ഇറാന്‍- ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു, ബാരലിന് 80 ഡോളറിലേക്ക്; ഏഷ്യന്‍ വിപണി കൂപ്പുകുത്തി

ഇറാന്‍- ഇസ്രയേല്‍ യുദ്ധം: എണ്ണ വില കുതിക്കുന്നു, ബാരലിന് 80 ഡോളറിലേക്ക്; ഏഷ്യന്‍ വിപണി കൂപ്പുകുത്തി

ഡല്‍ഹി: ഇറാനുമായുള്ള സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അമേരിക്കയും യുദ്ധമുഖത്തേയ്ക്ക് കടന്നതോടെ, രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില.

എണ്ണവില രണ്ടുശതമാനമാണ് ഉയര്‍ന്നത്. ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില. ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ആക്രമണത്തിന് ഇറാന്‍ എങ്ങനെയാണ് തിരിച്ചടി നല്‍കാന്‍ പോകുന്നത് എന്ന ആശങ്കയാണ് എണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതും എണ്ണവിലയെ സ്വാധീനിക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

അതിനിടെ നഷ്ടത്തോടെയാണ് ഇന്ന് ഏഷ്യന്‍ വിപണി വ്യാപാരം ആരംഭിച്ചത്. എണ്ണവിതരണത്തിലെ അനിശ്ചിതത്വം തന്നെയാണ് ഏഷ്യന്‍ വിപണിയെയും ബാധിച്ചത്. ലോകത്ത് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്‍പതാം സ്ഥാനത്താണ് ഇറാനുള്ളത്. ഏഷ്യന്‍ വിപണിയില്‍ നിക്കി സൂചിക 0.6 ശതമാനമാണ് ഇടിഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി അറസ്റ്റില്‍, പിടിയിലായത് ഭീകരര്‍ക്ക് നേരിട്ട് സഹായം നല്‍കിയവര്‍

പഹല്‍ഗാം ഭീകരാക്രമണം; രണ്ട് പേര്‍കൂടി അറസ്റ്റില്‍, പിടിയിലായത് ഭീകരര്‍ക്ക് നേരിട്ട് സഹായം നല്‍കിയവര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മിരീലെ പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. പഹല്‍ഗാം പ്രദേശവാസികളായ സ്വദേശികളായ രണ്ട് പേരെയാണ് പിടികൂടിയതെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറിയിക്കുന്നു. പഹല്‍ഗാമിലെ ബട്‌കോട്ടില്‍ നിന്നുള്ള പര്‍വൈസ് അഹമ്മദ് ജോത്തര്‍, പഹല്‍ഗാം ഹില്‍ പാര്‍ക്ക് മേഖലയില്‍ നിന്നുള്ള ബഷീര്‍ അഹമ്മദ് ജോത്തര്‍ എന്നിവരാണ് പിടിയിലായത്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം ചെയ്തവരാണ് ഇരുവരുമെന്ന് എന്‍ഐഎ പറയുന്നു.

ആക്രമണം നടത്തിയ ഭീകരരെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. അക്രമികള്‍ നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള പാകിസ്ഥാന്‍ പൗരന്മാരാണെന്നും സ്ഥിരീകരിച്ചതായി എന്‍ഐഎ വ്യക്തമാക്കുന്നു. പിടിയിലായ പഹല്‍ഗാം സ്വദേശികള്‍ പഹല്‍ഗാമില്‍ ആക്രമണം നടക്കുന്നതിന് മുന്‍ ഭീകരര്‍ക്ക് താമസ സൗകര്യവും, യാത്രാ സൗകര്യവും ഒരുക്കി നല്‍കിയിരുന്നു. ഇവരില്‍ നിന്ന് അന്വേഷണത്തെ സഹായിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണ ഏജന്‍സി അറിയിക്കുന്നു.

ജമ്മു കശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ പഹല്‍ഗാമിന് സമീപമുള്ള ബൈസരണില്‍ 2025 ഏപ്രില്‍ 22-നായിരുന്നു ഭീകരാക്രമണം ഉണ്ടായത്. ആയുധധാരികളായ അഞ്ച് പേര്‍ ടൂറിസ്റ്റുകളെയടക്കമുള്ളവര്‍ക്ക് നേരെ യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും ഇരുപതില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

യുഎസ് തുടങ്ങിവെച്ചത് അപകടകരമായ യുദ്ധം; ഗുരുതരമായ പ്രത്യാഘാതമെന്ന് ഇറാന്റെ മുന്നറിയിപ്പ്

യുഎസ് തുടങ്ങിവെച്ചത് അപകടകരമായ യുദ്ധം; ഗുരുതരമായ പ്രത്യാഘാതമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: അമേരിക്കന്‍ ആക്രമണങ്ങളെ സര്‍വ്വശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്ന് ഇറാന്‍. ആണവ കേന്ദ്രങ്ങളെ ആക്രമിച്ചതിലൂടെ അപകടകരമായ യുദ്ധമാണ് അമേരിക്ക തുടങ്ങിവെച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ‘നയതന്ത്ര പ്രക്രിയ തുടരുന്നതിനിടെ, നയതന്ത്രത്തെ വഞ്ചിച്ചത് അമേരിക്കയാണെന്ന് ലോകം മറക്കരുത്. യുഎസിന് ധാര്‍മികതയില്ലെന്നും ഒരു നിയമങ്ങളും പാലിക്കുന്നില്ലെന്നും ഇറാന്‍ ആരോപിച്ചു.

‘യുഎസ് സൈനിക ആക്രമണത്തിനും ഈ തെമ്മാടി ഭരണകൂടം ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ എല്ലാ ശക്തിയും ഉപയോഗിച്ച് നിലകൊള്ളാനും രാജ്യത്തിന്റെ സുരക്ഷയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കാനും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് അവകാശമുണ്ട്.’ ഇറാന്‍ സര്‍ക്കാരിന്റെ വക്താവ് പറഞ്ഞു. ഇസ്രയേലിനെ വംശഹത്യ നടത്തുന്നവരെന്നും, നിയമവിരുദ്ധരെന്നുമാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.

യുഎസ് ആക്രമണങ്ങള്‍ യുഎന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനമാണ്. ‘ഈ ഹീനമായ കൃത്യത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കും ഭയാനകമായ ഭവിഷ്യത്തുക്കള്‍ക്കും യുഎസ് സര്‍ക്കാരിനാണ് പൂര്‍ണ്ണ ഉത്തരവാദിത്തം. ഇറാന്‍ വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഇറാന് തങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. യുഎസ് ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്നും അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ അമേരിക്കൻ നടപടിയെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ വിമർശിച്ചു. നിലവിൽ സംഘർഷഭരിതമായ മേഖലയെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതാണ് യുഎസ് ആക്രമണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് അഭിപ്രായപ്പെട്ടു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സംഘർഷം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യത വർദ്ധിച്ചുവരികയാണ് . സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനും വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.

‘റിസര്‍വേഷന്‍ ഉറപ്പാക്കാതെ യാത്ര വേണ്ട’; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെര്‍ത്തുകളുടെ 25 ശതമാനം മാത്രം

‘റിസര്‍വേഷന്‍ ഉറപ്പാക്കാതെ യാത്ര വേണ്ട’; വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഇനി ബെര്‍ത്തുകളുടെ 25 ശതമാനം മാത്രം

ചെന്നൈ: ട്രെയിനുകളിലെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് വെട്ടിക്കുറിച്ച് റെയില്‍വെ. വെയിറ്റിങ്ങ് ലിസ്റ്റ് ടിക്കറ്റുകളുടെ എണ്ണം ആകെ ബെര്‍ത്തുകളിടെ 25 ശതമാനമാക്കി ചുരുക്കി. ദീര്‍ഘ ദൂര ട്രെയിനുകളിലും പ്ലാറ്റ് ഫോമുകളിലെയും തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വെയുടെ നീക്കം. നടപടി ഈ ആഴ്ച മുതല്‍ നടപ്പാക്കിതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റായിരിക്കും ഇനിമുതല്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഭിന്നശേഷിക്കാര്‍, പട്ടാളക്കാര്‍, പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള വിഭാഗങ്ങളില്‍ നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല.

നേരത്തെ, ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് മറ്റ് പലവിധത്തിലുള്ള മാനദണ്ഡങ്ങളായിരുന്നു നടപ്പാക്കിയിരുത്. പലപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍ മുന്നൂറ് വരെ ടിക്കറ്റുകള്‍ ലഭ്യമാകുമായിരുന്നു. വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ബര്‍ത്ത് പ്രതീക്ഷിച്ച് യാത്ര തുടരുന്നത് തിരക്ക് വര്‍ധിക്കാനും തര്‍ക്കങ്ങള്‍ക്കും പലപ്പോഴും കാരണമാവുകയും ചെയ്തിരുന്നു. പുതിയ രീതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നാണ് റെയില്‍വെയുടെ വിലയിരുത്തല്‍.

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

‘അതിരുകള്‍ക്ക് അതീതം, സംഘര്‍ഷഭരിതമായ ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയും’; പ്രധാനമന്ത്രി

ഡല്‍ഹി: സംഘര്‍ഷഭരിതമായ ഒരു ലോകത്ത് സമാധാനം ഉറപ്പാക്കാന്‍ യോഗയ്ക്ക് കഴിയുമെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശാഖപട്ടണത്ത് 11-ാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ആന്തരിക സമാധാനം ആഗോള നയമായി മാറുന്ന, മാനവികതയെ അടിസ്ഥാനമാക്കിയുള്ള രണ്ടാം പതിപ്പിന് ഈ യോഗ ദിനം അടയാളപ്പെടുത്തട്ടെ. ഇന്ന് ആഗോള സമാധാനത്തിന്റെ തുടക്കമാകട്ടെ. അതിരുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പ്രായത്തിനും കഴിവിനും അതീതമായി യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ലോകത്തെ ഇത് ഒന്നിപ്പിച്ചു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാഗമായി യോഗ മാറിയിരിക്കുന്നു. സിഡ്നി ഓപ്പറ ഹൗസായാലും എവറസ്റ്റ് പര്‍വതമായാലും സമുദ്രത്തിന്റെ വിസ്തൃതിയായാലും യോഗ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് എന്നതാണ് സന്ദേശം.’- നരേന്ദ്ര മോദി പറഞ്ഞു.

ജൂണ്‍ 21 ന് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ആഘോഷിക്കുന്ന 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ‘Yoga for One Earth, One Health’ ആണ്. കോടിക്കണക്കിന് ആളുകള്‍ ഇന്ന് യോഗയെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയതായും മോദി പറഞ്ഞു. ‘നമുക്ക് യോഗയെ ഒരു വിപ്ലവമാക്കി മാറ്റാം. സന്തുലിതാവസ്ഥയും ഐക്യവും കൈവരിക്കുന്നതിന് യോഗയിലൂടെ ഓരോ ദിവസവും ആരംഭിക്കുക,’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ചടങ്ങില്‍ സംസാരിച്ചു. പ്രധാനമന്ത്രി മോദി യോഗയെ ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ജനപ്രിയമാക്കിയെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി. എയര്‍ ഇന്ത്യയുടെ സുപ്രധാന ചുമതലകളിലുള്ള മൂന്ന് ഉദ്യോഗസ്ഥരെ നീക്കി. വിമാന കമ്പനിയുടെ ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരാണ് നടപടി നേരിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശത്തിന് പിന്നാലെയാണ് നടപടി. ക്രൂ ഷെഡ്യൂളിംഗ്, റോസ്റ്ററിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തണം എന്നാണ് ഡിജിസിഎ നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ വിമാനം – ബോയിങ് 787-8 ഡ്രീംലൈനര്‍ – വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒരാള്‍ മാത്രമാണ് അപകടത്തില്‍ രക്ഷപ്പെട്ടത്. വിമാനയാത്രികര്‍ക്ക് പുറമെ പ്രദേശ വാസികളായ 28 പേരും മരിച്ചിരുന്നു. ഈ സംഭവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

അഹമ്മദാബാദ് അപകടത്തിന് പിന്നാലെ എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഡിഡിസിഎ നിര്‍ദേശിച്ചിരുന്നു. അറ്റകുറ്റപണി ഉള്‍പ്പെടെ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു നിര്‍ദേശം. ഇതിനുള്ള മാനദണ്ഡങ്ങളും ഡിജിസിഎ പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാത്ത എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ നിര്‍ദേശം നിലനില്‍ക്കെ തന്നെ സര്‍വീസ് നടത്തിയെന്നും ആക്ഷേപങ്ങളുണ്ട്.