by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സായുധ സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലി (SSB) ട്രേഡ്സ്മാൻ & ഡ്രൈവർ നിയമനത്തിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 827 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 21,700–69,100 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 20.
തസ്തിക – ഒഴിവുകൾ
കോൺസ്റ്റബിൾ (വെറ്ററിനറി) – 34
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം) – 553
കോൺസ്റ്റബിൾ (ഗാർഡണർ) – 41
കോൺസ്റ്റബിൾ (വാട്ടർ കാരിയർ) – 5
കോൺസ്റ്റബിൾ (കോബ്ലർ) – 25
കോൺസ്റ്റബിൾ (ടെയ്ലർ) – 41
കോൺസ്റ്റബിൾ (വാഷർമാൻ) – 74
കോൺസ്റ്റബിൾ (ബാർബർ) – 43
കോൺസ്റ്റബിൾ (വെയിറ്റർ) – 3
കോൺസ്റ്റബിൾ (കാർപെന്റർ) – 7
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി) – 1
ആകെ ഒഴിവുകൾ: 827
വിദ്യാഭ്യാസ യോഗ്യത
കോൺസ്റ്റബിൾ (വെറ്ററിനറി):
10ാം ക്ലാസ് സയൻസ് വിഷയത്തോടെ പാസ് ആയിരിക്കണം. അംഗീകൃത വെറ്ററിനറി ആശുപത്രിയിൽ വിവിധ മൃഗങ്ങളുടെ ചികിത്സയിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.
കോൺസ്റ്റബിൾ (ഡ്രൈവർ – പുരുഷന്മാർക്ക് മാത്രം):
10ാം ക്ലാസ് പാസ് ആയിരിക്കണം. കൂടാതെ ഹെവി വാഹന ഡ്രൈവിങ് ലൈസൻസ് നിർബന്ധമാണ്.
കോൺസ്റ്റബിൾ (കാർപെന്റർ):
10ാം ക്ലാസ് പാസ്. കൂടാതെ:
2 വർഷത്തെ പ്രവൃത്തി പരിചയം, അല്ലെങ്കിൽ
1 വർഷം ITI സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം, അല്ലെങ്കിൽ
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് യോഗ്യത നിർബന്ധമാണ്.
കോൺസ്റ്റബിൾ (നഴ്സിങ് ഓർഡർലി):
10ാം ക്ലാസ് പാസ് ആയിരിക്കണം. സെന്റ് ജോൺസ് ആംബുലൻസ് ഓർഗനൈസേഷൻ അല്ലെങ്കിൽ റെഡ് കുരിശ് സൊസൈറ്റി ഓഫ് ഇന്ത്യ നൽകുന്ന ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
കൂടാതെ കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകരിച്ച കുറഞ്ഞത് 50 ബെഡ് ആശുപത്രിയിൽ നഴ്സിങ് ഓർഡർലി ആയി 1 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
കോൺസ്റ്റബിൾ (ഗാർഡണർ, വാട്ടർ കാരിയർ, കോബ്ലർ, ടെയ്ലർ, വാഷർമാൻ, ബാർബർ, വെയിറ്റർ):
മെട്രിക്കുലേഷൻ (10ാം ക്ലാസ്) അല്ലെങ്കിൽ തുല്യ യോഗ്യത ഉണ്ടായിരിക്കണം. കൂടാതെ താഴെ പറയുന്നവയിൽ ഏതെങ്കിലും ഒന്ന്:
ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പ്രവൃത്തി പരിചയം
1 വർഷം ITI/വൊക്കേഷണൽ സർട്ടിഫിക്കറ്റ് + 1 വർഷം പ്രവൃത്തി പരിചയം
2 വർഷം ITI ഡിപ്ലോമ
ട്രേഡ് ടെസ്റ്റ് വിജയിക്കണം. മൾട്ടി-സ്കിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
https://ssb.gov.in/
by Midhun HP News | Apr 2, 2026 | Latest News, കായികം, ദേശീയ വാർത്ത
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നീല ജേഴ്‌സി വീണ്ടുമണിഞ്ഞ് ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന്റെ 15-ാം വാർഷികത്തോട് അനുബന്ധിച്ചാണ് സച്ചിൻ വീണ്ടും നീല കുപ്പായം അണിഞ്ഞത്. ഏറെ വർഷങ്ങളായി ലോകകപ്പ് വിജയത്തിനായി കാത്തിരുന്ന ഇന്ത്യൻ ടീമിന് സ്വന്തം നാട്ടിൽ തന്നെ ആ സ്വപ്നം സാക്ഷാത്കരിക്കാനായത് ആരാധകർ ഇപ്പോഴും മറന്നിട്ടില്ല.
ഇന്ത്യൻ ജേഴ്സിയണിഞ്ഞു സച്ചിൻ ഗ്രൗണ്ടിലേക്ക് നടന്ന വന്ന് പിച്ചിൽ തൊട്ട് വണങ്ങുകയും അതിന് ശേഷം ക്രീസിൽ ബാറ്റ് ചെയ്യാൻ തുടങ്ങുന്നതാണ് വിഡിയോയിൽ ഉള്ളത്.
”ആദ്യ പന്ത് എപ്പോഴും എന്റെ ഹൃദയമിടിപ്പ് കൂട്ടും. അന്നത്തെ രാത്രിയിൽ ആ ഫീലിങ് അവസാനിച്ചതേയില്ല. ഞങ്ങൾ ഒരു കൂട്ടം യുവാക്കൾ അന്ന് ഒരുമിച്ചു. ഒരൊറ്റ ലക്ഷ്യത്തിനായി. ഇന്ത്യയ്ക്കായി ലോകകപ്പ് വിജയിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ഈ യാത്രയുടെ ഭാഗമായ എല്ലാവർക്കും, പ്രത്യേകിച്ച് ആരാധകർക്കും നന്ദി. ജയ്ഹിന്ദ് ” എന്നാണ് സച്ചിൻ വിഡിയോ പങ്ക് വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ കുറിച്ചത്. സ്വന്തം കരിയറിന്റെ അവസാന ഘട്ടത്തിലായിരുന്ന സച്ചിൻ ടെണ്ടുൽക്കർക്ക് ഈ ലോകകപ്പ് വിജയത്തിന് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. നിരവധി ലോകകപ്പുകളിൽ ഇന്ത്യയ്ക്കായി താരം കളത്തിലിറങ്ങി എങ്കിലും ട്രോഫി നേടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2011ലെ ഇന്ത്യൻ ലോകകകപ്പ് ടീമിന്റെ ഭാഗമാകാനും മികച്ച പ്രകടനം നടത്തി തന്റെ സ്വപ്നം സഫലമാക്കാനും സച്ചിൻ കഴിഞ്ഞിരുന്നു.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച പണത്തിന്റെ കണക്ക് സിപിഎം പുറത്തു വിട്ടു. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയാണ് കണക്കുകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചത്. സിപിഎം കേന്ദ്രക്കമ്മിറ്റി വയനാട് ദുരിതാശ്വാസ നിധി എന്ന പേരിലാണ് പ്രത്യേക ഫണ്ട് സ്വരൂപിച്ചത്. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതായും സിപിഎം ജനറല്‍ സെക്രട്ടറി അറിയിച്ചു.
പഞ്ചാബ് & സിന്ധ് ബാങ്ക് അക്കൗണ്ട് നമ്പര്‍ 07621000432853 എന്ന അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിച്ചത്. സ്വരൂപിച്ച തുക 2025 മാര്‍ച്ച് 21 ന് 92,00,000 ഉം 2025 മെയ് 26 ന് 99,000 ഉം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു. ഇതിന്റെ രസീതുകളും സിപിഎം പുറത്തു വിട്ടിട്ടുണ്ട്.
പാര്‍ട്ടിയുടെ വര്‍ഗ ബഹുജന സംഘടനകളും സിഎംഡിആര്‍എഫിലേക്ക് പണം സ്വരൂപിച്ച് സംഭാവന നല്‍കിയിട്ടുണ്ട്. അഖിലേന്ത്യാ കിസാന്‍ സഭ നേതൃത്വവും കേരള കര്‍ഷക സംഘവും തിരുവനന്തപുരത്തെ ഓഫീസില്‍ വെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. സിപിഎം എല്ലാ അക്കൗണ്ടുകളെക്കുറിച്ചും എപ്പോഴും സുതാര്യത പുലര്‍ത്തിയിട്ടുണ്ട്. സുപ്രീം കോടതിയും ഇതിന് ഞങ്ങളെ അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് ഇപ്പോള്‍ ഈ വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ അവര്‍ ആ ഉത്തരവാദത്തില്‍ പരാജയപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കാണിച്ച മാതൃക പിന്തുടരാന്‍ ഞങ്ങള്‍ മറ്റു പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും സിപിഎം അഭിപ്രായപ്പെട്ടു.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിച്ചതാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബംഗളൂരുവില്‍, പെട്രോള്‍ വില ലിറ്ററിന് 7.41 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് ലിറ്ററിന് 119.85 രൂപയാണ് വില. പവര്‍ വേരിയന്റിന് 129.85 രൂപ നല്‍കണം. പ്രാദേശിക നികുതികള്‍ കാരണം നഗരങ്ങളില്‍ വില വ്യത്യാസപ്പെട്ടിരിക്കാം.
ഇറാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള എണ്ണവിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനയെ തുടര്‍ന്നാണ് ഇന്ധന വില വര്‍ധിപ്പിക്കാന്‍ ഷെല്‍ ഇന്ത്യ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഡീസലിന് ലിറ്ററിന് 25.01 രൂപയുടെ കുത്തനെയുള്ള വര്‍ധനയാണ് വരുത്തിയത്. സാധാരണ വേരിയന്റിന്റെ വില 123.52 രൂപയും പ്രീമിയം വില 133.52 രൂപയുമായി.
ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിട്ടും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ വില സ്ഥിരമായി നിലനിര്‍ത്തിയതിനാല്‍ സ്വകാര്യ ചില്ലറ വ്യാപാരികള്‍ നിരന്തരമായ സമ്മര്‍ദ്ദം നേരിടുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടം ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം ലഭിക്കുന്നില്ല. ഈ ചെലവ് ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടഞ്ഞും ലഭ്യത ഉറപ്പാക്കിയും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമായാണ് നിര്‍ണായക പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയത്. ജൂണ്‍ 30 വരെയാണ് തീരുവ ഇളവ് നിലനില്‍ക്കുക.
പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളെ മുഖ്യമായി ആശ്രയിക്കുന്ന മേഖലകള്‍ക്കും പ്ലാസ്റ്റിക്, പാക്കേജിങ്, തുണിത്തരങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, ഓട്ടോമോട്ടീവ് ഘടകങ്ങള്‍, മറ്റ് നിര്‍മ്മാണ വിഭാഗങ്ങള്‍ തുടങ്ങിയ മറ്റു മേഖലകള്‍ക്കും സര്‍ക്കാര്‍ തീരുമാനം ഗുണം ചെയ്യും. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെയും അതിന്റെ ഫലമായി ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് പൂര്‍ണ്ണ കസ്റ്റംസ് തീരുവ ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.
ആഭ്യന്തര വ്യവസായത്തിന് പെട്രോകെമിക്കല്‍ ഘടക ഉല്‍പ്പന്നങ്ങളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്. ചെലവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും രാജ്യത്ത് വിതരണ സ്ഥിരത സംരക്ഷിക്കുന്നതിനുമായി താല്‍ക്കാലിക ആശ്വാസമായിട്ടാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി.തീരുവ ഒഴിവാക്കിയതില്‍ മെഥനോള്‍, അണ്‍ഹൈഡ്രസ് അമോണിയ, ടോലുയിന്‍, സ്‌റ്റൈറൈന്‍, ഡൈക്ലോറോമീഥെയ്ന്‍ (മെത്തിലീന്‍ ക്ലോറൈഡ്), വിനൈല്‍ ക്ലോറൈഡ് മോണോമര്‍, പോളി ബ്യൂട്ടാഡീന്‍, സ്‌റ്റൈറൈന്‍ ബ്യൂട്ടാഡീന്‍, അണ്‍സാച്ചുറേറ്റഡ് പോളിസ്റ്റര്‍ റെസിനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഷിപ്പിങ് റൂട്ടുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. വളം, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം എന്നിവയുടെ ഇറക്കുമതിയെ കുറിച്ച് ആശങ്ക ഉയരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. വളത്തിന്റെയും പെട്രോളിയത്തിന്റെയും പ്രധാന ഇറക്കുമതിക്കാരാണ് ഇന്ത്യ. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം ആഗോള ക്രൂഡ് ഓയില്‍ വിലയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. എണ്ണവില വര്‍ധനവിന്റെ ആഘാതത്തില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറച്ചിരുന്നു.


by Midhun HP News | Apr 2, 2026 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: 54 വർഷത്തിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ‘ആർട്ടെമിസ് 2’ (Artemis II) ദൗത്യ യാത്ര ആരംഭിച്ചു. കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിൽ ഉള്ളത്. പത്ത് ദിവസത്തെ ദൗത്യത്തിനായി ആണ് സംഘം യാത്ര തിരിച്ചത്.
ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞാൽ മുന്നോട്ടുള്ള ബഹിരാകാശ ഗവേഷങ്ങൾക്ക് അത് വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. ഭാവിയിൽ നടത്താനിരിക്കുന്ന ചൊവ്വാ യാത്രകൾക്കും ചന്ദ്രനിൽ മനുഷ്യന്റെ സ്ഥിരസാന്നിധ്യം ഉറപ്പാക്കുന്ന പദ്ധതികൾക്കും ഇതിലൂടെ പ്രയോജനം ലഭിക്കുമെന്നും കണക്ക് കൂട്ടുന്നു. ദൗത്യത്തിനായി പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ കാല് കുത്തില്ല എന്നതാണ് പ്രധാന പ്രത്യേകത. പകരം ചന്ദ്രന് ചുറ്റും വലം വച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ചെയ്യുക. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങാൻ ആവശ്യമായ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) എന്ന അതിശക്തമായ റോക്കറ്റും ഓറിയോൺ (Orion) പേടകവും ഉപയോഗിച്ചുള്ള ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്.
ആർട്ടെമിസ് 2വിലെ യാത്രയിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചന്ദ്രനിൽ ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുക എന്നതാണ് ആർട്ടെമിസ് 3യിലൂടെ ലക്ഷ്യം. ഈ യാത്രയിൽ മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങും. ലൂണാർ ഗേറ്റ്‌വേ സ്ഥാപിക്കുന്നതോടെ ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള സ്ഥിരസഞ്ചാരം സാധ്യമാകും.
ഭാവിയിൽ മനുഷ്യർക്ക് ചന്ദ്രനിൽ താമസിച്ച് അവിടെയുള്ള ഹീലിയം ത്രീ ഉൾപ്പടെയുള്ള ധാതുക്കൾ ഖനനം ചെയ്യാനുള്ള മൂൺ കോളനി പദ്ധതിയ്ക്കുള്ള അടിത്തറ ഉണ്ടാക്കുകയാണ് ആർട്ടെമിസ് പദ്ധതിയിലൂടെ നാസ ലക്ഷ്യം വെയ്ക്കുന്നത്.ഈ ദൗത്യത്തിൽ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും ചന്ദ്രനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. നാസയുടെ “സെൻഡ് യുവർ നെയിം ടു ദി മൂൺ” (Send Your Name to the Moon) ക്യാമ്പയിനിലൂടെ ശേഖരിച്ച പേരുകളാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ സാധാരണ ജനങ്ങളെയും പങ്കാളികളാക്കുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാസ ലക്ഷ്യമിടുന്നത്.


Recent Comments