by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞില്ല. സഹോദരന്‍ രതീഷ് ഡിഎന്‍എ ഫലത്തിനായി അഹമ്മദാബാദില്‍ തുടരുകയാണ്. അതേസമയം, ദുരന്തത്തില്‍ മരിച്ച 177 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാന അപകടം ഉണ്ടായ സ്ഥലത്ത് ഇന്നും പരിശോധകള്‍ തുടരും.
by Midhun HP News | Jun 18, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും എളുപ്പം കൊല്ലാന്‍ കഴിയുമെങ്കിലും ഇപ്പോള്‍ അതുചെയ്യുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . വെറും വെടിനിര്‍ത്തലല്ല ആവശ്യം. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടത്. ക്ഷമ നശിച്ചു കൊണ്ടിരിക്കുകയാണ്. നിരുപാധികം കീഴടങ്ങുന്നതാണ് ഇറാന് നല്ലതെന്നും ട്രംപ് ‘ട്രൂത്ത് സോഷ്യലി’ല്‍ ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം. അമേരിക്കന്‍ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിടരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്ക പങ്കുചേരണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേല്‍ സമ്മര്‍ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയോ ട്രംപിന്റെ മധ്യപൗരസ്ത്യപ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിനെയോ ഇറാനുമായി ചര്‍ച്ചകള്‍ക്ക് ട്രംപ് നിയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കയും ബ്രിട്ടനും പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ അയച്ചിരിക്കുകയാണ്. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് പ്രത്യാക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ വ്യോമത്താവളങ്ങള്‍ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഹൈഫയിലും ടെല്‍ അവീവിലും ഉള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇറാന്‍ സേനാ മേധാവി ആവശ്യപ്പെട്ടു. ടെല്‍ അവീവിലെ മൊസാദ് കേന്ദ്രം ആക്രമിച്ചെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. ടെഹ്‌റാനില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി. ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഉന്നത ജനറല്‍ അലി ഷദ്മാനിയെ വധിച്ചെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. മിലിട്ടറി കമാന്‍ഡായ ഖതം അല്‍ അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാട്ടേഴ്‌സിന്റെ മേധാവിയാണ് ഷദ്മാനി. വെള്ളിയാഴ്ച ഇസ്രയേല്‍ വധിച്ച മേജര്‍ ജനറല്‍ ഗുലാം അലി റഷീദിന്റെ പിന്‍ഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്. എന്നാല്‍ ഷദ്മാനിയുടെ മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണത്തില്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ലൊറെസ്താനില്‍ 21 പേര്‍ കൊല്ലപ്പെട്ടു.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ഒറ്റ ടൂറിസ്റ്റ് വിസയിൽ ഗൾഫ് രാജ്യങ്ങളിൽ മുഴുവൻ കറങ്ങി വരാം. യൂറോപ്യൻ യൂണിയന്റെ ഷെങ്കൻ വിസ മാതൃകയിൽ ജി.സി.സി ഗ്രാൻഡ് ടൂർസ് വിസക്ക് ഉടൻ അംഗീകാരം നൽകുമെന്ന് യു.എ.ഇ സാമ്പത്തികകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു ആഭ്യന്തര മന്ത്രാലയത്തിന്റെയും ബന്ധപ്പെട്ടവരുടെയും വിസ നടപ്പിലാകുന്നത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്.
ജി.സി.സി ഗ്രാൻഡ് ടൂർസ് വിസ നടപ്പിലാക്കുന്നത് സംബന്ധിച്ച് കുറച്ചു വർഷങ്ങളിലായി ചർച്ചകൾ നടന്നു വരികയാണ്. നേരത്തെ ജി.സി.സി സുപ്രീംകൗൺസിൽ ഏകീകൃത വിസക്ക് അംഗീകാരം നൽകിയിരുന്നു.
വിവിധ തലങ്ങളിൽ നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് വിസ നടപ്പിലാക്കാൻ ജി സി സി രാജ്യങ്ങൾ തീരുമാനിച്ചത്. വിസക്ക് അംഗീകാരം ലഭിക്കുന്നതോടെ യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ആറു രാജ്യങ്ങളിൽ മറ്റൊരു വിസ എടുക്കാതെ സഞ്ചരിക്കാനാകും. ഇതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിനോദസഞ്ചാരികൾ കൂടുതൽ എത്തുമെന്നും അത് വഴി ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
ഗൾഫ് മേഖലയിൽ വൻ കുതിച്ചു ചട്ടങ്ങൾക്ക് ഏകീകൃത വിസയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൗൺസിലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ മേഖലയിൽ 6.81 കോടി വിവിധ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
അതോടൊപ്പം ടൂറിസം മേഖലയിൽ 110.4 ബില്യൺ ഡോളറിന്റെ വരുമാനം ഇതിലൂടെ ലഭിച്ചു. ജി സി സി വിസ കൂടി വരുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്കും വലിയരീതിയിൽ സംവിധാനം ഉപകരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യക്കാർ അടക്കമുള്ള പ്രവാസികൾക്ക് പുതിയ വിസ സംവിധാനത്തിൽ വലിയ പ്രതീക്ഷയാണ് പങ്കു വെക്കുന്നത്. കൂടുതൽ സഞ്ചാരികൾ ജി സി സി രാജ്യങ്ങളിലേക്ക് എത്തുന്നതോടെ ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ നേട്ടമാകും.
ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം ആഗ്രഹിക്കുന്ന ആളുകൾക്കും വിസാ ബുദ്ധിമുട്ടുകൾ ഇല്ലാതെ വിവധ രാജ്യങ്ങൾ സന്ദർശിക്കാം എന്നുള്ളത് കൂടുതൽ വ്യവസായികളെ ആകർഷിക്കും. നിക്ഷേപം എത്തുന്നതോടെ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നുള്ളതും വലിയ പ്രതീക്ഷയോടെയാണ് നമ്മുടെ പ്രവാസികൾ കാണുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ഒരു പുത്തനുർവ്വ് ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. അതിലൂടെയുണ്ടാകുന്ന തൊഴിലവസരങ്ങളുടെ ഗുണം മലയാളികൾക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, പദ്ധതി എന്ന് മുതലാണ് നടപ്പിലാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ലഖ്‌നൗ: പാമ്പിനെ ചുംബിക്കുന്ന റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവാവിന്റെ നാവിന് കടിയേറ്റു. വിഷബാധയേറ്റ യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം. ജിതേന്ദ്ര ജിത്തു എന്നയാള്‍ പിടികൂടിയ പാമ്പിനെ കഴുത്തില്‍ ചുറ്റിയ ശേഷം നാവുനീട്ടി ചുംബിക്കുന്നതിനിടെയായിരുന്നു കടിയേറ്റത്. യുവാവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഇയാള്‍ ഒരു ഇടത്തരം കര്‍ഷകനാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയെന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. കൂടിനിന്നവരാണ് വീഡിയോ ചിത്രീകരിച്ചത്. പാമ്പിന് നേരെ നാവുനീട്ടീ ചുംബിക്കുന്നതും അതിനിടെ കടിയേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.
ഇയാള്‍ പുകവലിക്കുന്നതും വീഡിയോയില്‍ കാണാം. ലഹരിയുടെ സ്വാധീനത്തിലാണ് ഇത്തരമൊരു ചീത്രീകരണം നടത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കടിയേറ്റതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണ കുമാറിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കുമാറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
വെള്ളിയാഴ്ച വൈകുന്നേരം കൃഷിസ്ഥലത്തിന് സമീപത്തെ ഒരു മതിലില്‍ പാമ്പിനെ കണ്ടതോടെ നാട്ടുകാര്‍ പരിഭ്രാന്തരായെന്ന് ഗ്രാമത്തലവന്‍ ജയ്കിരത് സിങ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ കുമാര്‍ പാമ്പിനെ പിടികൂടി.’അയാള്‍ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ചു. അതിനിടെ പാമ്പ് അയാളുടെ നാവില്‍ കടിച്ചു. അതോടെ കുമാര്‍ പാമ്പിനെ കൈവിട്ടതായി അദ്ദേഹം പറഞ്ഞു.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ടെഹ്റാന്‍: എല്ലാവരും ഉടന്‍ തന്നെ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാനില്‍ ആക്രമണങ്ങള്‍ വ്യാപിപ്പിച്ച് ഇസ്രയേല്‍. മധ്യ ഇറാനിലെ 120 ലധികം ഭൂതല മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രായേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് തൊട്ടുമുമ്പായി ഇറാന്റെ മള്‍ട്ടിപ്പിള്‍ ലോഞ്ചറുകളും തകര്‍ത്തു. ഇറാന്റെ ആകെയുള്ളതിന്റെ മൂന്നിലൊന്ന് മിസൈലുകളും നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.
ഇസ്രായേലി വിമാനങ്ങളെ ലക്ഷ്യമാക്കി ഇറാന്‍ ഉപയോഗിച്ചിരുന്ന രണ്ട് എഫ്-14 യുദ്ധവിമാനങ്ങളും നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു. ടെഹ്റാന്റെ ആകാശത്ത് പൂര്‍ണ്ണമായ വ്യോമമേധാവിത്വം നേടിയതായി ഇസ്രയേല്‍ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്രിന്‍ പറഞ്ഞു. ഇറാന് പുറത്ത് സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇറാന്‍ ഖുദ്സ് ഫോഴ്സിന്റെ ടെഹ്റാനിലെ 10 കമാന്‍ഡ് സെന്ററുകള്‍ ആക്രമിച്ചതായും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇറാന്‍ സ്റ്റേറ്റ് ടിവിയും പൊലീസ് ആസ്ഥാനവും സ്ഥിതി ചെയ്യുന്ന മധ്യ ടെഹ്റാനിലെ 3,30,000 പേര്‍ക്കും ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ ഉടമസ്ഥതയിലുള്ളത് ഉള്‍പ്പെടെ മൂന്ന് വലിയ ആശുപത്രികള്‍ക്കും ഇസ്രായേല്‍ സൈന്യം ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണങ്ങള്‍ക്ക് മുമ്പ് ഗാസ മുനമ്പിലെയും ലെബനനിലെയും ചില ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം സമാനമായ ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാനഡയില്‍ നടന്ന ജി 7 ഉച്ചകോടിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പെയാണ് ട്രംപ് ടെഹ്‌റാനില്‍ നിന്ന് ആളുകള്‍ക്ക് ഒഴിയാന്‍ മുന്നറിയിപ്പ് നല്‍കിയത്. ‘ഇറാന് ആണവായുധം കൈവശം വയ്ക്കാന്‍ കഴിയില്ല. എല്ലാവരും ഉടന്‍ ടെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം!’ എന്നാണ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഏകദേശം 9.5 ദശലക്ഷം ആളുകളുള്ള ടെഹ്റാന്‍ പശ്ചിമേഷ്യയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണ്. ഗാസയിലെ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ, മധ്യപൂര്‍വദേശത്തെ സംഘര്‍ഷം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന്റെ ഉന്നത സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍, യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി എന്നിവയ്ക്കെതിരായ വ്യാപകമായ ആക്രമണം, തങ്ങളുടെ എതിരാളിയായ ഇറാന്‍ ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ അത്യാവശ്യമാണെന്ന് ഇസ്രായേല്‍ പറയുന്നു. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ ഇറാന്റെ ആണവ പദ്ധതിയെ വളരെ വളരെ നീണ്ട കാലം പിന്നോട്ടടിച്ചുവെന്നും ട്രംപുമായി ദിവസേന ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രസിഡന്റ് ട്രംപുമായും ദേശീയ സുരക്ഷാ സംഘവുമായും ചര്‍ച്ച നടത്തി.
by Midhun HP News | Jun 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചു. ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഒഴിപ്പിക്കലില്‍ സര്‍വകലാശാലകളുടെ പിന്തുണയും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്‍, ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.
ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്‍ബൈജാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്നുള്ള ഇന്ത്യക്കാരെ ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇസ്രയേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിലാണ് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴുപ്പിക്കാനുള്ള നീക്കം ആരംഭിച്ചത്.
ഇസ്രയേൽ- ഇറാൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. ടെഹ്റാൻ നഗരത്തിൽ നിന്നു ഒഴിഞ്ഞു പോകണമെന്നു ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ വൻ വ്യോമാക്രമണമാണ് ഇസ്രയേൽ ഇറാനു നേരെ നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ 45 പേർ കൊല്ലപ്പെട്ടതായും 100ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയാണ് ഇസ്രയേല്‍ ആക്രമണമുണ്ടായതെന്നു ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ വിവിധയിടങ്ങളില്‍ നിന്നു സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാന നഗരത്തില്‍ കിഴക്ക്, പടിഞ്ഞാറ് മേഖലകളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണത്തിനു പിന്നാലെ ടെഹ്റാനിലെ സ്വിസ് എംബസി അടച്ചു.
Recent Comments