കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

കാബിനില്‍ പുകയുടെ മണം; യാത്ര പുറപ്പെട്ട് 45 മിനിറ്റിന് ശേഷം എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: കാബിനില്‍ നിന്ന് പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയില്‍ തിരിച്ചിറക്കിയതായും യാത്രക്കാര്‍ക്കു മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയില്‍ തന്നെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിത തടസ്സം കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാന്‍ ഗ്രൗണ്ട് സ്റ്റാഫ് എല്ലാ പിന്തുണയും നല്‍കിയെന്നും അധികൃതര്‍ വ്യക്തമാക്കി.

എഐ 639 വിമാനം രാത്രി 11:50നാണ് പറന്നുയര്‍ന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാര്‍ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. രാത്രി 12:47ന് വിമാനം നിലത്തിറക്കി.

കഴിഞ്ഞ ദിവസം ചിറകില്‍ വൈക്കോല്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മുംബൈയില്‍നിന്ന് ബാങ്കോക്കിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ വൈക്കോല്‍ കണ്ടെത്തുകയായിരുന്നെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ബാംഗ്ലൂരിൽ മകൻ വൃദ്ധസദനത്തിലാക്കി, മനോവേദനയിൽ അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

ബാംഗ്ലൂരിൽ മകൻ വൃദ്ധസദനത്തിലാക്കി, മനോവേദനയിൽ അമ്മയും അച്ഛനും ആത്മഹത്യ ചെയ്തു

ബാംഗ്ലൂർ: വൃദ്ധസദനത്തിലാക്കിയ മകന്റെ തീരുമാനത്തിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്ത ദു:ഖകരമായ സംഭവം ബാംഗ്ളൂരിൽ. ജെ പി നഗർ 8-ാം ബ്ലോക്കിൽ താമസിച്ചിരുന്ന കൃഷ്ണമൂർത്തി (87), രാധ (82) ദമ്പതികളാണ് മരണപ്പെട്ടത്.

മരുമകളുമായുള്ള പൊരുത്തക്കേടുകളേ തുടർന്നായിരുന്നു ഇരുവരെയും മകൻ വൃദ്ധസദനത്തിലേക്ക് മാറ്റിയത്. ഇടക്ക് ഒരു ഘട്ടത്തിൽ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വന്നെങ്കിലും വീണ്ടും പ്രശ്നങ്ങൾ വന്നതോടെ വീണ്ടും വൃദ്ധസദനത്തിലേക്ക് മടങ്ങേണ്ടി വന്നു.

തുടർന്നു ഉണ്ടായ മാനസിക സമ്മർദ്ദവും ദു:ഖവും ഇരുവരെയും ഈ ദുർഭാഗ്യകരമായ തീരുമാനത്തിലേക്ക് നയിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തലഘട്ടപുര പൊലീസ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധം, നിര്‍ദേശവുമായി കേന്ദ്രം

അടുത്ത വര്‍ഷം പുറത്തിറക്കുന്ന ഇരുചക്രവാഹനങ്ങളില്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം നിര്‍ബന്ധം, നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി: 2026 ജനുവരിക്ക് ശേഷം നിര്‍മിക്കുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും എഞ്ചിന്‍ ശേഷി പരിഗണിക്കാതെ ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എബിഎസ്) നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രാലയം. റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ നിലവില്‍ 125 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുകയുമാണ് എബിഎസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്.

മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ്

മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു, അധ്യാപകനെതിരെ കേസ്

ഹൈദരാബാദ്: ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വിവാദമായത്.

എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.

ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ചത്. സംഭവത്തില്‍ അഖില ഭാരതീയ വിദ്യാര്‍ദി പരിഷത്തും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം തുടരുകയാണ്.

ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

ജന്മാവകാശ പൗരത്വം: ട്രംപിന് അനുകൂല വിധിയുമായി യുഎസ് സുപ്രീംകോടതി

വാഷിങ്ടണ്‍: യുഎസില്‍ ജന്മാവകാശ പൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിഡന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ പറയുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.

പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിന് നിബന്ധനകള്‍വെക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിന് നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന. അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ലെന്നാണ് ട്രംപ് ഉത്തരവിട്ടത്.

ഈ ഉത്തരവ് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവിക പൗരത്വം നല്‍കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയില്‍ പോയി. മേരിലന്‍ഡ്, മസാച്യുസെറ്റ്സ്, വാഷിങ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരെയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.

വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം കാനഡയുമായുള്ള എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിച്ചേക്കുമെന്നും ട്രംപ് വ്യക്തമാക്കി. ടെക് കമ്പനികളില്‍ നിന്ന് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഈടാക്കാനുള്ള കാനഡയുടെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. പുതിയ നികുതി, യുഎസ് ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധിക ചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.

ഹജ്ജ് കർമ്മത്തിനിടെ ഹൃദയാഘാതം, കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി മരണപ്പെട്ടു

ഹജ്ജ് കർമ്മത്തിനിടെ ഹൃദയാഘാതം, കല്ലമ്പലം പുതുശ്ശേരിമുക്ക് സ്വദേശി മരണപ്പെട്ടു

കല്ലമ്പലം: ഞാറയിൽക്കോണം മഹല്ല് അംഗമായ പുതുശ്ശേരി മുക്ക് കോട്ടമല സ്വദേശി ബുഹാരി(71)യാണ് മരിച്ചത്. ഭാര്യയുടെയും മകളുടെയും കൂടെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയതായിരുന്നു. ഹജ്ജ് പൂർത്തിയാക്കിയ ശേഷം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയിലേറെയായി കിംഗ് അബ്ദുല്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കം നടത്തും. ഭാര്യ: ഷംഷാദ് ബീഗം, മകൾ: ഇംതിയാസ്.