‘അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല, പ്രത്യാഘാതങ്ങള്‍ ഉണ്ടാകും’; യുഎസിന് ഖമേനിയുടെ മുന്നറിയിപ്പ്

‘അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും അംഗീകരിക്കില്ല, പ്രത്യാഘാതങ്ങള്‍ ഉണ്ടാകും’; യുഎസിന് ഖമേനിയുടെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് ഇടപെടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഡോണള്‍ഡ് ട്രംപിന് മറുപടിയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി. അടിച്ചേല്‍പ്പിക്കുന്ന യുദ്ധവും സമാധാനവും ഇറാന്‍ അംഗീകരിക്കില്ല. ഇറാന്‍ ജനതയുടെ പോരാട്ട ചരിത്രം അറിയാത്തവര്‍ ഭീഷണിയുടെ ഭാഷയുമായി രംഗത്തുവരരുത് എന്നും ആയത്തൊള്ള അലി ഖമേനി വ്യക്തമാക്കുന്നു. സ്റ്റേറ്റ് ടിവിയിലൂടെയാണ് ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതികരണം.

ഇറാനെ ആക്രമിച്ച ഇസ്രയേല്‍ നടപടി അവര്‍ ചെയ്ത വലിയ തെറ്റാണ്. അടിച്ചേല്‍പ്പിച്ച യുദ്ധത്തിനെതിരെ ധീരമായ പോരാട്ടം തുടരും, ‘ഇറാന്‍ കീഴടങ്ങില്ല. യുഎസ് യുഎസ് ആക്രമണം ഏതുവിധത്തില്‍ ആയാലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തിരിച്ചറിയണം എന്നും ഇറാന്‍ പരമോന്നത നേതാവ് വ്യക്തമാക്കുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തിന് യഥാര്‍ത്ഥ പര്യവസാനമാണ് വേണ്ടതെന്നും ഇറാന്‍ നിരുപാധികം കീഴടങ്ങുന്നതാണ് നല്ലതെന്നുമുള്ള ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയായാണ് അലി ഖമേനി ഇറാന്റെ നിലപാട് പ്രഖ്യാപിക്കുന്നത്.

അതേസമയം, ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ അമേരിക്ക തയ്യാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് സൈനിക നടപടിയെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ‘വരും ദിവസങ്ങളില്‍ ഇറാനെതിരെ ആക്രമണം നടത്താനുള്ള സാധ്യത പരിശോധിക്കുന്നു എന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക ഇസ്രയേലിന് ഒപ്പം യുദ്ധത്തില്‍ പങ്കാളികളായില്‍ പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ഇടപെടല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ സജീവമാണെങ്കിലും വിഷയത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചനകള്‍. ഇസ്രായേലിന്റെ പുതിയ യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ കൊണ്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡൊണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘സ്ഥിതിഗതികള്‍ മോശമാണ്, പ്രത്യേകിച്ച് ടെഹ്‌റാനില്‍’; ‘ഓപ്പറേഷന്‍ സിന്ധു’ ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

‘സ്ഥിതിഗതികള്‍ മോശമാണ്, പ്രത്യേകിച്ച് ടെഹ്‌റാനില്‍’; ‘ഓപ്പറേഷന്‍ സിന്ധു’ ഇറാനില്‍ നിന്നുള്ള ആദ്യ സംഘം ഇന്ത്യയിലേത്തി

ഡല്‍ഹി: ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ പൗരനുമാരുമായി ആദ്യ വിമാനം ഇന്ത്യയിലെത്തി. 110 പേരുമായാണ് ‘ഓപ്പറേഷന്‍ സിന്ധു’ എന്നു പേരിട്ട ദൗത്യത്തിലെ ആദ്യ സംഘം ഡല്‍ഹിയിലെത്തിയത്. അര്‍മേനിയയിലെ യെരേവനില്‍ നിന്നാണ് ഇന്ത്യന്‍ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം ന്യൂഡല്‍ഹിയില്‍ എത്തിയത്.

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. പ്രത്യേകിച്ച് ടെഹ്‌റാനില്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എല്ലാം ടെഹ്‌റാനില്‍ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. ടെഹ്‌റാനില്‍ നിന്നും അര്‍മേറിനയയില്‍ എത്തി അവിടെ നിന്നും ഖത്തര്‍ വഴിയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിച്ചത്’ ടെഹ്‌റാനിലെ ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പറയുന്നു.

സംഘര്‍ഷമേഖലയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മടങ്ങിയെത്തിവര്‍ പറയുന്നു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ന്യൂഡല്‍ഹിയില്‍ എത്തിയത് എന്നും വിദ്യാര്‍ഥികളില്‍ ചിലര്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാനിലെ വ്യോമ പാത അടച്ചതോടെ വിമാനമാര്‍ഗമുള്ള ഒഴിപ്പിക്കല്‍ സാധ്യമായിരുന്നില്ല. ഇതോടെ റോഡ്മാര്‍ഗമാണ് ടെഹ്‌റാനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അര്‍മേനിയയില്‍ എത്തിച്ചത്.

ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇറാന്റെ അയല്‍രാജ്യങ്ങളില്‍ ഒന്നാണ് അര്‍മീനിയ. അടുത്തിടെ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറിനു’ ശേഷം ഇറാന്റെ മറ്റ് അയല്‍രാജ്യങ്ങളായ തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സൗഹൃദപരമായ ബന്ധമില്ല. ടെല്‍ അവീവില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടിയും തുടരുകയാണ്. ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഒഴിപ്പിക്കാനാണ് നീക്കം. ഇന്ത്യക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.

അഖില്‍ പി ധര്‍മജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

അഖില്‍ പി ധര്‍മജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഡല്‍ഹി: 2025ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ, ബാല സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. യുവ പുരസ്‌കാരം അഖില്‍ പി ധര്‍മജനും, ബാലസാഹിത്യ പുരസ്‌കാരം ശീജിത്ത് മൂത്തേടത്തിനുമാണ്. അഖില്‍ പി ധര്‍മജന്റെ റാം C/0 ആനന്ദി എന്ന നോവിലിനും ശ്രീജിത്ത് മൂത്തേടത്തിന്റെ പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിനുമാണ് അവാര്‍ഡ്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര തീയതി പിന്നീട് പ്രഖ്യാപിക്കും.

എജി ഒലീന, ഡോ, വി രാജീവ്, ഡോ. ശ്രീവിന്ദ്ര നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് യുവ സാഹിത്യ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഗ്രേസി ജോസഫ്, ഡോ. പികെ കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് ബാലസാഹിത്യപുരസ്‌കാര ജേതാവിനെയും തെരഞ്ഞെടുത്തത്.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമെന്ന് അഖില്‍ പി ധര്‍മ്മജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്…!സന്തോഷം എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല…അറിഞ്ഞപ്പോള്‍ മുതല്‍ കയ്യും കാലുമൊക്കെ വിറയ്ക്കുകയാണ്…ഇവിടെവരെ കൊണ്ടെത്തിച്ച ഓരോ മനുഷ്യര്‍ക്കും എന്റെ ഉമ്മകള്‍’

വിവാഹം ഇഷ്ടമായില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

വിവാഹം ഇഷ്ടമായില്ല; ചിക്കന്‍ കറിയില്‍ വിഷം ചേര്‍ത്ത് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി

റാഞ്ചി: ഇഷ്ടമില്ലാത്ത വിവാഹ ബന്ധത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഭര്‍ത്താവിനെ വകവരുത്തി യുവതി. ഝാര്‍ഖണ്ഡിലെ ഗര്‍വയിലാണ് സംഭവം. ഛത്തീസ്ഗഡിലെ വിഷുണ്‍പൂര്‍ സ്വദേശിനിയായ 22 കാരി സുനിത ദേവി ഭര്‍ത്താവ് ബുദ്ധനാഥ് സിങിനെ വകവരുത്തിയെന്നാണ് കേസ്. 36 ദിവസം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. സംഭവത്തില്‍ അറസ്റ്റിലായ യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഇക്കഴിഞ്ഞ മെയ് 11 ന് ആയിരുന്നു സുനിത ദേവിയും ബുദ്ധനാഥ് സിങ്ങും വിവാഹിതരായത്. പിറ്റേന്ന് തന്നെ വിവാഹ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു. ഭര്‍ത്താവിനെ ഇഷ്ടമായില്ലെന്നും ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും അറിയിച്ച സുനിതയെ ഇരുവരുടെയും ബന്ധുക്കളും നാട്ടുകാരും ഇടപെട്ട് അനുനയിപ്പിച്ച് വീണ്ടും ഭര്‍തൃവീട്ടില്‍ എത്തിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ബുദ്ധദേവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്ന്. ചിക്കന്‍ കറിയില്‍ കീട നാശിനി കലര്‍ത്തി ഭര്‍ത്താവിന് നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബുദ്ധനാഥിന്റെ മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിലേക്ക് വെളിച്ചം വീശിയത്.

കൃഷി ആവശ്യത്തിന് എന്ന് പറഞ്ഞ് ബുദ്ധനാഥിനെ കൊണ്ട് തന്നെയായിരുന്നു യുവതി കീടനാശിനി വാങ്ങിപ്പിച്ചത്. ജൂണ്‍ 14 ന് ബുദ്ധനാഥ് വാങ്ങിക്കൊണ്ടുവന്ന കീടനാശിനി പിറ്റേന്ന് ചിക്കന്‍ കറിയില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. വിഷം ഉള്ളില്‍ ചെന്ന യുവാവ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഇതിനിടെ, ബുദ്ധനാഥിന്റെ മരണത്തില്‍ മാതാവിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും സുനിത ദേവി ശ്രമിച്ചിരുന്നു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ സുനിത കുറ്റം സമ്മതിക്കുകയായിരുന്നു. വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് ഭര്‍ത്താവ് മരിച്ചില്ലെങ്കില്‍ വീണ്ടും ശ്രമിക്കാനായി യുവതി കൂടുതല്‍ കീടനാശിനി സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കൃത്യം നടത്താന്‍ പ്രതിക്ക് ബാഹ്യസഹായം ഉള്‍പ്പെടെ ലഭിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി ഫോറന്‍സിക് ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ദേശീയപാതകളില്‍ ഇനി ടോളിന് പകരം വാര്‍ഷിക പാസ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

ദേശീയപാതകളില്‍ ഇനി ടോളിന് പകരം വാര്‍ഷിക പാസ്; ഓഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: ദേശീയപാതകളില്‍ ടോളിന്(Toll) പകരം വാര്‍ഷിക പാസ് നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. 3,000 രൂപ വിലയുള്ള ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാര്‍ഷിക പാസാണ് സര്‍ക്കാര്‍ അവതരിപ്പിക്കുകയൈന്നും ഗഡ്കരി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഓഗസ്റ്റ് 15 മുതല്‍ പുറത്തിറക്കുന്ന ഈ പാസ് വാണിജ്യ വാഹനങ്ങള്‍ക്ക് ബാധകമല്ല. സ്വകാര്യ വാഹനങ്ങളിലാണ് ഇത് നടപ്പാക്കുക. വാള്‍ഷിക പാസ് എടുത്ത തീയതി മുതല്‍ ഒരു വര്‍ഷം വരെ, അല്ലെങ്കില്‍ 200 യാത്രകള്‍ വരെ പാസ ഉപയോഗിക്കാം. ഇതില്‍ ആദ്യം വരുന്നതാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ഷിക പാസ് നിലവില്‍ വരുന്നതോടെ രാജ്യത്തുടനീളമുള്ള ദേശീയ പാതകളിലൂടെ സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാകുമെന്നും ആക്ടിവേഷനും പാസ് പുതുക്കുന്നതിനുള്ള ലിങ്ക് ഉടന്‍ തന്നെ രാജ്മാര്‍ഗ് യാത്ര ആപ്പിലും എംഎച്ച്എഐ (നാഷണല്‍ ഹൈവേസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ), റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുകളിലും ലഭ്യമാക്കുമെന്നും ഗഡ്കരി പറഞ്ഞു.

മധ്യസ്ഥത വേണ്ടേ വേണ്ട ; ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി

മധ്യസ്ഥത വേണ്ടേ വേണ്ട ; ട്രംപുമായി ഫോണില്‍ സംസാരിച്ച് മോദി

ഡല്‍ഹി: പാകിസ്ഥാനുമായുള്ള തര്‍ക്കവിഷയങ്ങളില്‍ ഇന്ത്യക്ക് മൂന്നാംകക്ഷിയുടെ മധ്യസ്ഥത വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളില്‍ ഇന്ത്യ ഒരിക്കലും ഒരാളുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. അത് ഒരിക്കലും അംഗീകരിക്കുകയില്ലെന്നും മോദി വ്യക്തമാക്കി. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇന്ത്യയുടെ നിലപാട് അറിയിച്ചത്. മോദിയും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണം 35 മിനിറ്റ് നീണ്ടുനിന്നു.

കാനഡയില്‍ നടന്ന ജി7 ഉച്ചകോടിക്കിടെയാണ് മോദിയും ട്രംപും സംസാരിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും സംഭാഷണത്തില്‍ ചര്‍ച്ചയായെന്നും മിസ്രി അറിയിച്ചു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികള്‍ മോദി വിശദീകരിച്ചു. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയോ, ഇന്ത്യ- അമേരിക്ക വ്യാപാര ഉടമ്പടിയോ മോദി- ട്രംപ് സംഭാഷണത്തില്‍ ചര്‍ച്ചയായില്ലെന്നും വിക്രം മിസ്രി വ്യക്തമാക്കി.

ജി7 ഉച്ചകോടിയില്‍ നിന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ മടങ്ങിയതിന് പിന്നാലെയാണ് യു എസ് പ്രസിഡന്റിനെ നരേന്ദ്രമോദി ഫോണില്‍ വിളിച്ച് സംസാരിച്ചത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ അമേരിക്കയുടെ മധ്യസ്ഥത പോലുള്ള വിഷയങ്ങള്‍ ഒരു ഘട്ടത്തിലും ചര്‍ച്ചയായില്ല. സൈനിക നടപടി നിര്‍ത്തിവെക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍, നിലവിലുള്ള രണ്ട് സൈന്യങ്ങള്‍ തമ്മില്‍ നേരിട്ട് നേരിട്ട് ചര്‍ച്ച ചെയ്തു. പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു വെടിനിര്‍ത്തലിന് ഇന്ത്യ സമ്മതിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.

പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങളില്‍ ഇന്ത്യ ഒരിക്കലും മധ്യസ്ഥത സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അത് സ്വീകരിക്കില്ലെന്നും ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ വിഷയത്തില്‍ രാജ്യത്ത് പൂര്‍ണ്ണമായ രാഷ്ട്രീയ ഐക്യമുണ്ട് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ട്രംപ് നേരത്തെ മടങ്ങിയതിനാല്‍ കൂടിക്കാഴ്ച നടന്നില്ല. ഇതേത്തുടര്‍ന്നാണ് മോദിയും ട്രംപും ഫോണില്‍ സംസാരിച്ചത്.

ജി 7 ഉച്ചകോടി കഴിഞ്ഞ് കാനഡയില്‍ നിന്നും മടങ്ങുമ്പോള്‍ അമേരിക്കയില്‍ ഇറങ്ങാന്‍ ട്രംപ് മോദിയെ ക്ഷണിച്ചു. എന്നാല്‍ മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ അമേരിക്കയില്‍ ഇറങ്ങാനാവില്ലെന്ന് മോദി അറിയിച്ചു. സമീപഭാവിയില്‍ തന്നെ പരസ്പരം കൂടിക്കാനാകുമെന്നും ഇതുനേതാക്കളും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ട്രംപിനെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇന്ത്യ- പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക ഇടപെട്ടുവെന്ന് ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നു.