നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

നടി കാവ്യ മാധവന്റെ പിതാവ് അന്തരിച്ചു

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍കോട് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയാണ്.സംസ്‌കാരം പിന്നീട് കൊച്ചിയില്‍ നടക്കും. ശ്യാമളയാണ് ഭാര്യ. മകൻ: മിഥുൻ (ഓസ്ട്രേലിയ). റിയ (ഓസ്ട്രേലിയ), നടൻ ദിലീപ് എന്നിവർ മരുമക്കളാണ്.

കുറഞ്ഞ ചെലവില്‍ വായ്പ; പലിശനിരക്ക് കുറച്ച് എസ്ബിഐ, സ്ഥിര നിക്ഷേപകര്‍ക്ക് തിരിച്ചടി

കുറഞ്ഞ ചെലവില്‍ വായ്പ; പലിശനിരക്ക് കുറച്ച് എസ്ബിഐ, സ്ഥിര നിക്ഷേപകര്‍ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് 50 ബേസിക് പോയിന്റ് കുറച്ചു. നിലവിലുള്ളവര്‍ക്കും പുതിയ വായ്പക്കാര്‍ക്കും കുറഞ്ഞ ചെലവില്‍ വായ്പ ലഭിക്കാന്‍ ഇത് സഹായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പലിശ നിരക്ക് കുറച്ചതോടെ, എസ്ബിഐയുടെ റിപ്പോ ലിങ്ക്ഡ് വായ്പാ നിരക്ക് (ആര്‍എല്‍എല്‍ആര്‍) 50 ബേസിക് പോയിന്റ് കുറഞ്ഞ് 7.75 ശതമാനമായി. ബാഹ്യ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത വായ്പാ നിരക്കും (ഇബിഎല്‍ആര്‍) സമാനമായ നിലയില്‍ കുറച്ചിട്ടുണ്ട്. അര ശതമാനം കുറഞ്ഞതോടെ പലിശനിരക്ക് 8.15 ശതമാനമായി. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും.

ജൂണ്‍ 6ന് ആര്‍ബിഐ മുഖ്യപലിശനിരക്കില്‍ 50 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായാണ് ആര്‍ബിഐ നടപടി. കൂടാതെ കരുതല്‍ ധനാനുപാതവും ആര്‍ബിഐ കുറച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ചുവടുപിടിച്ചാണ് എസ്ബിഐ നടപടി.

അതിനിടെ എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കും കുറച്ചിട്ടുണ്ട്. മൂന്ന് കോടി രൂപ വരെയുള്ള, വിവിധ കാലാവധികളിലുള്ള എല്ലാ സ്ഥിര നിക്ഷേപങ്ങളുടെയും പലിശനിരക്കില്‍ 25 ബേസിക് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ജൂണ്‍ 15 മുതല്‍ തന്നെ പുതിയ ടേം ഡെപ്പോസിറ്റ് നിരക്കുകളും പ്രാബല്യത്തില്‍ വരും. പുതുക്കിയതോടെ, 1-2 വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിക് പോയിന്റ് കുറഞ്ഞ് 6.50 ശതമാനമായി. രണ്ട് വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.70 ശതമാനത്തില്‍ നിന്ന് 6.45 ശതമാനമായി പലിശ കുറച്ചു.

3-5 വര്‍ഷം കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.30 ശതമാനവും 5 മുതല്‍ 10 വര്‍ഷത്തേയ്ക്കുള്ള പലിശനിരക്ക് 6.05 ശതമാനമായും കുറഞ്ഞു. ‘444 ദിവസത്തെ’ (അമൃത് വൃഷ്ടി) പ്രത്യേക നിക്ഷേപ കാലയളവ് പദ്ധതിയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്. 6.85 ശതമാനത്തില്‍ നിന്ന് 6.60 ആയാണ് പരിഷ്‌കരിച്ചത്.

റിലയന്‍സ് ജിയോ സേവനം തകരാറില്‍; പരാതിയുമായി ആയിരങ്ങള്‍

റിലയന്‍സ് ജിയോ സേവനം തകരാറില്‍; പരാതിയുമായി ആയിരങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളം പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ സേവനം (reliance jio) തകരാറിലായി. നിരവധി ഉപയോക്താക്കളാണ് നെറ്റ് വര്‍ക്ക് ലഭിക്കുന്നില്ല എന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്നുമുള്ള പരാതിയുമായി രംഗത്തുവന്നത്. മണിക്കൂറുകള്‍ നീണ്ട തകരാറിന് ശേഷം മൂന്ന് മണിയോടെ സേവനം പുനഃസ്ഥാപിച്ചു.

രാവിലെ മുതല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മൊബൈല്‍ സിഗ്‌നലുകള്‍, ജിയോ ഫൈബര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ആളുകളാണ് പരാതിപ്പെട്ടത്. മിക്ക പരാതികളും ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ടാണ്. ഏകദേശം 56 ശതമാനം ഉപയോക്താക്കളും മൊബൈല്‍ ഡാറ്റയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നയിച്ചത്. അതേസമയം, 29 ശതമാനം പേര്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് കിട്ടുന്നില്ല എന്ന് പരാതിപ്പെട്ടു. ഏകദേശം 15 ശതമാനം പേരാണ് ജിയോ ഫൈബറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിരാശരായ ഉപയോക്താക്കള്‍ അവരുടെ ഫോണുകളില്‍ കാണിക്കുന്ന ‘നോ സര്‍വീസ്’ സന്ദേശങ്ങളും ശൂന്യമായ സിഗ്‌നല്‍ ബാറുകളും അടങ്ങുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു. പലരും കമ്പനിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ ടാഗ് ചെയ്ത് കാരണമെന്താണ് എന്ന് ചോദിച്ചു.

സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

സെന്‍സസിന് ഒരുങ്ങി രാജ്യം, ജാതി തിരിച്ചുള്ള കണക്കെടുക്കും; കേന്ദ്രം വിജ്ഞാപനം പുറത്തിറക്കി

ഡല്‍ഹി: ഇന്ത്യയിലെ പതിനാറാമത് സെന്‍സസ് നടപടികള്‍ ആരംഭിക്കുന്നു. സെന്‍സസ് നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള കണക്കെടുപ്പോട് കൂടിയ സെന്‍സസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന നിലയില്‍ ബൃഹത്തായ നടപടികളാണ് സെന്‍സസിന്റെ ഭാഗമായുണ്ടാവുക. 34 ലക്ഷം വരുന്ന ഉദ്യോഗസ്ഥര്‍ നടപടിക്രങ്ങളുടെ ഭാഗമാകും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി നടക്കുന്ന ഇത്തവണത്തെ സെന്‍സസില്‍ ഇത്തരം ക്രമീകരണങ്ങള്‍ക്കായി മാത്രം 1.3 ലക്ഷം ഉദ്യോഗസ്ഥരുണ്ടാകും. ജാതി സെന്‍സസും ഇതിന്റെ ഭാഗമാകുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രണ്ട് ഘട്ടങ്ങളായിട്ടായിരിക്കും ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂര്‍ത്തീകരിക്കുക. ഓരോ വീട്ടിലെയും ഭവന സാഹചര്യങ്ങള്‍, സ്വത്ത് വിവരങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന ഹൗസ്ലിസ്റ്റിംഗ് ഓപ്പറേഷന്‍ ആണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. ജനസംഖ്യാ കണക്കെടുപ്പ് എന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും വ്യക്തിയുടെയും എണ്ണം, സാമൂഹിക – സാമ്പത്തിക, സാംസ്‌കാരിക, വിശദാംശങ്ങള്‍ ശേഖരിക്കും. വിവര ശേഖരണത്തില്‍ ഉള്‍പ്പെടെ കര്‍ശന മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിവരങ്ങളുടെ സുരക്ഷ ഉള്‍പ്പെടെ ഉറപ്പാക്കിക്കൊണ്ടായിരിക്കും സെന്‍സ് പുര്‍ത്തിയാക്കുകയെന്നും അധികൃതര്‍ അറിയിക്കുന്നു.

പതിനാറാമത് സെന്‍സസിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍ അവലോകനം ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, രജിസ്ട്രാര്‍ ജനറല്‍, സെന്‍സസ് കമ്മീഷണര്‍ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാര്‍ നാരായണന്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിര്‍ത്തികള്‍ തുറന്നു

ഇറാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, കര അതിര്‍ത്തികള്‍ തുറന്നു

ടെഹ്റാന്‍: ഇസ്രയേലുമായി സംഘര്‍ഷം തുടരവേ, കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥനയില്‍ നടപടി സ്വീകരിച്ച് ഇറാന്‍. ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി എല്ലാ കര അതിര്‍ത്തികളും തുറന്നിട്ടുണ്ടെന്ന് ഇറാന്‍ അറിയിച്ചു.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്തതോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 1,500ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് നയതന്ത്രജ്ഞരെയും സിവിലിയന്മാരെയും സുരക്ഷിതമായി നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് ഇന്ത്യ ഇറാനോട് ആവശ്യപ്പെട്ടത്.

അതിര്‍ത്തി കടക്കുന്ന ആളുകളുടെ പേരുകള്‍, പാസ്പോര്‍ട്ട് നമ്പറുകള്‍, വാഹന സവിശേഷതകള്‍ എന്നിവ ജനറല്‍ പ്രോട്ടോക്കോള്‍ വകുപ്പിന് നല്‍കാന്‍ ഇറാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്രജ്ഞരുടെയും മറ്റ് പൗരന്മാരുടെയും സുരക്ഷിതമായ യാത്രയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായി യാത്രാ സമയവും വ്യക്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന അതിര്‍ത്തിയും നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഉടന്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ടെഹ്‌റാന്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍.

ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ പരിഭ്രാന്തരാകരുതെന്നും ജാഗ്രത പാലിക്കണമെന്നും ടെഹ്റാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു. എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഇന്ത്യന്‍ വംശജരോടും ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. എംബസി അവരുടെ എക്‌സ് അക്കൗണ്ടില്‍ ഒരു ഗൂഗിള്‍ ഫോം നല്‍കുകയും ഇന്ത്യന്‍ പൗരന്മാരോട് അവരുടെ വിവരങ്ങള്‍ നല്‍കുന്നതിനായി അത് പൂരിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ഹജ്ജ് തീര്‍ഥാടകരുമായി വന്ന വിമാനത്തിന് തീപിടിച്ചു; യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

ലഖ്നൗ: ഹജ്ജ് തീര്‍ഥാടകരുമായ വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു. എസ് വി3112 എന്ന വിമാനത്തിലാണ് തീ പിടിച്ചത്. വിമാനം ലഖ്നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്.

വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 250 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ ജിദ്ദയില്‍ നിന്നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനം ലഖ്നോവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീപ്പൊരി ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടത്. SV 312 വിമാനത്തില്‍ തീ കണ്ട ഉടന്‍ ഗ്രൗണ്ട് സ്റ്റാഫ് എയര്‍പോര്‍ട്ട് റെസ്‌ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് (ARFF) ടീമിനെ അറിയിച്ചു. സൗദിയ എയര്‍ലൈന്‍സ് ടെക്‌നിക്കല്‍ ടീമിന്റെ സഹകരണത്തോടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വിമാനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നത് തടഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി. സംഭവത്തെ കുറിച്ച് ഔദ്യോഗിക അന്വേഷണത്തിന് എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിട്ടിട്ടുണ്ട്.