ്ലാം അവരുടെ രണ്ടാമത്തെ പുണ്യ മാസമായി കണക്കാക്കുന്നത് മുഹറമാണ്. ഇസ്ലാമിക് കലണ്ടറായ ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ഇസ്ലാമില്‍ നാലു പുണ്യ മാസങ്ങളാണ് ഉള്ളത്. ഇതില്‍ ഒന്നാണ് മുഹറം.
ഇസ്ലാമിക പുതുവത്സരത്തിന്റെ ആരംഭം കുറിക്കുന്ന മുഹറം, ചന്ദ്രക്കല കാണുന്ന സമയത്തെ ആശ്രയിച്ച് ഇന്ത്യയില്‍ ജൂലൈ 6 അല്ലെങ്കില്‍ 7 തീയതികളിലാണ് ആചരിക്കുക. നിലവില്‍ ഔദ്യോഗിക തീയതി ജൂലൈ 6 ആണ്. എന്നാല്‍ ചന്ദ്രക്കല കാണുന്നത് അനുസരിച്ച് അവധി ജൂലൈ 7 ലേക്ക് മാറിയെന്നും വരാം. മുഹറം ആചരിക്കുന്ന ദിവസം രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയ്ക്ക് അവധിയായിരിക്കും.
അതിനിടെ മുഹറം പ്രമാണിച്ച് ജൂലൈ 7 ( തിങ്കളാഴ്ച) ഇന്ത്യയില്‍ ദേശീയ അവധിയായി പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ നിറഞ്ഞിരിക്കുകയാണ്. ഇത് വിശ്വസിച്ച് പലരും വീട്ടിലേക്ക് പോകാനും മറ്റും ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രകള്‍ പ്ലാന്‍ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ജൂലൈ 7 ദേശീയ അവധിയായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അവകാശവാദങ്ങള്‍ ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
by Midhun HP News | Jun 27, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ് മഹലിന് ചോര്‍ച്ച. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) നടത്തിയ തെര്‍മല്‍ സ്‌കാനിങില്‍ ആണ് താജ് മഹലിന്റെ താഴികക്കുടത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. 73 മീറ്റര്‍ ഉയരത്തില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്.
ചോര്‍ച്ച പരിഹരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു. ആറുമാസമെങ്കിലും വേണ്ടിവരും പണി പൂര്‍ത്തിയാകാന്‍ എന്നാണ് നിഗമനം. നിലവില്‍ താഴികക്കുടത്തിന് ബലക്ഷയം സംഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എഎസ്‌ഐ അറിയിച്ചു.
താജ് മഹലിന്റെ പ്രധാന താഴികക്കുടത്തിലെ കല്ലുകളെ യോജിപ്പിക്കുന്ന കുമ്മായം നഷ്ടപ്പെട്ടതാണ് ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രാധമിക നിഗമനം. താഴികക്കുടത്തിന്റെ മേല്‍ക്കൂരയുടെ വാതിലും തറയും ദുര്‍ബലമായിട്ടുണ്ട്. താഴികക്കുടത്തിനെ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പ് നിര്‍മിതിയുടെ സമ്മര്‍ദം മൂലം കുമ്മായത്തിന് ഇളക്കമുണ്ടായതും ചോര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ടെന്നുമാണ് ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനയിലെ വിലയിരുത്തല്‍.
ലൈറ്റ് ഡിറ്റക്ഷന്‍ പരിശോധനകള്‍ ഏതാണ്ട് പൂര്‍ത്തിയായതായും, തുടര്‍ പരിശോധനകള്‍ ഉടന്‍ പൂര്‍ത്തിയാക്കി അറ്റകുപണി ആരംഭിക്കുമെന്നും താജ് മഹലിന്റെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് പ്രിന്‍സ് വാജ്പേയ് അറിയിച്ചു.അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ ഏകദേശം ആറ് മാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
by Midhun HP News | Jun 26, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നുപേരുടെ ചുരുക്കപ്പട്ടിക യുപിഎസ് സി തയ്യാറാക്കി. സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. യുപിഎസ് സി അംഗീകരിച്ച മൂന്നംഗ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. ഇതില്‍ നിന്നും ഒരാളെ സര്‍ക്കാരിന് അടുത്ത പൊലീസ് മേധാവിയായി നിയമിക്കാം. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഈ മാസം 30 ന് വിരമിക്കും.
എഡിജിപി എം ആര്‍ അജിത് കുമാറിനെ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം യുപി എസ് സി തള്ളി. ഡിജിപി റാങ്കില്‍ കുറഞ്ഞവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുമ്പ് എഡിജിപിയായിരുന്ന അനില്‍കാന്തിനെ പൊലീസ് മേധാവിയാക്കിയ കാര്യവും സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ല. സംസ്ഥാന സര്‍ക്കാര്‍ അയച്ച ആറംഗ പട്ടികയിലെ ആദ്യ മൂന്നുപേരുകാരെ തന്നെ യുപിഎസ് സി യോഗം ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് അയക്കുകയായിരുന്നു.
നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവരാണ് സര്‍ക്കാര്‍ അയച്ച പട്ടികയില്‍ ഇടംനേടിയിരുന്നത്. പട്ടികയില്‍ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തില്‍ നിന്നും യുപിഎസ് സി യോഗത്തില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പൊലീസ് മേധാവിയും യോഗത്തില്‍ നിര്‍ദേശം വെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. മനോജ് എബ്രഹാം ഏറെക്കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്നു എന്നതാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ യുപിഎസ് സി യോഗം മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല.
ആറംഗ പട്ടികയിലെ ആദ്യ പേരുകാരായ മൂന്ന് സീനിയര്‍ ഉദ്യോഗസ്ഥരും പൊലീസ് മേധാവിയാകാന്‍ യോഗ്യരാണെന്ന് യുപിഎസ് സി യോഗം വിലയിരുത്തി. നിതിന്‍ അഗര്‍വാളും രവാഡ ചന്ദ്രശേഖറും കുറേക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു എന്നത് പൊലീസ് മേധാവിയാകാന്‍ തടസ്സമല്ലെന്നും യോഗം വിലയിരുത്തി. നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്ത സര്‍ക്കാരിന് അനഭിമതനാണ്. വിജിലന്‍സ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതും, മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വിജിലന്‍സ് കേസ് ഫയലുകള്‍ സിബിഐക്ക് കൈമാറിയതുമാണ് സര്‍ക്കാരിന്റെ അപ്രീതിക്ക് കാരണമായത്.
ഇതേത്തുടര്‍ന്നാണ് യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ് യോഗേഷ് ഗുപ്ത കൂടുതലും ഇരുന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരോട് പൊലീസ് മേധാവി മത്സരത്തില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. യോഗേഷ് ഗുപ്തയ്ക്ക് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകാന്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട്, കഴിഞ്ഞ ഒന്നര മാസത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം എട്ടു തവണ കത്തു നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.
നിലവില്‍ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിന്‍ അഗര്‍വാള്‍. ഡല്‍ഹി സ്വദേശിയായ നിതിന്‍ 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാള്‍ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖര്‍. നിലവില്‍ ഐബിയില്‍ സ്‌പെഷല്‍ ഡയറക്ടറാണ് രവാഡ. 1993 ബാച്ച് ഐപിഎസ് ഓഫീസറാണ് യുപിഎസ് സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍ മൂന്നാമതുള്ള യോഗേഷ് ഗുപ്ത.
യുപിഎസ് സി അംഗീകരിച്ച പട്ടികയിലുള്ളവരില്‍ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍ എന്നിവരിലൊള്‍ക്കാണ് പൊലീസ് മേധാവി പദവിയിലേക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച ആറംഗ പട്ടികയിലെ അഞ്ചാമനായ സുരേഷ് രാജ് പുരോഹിത്, പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള എസ്പിജിയുടെ ഡെപ്യൂട്ടി ഡയറക്ടറാണ്. നിതിനും രവാഡയും അടുത്ത വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കും. പൊലീസ് മേധാവിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് ഒരു വര്‍ഷം കൂടി സര്‍വീസില്‍ തുടരാനാകും.
by Midhun HP News | Jun 26, 2025 | Latest News, ദേശീയ വാർത്ത
ദുബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം 50ന് മുകളിൽ ആണെങ്കിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണം എന്ന ഉത്തരവ് നടപ്പിലാക്കാനുള്ള സമയം ജൂൺ 30ന് അവസാനിക്കും. സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് യു എ ഇ സർക്കാർ മുന്നറിയിപ്പ് നൽകി. സ്വദേശികളെ നിയമിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു ജീവനക്കാരന് 20,000 ദിര്‍ഹം എന്ന രീതിയിൽ പിഴ ചുമത്തുമെന്ന് മാനവ വിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയംഅറിയിച്ചു.
സർക്കാർ നിർദേശം അനുസരിച്ചു കമ്പനികള്‍ നിയമനം നടത്തിയിട്ടുണ്ടോ എന്ന കാര്യം ജൂലൈ ഒന്നു മുതല്‍ മന്ത്രാലയം പരിശോധിക്കും. കമ്പനികൾ സ്വദേശി പൗരന്മാരെ സോഷ്യല്‍ ഇന്‍ഷുറന്‍സ് നിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്നും മന്ത്രാലയം പരിശോധിക്കും.
നാഫിസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തി സ്വദേശികളെ സ്ഥാപനങ്ങളിൽ ജോലിക്ക് നിയമിക്കണം എന്നും അതിലൂടെ സ്വദേശിവത്കരണത്തിന്റെ പുരോഗതി വിലയിരുത്താൻ കഴിയുമെന്നും അധികൃതർ പറഞ്ഞു.
സ്വദേശിവത്കരണത്തില്‍ നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്ന കമ്പനികള്‍ക്ക് എമിററ്റൈസേഷന്‍ പാര്‍ട്ണേഴ്സ് ക്ലബില്‍ അംഗത്വം നല്‍കുന്നതടക്കമുള്ള പിന്തുണ നൽകുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ അംഗത്വം ലഭിക്കുന്ന കമ്പനികള്‍ക്ക് മന്ത്രാലയത്തിന്റെ സര്‍വിസ് ഫീസില്‍ 80 ശതമാനം വരെ ഇളവ് ലഭിക്കും എന്നുള്ളതാണ് പ്രത്യേകത.
അതേ സമയം തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസികളായ പല ജീവനക്കാരും. സ്വദേശിവത്കരണം വന്നതോടെ പലർക്കും ജോലി നഷ്ടമായിരുന്നു. മാത്രവുമല്ല പല കമ്പനികളും ചെലവ് കുറക്കാൻ ജീവനക്കാരെ പിരിച്ചു വിടുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. സ്വദേശിവത്കരണം ഭയന്ന് മറ്റു കമ്പനികളിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
Recent Comments